Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

മൈ മദേഴ്സ് ലാപ്‌ടോപ്പ് (My Mother's Laptop)

Published on: July 26, 2008

My Mother's Laptop: A film by director Rupesh Paul. Produced by E.A. Jose Prakash. Starring Suresh Gopi, Padmapriya, Swetha Menon and Urmila Unni.
യുവസാഹിത്യകാരനായ രൂപേഷ് പോളിന്റെ ആദ്യ ചലച്ചിത്രസംവിധാന സംരംഭമാണ് ‘മൈ മദേഴ്സ് ലാപ്ടോപ്പ്’. മലയാളസാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രന്റെ ‘പറുദീസാനഷ്ടം’ എന്ന ചെറുകഥയുടെ ചുവടുപിടിച്ച് തിരക്കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്, ചെറുകഥാകൃത്തുകൂടിയായ ഇന്ദു മേനോന്‍. നിര്‍മ്മാതാവ് ഇ.എ. ജോസ് പ്രകാശിന്റേയും ആദ്യ ചലച്ചിത്രമാണ് ഈ ചിത്രം. സുരേഷ് ഗോപി, പത്മപ്രിയ എന്നിവരുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു നീങ്ങുന്നത്.

അച്ഛനില്ലാതെ ജനിച്ച രവി(സുരേഷ് ഗോപി), അമ്മ(ശ്വേത മേനോന്‍)യെ ഉപേക്ഷിച്ചു പോയ ശേഷം, വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മടങ്ങിയെത്തുന്നു. എന്നാല്‍ അപ്പോഴേക്കും അമ്മ മരണശയ്യയിലായിരുന്നു. ഒരു പ്രമുഖ നാടക നടനായ രവി, അമ്മയുടെ അവസാനനാളുകളില്‍ അമ്മയോടൊപ്പം നില്‍ക്കുവാന്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍ രവി സ്പെഷ്യല്‍ ഇക്കണോമിക് സോണിനെതിരെ സമരം നടത്തുന്ന ആദിവാസിയമ്മയേയും, കുഞ്ഞിനേയും ആശുപത്രി ജനാലയിലൂടെ കാണുന്നു. രവി പ്രതിനിധാനം ചെയ്യുന്ന നാടകസംഘത്തിന്റെ ആകുലതകളുമായി; സഹനടിയും, സഹചാരിയുമായ പായൽ‍(പത്മപ്രിയ) രവിയെ കാണുവാനെത്തുന്നു. എന്നാല്‍ രവിയുടെ പെരുമാറ്റം, പായലിനെ രവിയെ ഉപേക്ഷിച്ചു പോകുവാന്‍ പ്രേരിപ്പിക്കുന്നു. അമ്മയെ പരിശോധിക്കുന്ന ഡോ. വനജ(ഊര്‍മ്മിള ഉണ്ണി)യുടെ നിര്‍ദ്ദേശപ്രകാരം, ക്യാന്‍സര്‍ പരിശോധനയ്ക്കായി, അമ്മയുടെ ഗര്‍ഭാപാത്രവുമായി രവി ലാബിലേക്ക് തിരിക്കുന്നു. ബാറില്‍ വെച്ച് രവി അത് നഷ്ടപ്പെടുത്തുന്നു.

‘പറുദീസാനഷ്ടം’ ഒരുപക്ഷെ ശ്രദ്ധേയമായ കഥയായിരിക്കാം. എന്നാല്‍ എല്ലാ കഥകളും സിനിമയെന്ന മാധ്യമത്തിലൂടെ പറയുവാന്‍ യോജിക്കണമെന്നില്ലല്ലോ! കഥയില്‍ നിന്നും തിരക്കഥമെനയുന്നയാള്‍ക്ക് അതറിയുവാനും, സിനിമയ്ക്ക് യോജിക്കുന്ന രീതിയിലേക്ക് കഥയെ രൂപപ്പെടുത്തുവാനും സാധിക്കണം. എന്നാലിവിടെ കഥയെ സീനുകളും, ഷോട്ടുകളുമായി തിരിച്ചതിനപ്പുറത്തേക്ക്; അങ്ങിനെയൊരു ശ്രമം തിരക്കഥാകൃത്ത് നടത്തിയതായി തോന്നിയില്ല. അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ ചിത്രീകരിച്ചു കാണിച്ചിരിക്കുന്നു എന്നല്ലാതെ, ഒരു സിനിമയായി ഇത് വികസിച്ചു എന്നുതന്നെ പറയുക പ്രയാസം. ഈ കഥ വായിക്കുന്ന ഒരാള്‍ക്ക്, ഇതിലും ഭംഗിയായി ഇതിനെ ഭാവനയില്‍ ദൃശ്യവത്കരിക്കുവാന്‍ സാധിക്കുമെന്നത് നൂറുതരം.

ആത്മാര്‍ത്ഥതയില്ലാത്ത ചിത്രീകരണമാണ് ഈ സിനിമയുടെ പ്രധാന ശാപം. നീണ്ട ശ്മശാന രംഗവും, ഓടുന്ന കാറിന്റെ മുഴുനീള ദൃശ്യവും, ഒരുപാട്ടു മുഴുവന്‍ അനങ്ങാത്ത ക്യാമറക്കു മുന്നിലെ അമ്മയുടേയും മകന്റേയും കല്ലിട്ടുകളിയും മറ്റും ചിത്രീകരിച്ചിരിക്കുന്നതില്‍ കൃത്രിമത്വം മുഴച്ചു നില്‍ക്കുന്നു. അഭിനെതാക്കളുടെ ഏച്ചുകെട്ടിയുള്ള അഭിനയം അതിലും അസഹനീയം. സാമാന്യം തരക്കേടില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്മപ്രിയയെക്കൂടി വഷളാക്കി അഭിനയിപ്പിച്ചിരിക്കുന്നതില്‍ സംവിധായകനെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത്! സുരേഷ് ഗോപിയുടെ രൂപവും, ഭാവവുമൊന്നും രവിക്കു ചേര്‍ന്നതായി തോന്നിയില്ല. ശ്വേത മേനോനെ കട്ടിലിലാക്കി; സുരേഷ് ഗോപിയുടെ ഓര്‍മ്മകളിലെ രംഗങ്ങളില്‍ മാത്രം അവതരിപ്പിച്ചത് ബുദ്ധിയായി. ബുദ്ധിജീവിപ്പടമെന്ന ഛായ നല്‍കുവാനാണോ എന്നു സംശയിച്ചു പോവും; പലയിടത്തേയും വലിച്ചു നീട്ടല്‍ കണ്ടാലും, കഥാപാത്രങ്ങളുടെ ചില സംഭാഷണങ്ങള്‍ കേട്ടാലും. ഒതുക്കി പറഞ്ഞിരുന്നെങ്കില്‍, ഒരുപക്ഷെ അല്പം കൂടി മടുപ്പില്ലാതെ കണ്ടിരിക്കുവാന്‍ സാധിക്കുമായിരുന്നു.

റഫീക് അഹമ്മദ്, റീത്ത പോള്‍ എന്നിവരെഴുതി; ശ്രിവത്സന്‍ ജെ. മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ സിനിമയില്‍ ഇടക്കിടെ ചേര്‍ത്തിരിക്കുന്നത് വലിയൊരു ആശ്വാസമായെന്നു വേണം പറയുവാന്‍. ചിത്രീകരണം മടുപ്പുളവാക്കുമെങ്കിലും, ഗാനങ്ങള്‍ കേള്‍വിസുഖമുള്ളവയാണ്. “ജലശയ്യയില്‍ തളിരമ്പിളി...”, “ഇളംനീല നീല മിഴികൾ” എന്നീഗാനങ്ങള്‍ വളരെ നന്ന്. ചിത്രത്തിനൊരു മൂഡ് നല്‍കുന്നതില്‍ ഇതിലെ ഗാനങ്ങള്‍ക്കും, ശ്രീവത്സന്‍ ജെ. മേനോന്‍ തന്നെ ഒരുക്കിയിരിക്കുന്ന പിന്നണിസംഗീതത്തിനുമുള്ള പങ്ക് ചെറുതല്ല. വി. വിനോദ് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പലതും ആകര്‍ഷകമെങ്കിലും, അതിലൊരു സ്ഥിരത ഉള്ളതായി തോന്നിയില്ല. ചിത്രസംയോജനം നടത്തിയ വിജയകുമാറിന് കാര്യമായി എന്തെങ്കിലും ചെയ്യേണ്ടി വന്നില്ലായിരിക്കണം. വെട്ടിമാറ്റുവാനാണെങ്കില്‍ ഇനിയും പലതും ചിത്രത്തില്‍ അവശേഷിക്കുന്നുണ്ട്!

മികച്ച ചിത്രത്തിന്റെ ലക്ഷണങ്ങള്‍ എന്ന രീതിയില്‍ എന്തെങ്കിലും ധാരണകള്‍ രൂപേഷിനുണ്ടെങ്കില്‍ അവ മാറ്റിവെയ്ക്കുക; അവ മിക്കതും അബദ്ധധാരണകളാണെന്നതിന് ഈ ചിത്രം സാക്ഷി. കഥാപാത്രങ്ങള്‍ക്കായി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ‍, അവരെക്കൊണ്ട് കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നതിൽ‍, ക്യാമറയെ ആവശ്യമുള്ള രീതിയില്‍ ഉപയോഗിക്കുന്നതില്‍ ഇതിലൊക്കെ രൂപേഷ് ഏറെ മുന്നോട്ടു പോകുവാനുണ്ട്. രവി ഒരു ലാപ്‌ടോപ്പുമായി രാവിലെമുതല്‍ നടക്കുന്നതെന്തിനെന്നു പോലും വിശദമാക്കുവാന്‍ സംവിധായകന്‍ മിനക്കെടുന്നില്ല. സ്റ്റേജ് ലൈറ്റിംഗ് വരച്ചുനോക്കി കീറിക്കളയുന്നതും, പേനകൊണ്ട് കുത്തിവരയ്ക്കുന്നതുമെല്ലാം ഒഴിവാക്കി; അതു ചെയ്യുവാനെങ്കിലും ലാപ്ടോപ്പ് ഉപയോഗിക്കാമായിരുന്നു! മലര്‍ന്നു കിടക്കുന്ന രവിയുടെ അടുത്തേക്ക് ഹിജഡയെത്തുമ്പോൾ‍, അയാളെ ക്യാമറ തലതിരിഞ്ഞ് പകര്‍ത്തിയിരുന്നെങ്കിൽ‍! അമ്മയുടെ ചിത്രം കാണുവാനായി ഒരാള്‍ ഏതുനേരവും ലാപ്‌ടോപ്പുമായി നടക്കുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ? ‘അമ്മയുടെ മടിത്തട്ട്’ എന്നുവിളിക്കുന്നതിനു പകരം ‘മൈ മദേഴ്സ് ലാപ്‌ടോപ്പ്’ എന്ന് സ്റ്റൈലായി പറയുവാന്‍ രൂപേഷ് ശ്രദ്ധിച്ചു; പക്ഷെ ആ സ്റ്റൈല്‍ പേരില്‍ മാത്രമൊതുങ്ങി. ‘അമ്മയുടെ മടിത്തട്ടെ’ന്ന പേരുപോലും ചിത്രത്തിന് ഒരു അധികപ്പറ്റാണ്!

Description: Malayalam Film/Movie/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ. My Mother's Laptop - Directed by Rupesh Paul. Produced by E.A. Jose Prakash. Starring Suresh Gopi, Padmapriya, Swetha Menon, Urmila Unni. Music by Sreevalsan J. Menon. Lyrics by Rafeeq Ahmed and Reetha Paul. Story by Subhash Chandran. Screenplay and Dialogues by Indu Menon. July 2008 Release.
--

പരുന്ത് (Parunthu)

Published on: July 19, 2008


പൃഥ്വിരാജിന് രണ്ടായിരത്തിയാറിലെ മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ‘വാസ്തവം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍, എം. പത്മകുമാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘പരുന്ത്’. ടി.എ. റസാഖാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. കൊള്ളപ്പലിശക്കാരനായ പരുന്ത് പുരുഷോത്തമനായി ഈ ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നു. ലക്ഷ്മി റായ് നായികയാവുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൌളി പോട്ടൂർ.

പരുന്ത് പുരുഷോത്തമന്‍(മമ്മൂട്ടി) സ്ഥലത്തെ പ്രധാന ബ്ലേഡ് പലിശക്കാരനാണ്. അമ്മ പെറ്റുപേക്ഷിച്ച് പോയതില്‍ പിന്നെ അനാഥനായാണ് വളര്‍ന്നത്; പണത്തോട് മാത്രമാണ് പുരുഷുവിന് അല്പമെങ്കിലും മമതയുള്ളത്. കല്ലായി അസീസ്(ജയകുമാർ) എന്ന മറ്റൊരു ബ്ലേഡ് പലിശക്കാരനാണ് പുരുഷുവിന്റെ പ്രധാന എതിരാളി. അസീസ് ഒരു ഗുണ്ടയെക്കൊണ്ട് പുരുഷുവിനെ കുത്തിക്കുന്നു. സഹായത്തിനാരുമില്ലാതെ പുരുഷു ആശുപത്രിയിലാവുന്നു. ഒടുവില്‍ സഹായത്തിനെത്തുന്നതാവട്ടെ, പുരുഷു പലിശക്കണക്ക് പറഞ്ഞ് ജീവിതം തകര്‍ത്ത ഹേമന്ത് ഭായി(ജഗതി ശ്രീകുമാർ)യുടെ ഇളയമകളും(കല്യാണി). ഇത് പുരുഷുവിന്റെ കണ്ണു തുറപ്പിക്കുന്നു, മറ്റൊരു മനുഷ്യനാകുവാന്‍ പരുന്ത് തീരുമാനിക്കുന്നു.

മമ്മൂട്ടിയെപ്പോലും വേണ്ടും വണ്ണം ഉപയോഗിക്കുവാന്‍ തിരക്കഥാകൃത്തിനോ, സംവിധായകനോ കഴിഞ്ഞിട്ടില്ല എന്നു പറയുമ്പോള്‍ സിനിമയുടെ നിലവാരം ഊഹിക്കുവാന്‍ കഴിയുമല്ലോ! ഒരു ‘പെരുമഴക്കാലം’ അബദ്ധത്തിനുണ്ടായി എന്നതൊഴിച്ചാല്‍, റസാഖിന്റെ സമകാലീന കഥകള്‍ക്ക് ശരാശരി നിലവാരം പോലും അവകാശപ്പെടുവാനാവില്ല. അവസാനം റസാഖ് തൂലിക ചലിപ്പിച്ച; ‘അഞ്ചിലൊരാള്‍ അര്‍ജ്ജുന’നും, ‘ആകാശ’വും, ഇപ്പോള്‍ ‘പരുന്തും’ ഇത് അടിവരയിടുകയും ചെയ്യുന്നു. എം. പത്മകുമാര്‍ പൃഥ്വിരാജിനെ നായകനാക്കി ചില വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ എടുത്തയാളാണ്. എന്നാല്‍ നല്ലൊരു തിരക്കഥയില്ലെങ്കില്‍, കാര്യമായൊന്നും തനിക്കും ചെയ്യുവാനില്ലെന്ന് അദ്ദേഹത്തിനു മനസിലാക്കുവാന്‍ മാത്രമേ ഈ സിനിമ ഉപകാരപ്പെട്ടിരിക്കുകയുള്ളൂ.

സുരാജ് വെഞ്ഞാറമ്മൂട്, കൊച്ചിന്‍ ഹനീഫ, ജയസൂര്യ, മാമുക്കോയ, ജഗതി ശ്രീകുമാർ, ലക്ഷ്മി റായ്, കല്യാണി, കെ.പി.എ.സി. ലളിത, ജിഷ്ണു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദേവന്‍, മങ്ക മഹേഷ്, സൈജു കുറുപ്പ്, സജു കൊടിയന്‍, അഗസ്റ്റ്യന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പല കഥാപാത്രങ്ങളും വൈകാരികമായ സന്ദര്‍ഭങ്ങളിലൂടെ പലപ്പോഴും കടന്നുപോവുന്നുണ്ടെങ്കിലും, ഒരാള്‍ പോലും പ്രേക്ഷകന്റെ മനസിലേക്കെത്തുന്നില്ല. ഇടവേളവരെ എന്തൊക്കെയോ കാണിച്ചുവെന്നല്ലാതെ ഒരു കഥയായിപ്പോലും ചിത്രം വികസിച്ചില്ല. ഇടവേളയ്ക്കു ശേഷവും കാര്യമായ സംഭവങ്ങളൊന്നുമില്ലാതെ ചിത്രം അവസാനിക്കുന്നു. പരുന്തിനു പറയുവാന്‍ തക്കവണ്ണം ഒന്നുരണ്ട് നല്ല ഡയലോഗെങ്കിലും എഴുതുവാന്‍ ടി.എ. റസാഖിനു കഴിയാതിരുന്നത് കഴിവുകേടെന്നു തന്നെ പറയണം.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, കനേഷ് പൂനൂര്‍ എന്നിവരെഴുതി അലക്സ് പോള്‍ സംഗീതം നല്‍കിയിരികുന്ന ‘ബഹള’ങ്ങള്‍ അസഹനീയം. ബോബന്റെ കലാസംവിധാനം, സഞ്ജീവ് ശങ്കറിന്റെ ചിത്രീകരണം, ഔസേപ്പച്ചന്റെ പിന്നണിസംഗീതം ഇവയൊക്കെ ചിത്രത്തിന്റെ താഴോട്ടുള്ള പോക്കിന്റെ ആക്കം കൂട്ടുവാന്‍ മാത്രമേ ഉതകുന്നുള്ളൂ. ‘മാടമ്പി’ ആവര്‍ത്തനമാണ്; എന്നാല്‍ അത് രസകരമായി, പ്രേക്ഷകരെ വിനോദിപ്പിക്കുന്ന തരത്തിൽ‍, പുതിയ സാഹചര്യങ്ങളില്‍ അവതരിപ്പിക്കുവാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി. എന്നാല്‍ ‘പരുന്തി’ന്റെ അണിയറക്കാര്‍ക്ക് സകലതും പിഴച്ചു. സൃഷ്ടാക്കള്‍ തന്നെ ചിറകരിഞ്ഞ് പറത്തിയിരിക്കുന്ന ‘പരുന്തി’ന് എത്രനാള്‍ തിയേറ്ററുകളില്‍ പറന്നുനില്‍ക്കുവാനാവുമെന്ന് കണ്ടറിയണം.


Description: Parunthu Review by Hareesh N. Nampoothiri aka Haree | ഹരീ. Directed by M. Padmakumar. Story, Screenplay and Dialogues by T.A. Razaq. Starring Mammooty, Lakshmi Rai, Kalyani, Sreelatha, Jayasoorya, Saiju Kurup, Jagathy Sreekumar, Kochin Haneefa, Mamukkoya, Augustin, Suraj Venjaramood, Saju Kodiyan, K.P.A.C. Lalitha, Balachandran Chullikkad, Devan, Manka Mahesh. Malayalam Film/Movie/Cinema Review. July 2008 Release.
--

മിന്നാമിന്നിക്കൂട്ടം (Minnaminnikkoottam)

Published on: July 16, 2008

Minnaminnikkoottam: Directed by Kamal, Starring Meera Jasmine, Narein, Indrajith, Jayasurya, Roma, Anoop Chandran, Samvritha Sunil, Radhika, Sai Kumar.
ഒരുപിടി പുതുമുഖതാരങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ‘ഗോള്‍’ എന്ന ചിത്രത്തിനു ശേഷം കമല്‍ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ‘മിന്നാമിന്നിക്കൂട്ടം’. പുതുമുഖങ്ങളല്ലെങ്കിലും, മലയാളസിനിമയിലെ പുതുനിര നായികാനായകന്മാരെ അണിനിരത്തിയിരിക്കുന്ന ചിത്രമാണിത്. കഥ, തിരക്കഥ, സംഭാഷണം; ചിത്രത്തിനു വേണ്ടി ഇതൊക്കെ തയ്യാറാക്കിയിരിക്കുന്നതും കമല്‍ തന്നെ. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാഖി റാം. യുവതീയുവാക്കന്മാരായ കഥാപാത്രങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും; ‘ചോക്ലേറ്റ്’ പോലെയോ, ‘പോസിറ്റീവ്’ പോലെയോ, ചിത്രത്തിനു യുവത്വം അവകാശപ്പെടുവാനാവുമോ എന്ന കാര്യം സംശയമാണ്.

അഭിലാഷ്(നരേന്‍) - ചാരുലത(മീര ജാസ്മിന്‍), മാണിക്കുഞ്ഞ്(ജയസൂര്യ) - റോസ് മേരി(റോമ) എന്നിങ്ങനെ രണ്ട് പ്രണയജോടികള്‍; സിദ്ദു(ഇന്ദ്രജിത്ത്) - മുംതാസ്(സംവൃത സുനില്‍) എന്ന ദമ്പതികള്‍; പാര്‍ത്ഥസാരഥി(അനൂപ് ചന്ദ്രന്‍), കല്യാണി(രാധിക) എന്നിങ്ങനെ മറ്റു രണ്ടുപേര്‍; ഇത്രയും പേര്‍ ഒരു സോഫ്‌റ്റ്‌വേര്‍ കമ്പനിയില്‍ ജോലി നോക്കുന്നു. ഇവര്‍ അടുത്ത സുഹൃത്തുക്കളുമാണ്. അഭിലാഷുമൊത്തുള്ള തന്റെ ബന്ധത്തില്‍ നിന്നും ചാരുലത ചില പ്രത്യേക കാരണങ്ങളാല്‍ പിന്മാറുന്നു. സുഹൃത്തുക്കള്‍, ചാരുവിനെ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുവാനായിരുന്നു ചാരുലതയുടെ തീരുമാനം.

ഇവരുടെ സൌഹൃദവും, സ്നേഹബന്ധവും പറഞ്ഞുതരാനാണ് സംവിധായകന്‍ ഇടവേളവരെയുള്ള ഒന്നരമണിക്കൂര്‍ ഉപയോഗിച്ചിരിക്കുന്നത്. ചാരുലതയ്ക്ക് സംഭവിച്ചതെന്ത് എന്നൊരു ആകാംഷ പ്രേക്ഷകനില്‍ ഉണര്‍ത്തുവാന്‍ സാധിക്കുന്നുണ്ടെങ്കിലും, ഇത്രയും നീട്ടിപ്പരത്തി പറഞ്ഞത് ചിത്രത്തിന്റെ ആകര്‍ഷണീയത കുറച്ചു. കുറച്ചു കൂടി വേഗതയില്‍ പറഞ്ഞുതീര്‍ക്കുവാന്‍ ശ്രമിക്കാവുന്നതായിരുന്നു. ചാരുലതയായി മീര ജാസ്മിന്‍ തന്റെ സ്വാഭാവികമായ അഭിനയപാടവം പ്രദര്‍ശിപ്പിക്കുന്നുണ്ട്; എന്നാല്‍ പലയിടത്തും നരേന് അഭിലാഷിനെ കൈവിട്ടുപോയി. ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അനായാസതയോടെ തങ്ങളുടെ കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. റോമ, സംവൃത സുനില്‍, രാധിക എന്നിവരും മോശമായില്ല. അനൂപ് ചന്ദ്രനെ ആ റോളിലേക്ക് കൊണ്ടു വരേണ്ടിയിരുന്നില്ല. സാധാരണ ചെറുവേഷമെങ്കിലും, ശ്രദ്ധേയമായി ചെയ്യുവാന്‍ അദ്ദേഹത്തിനു കഴിയാറുണ്ട്. എന്നാല്‍ ഈ കഥാപാത്രത്തിനായി അദ്ദേഹത്തെ വേണ്ടും വണ്ണം ഉപയൊഗപ്പെടുത്തിയതായി കരുതുവാന്‍ വയ്യ.

സായികുമാര്‍, ജനാര്‍ദ്ദനന്‍, മാമുക്കോയ, ടി.ജി. രവി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മണിക്കുട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചാരുലതയുടെ സ്നേഹധനനായ അച്ഛനെ സായികുമാര്‍ നന്നായി ഉള്‍ക്കൊണ്ടു തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. കഥയില്‍ മണിക്കുട്ടന്റെ കഥാപാത്രവും, ആ കഥാപാത്രമെത്തുന്ന രംഗങ്ങളും ഒരധികപറ്റായി തോന്നി. മാഫിയ ശശി ഒരുക്കിയിരിക്കുന്ന സംഘട്ടനത്തിനും പ്രത്യേകതകളൊന്നുമില്ല. ഇതിലും നന്നായി നരേനും, ഇന്ദ്രജിത്തിനും മറ്റും സംഘട്ടനം വഴങ്ങും. അനില്‍ പനച്ചൂരാന്‍ എഴുതി, ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളില്‍; “കടലോളം വാത്സല്യം...”, “താരാജാലം...” എന്നിവ ചിത്രത്തോടു ചേര്‍ന്നു പോവുന്നു. മറ്റുള്ളവ കേള്‍വിക്കും, സിനിമയ്ക്കും നന്നെന്നു തോന്നിയില്ല.

പുലി വരുന്നേ, പുലി വരുന്നേ എന്നു പ്രതീക്ഷിച്ചിരുന്നിട്ട്, ഒടുവില്‍ വന്നതൊരു എലി; ഈ പറഞ്ഞതുപോലായിപ്പോയി ചിത്രത്തിന്റെ ക്ലൈമാക്സ്. ചാരുലതയുടെ ഒളിച്ചോട്ടവും, തിരിച്ചുവരവും, പുനഃസമാഗമവും എല്ലാം കണ്ടു കഴിഞ്ഞ് പ്രേക്ഷകന്‍ പറയും, “ഇതൊക്കെ സിനിമയില്‍ നടക്കും! ജീവിതത്തില്‍ ഇതു വല്ലതും നടക്കുമോ!!!”. കൂടുംബങ്ങളെ, സ്ത്രീ പ്രേക്ഷകരെ, യുവാക്കളെ, താരാധകരെ എന്നിങ്ങനെ ഒരു പ്രത്യേക വിഭാഗത്തെ കണ്ടുകൊണ്ട് തയ്യാറാക്കിയ ഒരു ‘ഫോര്‍മുല’ ചിത്രമല്ല ഇത്. ചിത്രത്തിന്റെ ഗുണമായും, ദോഷമായും ഇതു തന്നെ ചൂണ്ടിക്കാട്ടാം. ഇടയ്ക്കിടെ ഇതൊന്ന് തീര്‍ന്നിരുന്നെങ്കില്‍ എന്നു വിചാരിച്ചു പോവുമെങ്കിലും, മൊത്തത്തില്‍ കാണികള്‍ക്കൊരു നിരാശയാവില്ല ഈ ചിത്രം.


Description: Minnaminnikkoottam Film (Cinema/Movie) Review by Hareesh N. Nampoothiri aka Haree | ഹരീ. Story, Screenplay, Dialogues and Direction by Kamal. Produced by Rakhi Ram. Starring Meera Jasmine, Narein, Indrajith, Jayasurya, Roma, Anoop Chandran, Samvritha Sunil, Radhika, Sai Kumar, Mamukkoya, Janardhanan, T.G. Ravi, Balachandran Chullikkad, Manikkuttan. Malayalam Movie. July 2008 Release.
--

മാടമ്പി (Madambi)

Published on: July 07, 2008

Madambi - Starring MohanLal, Kavya Madhavan, Ajmal Ameer, Mallika Kappor, Siddique, V.K. Sreeraman | Directed by B. Unnikrishnan.
ഉണ്ണികൃഷ്ണന്‍ ബി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘മാടമ്പി’. ‘സ്മാര്‍ട്ട് സിറ്റി’യെന്ന പ്രഥമചിത്രത്തിലൂടെ വ്യത്യസ്തമായി കഥപറയാന്‍ തനിക്കാവുമെന്നു തെളിയിച്ച സംവിധായകനാണ് ഉണ്ണികൃഷ്ണന്‍. മോഹന്‍ലാല്‍, കാവ്യ മാധവന്‍ എന്നിവര്‍ നായികാനായകന്മാരാവുന്നു ഈ ചിത്രത്തില്‍. ‘പ്രണയകാലം’ എന്ന ചിത്രത്തിലൂടെയും, ‘അഞ്ചാതെ’ എന്ന തമിഴ് ചിത്രത്തിലൂടെയും ശ്രദ്ധേയനായ അജ്മല്‍ അമീറും ചിത്രത്തിലുണ്ട്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബി.സി. ജോഷി. മീശപിരിച്ചു തുടങ്ങുന്ന കാലത്തിനു മുന്‍പുണ്ടായിരുന്ന, കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരനായ, മോഹന്‍ലാലിക്കുള്ള തിരിച്ചുപോക്കായി കാണാം ചിത്രത്തിലെ ഗോപാലകൃഷ്ണ പിള്ളയെ.

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO