Chithravishesham
Sankethikam Kaliyarangu Grahanam Nishchalam
ചിത്രവിശേഷം - അഭ്രപാളികളിലൂടെ ഒരല്പനേരം!

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Monday, July 20, 2009

വിന്റര്‍ (Winter)

Winter: A film by Dipu starring Jayaram, Bhavana, Manoj K. Jayan etc./>
ക്രേസി ഗോപാലന്‍’ എന്ന ചിത്രത്തിനു ശേഷം ദീപു കരുണാകരന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് ‘വിന്റര്‍’. നാലു വര്‍ഷത്തിനു മുന്‍പു തന്നെ ചിത്രീകരണം തുടങ്ങിയ ഈ ചിത്രമായിരുന്നു ദീപുവിന്റെ ആദ്യ ചിത്രമായി തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവയുടെ രചനയും സംവിധായകന്‍ തന്നെ നിര്‍‌വ്വഹിച്ചിരിക്കുന്നു. ജയറാം, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെ. രാധാകൃഷ്ണന്‍.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

പേടിപ്പടങ്ങളായി യക്ഷിക്കഥകള്‍ മാത്രമുള്ള മലയാളസിനിമയില്‍ അങ്ങിനെയല്ലാതൊരു ചിത്രമെടുക്കുവാനൊരു ശ്രമം, അതൊന്നു മാത്രമാണ് ഈ ചിത്രത്തെക്കുറിച്ച് എടുത്തു പറയാവുന്ന ഒരേയൊരു കാര്യം. കുറേ ശബ്ദങ്ങള്‍ കേള്‍പ്പിച്ചും, ക്യാമറ ഒളിച്ചു നിന്നു നോക്കിയും കാഴ്ചക്കാരെ പേടിപ്പിക്കുവാന്‍ നോക്കുന്നുണ്ടെന്നതിനപ്പുറം ചിത്രത്തിനൊരു കഥ പറയുവാനില്ല. കഥാപാത്രങ്ങള്‍ക്കോ അവരുടെ സംഭാഷണങ്ങള്‍ക്കോ സ്വാഭാവികത നല്‍കുവാനും കഥാകൃത്തിനു കഴിഞ്ഞില്ല. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം സദാസമയവും പേടിച്ചു കഴിയുന്നവരാണ്. പാത്രം വീണാല്‍ പേടി, കോളിംഗ് ബെല്‍ കേട്ടാല്‍ പേടി, തൊട്ടാല്‍ പേടി, ഒറ്റയ്ക്ക് നടക്കാന്‍ പേടി... എന്നു വേണ്ട തൊട്ടതിനും പിടിച്ചതിനുമൊക്കെ പേടി തന്നെ! ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടുമെന്നല്ലാതെ ഇവയൊന്നും പ്രേക്ഷകരെ പേടിപ്പിക്കുന്നുമില്ലെന്നതാണ് അതിലും വലിയ തമാശ.

 സംവിധാനം [ 1/10 ]

ഒരു യുക്തിയുമില്ലാത്ത കുറേയധികം ഷോട്ടുകളിലൂടെ, കഥയില്ലാതെയൊരു തിരക്കഥ ദൃശ്യവല്‍കിരിച്ചിരിക്കുകയാണ് സംവിധായകനിതില്‍. വാസ്തുപ്രശ്നം, കുട്ടിയുടെ അസുഖം; ഇങ്ങിനെ ചിത്രത്തിന്റെ ഇടയ്ക്ക് പ്രാധാന്യത്തോടെ കാണിക്കുന്ന സംഗതികളൊക്കെയും ചിത്രം അവസാനിക്കുമ്പോള്‍ അപ്രസക്തമാവുന്നു. കഥ തിരഞ്ഞെടുക്കുന്നതില്‍, കഥാ‍പാത്രങ്ങളെ വിശ്വസിനീയമായി അവതരിപ്പിക്കുന്നതില്‍, അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍, ചിത്രത്തിന്റെ സ്വഭാവത്തിനു യോജിക്കുന്ന ഒരു കഥാകഥനശൈലി സ്വീകരിക്കുന്നതില്‍; ഒരു സംവിധായകനെന്ന നിലയില്‍ ദീപു മെച്ചപ്പെടേണ്ട മേഖലകള്‍ ഏറെയാണ്.

 അഭിനയം [ 2/10 ]

വ്യക്തമായ ധാരണയില്ലാതെ സൃഷ്ടിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ അഭിനേതാക്കള്‍ക്ക് ബാധ്യതയാണ്. അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സര്‍ജന്‍ എന്നാണ് ചിത്രത്തില്‍ പലപ്പോഴും ജയറാം അവതരിപ്പിച്ച ഡോ. റാം എന്ന കഥാപാത്രത്തിനു നല്‍കുന്ന വിശേഷണം; എന്നാല്‍ ഒരു സാധാരണ ഡോക്ടറിനപ്പുറത്തേക്ക് ജയറാമിന് കഥാപാത്രത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഡോ. റാമിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ ഭാവനയുടെ പ്രകടനവും വിശ്വസിനീയമല്ല. മനോജ് കെ. ജയന്‍, ടി.ജി. രവി, വിജയകുമാര്‍, ബേബി രഹ്ന, ബേബി മറീന തുടങ്ങിയവര്‍ക്ക് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. നൂലുണ്ട വിജേഷിന്റെ ചില നമ്പറുകള്‍ ചിരിപ്പിക്കും.

 സാങ്കേതികം [ 1/5 ]

തെലുങ്കില്‍ നിന്നുള്ള ഛായാഗ്രാഹകന്‍ ജയകൃഷ്ണ ഗുമ്മാഡി പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പുതുമയുണ്ട്. എന്നാല്‍ പ്രകാശക്രമീകരണങ്ങള്‍ പലപ്പോഴും യുക്തിസഹമായിരുന്നില്ല. സുനില്‍ ബാബുവിന്റെ കലാസംവിധാനം ഒരു ഹൊറര്‍ ചിത്രമെന്ന നിലയില്‍ ചിത്രത്തിനുതകുന്നതല്ല. ബെന്നിയുടെ പിന്നണി സംഗീതം, ഇക്‍ബാലിന്റെ സൌണ്ട് ഇഫക്ടുകള്‍, ഇവയ്ക്കു പുറമേ രാജാകൃഷ്ണന്റെ ഡി.ടി.എസ്. മിക്സിംഗും; ഇതെല്ലാം കൂടിയായപ്പോള്‍ ചിത്രമാകെ ബഹളമയം. അരുണ്‍ കുമാറിന്റെ ചിത്രസംയോജനം മാത്രം തരക്കേടില്ലെന്നു പറയാം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

“തിരതള്ളും താളത്തില്‍...” എന്നു തുടങ്ങുന്ന, എം.ജി. ശ്രീകുമാറിന്റെ ശബ്ദത്തിലുള്ള ഒരു ഗാനമാണ് ചിത്രത്തിലുള്ളത്. അനില്‍ പനച്ചൂരാന്‍ എഴുതി, എം.ജി. രാധാകൃഷ്ണന്റെ മകന്‍ രാജാകൃഷ്ണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനത്തിന്റെ ഈണം തരക്കേടില്ല. പക്ഷെ, പിന്നണിയില്‍ ഉപയോഗിച്ചിരിക്കുന്ന വാദ്യങ്ങളുടെ ശബ്ദം പലപ്പോഴും അസഹനീയമാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുവാന്‍ നിയോഗിക്കപ്പെട്ട ത്യാഗരാജന് കാര്യമായൊന്നും ചെയ്യുവാനില്ല. (ഓടുന്നതും മറിഞ്ഞു വീഴുന്നതും വലിഞ്ഞു കയറുന്നതുമൊന്നും ആക്ഷനായി കൂട്ടിയിട്ടില്ല!)

 ആകെത്തുക [ 1.5/10 ]

പിന്നിലൂടെ അറിയാതെ വന്ന് ‘ഠോ’ എന്നു ശബ്ദമുണ്ടാക്കി പേടിപ്പിക്കുവാന്‍ ശ്രമിക്കുന്ന സംവിധായകന്റെ ‘ഹൊറര്‍’ ചിത്രത്തെക്കുറിച്ച് കൂടുതലെന്തു പറയുവാന്‍! കൊച്ചു കുട്ടികള്‍ ഇങ്ങിനെ ശബ്ദമുണ്ടാക്കി പേടിപ്പിക്കുമ്പോള്‍ നമുക്കത് കൌതുകമാണ്, അല്പം കൂടി മുതിര്‍ന്നിട്ടും ഇതു തുടര്‍ന്നാല്‍ നമ്മള്‍ വടിയെടുക്കും, യൌവനമായിട്ടും ഇതൊരു പതിവാക്കിയാല്‍ സഹതാപമാണ് തോന്നുക, മധ്യവയസ്കനായ ഒരുവനാണിതു ചെയ്യുന്നതെങ്കില്‍ തലയ്ക്കസുഖമാണെന്ന് ഉറപ്പിക്കും. ദീപു ഇതിലേതു പ്രായത്തിലാണെന്ന് മനസിലാക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ചിത്രം കാണാം. അതാണ് ചിത്രത്തിന്റെ സസ്പെന്‍സ്! :-)

Description: Winter - A Malayalam (Malluwood) film directed by Dipu (Deepu Karunakaran); Starring Jayaram, Bhavana, Manoj K. Jayan, T.G. Ravi, Baby Rehna and Baby Mareena; Produced by K. Radhakishnan; Story, Screenplay and Dialogues by Deepu Karunakaran; Camera (Cinematography) by Jaya Krisha Gummadi; Editing by Arun Kumar; Art Direction by Sunil Babu; Stunts (Action) by Thyagarajan; Background Score by Benny; Effects (Graphics) by ; Effects (Sound) by Ikbal; Titles by ; Make-up by ; Lyrics by Anil Panachooran; Music by RajaKrishnan; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 17 2009 Release.
--


Friday, July 10, 2009

ഈ പട്ടണത്തില്‍ ഭൂതം (Ee Pattanathil Bhootham)

Ee Pattanathil Bhootham: A film directed by Johny Antony starring Mammootty, Kavya Madhavan, Innocent etc.
‘തുറുപ്പുഗുലാനു’ ശേഷം ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ‘ഈ പട്ടണത്തില്‍ ഭൂതം’. ഉദയകൃഷ്ണ - സിബി കെ. തോമസ് ടീമിന്റേതാണ് കഥയും തിരക്കഥയും. അപൂര്‍വ്വമായി മലയാളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഫാന്റസി ചിത്രങ്ങളുടെ ഗണത്തിലാണ് ‘ഈ പട്ടണത്തില്‍ ഭൂത’വും ഇടം നേടുന്നത്. കാവ്യ മാധവന്‍, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, രാജന്‍ പി. ദേവ് എന്നിങ്ങനെ താരങ്ങളുടെ ഒരു നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. എസ്. ബഞ്ചമിന്‍, കെ. കുട്ടികൃഷ്ണന്‍ എന്നിവരൊരുമിച്ച് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’, ‘ഓഫാബി’, ‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’, ‘ഉണ്ണികളേ, ഒരു കഥ പറയാം’ ഇങ്ങിനെ കുറേ സിനിമകളുടെ സങ്കരമാണ് ഈ ചിത്രം. ചിലത് ചിരിപ്പിക്കുമെങ്കിലും ഭൂരിഭാഗം സംഭാഷണങ്ങളും, പ്രത്യേകിച്ച് ഭൂതത്തിന്റേത്, അസഹനീയമാണ്. ഭൂതം, മന്ത്രവാദി പിന്നെ ഒരു കൂട്ടം മനുഷ്യര്‍; ഇവരെ ബന്ധിപ്പിച്ച് കഥയെഴുതുവാനുള്ള ഭാവനാവിലാസമൊന്നും തിരക്കഥാകൃത്തുക്കളില്‍ കാണുവാനില്ല. ഭൂതത്തെ പിടിക്കുവാന്‍ നടക്കുന്ന മന്ത്രവാദിക്ക് പ്രത്യേകിച്ചൊരു ലക്ഷ്യം പോലും കഥാകൃത്തുക്കള്‍ നല്‍കിയിട്ടില്ല. കുറേ ആഭരണങ്ങളും പണവുമൊക്കെ ലോക്കറില്‍ നിന്നുമെടുത്ത് ഗുഹയില്‍ പെട്ടിയിലടയ്ക്കുവാനാണോ ഭൂതവും വടിയുമൊക്കെയായി മന്ത്രവാദി മിനക്കെടുന്നത്? ഇതു രണ്ടും കൈയിലുണ്ടെങ്കില്‍ ഭൂലോകം തന്നെ കാല്‍ക്കീഴിലാവും എന്നും പറഞ്ഞാണ് ചിത്രം തുടങ്ങുന്നത് എന്നു കൂടി ആലോചിക്കണം! എന്നിരുന്നാലും ഇടയ്ക്കിടെ പൊട്ടിപ്പോവുന്ന രസച്ചരട് വീണ്ടും കൂട്ടിയിണക്കി കഥ മുഷിയാതെ മുന്നോട്ടു കൊണ്ടുപോവുന്നതില്‍ ഇരുവരും ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്.

 സംവിധാനം [ 4/10 ]

കഥയിലെ കുറവുകള്‍ അതേപടി ചിത്രത്തില്‍ പ്രതിഫലിച്ചിരിക്കുന്നു. ചിത്രത്തിനു പലപ്പോഴും തുടര്‍ച്ച നഷ്ടമാവുന്നുവെന്നു മാത്രമല്ല, ഓരോന്നു കാണുമ്പോഴും ‘ഇതിലെന്തു യുക്തി!’ എന്നു നെറ്റി ചുളിക്കേണ്ടതായും വരുന്നു! നിറം മങ്ങിയ ഗാനരംഗങ്ങളും, അപക്വമായ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ കല്ലുകടിയാണ്; ഇവിടെയൊക്കെ സംവിധായകന് കൂടുതല്‍ ശ്രദ്ധ നല്‍കാമായിരുന്നു. മമ്മൂട്ടിയേയോ കാവ്യ മാധവനേയോ മറ്റ് താരങ്ങളേയോ വേണ്ട പോലെ ഉപയോഗിക്കുന്നതിലും ജോണി ആന്റണി പിന്നിലായി. രണ്ടരമണിക്കൂറോളമുള്ള സിനിമയില്‍ ഇടയ്ക്കിടെ ചില നര്‍മ്മരംഗങ്ങള്‍ തിരുകി അധികം മുഷിപ്പിക്കാതെ കഥപറഞ്ഞു തീര്‍ത്തു എന്നതുമാത്രം സംവിധായകന്റെ മികവായി പറയാം.

 അഭിനയം [ 5/10 ]

ഭൂതമായും ജിമ്മി എന്ന തെരുവു സര്‍ക്കസുകാരനായും, ഇരട്ടവേഷങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ജിമ്മിയെ അവതരിപ്പിക്കുവാന്‍ മമ്മൂട്ടിക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടില്ല, ഭൂതമാവട്ടെ അവതരിപ്പിച്ചു വന്നപ്പോളൊരു കോമാളിയായിപ്പോവുകയും ചെയ്തു! ‘തുറുപ്പുഗുലാനി’ലെ അച്ഛന്‍ കഥാപാത്രത്തിന്റെ തുടര്‍ച്ചയായി ഇന്നസെന്റിന്റെ കൃഷ്ണേട്ടനെന്ന കഥാപാത്രം. കാവ്യ മാധവന്‍, രാജന്‍ പി. ദേവ്, സുരേഷ് കൃഷ്ണ തുടങ്ങി മറ്റു നടീനടന്മാര്‍ക്കാര്‍ക്കും കാര്യമായൊന്നും ചെയ്യുവാനില്ല. സുരാജ് വെഞ്ഞാറമ്മൂടിന്റേയും സലിം കുമാറിന്റെയും കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. മഹാദേവന്‍ അവതരിപ്പിച്ച മന്ത്രവാദിയും കണ്ടു ശീലിച്ചതു തന്നെ.

 സാങ്കേതികം [ 3/5 ]

ഫാന്റസി ചിത്രങ്ങളിലെ വിസ്മയകരമായ ദൃശ്യാനുഭവം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഉത്പല്‍ വി. നായനാരുടെ ഛായാഗ്രഹണം തൃപ്തി നല്‍കില്ല. രാജാമണിയുടെ പിന്നണി സംഗീതശകലങ്ങളും ശരാശരി മലയാള സിനിമകളില്‍ നിന്നും ഉയരുന്നില്ല. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനവും മനു ജഗത്തിന്റെ കലാസംവിധാനവും തരക്കേടില്ലെന്നു മാത്രം. ദുര്‍ഗാപ്രസാദിന്റെ പക്വതയുള്ള ഗ്രാഫിക് ഇഫക്ടുകളിലൂടെയാണ് ‘ഈ പട്ടണത്തിലെ ഭൂതം’ അല്പമെങ്കിലും മറ്റു ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി, നവാഗത സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിനൊരു ബാധ്യതയാണ്. കാര്യമായ ചിത്രീകരണമികവോ ശ്രവ്യസുഖമോ ഇതിലെ ഗാനങ്ങള്‍ക്ക് അവകാശപ്പെടുവാനില്ല. പിന്നെയും ഭേദമെന്നു പറയാവുന്നത് വിജയ് യേശുദാസിന്റെ ശബ്ദത്തിലുള്ള “മാമരങ്ങളേ ഒരു മഞ്ഞുകൂട്...” എന്ന ഗാനമാണ്. മാഫിയ ശശി ഒരുക്കിയിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പലയിടത്തും സ്വാഭാവികത നഷ്ടമായി. ബൈക്കിലും കുതിരപ്പുറത്തുമൊക്കെ ചാടിക്കയറുന്ന ഷോട്ടുകള്‍, കുറഞ്ഞ പക്ഷം കയറുകെട്ടിയല്ല സാധ്യമാക്കിയിരിക്കുന്നത് എന്നെങ്കിലും തോന്നിക്കണ്ടേ! മമ്മൂട്ടിക്കു പറ്റുന്ന നൃത്തച്ചുവടുകളൊരുക്കുക എളുപ്പമല്ല എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, ദിനേഷും കൂള്‍ ജയന്തും ചേര്‍ന്ന് തരക്കേടില്ലാതെ നൃത്തരംഗങ്ങള്‍ ഒപ്പിച്ചെടുത്തിട്ടുണ്ട്.

 ആകെത്തുക [ 4.25/10 ]

കഥയിലൊരു ഭൂതത്തെ തിരുകിയെന്നതു കൊണ്ടു മാത്രം ഒരു ചിത്രം ഫാന്റസിയാവുമോ? ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് അങ്ങിനെയൊരു ധാരണയാണ് ഉള്ളതെന്നു തോന്നുന്നു. ഭൂതമോ ഭൂതത്തിന്റെ ചെയ്തികളോ കഥയ്ക്ക് ഒരു അനിവാര്യതയേ ആവുന്നില്ല. മുന്‍പിറങ്ങിയിട്ടുള്ള ഭൂതച്ചിത്രങ്ങളില്‍ നിന്നും പുതുതായി എന്തെങ്കിലും ചിത്രത്തില്‍ കാണുവാനുമില്ല. കുട്ടികള്‍ക്കായുള്ള ചിത്രമാണ്, അതിനാലത്രയൊന്നും ഗൌരവത്തില്‍ കഥയോ സംഭവങ്ങളോ വിലയിരുത്തേണ്ടതില്ല എന്നാണെങ്കില്‍ സുരാജിന്റെ കഥാപാത്രം പറയുന്നതു നോക്കുക: “അടുത്ത ജന്മത്തിലിവനെന്റെ അച്ഛനായി ജനിച്ചാല്‍ മതിയായിരുന്നു; എങ്കിലവനെ പട്ടിണിക്കിട്ട് കൊല്ലാമായിരുന്നു”. ഇത്തരം തമാശകളും(?) സലിം കുമാറിന്റെ ചില ഡയലോഗുകളും കുട്ടികളോടു തന്നെയാണോ സംവിധായകന്‍ പറഞ്ഞിരിക്കുക? ഇങ്ങിനെയൊക്കെയുള്ള ചില്ലറ തമാശകള്‍ കൊണ്ട് തൃപ്തരാവുന്നവര്‍ക്ക് അധികം പ്രതീക്ഷകളില്ലാതെ പോയാല്‍ നിരാശപ്പെടേണ്ടി വരില്ലാത്ത ഒരു ചിത്രം, അങ്ങിനെയൊരു ചുരുക്കെഴുത്താവും ഈ ‘ഭൂത’ത്തിന് യോജിക്കുക.

Description: Ee Pattanathil Bhootham - A Malayalam (Malluwood) film directed by Johny Antony; Starring Mammootty, Kavya Madhavan, Innocent, Mahadevan, Janardhanan, Rajan P. Dev, Salim Kumar, Suraj Venjaramoodu, Suresh Krishna, Bindu Panicker, Sajitha Beti, Sphadikom George, Bheeman Raghu, Cochin Haneefa, Baburaj, Undapakru, Thilakan; Produced by S. Benchamin, K. Kuttikrishnan; Story, Screenplay and Dialogues by UdayaKrishna, Sibi K. Thomas; Camera (Cinematography) by Uthpal V. Nayanar; Editing by Ranjan Abraham; Art Direction by Manu Jagadh; Stunts (Action) by Mafia Sasi; Background Score by Rajamany; Effects (Graphics) by Durga Prasad; Titles by ; Make-up by ; Lyrics by Gireesh Puthencheri; Music by Shaan Rahman; Choreography by Dinesh, Cool Jayanth; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 09 2009 Release.
--


Friday, June 26, 2009

ഭ്രമരം (Bhramaram)

Bhramaram - A film directed by Blessy starring MohanLal, Bhoomika Chowla, Suresh Menon, Lakshmi Gopalaswamy etc.
‘കാഴ്ച’യിലൂടെയും ‘തന്മാത്ര’യിലൂടെയും തന്റെ മികവു തെളിയിച്ച ബ്ലെസിയുടെ ചിത്രങ്ങള്‍ പ്രതീക്ഷയോടെയാണ് മലയാളസിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘പളുങ്കി’ലും, ‘കല്‍ക്കട്ട ന്യൂസി’ലും പിന്നോക്കം പോയെങ്കിലും നല്ലൊരു തിരിച്ചുവരവാണ് ബ്ലെസി ‘ഭ്രമര’ത്തിലൂടെ നടത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം അഭിനയസാധ്യതയുള്ള ഒരു വേഷത്തില്‍ മോഹന്‍ലാലിനെ കാണുവാന്‍ കഴിയുന്നതിന്റെ സന്തോഷവും ഇതിനുണ്ട്. ഭൂമിക, ലക്ഷ്മി ഗോപാലസ്വാമി, സുരേഷ് മേനോന്‍ തുടങ്ങിയവര്‍ കൂടി അഭിനേതാക്കളായെത്തുന്ന ഈ ചിത്രം; രാജു മല്യത്ത്, എ.ആര്‍. സുല്‍ഫിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

കുട്ടിക്കാലത്ത് ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുക, തെറ്റു ചെയ്തവര്‍ ചതികാട്ടി രക്ഷപെടുക, ഇരുകൂട്ടരും വലുതായി വീണ്ടും കണ്ടുമുട്ടുക; ഇത്രയുമൊക്കെ പലപ്പോഴും നാം കണ്ടിട്ടുള്ളതു തന്നെ. എന്നാല്‍ വിധി പിന്നെയും അതേ ചെയ്യാത്ത തെറ്റിന്റെ പേരില്‍ പിന്നെയും ഒരാളെ ശിക്ഷിക്കുന്നതില്‍ അല്പം പുതുമയുണ്ട്. ചതി ചെയ്തവര്‍ അതിന്റെ ശരിയായ വ്യാപ്തി പിന്നീട് മനസിലാക്കുന്നതും കണ്ടതായി ഓര്‍മ്മയിലില്ല. കുട്ടിക്കാലത്ത് വില്ലത്തരം കാട്ടിയവര്‍ പിന്നീടും തനി വില്ലന്മാരായി തുടരുന്ന പതിവും ഈ ചിത്രത്തില്‍ മാറുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വവും അവയുടെ മികവും എടുത്തു പറയേണ്ടതു തന്നെ. എന്നാല്‍ ഇത്രയുമൊക്കെ മാത്രമാണ് ‘ഭ്രമര’ത്തിനുള്ളത്. ഇടവേളയാവുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇതിങ്ങിനെയാവും, അല്ലെങ്കില്‍ അങ്ങിനെ എന്നു ചിന്തിച്ചു തുടങ്ങും; അതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന്‍ ചിത്രത്തിനു കഥയും തിരക്കഥയുമൊരുക്കിയ ബ്ലെസിക്കു കഴിഞ്ഞിട്ടില്ല.

 സംവിധാനം [ 6/10 ]

പ്രമേയത്തിലെ കുറവുകള്‍ ഒരുപരിധിവരെ മറയ്ക്കുവാന്‍ ബ്ലെസിയുടെ സംവിധാനത്തിനായി. വിഷയം കൈകാര്യം ചെയ്തിരിക്കുന്നതില്‍ പ്രകടിപ്പിച്ചിരിക്കുന്ന കൈയ്യടക്കമൊന്നു കൊണ്ടാണ്, കാര്യമായൊന്നും പറയുന്നില്ലെങ്കില്‍ കൂടി ചിത്രം ആസ്വാദ്യകരമായി അനുഭവപ്പെടുത്തുന്നത്. അഭിനേതാക്കളുടേയും സാങ്കേതികവിദഗ്ദ്ധരുടേയും സര്‍ഗാത്മകത വേണ്ടുംവണ്ണം സംയോജിപ്പിച്ച് ഒരു നല്ല ദൃശ്യവിരുന്നൊരുക്കുന്നതിലും സംവിധായകന്‍ ലക്ഷ്യം കണ്ടു. ചില കഥാപാത്രങ്ങള്‍ക്ക് നിശ്ചയിച്ച കലാകാരന്മാരുടെ കാര്യത്തില്‍ സംവിധായകനോട് വിയോജിക്കേണ്ടി വരുന്നു. ഇവരെ ചിത്രത്തിനുതകുന്ന കഥാപാത്രങ്ങളായി മാറ്റിയെടുക്കുന്നതിലും ബ്ലെസി മനസുവെച്ചില്ല. ബ്ലെസിയുടെ മുന്‍‌ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ കാഴ്ചയ്ക്കും തന്മാത്രയ്ക്കും ശേഷമാവും ഭ്രമരത്തിനു സ്ഥാനം.

 അഭിനയം [ 7/10 ]

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിന്റെ പ്രതിഭ പ്രയോജനപ്പെടുത്തുന്ന ഒരു കഥാപാത്രമായി, ഇതിലെ ശിവന്‍‌കുട്ടിയുടേത്. വിധി ഒരുക്കിയ ദുരന്തങ്ങളില്‍ മനസു പതറുമ്പോഴും, ആത്മബലം കൈവെടിയാതെ സ്വയം നിയന്ത്രിക്കുവാന്‍ പാടുപെടുന്ന ശിവനെ മോഹന്‍ലാല്‍ മനോഹരമാക്കി. ലാലിനേക്കാള്‍ മികച്ചൊരു അഭിനേതാവിനെ ഈ കഥാപാത്രത്തിനായി സങ്കല്പിക്കുവാന്‍ നമുക്കാവില്ല. അല്പം മേനിപ്രദര്‍ശനമല്ലാതെ മറ്റൊന്നും നായികയായെത്തുന്ന ഭൂമിക ചൌളയ്ക്ക് ചിത്രത്തില്‍ ചെയ്യുവാനില്ല. ഭൂമികയുടെ രൂപഭാവങ്ങള്‍ കഥാപാത്രവുമായി യോജിച്ചു പോവുന്നതുമില്ല. ഉണ്ണിയെന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് മേനോന്റെ അഭിനയവും മികച്ചതെന്നു പറയുവാനില്ല. ഉണ്ണിയുടെ സുഹൃത്തായ ഡോക്ടറെ അവതരിപ്പിച്ച വി.ജി. മുരളീകൃഷ്ണന്‍ മോശമായില്ല. ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കെ.പി.എ.സി. ലളിതയുടെ അമ്മവേഷത്തിന് ആവര്‍ത്തനവിരസത അനുഭവപ്പെടുന്നു. മദന്‍ ബാബു, ജയലക്ഷ്മി എന്നിവരുടെ അയല്‍ക്കാര്‍ വേഷം തികച്ചും അനാവശ്യമെന്നു തന്നെ പറയണം.

 സാങ്കേതികം [ 4/5 ]

മലയാളസിനിമ പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് ‘ഭ്രമരം’ നല്‍കുന്നത്. ക്രയിന്‍ ഷോട്ടുകള്‍ ധാരാളമായി ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നു. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നും കാണിക്കുക എന്ന രീതി വിട്ട് പുറത്തു നിന്നും കാണുന്നരീതിയിലാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനു ക്യാമറ ചലിപ്പിച്ച അജയന്‍ വിന്‍സന്റ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. സന്ദര്‍ഭങ്ങള്‍ക്കുതകുന്ന രീതിയിലുള്ള പ്രശാന്ത് മാധവിന്റെ കലാസംവിധാനവും ചിത്രത്തിനുതകുന്നു. മോഹന്‍ സിത്താരയുടെ പശ്ചാത്തല സംഗീതവും മുരുകേശിന്റെ ഇഫക്ടുകളും അജിത്ത് എ. ജോര്‍ജ്ജിന്റെ ശബ്ദമിശ്രണവും ചിത്രത്തിന്റെ സ്വഭാവത്തിനു യോജിച്ചവ തന്നെ. ഇതിനെല്ലാം പുറമേ വിജയ് ശങ്കറിന്റെ ചിത്രസംയോജനമികവുകൂടിയായപ്പോള്‍ സാങ്കേതികപരമായി ചിത്രം വളരെ മികവു പുലര്‍ത്തി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്‍കിയവയാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള “അണ്ണാറക്കണ്ണാ വാ...” എന്ന ഗാനം ചിത്രത്തില്‍ നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ജി. വേണുഗോപാല്‍, സുജാത എന്നിവര്‍ ആലപിച്ചിരിക്കുന്ന “കുഴലൂതും പൂന്തെന്നലേ...” എന്ന ഗാനത്തിനു ചിത്രത്തില്‍ പ്രാധാന്യമൊന്നുമില്ലെങ്കിലും, ദൃശ്യചാരുതകൊണ്ടും ശ്രവണസുഖം കൊണ്ടും ആസ്വാദ്യകരമാണ്. ത്യാഗരാജന്‍ ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ക്ക് പുതുമയൊന്നുമില്ല പക്ഷെ അമാനുഷിക പ്രകടനങ്ങളൊഴിവാക്കി, അധികം വലിച്ചു നീട്ടാതെയുള്ള ഈ രംഗങ്ങള്‍ ആശ്വാസകരമായിരുന്നു.

 ആകെത്തുക [ 6.25/10 ]

സംവിധാനത്തില്‍, അഭിനയത്തില്‍, സാങ്കേതിക മേഖലയിലൊക്കെ ചിത്രത്തിനുള്ള മികവിനു സമമായി മലയാളസിനിമയില്‍ എടുത്തു പറയാവുന്ന ചിത്രങ്ങള്‍ കുറയും. ഈ മികവ് ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളസിനിമയുടെ ചരിത്രത്തിലൊരു നാഴികക്കല്ലാവുമായിരുന്നു ഈ ചിത്രം. അത്രയ്ക്കൊന്നും മികവ് കൈവരിക്കുവാനായില്ലെങ്കിലും, ബ്ലെസിയുടെ മുന്‍‌ചിത്രങ്ങള്‍ ആസ്വദിച്ച്, കലാമൂല്യമുള്ളൊരു വാണിജ്യചിത്രം പ്രതീക്ഷിച്ചെത്തുന്നവരെ ഈ ചിത്രം നിരാശപ്പെടുത്തില്ല.

പിന്‍‌കുറിപ്പ്: ആരാധകര്‍ ശ്രദ്ധിക്കുക, ഇതില്‍ ലാല്‍ അവതരിപ്പിക്കുന്നത് സാധാരണക്കാരനായ ഒരു മനുഷ്യനെയാണ്. അങ്ങിനെ കാണുന്നത് ദഹിക്കില്ലെങ്കില്‍, ‘സാഗര്‍ എലിയാസ് ജാക്കി’യോ മറ്റോ ഒന്നുകൂടി കാണുന്നതാവും ഭേദം. സിനിമകണ്ടുകൊണ്ടിരുന്ന ചെറുതല്ലാത്ത പങ്ക് ‘ആരാധക’രുടേയും പ്രതികരണം അനുഭവിക്കേണ്ടി വന്നതുകൊണ്ടാണ് ഇതു കൂടി എഴുതുന്നത്.

Description: Bhramaram - A Malayalam (Malluwood) film directed by Blessy; starring MohanLal, Bhoomika Chawla, Suresh Menon, V.G. Muralikrishnan, Lakshmi Gopalaswami, Madan Babu, Murali Krishnan, Baby Niveditha; Produced by Raju Malliath and A.R. Zulfikar; Story, Screenplay and Dialogues by Blessy; Camera (Cinematography) by Ajayan Vincent; Editing by Vijay Shankar; Art Direction by Prasanth Madhav; Stunts (Action) by Thyagarajan; Background Score by Mohan Sithara; Effects by Murukesh; Titles by ; Make-up by Ranjith Ambadi; Lyrics by Anil Panachooran; Music by Mohan Sithara; Choreography by Santhi; Audio Recording by Ajith A. George; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 25 2009 Release.
--


Tuesday, June 16, 2009

ഇവര്‍ വിവാഹിതരായാല്‍ (Ivar Vivahitharayal)

Ivar Vivahitharayal - A film by Saji Surendran starring Jayasurya, Bhama, Siddique, Rekha etc.
മിനിസ്ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്ക് ചേക്കേറുകയാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍ ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തിലൂടെ. ഭാമയും ജയസൂര്യയും നായികാനായകന്മാരായെത്തുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് കൃഷ്ണ പൂജപ്പുര. എസ്. ഗോപകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍, വ്യത്യസ്ത വീക്ഷണങ്ങളുള്ള രണ്ടുപേര്‍ വിവാഹം കഴിക്കുമ്പോളുണ്ടാവുന്ന പ്രശ്നങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

ഏതൊരു കുടുംബകഥയെടുത്താലും പരസ്പരം ചേരാത്ത ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ ചിത്രത്തിന്റെ അടിയൊഴുക്കായി കാണാവുന്നതാണ്. ആ രിതിയില്‍ നോക്കുമ്പോള്‍ പ്രമേയത്തില്‍ കാര്യമായ പുതുമയൊന്നുമില്ല. ഇരുപത്തിരണ്ടാം വയസില്‍ വിവാഹത്തിനു വാശി പിടിക്കുന്ന ഒരു യുവാവ്, എന്നതാണ് പിന്നെയുള്ള പുതുമ. എന്നാലങ്ങിനെയൊരു ആഗ്രഹം തോന്നുവാനുള്ള കാരണം ഒടുവില്‍ പറയുമ്പോള്‍, ആ കഥാപാത്രവും കഥാകൃത്തും ഒരു പോലെ അപഹാസ്യരാവുന്നു; വിശേഷിച്ചും സ്ത്രീസുഖം കൊതിക്കുന്നു എന്നര്‍ത്ഥം വരുന്ന വിവിധ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ കാണിക്കുക കൂടി ചെയ്യുമ്പോള്‍! രസകരമായ ചില സന്ദര്‍ഭങ്ങള്‍ ഏച്ചുകെട്ടലുകളില്ലാതെ കഥയില്‍ കൊരുത്തിടുവാനും, അതിനു ചേരുന്ന രീതിയില്‍ സംഭാഷണങ്ങളൊരുക്കുവാനും രചയിതാവിനായി എന്നതാണ് ചിത്രത്തിന് അല്പം ജീവന്‍ നല്‍കുന്നത്.

 സംവിധാനം [ 3/10 ]

ആദ്യ അരമണിക്കൂറോളം വളരെ വേഗത്തില്‍ ആകര്‍ഷകമായി പറഞ്ഞുപോയ കഥയ്ക്ക് പിന്നീടതിന്റെ ഒഴുക്കു നഷ്ടപ്പെടുന്നു. ഒന്നും സംഭവിക്കാതെ കടന്നുപോവുന്ന മധ്യഭാഗം ചിത്രത്തിനോടുള്ള പ്രേക്ഷകന്റെ ആവേശം കളയുന്നു. ഒരു കാര്യം അറിയില്ലെങ്കില്‍ അതു മനസിലാക്കുവാന്‍ ശ്രമിക്കുക എന്ന പ്രായോഗിക ബുദ്ധിപോലും കാണിക്കാത്ത ഒരു എം.ബി.എ.-ക്കാരനെ സങ്കല്പിച്ചത് വല്ലാതെ കടന്നുപോയി. നായകനും നായികയ്ക്കും വ്യക്തിത്വം നല്‍കുന്നതില്‍ സംവിധായകന്‍ മനസുവെച്ചില്ല. മനോഹരമായ ചിത്രീകരണശൈലിയും ഷോട്ടുകളിലെ വൈവിധ്യവുമാണ് സംവിധായകന്റെ മികവായി പറയാവുന്നത്. ഗാനരംഗങ്ങളില്‍ പ്രത്യേകിച്ചും ഈ മികവ് പ്രകടമാണ്.

 അഭിനയം [ 4/10 ]

സീരിയലുകളിലെന്നതു പോലെ, ഫുള്‍ മേക്കപ്പില്‍ ഉറക്കമുണരുന്നവയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ലാളിച്ചു വഷളാക്കിയ തനി കോമാളിയായി ജയസൂര്യ നന്നായിട്ടുണ്ട്. ഒടുവിലങ്ങിനെയല്ല എന്നു പറയുന്നതില്‍ വിശ്വസിനീയത കൊണ്ടുവരുവാന്‍ കഴിഞ്ഞില്ലെന്നു മാത്രം! കാവ്യയായി ഭാമയുടെ കഥാപാത്രത്തിന് തുടര്‍ച്ച തോന്നിച്ചില്ല. വിവാഹത്തിനു മുന്‍പ് തന്റേടത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന കാവ്യ, ശേഷം മിണ്ടാട്ടം പോലുമില്ലാത്ത എല്ലാം സഹിച്ച് ഒതുങ്ങുന്ന ഒരുവളായി മാറുന്നു. ഒടുവിലെ രംഗങ്ങളില്‍ ഏതാണ്ട് പത്തോ പതിനഞ്ചോ മിനിറ്റ് ഭാമയ്ക്ക് സംസാരം പോലുമില്ല! സംവൃത സുനില്‍ അവതരിപ്പിച്ച, വിവേകിന്റെ സുഹൃത്തായ ട്രീസയാണ് ചിത്രത്തില്‍ ശ്രദ്ധ നേടുന്ന മറ്റൊരു കഥാപാത്രം. സുരാജ് വെഞ്ഞാറമ്മൂടിന്റെ വക്കീല്‍-പാചകക്കാരന്‍ വേഷം വിശ്വസിനീയമല്ല. പക്ഷെ, രംഗങ്ങള്‍ക്ക് തമാശയുടെ നിറം നല്‍കുന്നതില്‍ സുരാജ് വിജയിച്ചിട്ടുണ്ട്. കേട്ടിട്ടുള്ള തമാശകള്‍ പോലും സ്വതസിദ്ധമായ അവതരണത്തിലൂടെ അദ്ദേഹം ആസ്വാദ്യകരമാക്കി. വിവേകിന്റെ മാതാപിതാക്കളായെത്തുന്ന സിദ്ദിഖും രേഖയും തരക്കേടില്ലാതെ അഭിനയിച്ചിരിക്കുന്നു. ആവര്‍ത്തന വിരസതയുണ്ടാക്കുന്ന സംഭാഷണങ്ങളിലൂടെ മടുപ്പിക്കുന്ന ഒരു കഥാപാത്രമാണ് നെടുമുടി വേണു അവതരിപ്പിക്കുന്ന ഫ്രെഡി അങ്കിള്‍. മറ്റു വേഷങ്ങളിലെത്തുന്ന ഗണേഷ് കുമാര്‍, ദേവന്‍, മല്ലിക സുകുമാരന്‍, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ഒരു പാട്ടു രംഗത്തില്‍ മാത്രമെത്തുന്ന നവ്യ നായരെപ്പോലെ അതിഥി താരങ്ങള്‍ തന്നെ.

 സാങ്കേതികം [ 4/5 ]

അനില്‍ നായരിന്റെ ഛായാഗ്രഹണവും മനോജിന്റെ ചിത്രസംയോജനവും ചിത്രത്തിനൊരു മുതല്‍ക്കൂട്ടാണ്. പുതുമ തോന്നിക്കുന്ന രീതിയില്‍ ചിത്രത്തെ ഒരുക്കിയെടുക്കുവാന്‍ ഇവരിരുവര്‍ക്കും സാധിച്ചിട്ടുണ്ട്. സീനില്‍ വരുന്ന ഭാഗങ്ങളാകെ മോടികൂട്ടി എടുക്കുക എന്നതായിരുന്നു സുജിത് രാഘവിന്റെ കലാസംവിധാനം. ഗാനരംഗങ്ങളില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള മുരുകേഷിന്റെ ഇഫക്ടുകളും നന്ന്. മോഹന്‍ സിത്താരയുടെ പിന്നണി സംഗീതവും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ തരക്കേടില്ല. ചിത്രത്തില്‍ തിരുകി കയറ്റിയതെങ്കിലും, സൈനോജിന്റെ ശബ്ദത്തിലുള്ള “എനിക്കു പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്...” എന്ന ഗാനം വിശേഷിച്ചും മികവു പുലര്‍ത്തി. എസ്. രമേശന്‍ നായര്‍ എഴുതി, എം.ജി. രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തിലുള്ള ‘രാക്കുയിലിന്‍ രാഗസദസില്‍’ എന്ന ചിത്രത്തിലെ “പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...” എന്ന ഗാനം വിജയ് യേശുദാസിന്റെ ശബ്ദത്തില്‍ ചില പരിഷ്കാരങ്ങളോടെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. അച്ഛന്‍ പാടിയ യഥാര്‍ത്ഥ ഗാനം മകന്റെ ശബ്ദത്തില്‍ വന്നപ്പോള്‍ ആ പാട്ടിന്റെ ആത്മാവു തന്നെ നഷ്ടമായതുപോലെ! കുത്തി തിരുകിയ നൃത്ത-സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലില്ല എന്നത് ആശ്വസിക്കുവാന്‍ വക നല്‍കുന്നതാണ്.

 ആകെത്തുക [ 4.0/10 ]

പരസ്പരം ചേര്‍ന്നു പോവാത്ത രണ്ടുപേര്‍ വിവാഹം കഴിച്ചാല്‍ എന്തുസംഭവിക്കും എന്ന ചിന്തയില്‍ നിന്നുമാണ് ഈ ചിത്രമുണ്ടായതെന്നാണ്‌ സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരമൊരു നേര്‍ത്ത നൂലില്‍ തൂങ്ങി ഒരു ചിത്രമെടുത്തതിന്റെ കുഴപ്പങ്ങളൊക്കെ ഈ സിനിമയ്ക്കുണ്ട്. രണ്ടു മണിക്കൂറില്‍ പറഞ്ഞു തീര്‍ക്കാവുന്ന വിഷയത്തിന് മൂന്നു മണിക്കൂറിനടുത്ത് ദൈര്‍ഘ്യം വന്നത് സംവിധായകന്റെ ശീലത്തിന്റെ പ്രശ്നമാവാം. ഇവരെപ്പോലെയുള്ളവരൊക്കെ വിവാഹിതരായാലും കാര്യമായൊന്നും സംഭവിക്കില്ലെന്നാണ് ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസിലാവുക. ചിത്രത്തിന്റെ അണിയറക്കാര്‍ ഉദ്ദേശിച്ചത് എന്തായാലും ഇങ്ങിനെയാവില്ലല്ലോ! ഇടയ്ക്ക് ഭാമയുടെ കഥാപാത്രം വിവേകിനോട് പറയുന്നതുപോലെ, ‘ദേഷമോ സങ്കടമോ അല്ല, സഹതാപമാണ് തോന്നുന്നത്!’; ചിത്രത്തിന്റെ സൃഷ്ടാക്കളോട് കാണികള്‍ക്ക് പറയുവാനുള്ളതും മറ്റൊന്നാവില്ല!

Description: Ivar Vivahitharayal - A Malayalam (Malluwood) film directed by Saji Surendran; starring Jayasurya, Bhama, Samvritha Sunil, Siddique, Rekha, Nedumudi Venu, Suraj Venjarammood, Devan, Mallika Sukumaran, Ganesh Kumar, Anoop Menon, Suresh Krishna, Navya Nair (Guest Appearance); Produced by S. Gopakumar; Story, Screenplay and Dialogues by Krishna Poojapppura; Camera (Cinematography) by Anil Nair; Editing by Manoj; Art Direction by Sujith Raghav; Stunts (Action) by ; Background Score by Mohan Sithara; Effects by Murukesh; Titles by ; Make-up by ; Lyrics by Girish Puthencheri; Music by M. Jayachandran; Choreography by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 12 2009 Release.
--


Saturday, June 13, 2009

വിലാപങ്ങള്‍ക്കപ്പുറം (Vilapangalkappuram)

Vilapangalkkappuram (Beyond Cries) - A film by T.V. Chandran starring Priyanka, Suhasini, Thilakan.
ഭൂമിമലയാള’ത്തിനു ശേഷം (പുറത്തിറങ്ങിയതു പ്രകാരം) ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം കൂടി വെളിച്ചം കാണുന്നു, ‘വിലാപങ്ങള്‍ക്കപ്പുറം’. രണ്ടായിരത്തിയെട്ടിലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച അഭിനേത്രിയായി പ്രിയങ്ക നായര്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ ചിത്രത്തിലെ സാഹിറ എന്ന കഥാപത്രത്തിലൂടെയാണ്. 2002-ലെ ഗുജറാത്ത് വംശീയ കലാപം പശ്ചാത്തലമാവുന്ന ഈ ചിത്രത്തിന്റെ കഥയിലൂടെ ആര്യാടന്‍ ഷൌക്കത്തിന് മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി. ആര്യാടന്‍ ഷൌക്കത്ത് പണം മുടക്കിയ ഈ ചിത്രത്തിലെ തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയും സംവിധാ‍യകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. സുഹാസിനി, ബിജു മേനോന്‍, തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ശുഷ്കമായൊരു കഥ, അതു തന്നെ പൂര്‍ണമായി പറഞ്ഞിട്ടുമില്ല. ഗുജറാത്തില്‍ നിന്നും കേരളത്തിലേക്കുള്ള സാഹിറയുടെ വരവു തന്നെ യുക്തിസഹമല്ല. അതു മറക്കാമെന്നു വെച്ചാലും, പൊടുന്നനെ എല്ലാം നഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക്, അതിന്റെ ഞെട്ടല്‍ മാറി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പൊഴും, തന്റെ ശരീരം കാത്തുരക്ഷിക്കുക എന്നതു മാത്രമായിരിക്കുമോ എക ആവശ്യം? വ്യത്യസ്ത സാഹചര്യങ്ങളില്‍ തന്റെ രക്ഷയ്ക്കെത്തുന്ന ഡോ. മേരി വര്‍ഗീസിനെ ഉമ്മയായും ഗോപാലേട്ടനെ ബാപ്പയായും സാഹിറ കരുതുന്നു. എന്നാല്‍ സാഹിറയ്ക്ക് ഇവരോടുള്ള മാനസികമായ അടുപ്പം വ്യക്തമാക്കുവാന്‍ തക്ക സന്ദര്‍ഭങ്ങളൊന്നും ചിത്രത്തിലില്ല. മനസിനെ തൊടുന്ന ഏതാനും ചില വൈകാരിക നിമിഷങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുതിയതായൊന്നും ചിത്രം പറയുന്നുമില്ല.

 സംവിധാനം [ 2/10 ]

അഭിനേതാക്കളെ പ്രത്യേകമെടുത്തു നോക്കിയാല്‍ തെറ്റൊന്നും പറയുവാന്‍ കഴിയുകയില്ലെങ്കിലും, ചിത്രത്തിനുതകുന്ന രീതിയില്‍ ഇവരെ ഒത്തിണക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടില്ല. ബിജു മേനോന്‍ അവതരിപ്പിച്ച ഡോ. ഗോപിനാഥ്, നന്ദു അവതരിപ്പിച്ച കഥാപാത്രം എന്നിവയൊക്കെ ചിത്രത്തിന് അധികപ്പറ്റാണ്. സാഹിറയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍, അവയെ കൂട്ടിയിണക്കുന്ന ദുര്‍ബലമായ കണ്ണികളോടെ, കാണിക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്. അനീതിക്കെതിരെ പോരാടുന്ന ഒരു സ്ത്രീയായി സാഹിറ ഒടുവില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും അതിലേക്കുള്ള സാഹിറയുടെ യാത്ര ചിത്രത്തിനു വിഷയമാവുന്നില്ല. വേട്ടയാടപ്പെടുന്നത് കാണിക്കുവാന്‍ എളുപ്പമാണ്, പക്ഷെ ഇര രക്ഷപെട്ട് തിരികെയെത്തുന്നതിനെക്കുറിച്ചു പറയുക അത്ര എളുപ്പമല്ലല്ലോ! ക്യാമറയ്ക്ക് മുന്നില്‍ വന്ന് പേരു പറഞ്ഞു പോവുന്നതു പോലെയുള്ള ചില ഷോട്ടുകളൊക്കെ, അതും ഒന്നിലധികം പ്രാവശ്യം, ഇന്നത്തെ അമച്വര്‍ നാടകങ്ങളെപ്പോലും നാണിപ്പിക്കും.

 അഭിനയം [ 6/10 ]

അഭിനേതാക്കളുടെ പ്രകടനമാണ് ഈ സിനിമയില്‍ എടുത്തു പറയേണ്ടതായുള്ള ഒരു ഘടകം. സാഹിറ എന്ന പെണ്‍കുട്ടിയെ പ്രിയങ്ക കഴിയുന്നത്ര സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ശക്തമായ ഒരു തിരക്കഥയുടെ പിന്‍ബലമുണ്ടായിരുന്നെങ്കില്‍, മറക്കുവാനാവാത്ത ഒരു കഥാപാത്രമായി സാഹിറ മാറുമായിരുന്നു. പല ഘട്ടങ്ങളിലായി സാഹിറയുടെ രക്ഷകരും ശിക്ഷകരുമാവുന്ന കഥാപാത്രങ്ങളായി സുഹാസിനി, തിലകന്‍, സുധീഷ്, വി.കെ. ശ്രീരാമന്‍ തുടങ്ങിയവരും മോശമായില്ല. ബിജു മേനോന്‍, എം.ആര്‍. ഗോപകുമാര്‍, നന്ദു, നിലമ്പൂര്‍ അയിഷ, ശാന്താദേവി, ഇന്ദ്രന്‍സ്, സീനത്ത്, കൃപ തുടങ്ങിയ മറ്റുള്ളവര്‍ക്ക് പേരിനൊരു കഥാപാത്രമായി നില്‍ക്കുക എന്നതിനപ്പുറം ചിത്രത്തിലൊന്നും ചെയ്യുവാനില്ല.

 സാങ്കേതികം [ 3/5 ]

ഛാ‍യാഗ്രഹണത്തില്‍ എം.ജെ. രാധാകൃഷ്ണനും ചിത്രസംയോജനത്തില്‍ ബീന പോളും ചിത്രമാവശ്യപ്പെടുന്ന സാങ്കേതിക മികവ് കൈവരിച്ചിട്ടുണ്ട്. ഐസക് തോമസ് കൊടുക്കാപ്പള്ളി ഒരുക്കിയ പശ്ചാത്തല സംഗീതവും ശ്രദ്ധേയമായിരുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി, എം. ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ മഞ്ജരി പാടിയ “മുള്ളുള്ള മുരിക്കിന്മേല്‍...” എന്നൊരു ഗാനമാണ് ചിത്രത്തിലുള്ളത്. അധികം ശബ്ദകോലാഹലങ്ങളില്ലാതെ ഒരുക്കിയിരിക്കുന്ന ഈ ഗാനം സന്ദര്‍ഭത്തോടിണങ്ങുന്നു. മഞ്ജരിയുടെ ആലാപനവും നന്ന്.

തികച്ചും ഭീകരമായ ഒരു അനുഭവമായി മാറേണ്ട, ഗുജറാത്ത് കലാപത്തിന്റെ കാഴ്ചകളൊന്നും അത്ര വിശ്വസിനീയമായല്ല ഒരുക്കിയിരിക്കുന്നത്. കലാപത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ചിത്രത്തില്‍ പ്രകടമായി വന്നില്ല.

 ആകെത്തുക [ 3.75/10 ]

സാഹിറയുടെ അവസ്ഥയ്ക്കൊരു കാരണം എന്നതിനപ്പുറം ഗുജറാത്തിലെ കലാപം ചിത്രത്തിനൊരു വിഷയമാവുന്നില്ല. ഈ വര്‍ഷാരംഭത്തില്‍ പുറത്തിറങ്ങിയ നന്ദിതാ ദാസ് ചിത്രമായ ‘ഫിറാഖ്’ ഇവിടെ ഓര്‍ത്തുപോവുന്നു. സംവിധായികയുടെ വ്യക്തിപരമായ വീക്ഷണങ്ങളായിരിക്കാമെങ്കില്‍ പോലും, എത്ര മികവോടെയാണ് അവര്‍ വിഷയം അവതരിപ്പിച്ചത്! കലാപം നേരില്‍ കാണുന്ന, അതിന്റെ ദുരിതങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു അവസ്ഥയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു അതുപോലെയുള്ള ചിത്രങ്ങള്‍. മറിച്ചു ചിന്തിക്കുവാനൊരു പ്രേരണയാകുവാനും അവയ്ക്കു കഴിയുന്നു. എന്നാലിവിടെയോ? പണ്ടെങ്ങോ ഉപേക്ഷിക്കേണ്ടിയിരുന്ന ചലച്ചിത്ര ആഖ്യാനശൈലിയും താങ്ങി, കപടസമാന്തര സിനിമയെടുക്കുവാനൊരു വൈകാരിക വിഷയം മാത്രമാവുന്നു ഗുജറാത്ത് കലാപം, അതില്‍ നിന്നും രക്ഷപെടുന്ന ഇര! അനാഥത്വത്തിന്റെ, സ്ത്രീശരീരം വേട്ടയാടപ്പെടുന്നതിന്റെ എത്രയോ കഥകള്‍ ഇതിനോടകം വന്നു കഴിഞ്ഞു. സംവിധായകന്റെ കഴിഞ്ഞ ചിത്രമായ ‘ഭൂമിമലയാള’ത്തിലും കഥ വ്യത്യസ്തമല്ല, പശ്ചാത്തലം മാത്രം മാറുന്നു. മണിയറയില്‍ നിന്നും ഇരുളിലേക്ക് ഓടിമറയുന്ന നവവധുവിനെ പിന്നെ കാണിക്കുന്നത് അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവരുടെ മുന്‍ നിരയിലാണ്. ആ കാലയളവിലെ അവളുടെ യാത്രയായിരുന്നു ചിത്രമെങ്കില്‍ അതിനൊരു പുതുമയുണ്ട്. ഇതതൊന്നുമല്ലാതെ പഴയ പലതിന്റെയും ആവര്‍ത്തനം മാത്രമായ ‘വിലാപങ്ങള്‍ക്കപ്പുറം’, പ്രേക്ഷകന് നിരാശകള്‍ക്കപ്പുറം ഒന്നും നല്‍കുവാന്‍ പ്രാപ്തിയുള്ളതല്ല.

Description: Vilapangalkappuram (Beyond Cries) - A Malayalam (Malluwood) film directed by T.V. Chandran; starring Priyanka, Suhasini, Biju Menon, Thilakan, M.R. Gopakumar, V.K. Sreeraman, Sudheesh, Nilambur Ayesha, Santha Devi, Kripa; Produced by Aryaadan Shaukath; Story by Aryaadan Shaukath; Screenplay and Dialogues by T.V. Chandran; Camera (Cinematography) by M.J. Radhakrishnan; Editing by Beena Paul; Art Direction by ; Stunts (Action) by ; Background Score by Issac Thomas Kodukkappally; Effects by ; Titles by ; Make-up by ; Lyrics by Girish Puthencheri; Music by M. Jayachandran; Choreography by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 12 2009 Release.
--


 
Chithravishesham - A film review blog in Malayalam where you can find reviews on Malayalam, Hindi, Tamil and English Movies / Films.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Corpseofattic
Recommended Browsers: Google Chrome / Mozilla Firefox