Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

പളുങ്ക്

Published on: January 01, 2007


സംവിധായകന്റെ പേരെഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്ന ചുരുക്കം ചില മലയാളം സംവിധായകരില്‍ ഒരാളാണ് ബ്ലെസി. കാഴ്ചയും തന്മാത്രയും മലയാളപ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. എന്നാല്‍ ബ്ലെസിയുടെ പുതിയ ചിത്രമായ പളുങ്ക് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവവും സമ്മാനിക്കുന്നില്ല. തയ്യാറെടുപ്പുകളുടെ കുറവ് ചിത്രത്തില്‍ പ്രകടം. മറ്റു പല ചിത്രങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ ആവര്‍ത്തനവിരസത, അവതരണത്തിലെ പുതുമയില്ലായ്മ, നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം-നഗരം ദരിദ്രം എന്ന ആശയത്തിന്റെ പുനരാവിഷ്കാരത്തിലെ മടുപ്പ് എന്നിങ്ങനെ ഒരുപിടി കുറവുകള്‍ പളുങ്കില്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും.

മോനിച്ചന്‍ (മമ്മൂട്ടി) എന്ന ഒരു വയനാടന്‍ കര്‍ഷകന്‍. മണ്ണില്‍ പണിയെടുത്ത് നല്ല രീതിയില്‍ കഴിയുന്ന ഒരു കുടുംബമാണ് അയാളുടേത്. മൂത്തമകള്‍ അഞ്ചിലേക്ക് പാസായി. എന്നാല്‍ മകള്‍ പഠിക്കുന്ന സ്കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുവാന്‍ ആകെയുള്ളതു രണ്ടു പേര്‍ മാത്രം, ഹെഡ്-മാഷിന്റെ ഉപദേശം ടൌണിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുവാന്‍ ചേര്‍ക്കുവാനാണ്. അങ്ങിനെ രണ്ടു കുട്ടികളേയും പട്ടണത്തിലുള്ള സ്കൂളില്‍ പഠിക്കുവാന്‍ ചേര്‍ക്കുന്നു. പിന്നെ മോനിച്ചന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ആകസ്മികതകളിലൂടെ ചിത്രം പുരോഗമിക്കുന്നു. വളരെ വിശ്വസനീയമായി മോനിച്ചന്റെ ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്കുള്ള പറിച്ചുനടല്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു.

പട്ടണത്തില്‍ മോനിച്ചനു സുഹൃത്തുക്കളായി സോമന്‍ പിള്ളയെന്ന ലോട്ടറിവില്പനക്കാരനും (ജഗതി) നെടുമുടി വേണുവിന്റെ പാരലല്‍ കോളേജ് അദ്ധ്യാപകനുമുണ്ട്. തന്മാത്രയിലെ ചുറ്റുപാടുകളില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഇതിലെ പല സീനുകളും. നെടുമുടി വേണുവിന്റേയും ജഗതിയുടേയും കഥാപാത്രങ്ങള്‍ക്ക് തന്മാത്രയിലെ അവരുടെ കഥാപാത്രങ്ങളുടെ സ്വാധീനം വളരെ പ്രകടമാണ്. കാഴ്ചയില്‍ നിന്നും തന്മാത്രയിലേക്കുള്ള ഒരു ക്രിയേറ്റീവ് വിടവ്, തന്‍‌മാത്രയും പളുങ്കും തമ്മിലില്ലെന്ന് നിഃസംശയം പറയാം. പ്രമേയത്തിലും വൈവിധ്യമില്ല. കാഴ്ചക്ക് ഗുജറാത്ത് ഭൂകമ്പത്തില്‍ നിന്നും രക്ഷപെട്ട ഒരു കുട്ടി കേരളത്തിലെ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് പ്രമേയമായതെങ്കില്‍, കേരളത്തിലെ ഒരു മദ്ധ്യവര്‍ഗകുടുംബത്തിന്റെ താളം ഒരു അസുഖം അല്ലെങ്കില്‍ ഒരു ദുരന്തം എങ്ങിനെ തെറ്റിക്കുന്നു എന്നതാണ് തന്മാത്രയുടെ കാതല്‍. ഇവിടെയും അതുതന്നെ വിഷയം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്നത് നഗരത്തിലേക്ക് കുടിയേറിയ ഒരു ഗ്രാമീണകര്‍ഷകന്‍ എന്നൊരു വ്യത്യാസം മാത്രം.

