
‘തലപ്പാവി’നു പിറകെ നക്സലിസം വിഷയമാവുന്ന മറ്റൊരു ചിത്രം, ജയരാജിന്റെ സംവിധാനത്തിലുള്ള ‘ഗുല്‍മോഹര്‍’. ദിദി ദാമോദരന്റേതാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. ജി.ജെ. മാത്യൂസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍; തിരക്കഥാകൃത്തും, സംവിധായകനുമായ രഞ്ജിത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, രാജാമണി, മീനു മാത്യൂസ്, മീര വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍.
ഇന്ദുചൂഡന്(രഞ്ജിത്ത്) ഇന്ന് ഗ്രാമത്തിലെ സ്കൂളില്‍ പ്രധാനാധ്യാപകനാണ്. പൊതുവെ സൌമ്യപ്രകൃതിക്കാരനായ ഇന്ദുചൂഡന്; അടിച്ചമര്‍ത്തലുകളേയും, ചൂഷണങ്ങളേയും ആയുധമെടുത്തു നേരിടുവാനുറച്ച ഒരു ഭൂതകാലമുണ്ടായിരുന്നു. അന്നത്തെ സഹയാത്രികനായ ഹരികൃഷ്ണന്‍(സിദ്ദിഖ്) കാണുവാനെത്തുന്നത് ഇന്ദുചൂഡനെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. തന്റെ അന്നത്തെ പ്രവര്‍ത്തനങ്ങളും, ഗായത്രി(മീനു മാത്യൂസ്)യുമായുള്ള പ്രണയവും, ലോക്കപ്പിലേറ്റ പീഢനങ്ങളും; എല്ലാം അയാളുടെ മനസിലൂടെ മിന്നിമായുന്നു. അന്നു പരാജയപ്പെട്ട ഒരു ദൌത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി അയാള്‍ വീണ്ടും തിരിക്കുന്നു.
ദിദി ദാമോദരന്റെ തിരക്കഥ ചിത്രത്തിന് ശക്തമായ ഒരു അടിത്തറ നല്‍കുന്നു. ഭൂരിഭാഗം കഥാപാത്രങ്ങള്‍ക്കും അനുയോജ്യരായ അഭിനേതാക്കളെ ഉപയോഗിച്ച്, അവരെക്കൊണ്ട് അഭിനയിപ്പിച്ച് സംവിധായകന്‍ ജയരാജ് ചിത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്. യുവാവായ വിപ്ലവകാരിക്കും, മധ്യവയ്സ്കനായ അധ്യാപകനും വ്യത്യസ്തമായ ഭാവവും, ശരീരഭാഷയും നല്‍കുവാന്‍ രഞ്ജിത്തിനു കഴിഞ്ഞു. കഥാപാത്രങ്ങളെ പ്രേക്ഷകരോട് അടുപ്പിക്കുന്ന രീതിയില്‍; അത്രമേല്‍ സ്വാഭാവികമായാണ് സംഭാഷണങ്ങളും, ഭാവപ്രകാശനവും സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്പനേരം മാത്രമുള്ള ചെറുവേഷങ്ങളെ പോലും സൂക്ഷ്മമായി അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ജഗദീഷ് അവതരിപ്പിച്ച സ്കൂള്‍ മാഷ് ഒരു ഉദാഹരണം. എം.ജെ. രാധാകൃഷ്ണന്റെ ക്യാമറയും, വിജയ് ശങ്കറിന്റെ എഡിറ്റിംഗും, സുജിത്തിന്റെ കലാസംവിധാനവുമാണ് ചിത്രത്തിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. ഇന്ദുചൂഡന്‍ ലോക്കപ്പിലേക്കുന്ന മര്‍ദ്ദനങ്ങളും മറ്റും പ്രേക്ഷകന് അനുഭവത്താക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് വിസ്മരിക്കത്തക്കതല്ല. പശ്ചാത്തലശബ്ദങ്ങളുടെ യുക്തമായ ഉപയോഗവും ശ്രദ്ധേയമായി. ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക്, ജോണ്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളാവട്ടെ പഴയകാല മലയാളസിനിമാഗാനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. വരികളില്‍ സംഗീതമുള്ള ഗാനങ്ങള്‍ സമകാലീനമലയാള സിനിമയില്‍ അപൂര്‍വ്വതയാണല്ലൊ!
ചിത്രത്തിന്റെ അവസാനഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന ഗൌരവമോ, പ്രാധാന്യമോ ലഭിച്ചില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മയായി തോന്നിയത്. ‘ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും!’ എന്നത് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഇന്ദുചൂഡന്റെ വിപ്ലവത്തിലേക്കുള്ള തിരിച്ചു പോക്ക് ചിത്രീകരിച്ചിരിക്കുന്നത്. ക്രൂരനായ ജന്മി, ചാക്കോയായി എത്തിയ സംഗീത സംവിധായകന്‍ രാജാമണിക്ക്, ആ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അവതരിപ്പിക്കുവാന്‍ കഴിഞ്ഞുവോ എന്ന കാര്യവും സംശയമാണ്. ആദ്യശ്രമത്തില്‍ പരാജയപ്പെട്ട ദൌത്യം പൂര്‍ത്തീകരിക്കുന്നതു വരെക്കൊണ്ട് ചിത്രം അവസാനിപ്പിക്കുകയായിരുന്നു ഭംഗി. ഗായത്രിയെ വിവാഹം കഴിച്ചയാള്‍ വന്ന്, അവള്‍ക്കിപ്പോഴും ഇന്ദുചൂഡനോടാണ് സ്നേഹം എന്നൊക്കെ പറയുന്ന രംഗവും ഒഴിവാക്കാമായിരുന്നു. വിപ്ലവകാരിയായി തിരിച്ചെത്തുന്ന ഇന്ദുചൂഡന്‍ വീണ്ടും യൌവനത്തിലേക്ക് തിരിച്ചു പോയതായി തോന്നിച്ചു. മധ്യവയസ്കന്റെ ശരീരഭാഷയോ, ഭാവമോ നിലനിര്‍ത്തുവാന്‍ ആ ഭാഗത്ത് രഞ്ജിത്തിന് കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം, ചാക്കോയുടെ രൂപഭാവങ്ങള്‍ക്കും ഒരു മാറ്റവുമുണ്ടായില്ലെന്നതും കല്ലുകടിയായി.
ആദ്യചിത്രമെങ്കിലും, പക്വതയോടെ ഗായത്രിയെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ മീനു മാത്യൂസിനു കഴിഞ്ഞു. ഹരികൃഷ്ണനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിഖും അഭിനന്ദനം അര്‍ഹിക്കുന്നു. വിപ്ലവകാരികള്‍ക്കിടയില്‍ ഗുല്‍മോഹറെന്നറിയപ്പെടുന്ന ഇന്ദുചൂഡന്റെ കഥയാണെങ്കിലും, മറ്റ് കഥാപാത്രങ്ങള്‍ക്കും ചിത്രത്തില്‍ പ്രാധാന്യമുണ്ടെന്നതും ചിത്രത്തിന്റെ മികവിന് കാരണമാണ്. വളരെ ചെറുതായ ഒരു കഥാതന്തു, അധികം വളച്ചുകെട്ടാതെ ഒതുക്കത്തോടെ ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നു. നല്ല സിനിമകളെ ഇഷ്ടപ്പെടുവാനും, ആസ്വദിക്കുവാനും കഴിയുന്ന ഏതൊരാള്‍ക്കും; കണ്ടുമറക്കുവാന്‍ കഴിയാത്ത ഒരു ചലച്ചിത്രാനുഭവമാവും ‘ഗുല്‍മോഹര്‍’ പ്രദാനം ചെയ്യുക. അങ്ങനെയുള്ളവര്‍ ഒഴിവാക്കരുതാത്ത ഒരു ചിത്രവുമാണിത്.
Description: Gulmohar - A Malayaam film Directed by Jayaraj; Story, Screenplay and Dialogues by Didi Damodaran; Starring Ranjith, Meenu Mathews, Siddique, Rajamani, Meera Vasudev, Nishanth Gopal, I.M. Vijayan, Jagadeesh, Agastian, Arun, Kaviyoor Ponnamma, Seenath, Sudheesh; Camera by M.J. Radhakrishnan; Editing by Vijay Sankar; Art Direction by Sujith; Lyrics by O.N.V. Kurup and Music by Johnson. A Film/Movie/Cinema Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ. October/Ramadan/Eid Release 2008. Chithravishesham/Chitravishesham.
--


17 comments:
രഞ്ജിത്ത് നായകനാവുന്ന, ജയരാജ് ചിത്രം; ‘ഗുല്‍മോഹറി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
അപ്പൊ കണ്ടുകളയാം...
Haree,
Suresh Gopi was supposed to do the role of Induchudan. Fortunately, he did not get time to act in this movie and Renjith replaced him (Prekshakarude Bhaagyam).
Did you notice something? Even though Gulmohar declared as a good classy movie before its release, it experienced so many hardships to get a theatre to show. But, for crap movies like 'Mayabazar' they are giving advance and eagerly waiting for the release. Who are the real culprits? Audience or Theatre owners?
ധൃധിപിടിച്ച് ടിക്കറ്റ് കൗണ്ടറില്‍ അഞ്ഞൂറു രൂപ കൊടുത്തപ്പോള്‍, അയാള്‍ ചൂടായി ആകെ നാലു പേരാ ഇതുവരേക്കും എത്തിയത്.... *&%^@.... പിന്നെ അടുത്ത തിയേറ്ററിലേക്കുള്ള ഓട്ടം...
(ആളുകള്‍ക്കെന്താണാവോ ആവശ്യം ?)
ഹരി എത്ര മാര്‍ക്ക് കൊടുക്കും എന്ന് കാത്തിരിക്കാരുന്നു ..
:)
ഹരി.. അഭിപ്രായം “അവിടെ“ ചോദിച്ചത് ഇവിടെ കമന്റിയതിനു ശേഷമാ കണ്ടെ...
തലപ്പാവ് തന്നെ കാണാനൊത്തില്ല.. ആ നിരാശ തീര്‍ക്കാനാ ഇത് റിലീസിങ് ഷോ ക്ക് പോയി കണ്ടെ.. നഷ്ടമായില്ല എന്നുമാത്രമല്ല..ഇഷ്ടമാവുകയും ചെയ്തു..
കൂടെ വന്നവള്‍ക്ക് ഒരു ബിരിയാണി വാങ്ങി കൊടുക്കേണ്ടി വന്നു.. അവളുടെ ദേഷ്യം തീര്‍ക്കാന്‍ എന്നത് വേറെ കാര്യം..
റിലീസ് ദിവസം ആദ്യത്തെ ഷോ തന്നെ കണ്ടു. ഇല്ലെങ്കില്‍ ചിലപ്പോ തീയറ്ററുകാര്‍ കത്തി വച്ചുകളയും..
ഈ പടത്തിനു ഡിസ്റ്റിങ്ഷന്‍ മാര്‍ക്ക് കൊടുക്കാം. രാജാമണി തന്റെ റോള്‍ ഭംഗിയാക്കി എന്നാണ് എന്റെ അഭിപ്രായം.
നാര്‍ക്കോ അനാലിലിസ് സീനെല്ലാം ഒഴിവാക്കാമായിരുന്നു... എന്ന് തോന്നുന്നു
കോഴിക്കോട് രാധയില്‍ വെച്ചാണ് ഞാന്‍ ഈ സിനിമ കണ്ടത്. രണ്ടാം നാള്‍ നൂണ്‍ഷോ ആയി മാറിയിരുന്നു സിനിമ. അന്നു പ്രസ്സ് ക്ലബ്ബിന്റെ ആളുകള്‍ കുറേ ഉണ്ടായിരുന്നതിനാല്‍ ‘ഏകാന്തത’യൊന്നും അനുഭവപ്പെട്ടില്ല. ഇന്റര്‍വെല്ലിന് ഓപ്പറേറ്ററോട് കുശലം പറഞ്ഞപ്പോള്‍ ‘നല്ല പടമാണ്, പക്ഷെ ആളില്ല അതു കൊണ്ടാ രണ്ടാം നാള്‍ ഹിന്ദി ചിത്രമായ ദ്രോണ ഇട്ടത്‘ എന്ന പരിഭവമാണ് കേട്ടത്. മലയാളത്തില്‍ നല്ല സിനിമകളൊന്നും ഇറങ്ങുന്നില്ല എന്ന് കരയുന്നവര്‍ മാത്രം കണ്ടാല്‍ മതി ഇത്തരം സിനിമകള്‍ രണ്ടാഴ്ചയെങ്കിലും ഓടാന്‍!
നല്ല റിവ്യൂ ഹരി, ഞാനും എന്റെ അഭിപ്രായം സിനിമാക്കാഴ്ച യില്‍ ഇട്ടിട്ടുണ്ട്.
രാജാമണിയുടെ പ്രകടനം എനിക്കുമത്ര ഇഷ്ടപ്പെട്ടില്ല. പക്ഷെ അഭിനേതാവിനേക്കാളേറെ അത് സംവിധായകന്റെ ഭാഗതെ അശ്രദ്ധയായ് തോന്നി. ഇത്തരം കഴിവുകേടിന്റെ ഡെമോണ്‍സ്‌ടേഷന്‍ ‘പീപ്പിള്‍’ പരമ്പരയില്‍ ജയരാജ് തന്നിട്ടുണ്ടല്ലോ.
സസ്നേഹം
ദൃശ്യന്‍
ഹരീ
താങ്കളുടെ ആറു മാര്‍ക്ക് ചിത്രങ്ങളോടൊക്കെ എനിക്കു വിയോജിക്കേണ്ടി വരുന്നു. ഗുല്‍മോഹര്‍ ഒറ്റക്കാഴ്‌ചയില്‍ മനോഹരമായി തോന്നാം. ട്രീറ്റ്‌മെന്‍രിന്റെ ഭംഗിയാണത്. ഒരു ജയരാജ് ചിത്രമായിട്ടല്ല, രഞ്‌ജിത് ചിത്രമായിട്ടാണ് എനിക്കിതു പലയിടത്തും ഫീല്‍ ചെയ്‌തത്.
ഏച്ചുകെട്ടിയതിനാല്‍ മുഴച്ചിരിക്കുന്ന ആ ക്‌ളൈമാക്‌സ് തന്നെയാണ് സിനിമയുടെ പ്രസക്തി കളഞ്ഞുകുളിച്ചത്. വീടും കുടുംബവും ഉപേക്ഷിച്ച് ഇന്ദുചൂഡന്‍ ഇറങ്ങിപ്പോകുന്നതിലെ ലാഘവത്വം അംഗീകരിക്കാനാകില്ല. ഇതിലും നല്ലത് അയാളെ അവിവാഹിതനായി ചിത്രീകരിക്കുകയായിരുന്നു.
മറ്റൊന്ന് ചാക്കോ മുതലാളിയെ വകവരുത്താന്‍ രണ്ടാമതു പോകുന്ന ഇന്ദുചൂഢന്‍ മാഷ് വേഷത്തിലും ഭാവത്തിലും യുവാവായെന്നതു പോട്ടെ, ആ പഴയ താടികൂടി പിടിപ്പിച്ചുകൊടുത്തതാണു കഷ്ടം.
കാലത്തെപ്പറ്റി യാതൊരു ധാരണയുമില്ലാതെയാണ് ഈ സിനിമ എടുത്തിരിക്കുന്നത്. 'തിരക്കഥ'യില്‍ ഹരി കണ്ടെത്തിയ കുഴപ്പങ്ങള്‍ ഇതിലുമുണ്ട്. നക്‌സല്‍ കാലത്തിനും ജനകീയ സാംസ്‌കാരികവേദിക്കും ശേഷമാണ് പൊലീസുകാര്‍ക്ക് നിക്കര്‍ മാറി പാന്‍സ് വരുന്നത്. ഇതിലാകട്ടെ പൊലീസ് യൂണിഫോമും വസ്‌ത്രവും എല്ലാം ആധുനിക കാലത്തിലേതാണ്. കുറഞ്ഞത് 25 വര്‍ഷം മുമ്പാണ് ഫ്‌ളാഷ് ബായ്‌ക്ക് നടക്കുന്നതെന്നോര്‍ക്കണം. അന്നത്തെ കാലം സൂചിപ്പിക്കാന്‍ വാഹനത്തിന്റെ പഴയ നമ്പര്‍ രീതി മാത്രമാണുള്ളത്.
മാപ്പര്‍ഹിക്കാത്ത മറ്റൊരു പിഴവ് ജയരാജ് കാണിച്ചിട്ടുണ്ട്. ചാക്കോയ്‌ക്കു പകരം പോളച്ചനെ ആളുമാറി കൊല്ലുന്നു. നക്‌സലൈറ്റുകളുടെ രീതിയത്രയും ചോര ചിന്തി കൊല്ലുന്നതാണ്. ഒന്നുകില്‍ വെടിവച്ച്, അല്ലെങ്കില്‍ വെട്ടിമുറിച്ച്. (തലപ്പാവ് ഓര്‍ക്കുക) ഇതിലോ ? സാദാ ജയരാജ് ചിത്രത്തിലെ കള്ളന്‍മാര്‍ ചെയ്യുന്നതുപോലെ വഴിയരികിലൊരു സീന്‍ സൃഷ്ടിച്ച് പിന്നില്‍ നിന്നു കഴുത്തില്‍ കുരുക്കിട്ടുള്ള കൊലപാതകം. ഇവര്‍ കള്ളന്‍മാരല്ല, നക്‌സലുകളാണെന്ന കാര്യം സംവിധായകന്‍ മറന്നു.
എഴുപതുകളിലെ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ രീതിയും എണ്‍പതുകളിലെ ജനകീയസാംസ്‌കാരികവേദിയുടെ രീതിയും തികച്ചും വ്യത്യസ്‌തമായിരുന്നു. നക്‌സലുകള്‍ ആയുധംകെണ്ടു നേരിട്ടപ്പോള്‍ വേദിക്കാര്‍ ജനകീയ വിചാരണയും മറ്റും സ്വീകരിച്ചു. ഇതില്‍ തിരിച്ചാണ് പറയുന്നത്. ഇന്ദുചൂഡന്റെ ആദ്യപ്രവര്‍ത്തനം വേദിയുടെ രീതിയിലും ( അന്നാണ് ചുള്ളിക്കാട് കവിതപാടിത്തുടങ്ങിയത്), പിന്നീടുള്ളത് നക്‌സല്‍ രീതിയിലും.
തലപ്പാവിന്റെ കമന്റില്‍ ഗുല്‍മോഹറിനെപ്പറ്റി സുജിത്ത് പറഞ്ഞതാണു സത്യം. ആത്മാര്‍ഥത തെല്ലുമില്ലാത്ത ഒരു സിനിമ.
ഇത്രമാത്രം പ്രശ്‌നമുണ്ടായിട്ടും ഈ സിനിമയ്‌ക്ക് 6 മാര്‍ക്ക്. ഇത്രയും പ്രശ്‌നങ്ങളില്ലാത്ത 'തിരക്കഥ'യ്‌ക്ക് 4. എവിടെയോ കുഴപ്പമുണ്ട്.
രഞ്‌ജിത്തിനു പകരം സുരേഷ്‌ഗോപിയായിരുന്നെങ്കില്‍ തിയേറ്ററില്‍ നിന്ന് ഓടി രക്ഷപ്പെടേണ്ടിവന്നേനെ.
@ G.manu,
തീര്‍ച്ചയായും കാണൂ... :-)
@ Dreamer,
അതെ, അങ്ങിനെ ഒരു അത്യാഹിതം സംഭവിക്കാത്തത് കാര്യമായി. :-) അതില്‍ കാര്യമില്ല, ‘പ്രേക്ഷകര്‍ക്ക് ഇതാണ് വേണ്ടത്.’ എന്നൊരു മുന്‍വിധി സൂപ്പര്‍ സ്റ്റാറുകളെവെച്ച് പടമെടുക്കുന്നവരും, പടം വിതരണം ചെയ്യുന്നവരും വെച്ചുപുലര്‍ത്തുന്നുണ്ട്. അതു മാറുമെന്ന് ആശിക്കാം...
@ ഷാജൂന്‍,
:-)
@ ഇട്ടിമാളു,
ഹ ഹ ഹ... അപ്പോള്‍ ബിരിയാണിക്കാശുള്‍പ്പടെ മുതലായെന്നു കരുതാമല്ലോ, അല്ലേ? :-)
@ കുട്ടു (നിരഞ്ജന്‍),
:-) ഡിസ്റ്റിംഗ്ഷനുണ്ടെന്നു തോന്നുന്നില്ല.
@ ദൃശ്യന്‍,
അതു സത്യം! നല്ല സിനിമകള്‍ക്കു വേണ്ടി നിലവിളിക്കുന്നവരാരും ഇതൊന്നും കാണുവാന്‍ തിയ്യേറ്ററിലെത്തുന്നുണ്ടെന്നു തോന്നുന്നില്ല...
@ വക്രബുദ്ധി,
വിയോജിപ്പ് എപ്പോഴും നല്ലതാണ്... :-) കാലത്തെപ്പറ്റിയുള്ള ധാരണപ്പിശക് ഇതിലുമുണ്ട്. എന്നാല്‍ അതത്ര കുഴപ്പം പിടിച്ചതാണെന്ന് ചിത്രം കണ്ടപ്പോള്‍ തോന്നിയില്ല. ‘തിരക്കഥ’യില്‍ തോന്നുകയും ചെയ്തു. ഒറ്റക്കാഴ്ചയില്‍ മനോഹരമായാല്‍ പോര എന്നുണ്ടോ? ചിത്രത്തില്‍ ജയരാജിനെക്കൂടാതെ, രഞ്ജിത്തും സംവിധാനത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്നത് പ്രേക്ഷകരെ ബാധിക്കുകയില്ലല്ലോ! പിന്നെ, നക്സലുകള്‍ ചോര ചീന്തി/വെടിവെച്ച് മാത്രമേ കൊല്ലാവൂ എന്നൊരു നിര്‍ബന്ധം വെച്ചു പുലര്‍ത്തിയിരുന്നോ? ഈ പ്രശ്നങ്ങളെല്ലാം ചരിത്രസംബന്ധമായ വിവരങ്ങളുമായി ബന്ധിപ്പിച്ച് കാണുമ്പോഴല്ലേ? അങ്ങിനെയല്ലാതെ ഒരു സിനിമ എന്ന രീതിയില്‍ കണ്ടാല്‍ മതിയല്ലോ... നക്സല്‍/ജനകീയ പ്രസ്ഥാനങ്ങളുടെ വഴികള്‍ സ്വീകരിച്ചിരുന്ന മറ്റൊരു കൂട്ടം, അത്രയും കരുതിയാല്‍ മതിയാവും ഈ സംഘത്തെക്കുറിച്ച്. ‘തലപ്പാവ്’ പോലും ചരിത്രസിനിമയെന്ന വിശേഷണം അര്‍ഹിക്കുന്നില്ല; ഒരു ചരിത്രസംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു എന്നു പറയാം, അത്രമാത്രം. ഇതില്‍ അങ്ങിനെയുമില്ല. ആത്മാര്‍ത്ഥത എന്തിനോടില്ല എന്നതാണ് വിഷയം; സംവിധായകന്‍/തിരക്കഥാകൃത്ത് ഉദ്ദേശിക്കാത്ത മേഖലകളോടുള്ള ആത്മാര്‍ത്ഥതക്കുറവ്, ആസ്വാദനത്തിനു വിഘാതമാവുന്നില്ലെങ്കില്‍, കണ്ണടയ്ക്കാവുന്നതാണ്...
--
ചിത്രം കണ്ടു ... ഒരു സിനിമ എന്ന നിലയില്‍ വൃത്തിയായി ചെയ്തിരിക്കുന്നു .... ഈ വര്‍ഷം വന്ന ചിത്രങ്ങളില്‍ മികച്ച ഒരു ചിത്രം ....
പക്ഷെ എന്നിട്ടും ചിത്രം സാമ്പത്തികം ആയി പരാജയപെട്ടു .....
എന്തുകൊണ്ട് ????
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം... കാണണം എന്നുണ്ടായിരുന്നു... നാട്ടില്‍ എത്തിയപ്പോഴേക്കും തീയേറ്ററുകളില്‍ നിന്നും മാറിക്കഴിഞ്ഞിരുന്നു. ഇവിടെ ഇതു വരുമെന്നും തോന്നുന്നില്ല... ഗാനങ്ങള്‍ വളരെ നല്ലത്. മികച്ച വരികളും, അതിനൊത്ത സംഗീതവും... ഒ.എന്‍.വിയുടേയും ജോണ്‍സണ്‍ മാഷിണ്റ്റേയും ഈ തിരിച്ചു വരവ് ഒരു ശുഭപ്രതീക്ഷയാണ്. കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. കാണാന്‍ കഴിയാത്തത് ഒരു നഷ്ടമായി എന്നു തോന്നി തുടങ്ങിയിരിക്കുന്നു.... സി.ഡി ഇറങ്ങുമ്പോഴെങ്കിലും കാണാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍....
ഈ ചിത്രം എന്തായാലും കാണും.
എന്റെ അഭിപ്രായത്തില്‍ അന്യഭാഷാചിത്രങ്ങള്‍ക്ക് കേരളത്തില്‍ നിയന്ത്രണം കൊണ്ടു വരേണ്ട കാലം കഴിഞ്ഞു ( ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും ചെയ്ത പോലെ.). ബിഗ് ബഡ്ജറ്റില്‍ ഗ്ലാമറും സാമാന്യബുദ്ധിക്ക് നിരക്കാത്ത ഹീറോയിസവും അടിപോളിയുമൊക്കെ കുത്തിനിറച്ച് ഉണ്ടാക്കിയെടുക്കുന്ന അത്തരം ചിത്രങ്ങള്‍ കണ്ട് മലയാളിക്ക് നല്ല സിനിമ എന്താണെന്ന് തിരിച്ചറിയുവാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. - (കഴിഞ്ഞ വര്‍ഷം വിജയ് യുടെ പോക്കിരി നേടിയ വന്‍ വിജയം ഓര്‍ക്കുക -പണ്ട് നസീറിന്റെ കാലം മുതലേ നമ്മള്‍ കണ്ടു മടൂത്ത പ്രമേയം ആയിരിന്നിട്ടു കൂടി. ഹരി ആ പടത്തേപ്പറ്റി എഴുതിയിരുന്നോ അതിന് എത്ര റേറ്റിങ്ങ് കൊടുത്തു എന്നൊന്നും എനിക്ക് ഓര്‍മ്മയില്ല :) )
ഇങ്ങനെപോയാല്‍ മലയാളസിനിമ വ്യവസായം തന്നെ ഇല്ലാതാകുമെന്നതില്‍ ഒരു സംശയവും വേണ്ട. മരുന്നിന് ബ്ലെസ്സിയെപ്പോലുള്ള വളരെക്കുറിച്ച് സംവിധായകരേ നമുക്കിന്ന് ഉള്ളൂ; അവരേക്കൂടി പ്രോത് സാഹിപ്പിച്ചില്ലെങ്കില്‍ അവര്‍ക്കൊക്കെ മറ്റു ഭാഷകളില്‍ പോയി പടമെടുത്ത് രക്ഷപ്പെടേണ്ടിവരും.
PS: ബ്ലെസ്സിയുടെ കല്‍ക്കത്ത ന്യൂസ് കണ്ടിട്ട് എന്റെ ഒരു വടക്കേ ഇന്ത്യന്‍ സുഹ്രുത്ത് പറഞ്ഞത് " ഒരു ഹോളിവുഡ് ക്വാളിറ്റിയുള്ള ഇന്ത്യയിലെ എണ്ണപ്പെട്ട സംവിധായകരിലൊരാളാണ് ബ്ലെസ്സി " എന്നാണ്. ആ സിനിമ അത്ര കണ്ട് അവനെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ആ ചിത്രം നമ്മുടെ നാട്ടില്‍ ഇറങ്ങിയപ്പോഴത്തെ അവസ്ഥ എന്തായിരുന്നു..!!!
haree
i hv seen gulmohar with great expectations after reading several reviews including the one thats in your blog. i hav seen kurukshethra also. on wt basis u r giving the rankings. i wont tel that kurukshethra s a good moovie. the rating that u hv given to major ravi's 3rd movie s apt. but i cant agree with ur review of gulmohar as well as its ratings. wt u find best in it man. its a rediculous movie. its a typical jayaraj blunder.
നന്നായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങൾ...
@ നവരുചിയന്‍,
:-) അതിന്റെ ഉത്തരം അറിയില്ലേ? തിയേറ്ററില്‍ ആളു കയറാത്തതു കൊണ്ട്!!! :-P
@ പിള്ളാച്ചന്‍,
:-) ഇനിയിപ്പോള്‍ സി.ഡി. ഇറങ്ങട്ടേ...
@ satheesh haripad,
:-) കാലം അല്പമൊക്കെ മാറിയില്ലേ? ‘സുബ്രഹ്മണ്യപുരം’ തിരു.പുരത്ത് ഒരുമാസത്തിനു മേലെയായി ഓടുന്നു. ‘പോക്കിരി’ പോലെയുള്ളവയും ഉണ്ടാവുന്നുണ്ട് എങ്കിലും (ജനപ്രിയത മോശമെന്നു കാണേണ്ടതില്ല... അത്തരം സിനിമകള്‍ ജനത്തെ ആഹ്ലാദിപ്പിക്കുന്നെങ്കില്‍, അത് ചീത്ത സിനിമ എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ!) മികച്ച അന്യഭാഷാ ചിത്രങ്ങളും ഇടയ്ക്കെങ്കിലും എത്താറുണ്ട്. അതുകൊണ്ട് വിലക്കൊന്നും വേണ്ട, അതു കണ്ടെങ്കിലും മലയാള സിനിമ രക്ഷപെടട്ടേ...
@ machu,
:-) ‘ഗുല്‍മോഹറി’ല്‍ നല്ലതായി എന്താണ് എനിക്കു തോന്നിയതെന്നാണ് വിശേഷം മുഴുവനും... കൂട്ടത്തില്‍ കുറവുകളും. ജയരാജെടുത്തു എന്നതുകൊണ്ട് ചിത്രം ബ്ലന്‍ഡറാവുന്നില്ല!
@ paarppidam,
നന്ദി. :-)
--
ഗുല്‍ മോഹര്‍ കണ്ടു, പൂര്‍ണ്ണമായും യോജിപ്പുള്ള വിലയിരുത്തല്‍. പ്രത്യേകിച്ചും ചിത്രത്തിന്റെ അവസാനഭാഗത്തെപറ്റിയുള്ളതും, ജന്മിയെയും, ഡോക്ടറുടെ ഇന്ദുചൂടനോടുള്ള ജയിലില്‍ നിന്നും വന്നപ്പോളുണ്ടായ പ്രതികരണവും, എന്തൊക്കെയായാലും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നായി കൂട്ടുവാന്‍ ബുദ്ധിമുട്ടൊന്നുമില്ല.
Post a Comment
നാല്പത് ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.
--