ചിത്രത്തെക്കുറിച്ച് എടുത്തു പറയേണ്ട ഒരു കാര്യം സംവിധായകന്‍ തികഞ്ഞ അച്ചടക്കം വിഷയത്തില്‍ പാ‍ലിച്ചിരിക്കുന്നു എന്നതാണ്. വയനാട്, കര്‍ഷകരുടെ അവസ്ഥ, ബാങ്ക്, കടക്കെണി, ആത്മഹത്യ, ബ്ലേഡ്, റിയലെസ്റ്റേറ്റ് മാഫിയ, ഗുണ്ടാ‍പ്പിരിവ്, കുഴല്‍പ്പണം ഇവയിലൂടെയെല്ലാം ചിത്രം സഞ്ചരിക്കുന്നുണ്ടെങ്കിലും (അല്ലെങ്കില്‍ ഇവയെക്കുറിച്ചെല്ലാം എവിടെയെങ്കിലുമൊക്കെ പ്രതിപാദിക്കുന്നുണ്ടെങ്കിലും) ഇവയിലേക്ക് വിഷയം മാറി കാടുകയറാതിരിക്കുവാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു. മോനിച്ചന്റെ ജീവിതവും ആകസ്മികതകളും തന്നെയാണ് ചിത്രത്തിന്റെ കാതല്‍. പട്ടണത്തില്‍ ഒരുവിധം പിടിച്ചു നില്‍ക്കുവാനുള്ള മോനിച്ചന്റെ ശ്രമങ്ങള്‍ക്ക് സഹായമാവുന്നത് സോമന്‍ പിള്ളയാണ്. ഒരു എസ്.റ്റി.ഡി ബൂത്തും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. എളുപ്പവഴിയിലൂടെയുള്ള പണസമ്പാദനത്തിന്റെ പുതിയ മേഖലകള്‍ മോനിച്ചനു കാട്ടിക്കൊടുക്കുന്നതും ഈ ലോട്ടറിക്കാരന്‍ തന്നെ. എന്നാല്‍ അവയൊക്കെയും അപ്രസക്തമാവുന്നു, അല്ലെങ്കില്‍ ആക്കുന്നു, തികച്ചും യാദൃശ്ചികമായി മോനിച്ചന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തം.

മോനിച്ചന്റെ ഭാര്യ, സൂസമ്മയുടെ റോളിലെത്തൂന്ന ലക്ഷ്മി ശര്‍മ്മയും, പെണ്‍‌മക്കളായ ഗീതു, നീതു എന്നിവരുടെ വേഷത്തിലെത്തുന്ന ബേബി നസ്രീന്‍, ബേബി നിവേദിത എന്നിവരും‍ തന്താങ്ങളുടെ വേഷം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇവരുടെ കുടുംബബന്ധങ്ങള്‍ കൃത്രിമത്വം തോന്നാത്ത രീതിയില്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നു. പിന്നെ പരിചയക്കാരുടെ രൂപത്തിലും അയല്‍‌പക്കക്കാരുടെ രൂപത്തിലും ഒരു പിടി കഥാപാത്രങ്ങള് ചിത്രത്തിലുണ്ട്. അവരെയെല്ലാം കുത്തിത്തിരുകിയെന്നു തോന്നാത്തവിധം സംവിധായകന്‍ രംഗത്തവതരിപ്പിച്ചിരിക്കുന്നു.

ഒരുപക്ഷെ മോനിച്ചന്‍ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരിക്കാം എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രം അവസാനിക്കുന്നത്. നഗരത്തിലെത്തുമ്പോള്‍ മാ‍റുന്ന ശീലങ്ങളും ശിഥിലമാവുന്ന കുടുംബത്തിനുള്ളിലെ ആത്മബന്ധവുങ്ങളും ചിത്രത്തില്‍ വളരെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ പിന്നെയും സംശയങ്ങള്‍ ബാക്കി, എന്താണ് സംവിധായകന്‍ പറയുവാനുദ്ദേശിച്ചത്? മോനിച്ചനെപ്പോലെയുള്ള കര്‍ഷകര്‍ ഗ്രാമത്തില്‍ തന്നെ കര്‍ഷകവൃത്തിയുമായി കൂടുന്നതാണ് അഭികാമ്യമെന്നോ? സിനിമ എങ്ങിനെ യുവതലമുറയെ തെറ്റായി സ്വാധീനിക്കുന്നുവെന്നോ? അതോ ചിത്രത്തിന്റെ അവസാനം എഴുതിക്കാണിക്കുമ്പോലെ രണ്ടരമണിക്കൂറില്‍ ഇന്ത്യയില്‍ ശരാശരി 5 പെണ്‍‌കുട്ടികള്‍ എങ്ങിനെ ബലാല്‍കാരത്തിനിരയായി കൊല്ലപ്പെടുന്നുവെന്നോ? ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ മാറി ചിന്തിക്കേണ്ടതുണ്ടെന്നോ? ഇവയിലേതു തന്നെ പറയുവാനാണ് സംവിധായകന്‍ ഉദ്ദേശിച്ചതെങ്കിലും ആ ആശയം വ്യക്തമായി പ്രേക്ഷകനിലെത്തിക്കുവാന്‍ സംവിധായകന്‍ വിജയിച്ചുവോ എന്നകാര്യം സംശയമാണ്.

ചിത്രത്തിന്റെ അവസാനം മോനിച്ചന്‍ ഗാന്ധിജിയുടെ പ്രതിമയ്ക്കുമുന്നില്‍, ഗാന്ധിജിയെ നോക്കി “എന്തു നേടി?” എന്നു ചോദിക്കുന്ന ഒരു സീനുണ്ട്. രണ്ടാം തരം വരെമാത്രം പഠിച്ചിട്ടുള്ള, കാര്യമായ പൊതുകാര്യ പരിജ്ഞാനമില്ലാത്ത, വായിക്കുവാന്‍ പോലും ശരിയായി അറിയാത്ത, മോനിച്ചന്‍ എന്ന സാധാരണക്കാരന്‍ എന്തര്‍ത്ഥത്തിലാണ് ഇങ്ങിനെയൊരു ചോദ്യം ഗാന്ധിജിയോട് ചോദിച്ചതെന്ന് എത്രതന്നെ അലോചിച്ചിട്ടും മനസിലാവുന്നില്ല. ചിത്രത്തിലെ ഏറ്റവും അപഹാസ്യമായ ഒരു രംഗമായി അത്.

മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചും ഒരു വാക്കുപറയാതെ ഇതു നിര്‍ത്തുന്നത് ഉചിതമാവില്ല. വളരെ നന്നായി അദ്ദേഹം മോനിച്ചനെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, പണ്ട് മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു മുഖം കഥാപാത്രത്തിനു നല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. കാര്യമായ പ്രാധാന്യമൊന്നും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ക്കില്ല. വ്യത്യസ്തമായ ഒരു പ്രമേയവും പുതുമയുള്ള ഒരു ട്രീറ്റ്മെന്റും അനുഭവിക്കുവാനായി തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്ക് വളരെയൊന്നും നല്‍കുവാന്‍ ഈ ബ്ലസി ചിത്രത്തിനാ‍വുന്നില്ല. കൈതപ്രത്തിന്റേയും വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയുടേയും വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്‍കിയിരിക്കുന്നു. പറയത്തക്ക മേന്‍‌മയൊന്നും ചിത്രത്തിലെ ഗാനങ്ങള്ക്കും ഗാനരംഗങ്ങളുക്കുമില്ല. ചിത്രത്തിന് ശുഭാന്ത്യം നല്‍കണമെന്ന് നിര്‍ബന്ധമൊന്നുമില്ലെങ്കിലും എല്ലാ ചിത്രങ്ങള്‍ക്കും ദു:ഖകരമായ ഒരു അവസാനം നല്‍കണമെന്നും നിര്‍ബന്ധമില്ല. ബ്ലസിക്ക് ശുഭാന്ത്യമുള്ള ഒരു ചിത്രത്തെക്കുറിച്ചും ഇനി ചിന്തിച്ചു തുടങ്ങാമെന്നു തോന്നുന്നു.<
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
പളുങ്ക് - സിനിമാ നിരൂപണം
പളുങ്ക് - ഇന്ദുലേഖ

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

21 comments:

Haree | ഹരീ said...

സംവിധായകന്റെ പേരെഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്ന ചുരുക്കം ചില മലയാളം സംവിധായകരില്‍ ഒരാളാണ് ബ്ലെസി. കാഴ്ചയും തന്മാത്രയും മലയാളപ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. എന്നാല്‍ ബ്ലെസിയുടെ പുതിയ ചിത്രമായ പളുങ്ക് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവവും സമ്മാനിക്കുന്നില്ല. തയ്യാറെടുപ്പുകളുടെ കുറവ് ചിത്രത്തില്‍ പ്രകടം. മറ്റു പല ചിത്രങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ ആവര്‍ത്തനവിരസത, അവതരണത്തിലെ പുതുമയില്ലായ്മ, നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം-നഗരം ദരിദ്രം എന്ന ആശയത്തിന്റെ പുനരാവിഷ്കാരത്തിലെ മടുപ്പ് എന്നിങ്ങനെ ഒരുപിടി കുറവുകള്‍ പളുങ്കില്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും.
--
ബ്ലസിയുടെ ‘പളുങ്ക്’ എന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള എന്റെ തോന്നലുകള്‍...
--

പ്രതിഭാസം said...

പളുങ്ക് കാണണമെന്ന് ശരിക്കും ആഗ്രഹമുള്ള ഒരു ചിത്രമാണ്‍. കണ്ട് കഴിഞ്ഞിട്ട് ഇതേ പോസ്റ്റില്‍ വന്നു ഞാനും അഭിപ്രായം പറയാം!
വിശകലനം നന്നായിട്ടുണ്ട്!

Kiranz..!! said...

ഹരീ..ടിവിയിലെ ക്ലിപ്പിങ്ങ്സ് കണ്ടപ്പോള്‍ത്തന്നെ മനസില്‍ത്തോന്നി അയ്യോടാ ദേണ്ടെ വീണ്ടും മമ്മൂട്ടി കാഴ്ച്ചയിലെപ്പോലെ ഒരു അയ്യോ പാവി ആയെന്ന്..എന്തായാലും ബ്ലസിയല്ലേ,പത്മരാജന്റെ ശിഷ്യനല്ലേ എന്നൊക്കെ വിചാരിച്ച് പടം കാണാനിരിക്കുവാ..ഹരിയുടെ എഴുത്ത് സഹായകമാകുന്നു,അമിത പ്രതീക്ഷ പുലര്‍ത്താതിരിക്കാന്‍..:)

ഇടങ്ങള്‍ said...

ഹരീ,

നല്ല വിശകലനം, തുടര്‍ന്നും എഴുതുക,

ഒരു ആഗ്രഹം അറിയിക്കുന്നു. കഴിയുമെങ്കില്‍ മുഖ്യധാരാ സിനിമകളെക്കുറിച്ച് എഴുതുന്നതിന് പകരം (അവയുടെ വ്യാജ സീഡി നാട്ടില്‍ റിലീസാകും മും‌മ്പേ ഇവിടെ കിട്ടും, പിന്നെ എല്ലാത്തിനും കൂടി ഒരു വിവരണം മതിയാകും താനും, അത്രക്ക് വൈവിധ്യം പുലര്‍ത്തുന്നു നമ്മുടെ സമകാലീന മലയാളം സിനിമ) മലയാളത്തിലേയും ലോക സിനിമയിലേയും സമാന്തര സിനിമകളെ കുറിച്ച് എഴുതാന്‍ ശ്രമിക്കുക. നല്ല ഒരു വഴികാട്ടി എനിക്ക് വല്ലാതെ നഷ്ടമാകുന്നു.

പിന്നെ ബ്ലെസ്സിയുടെ കാടുകയറ്റത്തിലെ അച്ചടക്കം, അത് മലയാളിയുടെ പ്രസിദ്ധമായ ആ മെയ്‌വഴക്കത്തിന്റെ ഗുണമാണ്, എല്ലാം അറിഞ്ഞിട്ടും പറയാന്‍ എനിക്ക് മനസ്സില്ലെന്ന് പറയുന്ന, അല്ലെങ്കില്‍ ഞാനും പറഞ്ഞല്ലോ, അതീകൂടുതല്‍ എനിക്ക് പറയാന്‍ സാധിക്കില്ല എന്ന വാശിയുടെ ഗുണം. അത് ‘കാഴ്ച‘യില്‍ തന്നെയുണ്ട്.

പിന്നെ മമ്മുട്ടിയുടെ അഭിനയം, അത് യേശുദാ‍സിന്റെ പാട്ട് പോലെയാണ്, നല്ലതായിരിക്കാം, പക്ഷെ, പുതുമയുടെ വൈവിധ്യങ്ങളെ വല്ലാതെയൊന്നും അനുഭവിക്കാനുള്ള യോഗം പാവം മലയാളിക്കില്ല.

ശുഭകാരമായ അന്ത്യത്തെ കുറിച്ചും പേടിക്കണ്ട. അത് താമസിയാതെ ഉണ്ടാവും, ഇല്ലേല്‍ ബ്ലെസി സിനിമ അവaസാനിപ്പിക്കും. രണ്ടിനും ഉദാഹരണം വേണ്ടുവോളമുണ്ട്.

Haree | ഹരീ said...

ഇടങ്ങള്‍,
ഞാന്‍ കേരളത്തിലാണിപ്പോള്‍ താമസം. ഇവിടെയുള്ള തിയ്യേറ്ററുകളില്‍ കാണുവാന്‍ കിട്ടുന്ന സിനിമകളെല്ലാം ഞാന്‍ കാണാറുണ്ട്. ലോക ക്ലാസിക്കുകളൊന്നും ഇവിടെ വരാറില്ല, അതിന് ഫിലിം ഫെസ്റ്റിവല്‍ കാണണം. ഫിലിം ഫെസ്റ്റിവലിന്‍ മുപ്പത്തഞ്ചോളം ചിത്രങ്ങള്‍ ഒറ്റയടിക്ക് കാണുന്നതുകൊണ്ട് ഓരോ ചിത്രത്തെക്കുറിച്ചും എഴുതുവാനും കഴിയാറില്ല. എങ്കിലും അവസാനത്തെമേളയില്‍ കണ്ട ചില ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചിത്രങ്ങളെക്കുറിച്ച് തീര്‍ച്ചയായും ഞാനെഴുതുവാന്‍ ശ്രമിക്കുന്നതാണ്.
--
വി.സി.ഡി./ഡി.വി.ഡി എന്നിവ ലോകസിനിമയുടേതും ഇവിടെ കിട്ടുമായിരിക്കും. പക്ഷെ അതിനോടെനിക്കത്ര ഇഷ്ടമില്ല, തിയേറ്ററില്‍ കാണുന്നതാണ് കൂടുതലിഷ്ടം. ലൈബ്രറികളിലും ക്ലാസിക്കുകള്‍ കുറവാണ്, തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്കാണല്ലോ ഡിമാന്‍റ്.
--

സന്തോഷ് said...

നല്ല ആസ്വാദനക്കുറിപ്പ്, ഹരീ. താങ്കളുടേതായ ഒരു റേറ്റിംഗ് സിസ്റ്റം കൂടി പരിഗണിച്ചുകൂടേ?

ഓ. ടോ: താങ്കളുടെ പ്രൊഫൈലിലെ ചില്ലുകള്‍ ചതുരങ്ങളായാണ് കാണുന്നത്. ലേഖനത്തില്‍ ഇതില്ല താനും. പ്രൊഫൈലിലെ വാചകം ഡിലീറ്റ് ചെയ്ത് വീണ്ടും എഴുതിയാല്‍ ശരിയായേക്കാം.

Peelikkutty!!!!! said...

പളുങ്ക് കണ്ടു..ഹരീ,ബ്ലെസ്സി പടം(തന്മാത്ര,കാഴ്ച,പളുങ്ക്) എടുക്കുന്നത് ഒരു
entertainer എന്നതിലുപരി ഒരു ഡൊക്യുമെന്ററി പോലെയല്ലേ..ഒരു മനുഷ്യനില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന മാറ്റങ്ങള്‍..അങ്ങനെ നോക്കുമ്പോള്‍ പളുങ്ക് ഒരുപരിധിവരെ,message പാസ്സ് ചെയ്യുന്നതില്‍ വിജയമല്ലെ?..

Haree | ഹരീ said...

സന്തോഷിനോട്,
ഞാനൊരു റേറ്റിംഗ് ഓരോ ചിത്രത്തിനും നല്‍കാറുണ്ടല്ലോ? ഏറ്റവും മുകളിലായി ഓരോ ചിത്രത്തിന്‍റേയും ഹെഡര്‍-ഇമേജില്‍. ശ്രദ്ധിച്ചില്ലേ?
ഓ.ടോ: പ്രൊഫൈലിലെ പ്രശ്നം ചൂണ്ടിക്കാണിച്ചതിനു നന്ദി, ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്, ഒന്നു നോക്കൂ.
--
പീലിക്കുട്ടിയോട്,
തീര്‍ച്ചയായും ഒരു വിജയമായിരിക്കാം. ഞാനെന്‍റെ അഭിപ്രായം പങ്കുവെച്ചുവെന്നു മാത്രം. ഞാനും ബ്ലെസി ചിത്രങ്ങള്‍ എന്‍റര്‍ടൈന്മെന്‍റ് എന്ന രീതിയിലല്ല കാണുവാന്‍ പോവാറുള്ളത്. (ശരിക്കും പറഞ്ഞാല്‍ ഒരു ചിത്രവും ഞാനാരീതിയില്‍ കാണുവാന്‍ പോവാറില്ല. :) ജാടയ്ക്കു പറഞ്ഞതല്ല കേട്ടോ)
--

Pradeep said...

ആസ്വാദനം നന്നായി. പദ്മരാജന്‍ ചിത്രന്‍ങ്ങള്‍ക്ക് ഒരു പദ്മരാജന്‍ ടച്ച് ഉള്ളതുപോലെ ശിഷ്യന് ഒരു ‘ടച്ചും’ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഓരോ ചിത്രം കഴിയുമ്പോഴും പ്രതിഭാദാരിദ്ര്യം കൂടുതല്‍കൂടുതല്‍ പ്രകടമായിക്കൊന്ദിരിക്കുന്നു.

ഏറനാടന്‍ said...

ശ്രീ ഹരിയുടേ ചിത്രവിശേഷങ്ങള്‍ മുടങ്ങാതെ വായിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴാണിത്‌ ശ്രദ്ധിച്ചത്‌.

അല്‍ഭുതമുളവാക്കുന്ന തരത്തിലുള്ള അഭിനയചാതുരിയും ഉതകുന്ന വേഷങ്ങളും ലഭിക്കുന്ന ഒരു അസുലഭ നടന്‍ ആണെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വന്ന കലാമൂല്ല്യമുള്ള സിനിമകളിലൂടെ മമ്മൂട്ടി തെളിയിച്ചു കഴിഞ്ഞു.

blogbhoomi said...

palunkine patti minister MA BABY puthiya lakkam kalakaumudi yil ezhuthiyittundu.
kazha pole athrakku pattiilla ennanu Baby abhiprayaam

മജീദ്‌ പി.കെ said...

dear hari, plz dnt write abt climax or suspence.. pinne cinema kandittu kaaryam illa

Haree | ഹരീ said...

മജീദിനോട്,
തീര്‍ച്ചയായും! ഞാനും ക്ലൈമാക്സ് അല്ലെങ്കില്‍ കഥ പൂര്‍ണ്ണമായും റിവ്യൂവില്‍ പറയുന്നതിനോട് എതിരാണ്. ഞാന്‍ കഥപറയുവാന്‍ ശ്രമിക്കാറേയില്ല, തുടക്കം മാത്രമേ സൂചിപ്പിക്കാറുള്ളു. ഒരു പക്ഷെ, ഞാന്‍ ക്ലൈമാക്സെന്നു കരുതുന്നതാവില്ല മറ്റുള്ളവര്‍ക്കു ക്ലൈമാക്സ്, അതാണെന്നു തോന്നുന്നു മജീദ് ഇങ്ങിനെയൊരു കമന്‍റിടുവാന്‍ കാരണം.
ഒന്നുകൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു. പളുങ്കിന്‍റെ ക്ലൈമാക്സ് ഞാന്‍ പറഞ്ഞുവെന്നാണോ?
--

ദിവാ (ദിവാസ്വപ്നം) said...

ഏതാണ്ട് ഇതു തന്നെയല്ലേ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ‘വാത്സല്യം’ എന്ന സിനിമയുടെയും കഥ. പന്ത്രണ്ടോളം കൊല്ലം മുന്‍പ് അന്നത്തെ എന്റെ ഉറയ്ക്കാത്ത ആസ്വാദന നിലവാരം വച്ച് പോലും ആ ചിത്രം പഴങ്കഞ്ഞിയായിട്ടാണ് തോന്നിയത്. ജാഡയടിക്കുന്നതല്ല :)

ഇടങ്ങള്‍,

സമാന്തരലോകസിനിമയെപ്പറ്റി ‘റോബി’ എന്ന ബ്ലോഗര്‍ ‘ലോകസിനിമയുടെ വര്‍ത്തമാനം‘ എന്നൊരു ബ്ലോഗില്‍ എഴുതുന്നുണ്ട്. ഇതാ യൂആറെല്‍ : http://robykurian.blogspot.com

Haree | ഹരീ said...

ദിവായോട്,
‘വാത്സല്യം’ എന്ന ചിത്രം ഇതെഴുതിയ അവസരത്തില്‍ എന്‍റെയോര്‍മ്മയിലെത്തിയതാണ്. എന്നാലതിന്‍റെ കഥാതന്തു കര്‍ഷകവൃത്തിയിലൂടെ കൂട്ടുകുടുംബം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു നാട്ടിന്‍‍പുറത്തുകാരനും, തുടര്‍ന്നുള്ള പ്രശ്നങ്ങളുമല്ലേ?

എന്നാല്‍ മമ്മൂട്ടിയുടെ കര്‍ഷക വേഷങ്ങള്‍ തമ്മില്‍ അന്തരമില്ലാതായിപ്പോയി, വാത്സല്യത്തിലേത് ഹിന്ദുവും ഇവിടെ ക്രിസ്ത്യാനിയും ആയിട്ടും വ്യത്യസ്തത നല്‍കുവാന്‍ മമ്മൂട്ടിക്ക് ഈ കഥാപാത്രത്തിലൂടെ കഴിഞ്ഞില്ല. രാപ്പകലിലെ കഥാപാത്രത്തിന്‍റെ ഛായയും മോനിച്ചനുണ്ട്.
--
നല്‍കിയിരുന്ന ലിങ്ക് പരിശോധിച്ചു, വളരെ നന്നായി അവിടെ ‘പാരഡൈസ് നൌ’ വിശകലനം ചെയ്തിരിക്കുന്നു. ലിങ്ക് പറഞ്ഞു തന്നതിന് വളരെ നന്ദി.
--

Rajaneesh said...

The reactions to Blessy's Palunku left me completely confused. And Haree added to it. Many told me that it is a terrific movie. So did the sify.com and other main reviews. But many bloggers and some viwers told me the film was less ordinary. Many good cinema-lovers also expressed their disappointment. But I have not seen the movie. Different views coming out of Blessy's style and approach in filmmking. Kazcha was better than Tanmatra. And Palunku, it seems, has not much takers. Does that mean Blessy's career graph is going down? I wish it is not.

Haree | ഹരീ said...

രജനീഷിനോട്,
ശരിയാണ്, പളുങ്ക് ഒരു നല്ല ചിത്രമാണ്, അല്ലെങ്കില്‍ വളരെ നല്ല ചിത്രമാണ്. മറ്റ് സമകാലീന മലയാളം സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍. ഉദാ: കനക സിംഹാസനം. എന്നാല്‍ ഞാന്‍ സിനിമകള്‍ വിലയിരുത്തുന്നത്, എന്‍റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നു നോക്കിയാണ്.
--
മറ്റ് റിവ്യൂകള്‍ ചിത്രം കണ്ട് അതിന്‍റെ റിവ്യൂ ഞാനെഴുതി പോസ്റ്റ് ചെയ്തതിനു ശേഷം മാത്രമാണ് ഞാന്‍ വായിക്കാറുള്ളത്. www.nowrunning.com, www.indiaglitz.com എന്നിവിടങ്ങളിലെ റിവ്യൂ ആണ് ഞാന്‍ സാധാരണയായി വായിക്കാറുള്ളത്. എന്നാല്‍ അവര്‍ പറയുന്നതും ഞാന്‍ പറയുന്നതുമായി പലപ്പോഴം അജഗജാന്തരമുണ്ട്. ഉദാ: ധൂം 2
--
സിഫിയുടെ റിവ്യൂ ഞാനാദ്യമായാണ് നോക്കുന്നത്. പളുങ്കിലൊഴികെ, മറ്റ് സിനിമകളുടെ റിവ്യൂകളില്‍ എന്‍റെ അഭിപ്രായങ്ങളോട് സമാനമായ അഭിപ്രായങ്ങളാണ് അവിടെയും പ്രകടിപ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും പളുങ്ക് ഒരു മോശം ചിത്രമല്ല. ഏതായാലും രജനീഷ് കണ്ടിട്ട് തീരുമാനിക്കൂ, അഭിപ്രായം ഇവിടെ പോസ്റ്റ് ചെയ്യുവാന്‍ മറക്കരുതേ! :)
--

മജീദ്‌ പി.കെ said...

1) "ഒരുപക്ഷെ മോനിച്ചന്‍ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരിക്കാം എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രം അവസാനിക്കുന്നത്."

2) കനകാംബരന്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പേ നഷ്ടപ്പെട്ട രാജകുമാരന്‍ എന്നതാണ് ചിത്രത്തിലെ സസ്പെന്‍സെങ്കിലും അത് ജയറാമിനെ കൊട്ടാരത്തില്‍ സം‌വിധായകന്‍ എത്തിക്കുമ്പോഴേ മനസിലാവുമെന്നതിനാല്‍ അതിനു വലിയ പ്രസക്തിയില്ല.

3)ചിത്രത്തിന് ശുഭാന്ത്യം നല്‍കണമെന്ന് നിര്‍ബന്ധമൊന്നുമില്ലെങ്കിലും എല്ലാ ചിത്രങ്ങള്‍ക്കും ദു:ഖകരമായ ഒരു അവസാനം നല്‍കണമെന്നും നിര്‍ബന്ധമില്ല. ബ്ലസിക്ക് ശുഭാന്ത്യമുള്ള ഒരു ചിത്രത്തെക്കുറിച്ചും ഇനി ചിന്തിച്ചു തുടങ്ങാമെന്നു തോന്നുന്നു.

these words have indications abt the ending of the movie.

Haree | ഹരീ said...

മജീദിനോട്,
പളുങ്കിന്‍റെ സസ്പെന്‍സ് ആ പറഞ്ഞ രണ്ടുമാണെന്ന് എനിക്കു തോന്നിയിട്ടില്ല. അന്ത്യം ദുഃഖകരമാണെന്ന് അറിയുന്നത് ആസ്വാദനത്തെ ബാധിക്കുമെന്നും തോന്നുന്നില്ല. മോനിച്ചന്‍ ഗ്രാമത്തിലേക്ക് മടങ്ങിയോ ഇല്ലയോ എന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ചിത്രത്തിലുമില്ല, ഇവിടെയുമില്ല.
--
പിന്നെ കനകസിംഹാസനത്തിന്‍റെ കാര്യം, അത് ഞാന്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് അവിടെ അങ്ങിനെയെഴുതിയത്. അതങ്ങിനെയേ വരൂ എന്ന് സാമാന്യബോധമുള്ള ആര്‍ക്കും ചിത്രം തുടങ്ങുമ്പോഴേ മനസിലാവും.
--

ദേവന്‍ said...

പടം കൊണ്ട് എന്താണുദ്ദേശിച്ചതെന്ന് എനിക്കും മനസ്സിലായില്ല. ഇനി പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചിട്ടില്ലേ ?
ഗാന്ധിയോട് "എന്തു നേടി" എന്നു ചോദിക്കുന്ന രംഗം ഇതിനു മുന്നേ കണ്ടത് ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കണ്ട രജനീകാന്തിന്റെ (കോപ്പി) പടമായ "നാന്‍ സിവപ്പു മനിതന്‍" എന്ന പടത്തിലാണ്‌ (അതില്‍ നായകന്‍ അഹിംസകൊണ്ട് എന്തു നേടി എന്ന് ഉദ്ദേശിക്കുന്നു, കൊല്ലാനിറങ്ങുമ്പോള്‍. എന്നാല്‍ ഗ്രാമങ്ങളിലാണ്‌ ഇന്ത്യയുടെ ആത്മാവെന്നു പറഞ്ഞ ഗാന്ധിയോട് ഈ പടത്തിലെ നായകന്‍ എന്തിനു ചോദിക്കുന്നോ ആവോ)

ശാലിനി said...

ഹരീ, പളുങ്ക് കണ്ടു.
ഒരു കുടുംബിനിയുടെ വ്യൂവിലൂടെ കണ്ടതുകൊണ്ടോ, നാട്ടിന്‍പുറത്തെ ജീവിതത്തില്‍നിന്ന് ഈ രാജ്യത്തെത്തിവീര്‍പ്പുമുട്ടി കഴിയുന്നതുകൊണ്ടോ ആവാം, എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു. തന്മാത്രയേക്കാളും. അഭിനേതാക്കളെല്ലാം തന്നെ നന്നായി ചെയ്തു.പല രംഗങ്ങളും മനസില്‍ തങ്ങുന്നു. ഹരിപറഞ്ഞ കുറവുകള്‍ ഉണ്ടാവാം, പക്ഷേ ബ്ലസി ഈ വിഷയം ബോറടിപ്പിക്കാതെ ചെയ്തു എന്നു തോന്നി. ഹരീ, നാട്ടിന്‍പുറം നന്മകളാല്‍ പൂര്‍ണ്ണമായും സ‌മൃദ്ധമായിരിക്കില്ല, പക്ഷേ ഇപ്പോഴും ഉള്ളില്‍ നന്മ കാത്തുസൂക്ഷിക്കുന്ന ഒരു പഴയ തലമുറയുണ്ട്. സിറ്റിയില്‍ വരുന്ന എല്ലാവരും ചീത്തയാവില്ല, പക്ഷേ എവിടെ ചെന്നാലും കുടുംബത്തെ മറക്കാതെ, നന്മ ഉള്ളില്‍ നിന്നു കളയാതെ ജീവിക്കണമെന്നാണെന്ന് തോന്നുന്നു സന്ദേശം. ഇവിടെ മോനച്ചന്‍ സ‌മൃദ്ധിക്കുവേണ്ടി, ജീവിതസാഹചര്യങ്ങളുടെ ഉയര്‍ച്ചുവേണ്ടി ഉള്ളിലെ നന്മകളുമായി സന്ധി ചെയ്യുന്നതാണ് പ്രശ്നം. ബ്ലെസിയെ ഒത്തിരി വിമര്‍ശിച്ചുട്ടുണ്ട് ഞാന്‍, പക്ഷേ ഈ സിനിമ എന്റെ കാഴ്ചപ്പാടുകളെ മാറ്റി.

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO