Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Total Visitors
(Since Nov'06)

Thursday, September 25, 2008

അപൂര്‍വ്വ (Apoorva)

Apoorva - A film by 18 year old Writer and Director Nithin Ramakrishnan. Produced by Dr. Ramakrishnan. Starring Sanjeev, Ajay Sathyan, Anirudh, Preethy, Hellen, Kalabhavan Mani, Kochu Preman, Vimala Raman, Kalpana, Suraj Venjaaramoodu, Innocent, Senthil.
പതിനെട്ടുവയസുകാരനായ നിതിന്‍ രാമകൃഷ്ണന്റെ ആദ്യ ചലച്ചിത്രസംരംഭമാണ് ‘അപൂര്‍വ്വ’. കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നതും നിതിന്‍ തന്നെ. സഞ്ജീവ്, ഹെലന്‍, അജയ് സത്യന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, വിമല രാമന്‍ തുടങ്ങിയ പ്രധാനതാരങ്ങളുമുണ്ട്. ഡോ. രാമകൃഷ്ണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കൊച്ചു സംവിധായകന്റെ, ഒരു കൊച്ചു സിനിമ എന്നതിനപ്പുറം ഈ ചിത്രത്തെക്കുറിച്ച് അധികമൊന്നും പറയുവാനില്ല!

ഒരു കൊച്ചുകുട്ടി, അവന്റെ സ്കൂളില്‍ നടന്ന ഒരു കാര്യം പറയുന്നതായാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സംഗീതം ഒരുമിപ്പിച്ച കൂട്ടുകാരാണ് സത്യ(അജയ് സത്യന്‍), ജെറിന്‍(അനിരുദ്ധ്), മെറില്‍(ഹെലന്‍) എന്നിവര്‍. സംഗീതാഭിരുചിയുള്ള, നന്നായി ഓടക്കുഴല്‍ വായിക്കുവാനറിയുന്ന കൃഷ്ണ(സഞ്ജീവ്); സ്കൂളില്‍ പഠിക്കുന്നില്ലെങ്കിലും ഇവരുടെ ഉറ്റ സുഹൃത്താണ്. അധികം ആരോടും ഇടപെഴകുവാന്‍ കൂട്ടാക്കാത്ത, വളരെ നിശബ്ദയായ പൂജ(പ്രീതി) എന്നൊരു പെണ്‍കുട്ടിയും ഇവരുടെ സ്കൂളിലുണ്ട്. പൂജയോട് വല്ലാത്തൊരു അടുപ്പവും, സ്നേഹവും സത്യയുടെ ഉള്ളിലുണ്ട്. പൂജയുടെ കാഴ്ച നിലനില്‍ക്കണമെങ്കില്‍ ഒരു ഓപ്പറേഷന്‍ ആവശ്യമുണ്ടെന്നറിയുന്ന ഇവര്‍; അതിനായുള്ള പണം കണ്ടെത്തുവാന്‍ ഒരു സംഗീതമത്സരത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിക്കുന്നു. രക്ഷിതാക്കളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍, ഇവര്‍ ആരോടും പറയാതെ ഒളിച്ചോടുന്നു.

ഓരോ സന്ദര്‍ഭത്തിലും, പ്രേക്ഷകര്‍ ഇങ്ങിനെയൊരു ചോദ്യം ചോദിച്ചാല്‍ അതിനുത്തരമില്ലല്ലോ എന്നു ചിന്തിച്ച്, അതിനായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നു. ഈ രീതിയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഉദാഹരണത്തിന് പൂജയോട് സത്യയ്ക്കെന്താണ് ഇത്ര മമത എന്നു സംശയിക്കുന്ന പ്രേക്ഷകനോട് സംവിധായകന്റെ ഉത്തരമിതാണ്; സത്യയുടെ ബൈക്കിനു പിറകില്‍ കയറി, വേഗത കണ്ട് ടെന്‍ഷനായാണ് പൂജയുടെ അച്ഛന്‍ മരിച്ചത്! ഈ രീതിയില്‍ മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ ഒരു കഥ വികസിപ്പിച്ചതില്‍ നിന്നു തുടങ്ങുന്നു ‘അപൂര്‍വ്വ’യുടെ പരാധീനതകള്‍.

പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുതുമുഖങ്ങള്‍ക്കൊപ്പം; കലാഭവന്‍ മണി, വിമല രാമന്‍, കൊച്ചു പ്രേമന്‍, സുരാജ് വെഞ്ഞാറമ്മൂട്, കല്പന, സെന്തില്‍, ഇന്നസെന്റ് തുടങ്ങിയ അഭിനേതാക്കളും ചെറുവേഷങ്ങളിലെത്തുന്നു. പുതുമുഖങ്ങളില്‍ ആരുടെയും അഭിനയം നിലവാരത്തിലേക്ക് ഉയര്‍ന്നില്ല; മറ്റുള്ളവര്‍ക്ക് കാര്യമായൊന്നും ചെയ്യുവാനുമില്ല. സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രമായിട്ടുകൂടി; പൂജ രജേഷ്, ഡോ. പാര്‍വ്വതി വാര്യര്‍ എന്നിവരെഴുതി; വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ പരിതാപകരം. മറ്റു സാങ്കേതികമേഖലകളിലും അപക്വത പ്രകടം. ജിത്തു പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളുടെ മനോഹാരിത മാത്രമാണ് നന്നെന്ന് പറയുവാനായി ചിത്രത്തിലുള്ളത്.

ഇതിനോടകം ചില ഹൃസ്വചിത്രങ്ങളിലൂടെ അംഗീകാരവും, ശ്രദ്ധയും നേടിയ ഒരു സംവിധായകനാണ് നിതിനെന്ന് ഈ ചിത്രം കണ്ടാല്‍ പറയുകയില്ല. സംവിധായകന്റെ പ്രായം പതിനെട്ടായാലും, അറുപത്തിയെട്ടായാലും ചിത്രം നന്നോ എന്നതുമാത്രമാണ് പ്രേക്ഷകന് വിഷയം. തുടര്‍ന്നും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുവാന്‍ നിതിന് പരിപാടിയുണ്ടെങ്കില്‍; അവയെ കുറച്ചു കൂടി ഗൌരവത്തോടെ, ലക്ഷ്യബോധത്തോടെ സമീപിക്കുന്നത് നന്നായിരിക്കും. മലയാളത്തില്‍ ഇന്നിറങ്ങുന്ന പല വാണിജ്യസിനിമകളേയും പോലെ; തല്ലിക്കൂട്ട് കഥയും, കോമാളിത്തരങ്ങളുമൊക്കെയായി മസാലച്ചിത്രങ്ങള്‍ പടച്ചുവിടാനാണെങ്കില്‍; നിതിനെന്ന പേരില്‍ മറ്റൊരു സംവിധായകനെക്കൂടി മലയാളസിനിമയ്ക്ക് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

Description: Apoorva - A film by 18 year old Writer and Director Nithin Ramakrishnan. Produced by Dr. Ramakrishnan. Starring Sanjeev, Ajay Sathyan, Anirudh, Preethy, Hellen, Kalabhavan Mani, Kochu Preman, Vimala Raman, Kalpana, Suraj Venjaaramoodu, Innocent, Senthil, Baby Minnu, Nidheesh M., Master Ananthu.; Camera by Jithu; Lyrics by Pooja Rajhesh, Dr. Parvathy Varier; Music by Vidyadaran Master. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ. Malayalam FIlm/Movie/Cinema Review. September 2008 Release.
--

Wednesday, September 24, 2008

വെളിപാടുകള്‍ (Velipadukal)

Velipadukal (Biography of a Sacred Cow) - Malayalam FIlm Written and Directed by Shahul Ameen. Starring Dhanoop, Dr. Mockery, Basid, E.V. Vijayan, L. Thomas Kutty, Raees, Suresh Thiruvali etc.
നവാഗതനായ ഷാഹുല്‍ അമീന്‍ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘വെളിപാടുകള്‍’. ശാസ്ത്രമതത്തില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ അവസ്ഥാവിശേഷമാണ് ‘വെളിപാടുകളി’ലൂടെ സംവിധായകന്‍ പറയുന്നത്. പുതുമുഖം ധനൂപാണ്, കേന്ദ്രകഥാപാത്രമായ ലിന്റുവിനെ അവതരിപ്പിക്കുന്നത്. ഷാഹുല്‍ അമീന്‍, ബിക്രാന്ത് കൃഷ്ണന്‍, ആന്റോ പോള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഭാവിയിലെ ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. മനുഷ്യര്‍ ശാസ്ത്രമതത്തിലാണ് വിശ്വസിക്കുന്നത്. സ്വാംശീകരണത്തിലൂടെയോ, പ്രത്യുല്പാദനത്തിലൂടെയോ ശരീരതന്മാത്രകള്‍ക്ക് പിന്തുടര്‍ച്ച നല്‍കപ്പെടേണ്ടതാണെന്നതാണ് ഈ മതത്തിന്റെ അടിസ്ഥാനവിശ്വാസം. സ്വാംശീകരണമെന്നാല്‍, മരിച്ചവരുടെ ജഢം ഭക്ഷിക്കുക എന്നാണ് ചിത്രത്തില്‍ അര്‍ത്ഥമാക്കുന്നത്. സ്ത്രീകള്‍ കേവലം പ്രത്യുല്പാദന ഉപകരണങ്ങള്‍ മാത്രമാണ്. എന്നാല്‍ ലിന്റു എന്ന കോളേജ് വിദ്യാര്‍ത്ഥിക്ക് ഈ മതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. എന്നാല്‍ അവന് ഇവ പാലിക്കുന്ന കുടുംബത്തെയോ, സമൂഹത്തെയോ എതിര്‍ക്കുവാനും കഴിയുന്നില്ല.

മതങ്ങളുടെ ഇന്നത്തെ അവസ്ഥയെ; ഒരു സാങ്കല്പിക മതത്തിലൂടെയും, കാലഘട്ടത്തിലൂടെയും വരച്ചു കാട്ടുവാന്‍ ശ്രമിച്ചിരിക്കുകയാണ് സംവിധായകന്‍. പൊള്ളയായ വിശ്വാസങ്ങളില്‍ കടിച്ചുതൂങ്ങി മനുഷ്യരെ മതങ്ങളില്‍ തളച്ചിടുന്നതിന്റെ അര്‍ത്ഥശൂന്യതയാണ് ചിത്രത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത്തരമൊരു ആശയം സിനിമയായി രൂപാന്തരപ്പെടുത്തുവാനുള്ള സംവിധായകന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. കാണികളുടെ താല്പര്യത്തെ കെടുത്താതെ, സിനിമയുടെ സ്വഭാവത്തിനുള്ളില്‍ നിന്നു കൊണ്ട്  ഇത്തരമൊരു വിഷയം പറഞ്ഞവസാനിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതില്‍ സംവിധായകന്‍ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. ലിന്റുവായെത്തിയ ധനൂപ് കഥാപാത്രത്തെ തരക്കേടില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. മറ്റുള്ള കഥാപാത്രങ്ങളും ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്.

കഥ ഭാവിയിലാണ് നടക്കുന്നത് എന്നു പറയുന്നെങ്കിലും; അത് പ്രേക്ഷകന് അനുഭവവേദ്യമാക്കുവാന്‍ വളരെയൊന്നും ചിത്രത്തിലില്ല. മറ്റൊരു സംസ്കാരത്തിന്റെ ശീലങ്ങളെ അവതരിപ്പിക്കുക എളുപ്പമല്ല, പക്ഷെ വിഷയം അത് ആവശ്യപ്പെടുന്നു. ജെ.എസ്. ശ്യാമിന്റെ പിന്നണിസംഗീതം ചിത്രത്തിന്റെ തുടക്കത്തില്‍ ആകര്‍ഷകമായിരുന്നെങ്കിലും, പിന്നീട് ചിത്രത്തിനനുസൃതമായി വികാസം പ്രാപിച്ചില്ല. രാമചന്ദ്രന്റെ ഛായാഗ്രഹണവും, സദീഷ് ചളിപ്പാടത്തിന്റെ കലാസംവിധാനവും സിനിമയ്ക്ക് ഗുണകരമാവണമെങ്കില്‍ ഇനിയുമേറെ മെച്ചപ്പെടേണ്ടിയിരുന്നു.

ഇന്റര്‍നെറ്റിലൂടെ ചിത്രത്തെ നേരിട്ട് പ്രേക്ഷകന് ലഭ്യമാക്കുന്ന വിപണനരീതിയാണ് ഈ ചിത്രത്തിനായി അവലംബിച്ചിരിക്കുന്നത്. റിയാക്ഷന്‍ ഷോട്ട്സ് എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്; ചിത്രത്തിന്റെ ഡി.വി.ഡി. ഓര്‍ഡര്‍ ചെയ്യുവാനും വെബ്സൈറ്റില്‍ സൌകര്യമുണ്ട്. ചിത്രത്തിന്റെ ഇനി വരുന്ന പ്രദര്‍ശനങ്ങളെക്കുറിച്ച് ഇവിടെ നിന്നും അറിയാവുന്നതാണ്. മലയാളസിനിമയില്‍ ഒരു വര്‍ഷമിറങ്ങുന്നവയില്‍ പകുതിയും കലാമൂല്യമോ, വാണിജ്യമൂല്യമോ അവകാശപ്പെടുവാന്‍ കഴിയാത്തവയാണ്. ആ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ശ്രദ്ധ ഇതുപോലെയുള്ള സംരംഭങ്ങളില്‍ പതിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുകയാണ്. സാമ്പത്തിക പിന്തുണ ആവശ്യത്തിനുണ്ടായിരുന്നെങ്കില്‍, ഇവിടെ ചൂണ്ടിക്കാണിച്ച പല പോരായ്മകളും ഒഴിവാക്കുവാന്‍ കഴിയുമായിരുന്നു. ഇതുപോലെയുള്ള നവീന ആശയങ്ങള്‍ പ്രതിപാദ്യമാക്കുന്ന ചിത്രങ്ങളെയും, ഇത്തരം ചിത്രങ്ങളെടുക്കുവാന്‍ സന്നദ്ധത കാണിക്കുന്ന സംവിധായകരേയും പ്രോത്സാഹിപ്പിക്കുവാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വരേണ്ടതുണ്ട്. സാമ്പത്തിക ലാഭമൊന്നും നേടിയില്ലെങ്കിലും; ഒരു നല്ല സിനിമ, അല്ലെങ്കില്‍ വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കുവാന്‍ സാധിച്ചു, എന്ന ചാരിതാര്‍ത്ഥ്യമെങ്കിലും മിച്ചം പ്രതീക്ഷിക്കാം.

Description: Velipadukal (Biography of a Sacred Cow) - Malayalam Film Written and Directed by Shahul Ameen. Starring Dhanoop, Dr. Mockery, Basid, E.V. Vijayan, L. Thomas Kutty, Raees, Suresh Thiruvali etc. Malayalam Film Review by Hareesh N. Nampoothiri aka Haree | ഹരീ.
--

Friday, September 19, 2008

താവളം (Thavalam)

Thavalam - Malayalam Film Review: Directed by Baiju 2D; Story by Kaloor Dominique; Screenplay and Dialogues by Socrates Vaalaththu; Starring Suresh Gopi, Ridhya (Rithya), Baby Diya, Jagathy Sreekumar, Manka Mahesh, Nedumudi Venu, Sindhu Menon, Bijukuttan, Manraj.
ബൈജു 2ഡി എന്ന നവാഗതസംവിധായകന്റെ പ്രഥമ ചലച്ചിത്രമാണ് ‘താവളം’. കലൂര്‍ ഡൊമിനിക്കിന്റെ കഥയ്ക്ക്, സോക്രട്ടസ് വാലത്ത് തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജഗദീശ് ചന്ദ്രന്‍. സുരേഷ് ഗോപി, ബേബി ദിയ, രധ്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ പിടിക്കുവാനുള്ള ഒരാളുടെ ആഗ്രഹപൂര്‍ത്തീകരണം എന്നതിനപ്പുറം ഈ സിനിമ ഒന്നുമാവുന്നില്ല. അടുത്തിടെയിറങ്ങിയ മലയാളസിനിമകളില്‍ ഒഴിവാക്കുവാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ലാത്ത സിനിമ എന്ന് ഒറ്റ വാചകത്തില്‍ ഇതിനെക്കുറിച്ചു പറയാം.

തട്ടുകടക്കാരനായ/ചെരുപ്പുകുത്തിയായ ശിവന്‍(സുരേഷ് ഗോപി), ഗൌരി(ശ്രീജിത്ത് രവി) എന്ന ഗുണ്ടയില്‍ നിന്നും കനക(സിന്ധു മേനോന്‍)ത്തിനെ രക്ഷിക്കുന്നു. തുടര്‍ന്ന് ഇഷ്ടത്തിലാവുന്നു, വിവാഹം കഴിക്കുന്നു, മകളുടെ ജനനത്തോടൊപ്പം കനകം മരിക്കുന്നു. മകളുമൊത്ത് ബ്സ് സ്റ്റോപ്പിലെ തിണ്ണയിലാണ് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ശിവന്റെ താമസം. നാടോടിക്കൂട്ടത്തിലെ താമര(രധ്യ)യ്ക്ക് ശിവനോട് ഇഷ്ടമുണ്ട്, മകള്‍ മീനാക്ഷി(ബേബി ദിയ)യെ അവള്‍ക്ക് കാര്യവുമാണ്. എന്നാല്‍ ശിവന്‍ താമരയെ അവഗണിക്കുന്നു. (സിനിമ കാണുവാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ തുടര്‍ന്നു വായിക്കാതിരിക്കുക.)

ആദ്യ പത്തുമിനിറ്റില്‍ തന്നെ കനകത്തെ രക്ഷിക്കുന്നതു മുതല്‍ കുഞ്ഞുണ്ടാവുന്നതു വരെ കഴിയും. പിന്നെ ‘അഞ്ചുവര്‍ഷത്തിനു ശേഷം’ എന്നെഴുതിക്കാണിച്ചതിനു ശേഷം നേരേ കുട്ടിയുമായി കഷ്ടപ്പെട്ടു കഴിയുന്ന ശിവനിലേക്കാണെത്തുന്നത്. ശിവന് മാറാരോഗം ബാധിക്കുന്നു, അടുത്ത് അമ്പലത്തില്‍ കുട്ടിയുണ്ടാകുവാന്‍ വഴിപാടു കഴിക്കുവാനെത്തുന്ന ദാസന്‍ മേനോനും(ജഗതി ശ്രീകുമാര്‍), ഭാര്യയും(മങ്ക മഹേഷ്) കുട്ടിയെ ദത്തെടുക്കുന്നു. ഇതിനിടയില്‍ താമര ശിവനെ പ്രണയിക്കുന്നു; താമരയെ മറ്റൊരു ട്രക്ക് ഡ്രൈവര്‍ പ്രണയിക്കുന്നു; നെടുമുടി വേണു തെക്കുവടക്ക് നടന്ന് കുറേ സംസാരിക്കുന്നു, ഒരു ഭ്രാന്തിത്തള്ള എന്തൊക്കെയോ പുലമ്പുന്നു; സലിം കുമാറും, ടി.ജി. രവിയും, കനകലതയും, ശ്രീജിത്ത് രവിയും, ബിജു കുട്ടനും ഒക്കെ വന്നുപോവുന്നു. ഇത്രയുമാണ് ബാക്കി രണ്ടു മണിക്കൂറോളം സിനിമയില്‍ സംഭവിക്കുന്നത്.

‘അയ്യോ പാവം!’ മട്ടില്‍ പരിതാപകരമായ അവസ്ഥയിലാണ് സുരേഷ് ഗോപി ചിത്രം മുഴുവനും. ചോരയൊലിപ്പിക്കുന്നതും, ദൈന്യഭാവത്തില്‍ നോക്കുന്നതുമൊക്കെ വീണ്ടും വീണ്ടും കാണിക്കുന്നുണ്ട്. പക്ഷെ, പ്രേക്ഷകര്‍ക്ക് സഹതാപം തോന്നുക കഥാപാത്രത്തോടാവില്ല; പകരം ഇതിന്റെ സംവിധായകനോടാവുമെന്നു മാത്രം. അല്പമെങ്കിലും ഭേദമെന്നു പറയാവുന്നത് മീനാക്ഷിയെ അവതരിപ്പിച്ച ബേബി ദിയയാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയെഴുതി, നടേഷ് ശങ്കര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കില്ല. നാടോടിയായ താമരയെ അവതരിപ്പിക്കുന്ന പാട്ട് മാത്രം കണ്ടിരിക്കുവാന്‍ അല്പം രസമുണ്ട്. ആനന്ദക്കുട്ടന്‍ ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍, ഇതു സിനിമ തന്നെയാണോ എന്നിടയ്ക്കിടെ സംശയിച്ചു പോവും. ഇഫക്ട്സ്: മുരുകേഷ്, സംഘട്ടനം: മാഫിയ ശശി എന്നൊക്കെ കണ്ടുവെങ്കിലും, ഇവരൊക്കെ എന്താണ് ചിത്രത്തില്‍ ചെയ്തതെന്നു മനസിലായില്ല.

സംവിധായകനാവുക എന്ന ചിരകാലാഭിലാഷം സാധ്യമാക്കുവാന്‍ ബൈജുവിനെ സഹായിച്ചവര്‍ക്കുള്ള സമര്‍പ്പണമാണ് പോലും ഈ ചിത്രം. ഇത്രയും വലിയ പാതകമാവും തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ അപ്പോള്‍ വിചാരിച്ചിട്ടുണ്ടാവില്ല. സിനിമ തങ്ങളുടെ താവളമാക്കുവാന്‍ ബൈജു 2ഡിയും; കഥ, തിരക്കഥ എഴുത്തുകാരായ ഡൊമിനിക്കും, സോക്രട്ടസും ശ്രമിക്കുകയില്ലെന്ന പ്രതീക്ഷയോടെ; നിര്‍ത്തുന്നു.

Description: Thavalam: Film by Director Baiju 2D. Story by Kaloor Dominique; Screenplay and Dialogues by Socrates Vaalaththu; Starring Suresh Gopi, Ridhya (Rithya), Baby Diya, Jagathy Sreekumar, Manka Mahesh, Nedumudi Venu, Sindhu Menon, Bijukuttan, Manraj. Malayalam Film Review by Hareesh N. Nampoothiri aka Haree | ഹരീ. Onam Release, September 2008.
--

Thursday, September 18, 2008

തലപ്പാവ് (Thalappavu)

Thalappavu Film Review - Depute film by actor turned director Madhupal. Story, Screenplay and Dialogues by Babu Janardanan; Starring Prithviraj, Lal, Dhanya Mary Varghese, Atul Kulkarni, Rohini, Jagathy Sreekumar, Sreejith Ravi, Maniyan Pillai Raju.
ചലച്ചിത്ര നടനായും, സാഹിത്യകാരനായും മറ്റും മലയാളികള്‍ക്ക് പരിചിതനായ മധുപാലിന്റെ ആദ്യ സംവിധാന സംരഭമാണ് ‘തലപ്പാവ്’. ബാബു ജനാര്‍ദ്ദനന്റേതാണ് കഥയും, തിരക്കഥയും. പൃഥ്വിരാജ്, ലാൽ, ധന്യ മേരി വര്‍ഗ്ഗീസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നക്സലൈറ്റ് വര്‍ഗ്ഗീസിന്റെ മരണം; വര്‍ഗ്ഗീസ് ഏറ്റുമുട്ടലിലല്ല, പോലീസ് പിടികൂടി അസൂത്രിതമായി കൊല്ലുകയായിരുന്നുവെന്ന, വര്‍ഗ്ഗീസിനെ വെടിവെച്ച, പോലീസ് കോണ്‍‌സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തൽ; ഇവയെയൊക്കെ ബന്ധിപ്പിച്ചാണ് ‘തലപ്പാവി’ന്റെ കഥയൊരുക്കിയിരിക്കുന്നത്.

ഒരു കൊടിയ ജനവഞ്ചനയുടെ സത്യാവസ്ഥ മനസില്‍ കൊണ്ടു നടന്ന് നീറുകയാണ് പഴയ പോലീസുകാരനായ രവീന്ദ്രന്‍ പിള്ള(ലാൽ‍). എന്നാല്‍ താന്‍ ഈ രഹസ്യം സൂക്ഷിക്കുന്നത് വെറുതെയാണെന്ന് മനസിലാക്കുന്ന നിമിഷം, മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ രവീന്ദ്രന്‍ പിള്ള വെളിപ്പെടുത്തുന്നു. അത് മറ്റൊന്നുമല്ല; നക്സലൈറ്റായിരുന്ന ജോസഫി(പൃഥ്വിരാജ്)ന്റെ മരണം ഏറ്റുമുട്ടലിനിടയിലായിരുന്നില്ലെന്നും, അത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നും, മേലധികാരികളുടെ ഭീഷണികള്‍ക്കു വഴങ്ങി താനാണ് ജോസഫിനെ വെടിവെച്ച് കൊന്നതെന്നുമായിരുന്നു. മനസിന്റെ ഭാരമിറക്കിവെച്ച് അയാള്‍ സ്വതന്ത്രനായപ്പോഴേക്കും; ജീവിതവും, കുടുംബവുമെല്ലാം അയാള്‍ക്ക് കൈവിട്ടുപോയിരുന്നു.

ചരിത്രസത്യങ്ങളില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ, സിനിമയുടെ സാധ്യതകളെ ഉപയോഗിക്കത്തക്കവണ്ണം, തിരക്കഥ തയ്യാറാക്കിയ ബാബു ജനാര്‍ദ്ദനന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തെളിവുകളില്ലാത്ത രാഷ്ട്രീയാരോപണങ്ങള്‍ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുവാനും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. പഴയകാലവും, പുതിയകാലവും ഇടവിട്ടിടവിട്ടു മാറിവരുന്ന കഥാകഥനരീതി നന്നായി ഉപയോഗിച്ചിരിക്കുന്നു ഇതിൽ‍. കഥാപാത്രങ്ങള്‍ക്ക് യോജിച്ച അഭിനേതാക്കളെ തിരഞ്ഞെടുത്ത്, അവരെ അഭിനയിപ്പിച്ചിരിക്കുന്നതില്‍ സംവിധായകനായ മധുപാലിന്റെ മിടുക്ക് പ്രകടമാണ്. രവീന്ദ്രന്‍ പിള്ളയെ ലാല്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ജോസഫായി പൃഥ്വിരാജും മോശമായില്ല. സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം, ധന്യ മേരി വര്‍ഗ്ഗീസും പ്രശംസയര്‍ഹിക്കുന്നു. സയ്‌വര്‍ എന്ന ജന്മിയെ അതുല്‍ കുല്‍ക്കര്‍ണിയും മികച്ചതാക്കി. ഇവരെക്കൂടാതെ രോഹിണി, ജഗതി ശ്രീകുമാര്‍, മണിയന്‍ പിള്ള രാജു, ശ്രീജിത് രവി തുടങ്ങിയവരും നല്ല രീതിയില്‍ അഭിനയിച്ചിട്ടുണ്ട്.

ഒ.എന്‍.വി. കുറുപ്പെഴുതി, അലക്സ് പോള്‍ സംഗീതം നല്‍കിയിരിക്കുന്ന “കണ്ണിനു കുളിരായ്...” എന്ന ഇമ്പമാര്‍ന്ന ഗാനം രവീന്ദ്രന്‍ പിള്ളയുടെയും, കളിക്കൂട്ടുകാരിയായിരുന്ന സാറാമ്മയുടേയും കുട്ടിക്കാലത്തിനു പശ്ചാത്തലമായാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളേയും വേര്‍തിച്ചറിയുവാന്‍ തക്കവണ്ണം, രംഗങ്ങളെ അഴകപ്പന്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. ഇരുളും, കാര്‍മേഖവും, മഴയുമൊക്കെ പശ്ചാത്തലമാവുന്ന മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പുള്ള വയനാട് പ്രേക്ഷകന്റെ മനസില്‍ പതിയുവാന്‍ തക്കവണ്ണമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡോണ്‍ മാക്സ്, വിപിന്‍ മണ്ണൂര്‍ എന്നിവരുടെ എഡിറ്റിംഗ്; ശ്യാം ധര്‍മ്മന്റെ പിന്നണിസംഗീതം എന്നിവയും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.

രവീന്ദ്രന്‍ പിള്ളയുടെ ഓര്‍മ്മകളിലെ ജോസഫിന്റെ രൂപം ചോരവാര്‍ന്നൊലിക്കുന്നതാണെങ്കിലും, അവസാനസമയത്തെ ദൈന്യത ഓര്‍മ്മകളില്‍ നിന്നും മാഞ്ഞതുപോലെ തോന്നി. അത്രയും ബീഭത്സമായ മേക്കപ്പില്‍, പൃഥ്വിരാജ് പൂര്‍ണ്ണാരോഗ്യവാനായി പെരുമാറുന്നത് യുക്തിസഹമായി തോന്നിയില്ല. ഇതൊഴിച്ചു നിര്‍ത്തിയാല്‍ മലയാള സിനിമയില്‍ അപൂര്‍വ്വമായി കാണാറുള്ള, ഏവരുടേയും ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സംവിധാനരംഗത്ത് തന്റേതായ സ്ഥാനം ആദ്യചിത്രത്തിലൂടെ തന്നെ നേടിയെടുക്കുവാന്‍ മധുപാലിനു കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള ചിത്രങ്ങളിലും ഈ മികവ് കാത്തു സൂക്ഷിക്കുക എന്നതാണ് മധുപാലിന്റെ മുന്‍പില്‍ ഇനിയുള്ള വെല്ലുവിളി. അതില്‍ വിജയിക്കുവാന്‍ അദ്ദേഹത്തിനു കഴിയുമെന്നും, പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയ്ക്ക് അല്പമെങ്കിലും ഉണര്‍വ്വേകുവാന്‍ ചിത്രത്തിനാവുമെന്നുമുള്ള പ്രതീക്ഷയോടെ; ‘തലപ്പാവി’ന്റെ സൃഷ്ടാക്കള്‍ക്ക് അഭിവാദ്യങ്ങൾ.

വെബ്‌സൈറ്റ്: www.thalappavu.com

Description: Thalappavu - Depute film by actor turned director Madhupal. Story, Screenplay and Dialogues by Babu Janardanan; Starring Prithviraj, Lal, Dhanya Mary Varghese, Atul Kulkarni, Rohini, Jagathy Sreekumar, Sreejith Ravi, Maniyan Pillai Raju. Lyrics by O.N.V. Kurup and Music by Alex Paul. Background score by Syam Dharman. Malayalam Film/Movie/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ.
--

Sunday, September 14, 2008

തിരക്കഥ (Thirakkatha)

Thirakkatha: A Malayalam Film Directed by Ranjith. Starring PrithviRaj, Priyamani, Anoop Menon, Samvritha Sunil, Nandu, Cochin Haneefa, Sivaji Guruvayoor, Mallika Sukumaran, Maniyanpilla Raju, Augustine.
റോക്ക് ന്‍’റോള്‍’ എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘തിരക്കഥ’. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയതിനൊപ്പം, ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു രഞ്ജിത്ത് ഈ ചിത്രത്തില്‍. പൃഥ്വിരാജ്, പ്രിയമണി, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘നന്ദന’ത്തിനു ശേഷം രഞ്ജിത്തും, പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണെങ്കിലും; ‘നന്ദന’ത്തിന്റെ ആകര്‍ഷണീയത ‘തിരക്കഥ’യ്ക്ക് അവകാശപ്പെടുവാനില്ല. എന്നിരുന്നലും സമകാലീന മലയാളസിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിത്രം മോശവുമല്ല. രഞ്ജിത്ത്, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമയെ സ്നേഹിക്കുന്ന കുറച്ച് സുഹൃത്തുക്കളുടെ ഹോട്ടല്‍ സംരംഭമാണ് ‘കാസബ്ലാങ്ക’. അക്ബര്‍ അഹമ്മദാ(പൃഥ്വിരാജ്)ണ് ഇവരില്‍ പ്രധാനി. അക്ബറിന്റെ പരിപാടികള്‍ക്ക് പിന്തുണയുമായി കാമുകിയായ ദേവയാനി(സംവൃത സുനില്‍)യുമുണ്ട്. അക്ബറിന്റെ സംവിധാനത്തില്‍, ഇവരെല്ലാവരും കൂടി സഹകരിച്ചു പുറത്തിറക്കുന്ന ‘ബ്രദേഴ്സ്’ ഒരു വലിയ വിജയമാവുന്നു. നൂറാം ദിവസം അഘോഷത്തിനെത്തുന്ന സൂപ്പര്‍ സ്റ്റാര്‍ അജയ് ചന്ദ്രന്‍(അനൂപ് മേനോന്‍), തന്റെ ആദ്യ ചിത്രത്തിന്റെ വിജയം അനുസ്മരിക്കുന്നു. ആ ചിത്രത്തിലെ നായികയായ മാളവിക(പ്രിയമണി) എവിടെയാണെന്നാണ് അക്ബറിന്റെ ചിന്ത പോവുന്നത്. തന്റെ അടുത്ത ചിത്രം; അജയ് ചന്ദ്രനും, മാളവികയും തമ്മിലുള്ള പ്രണയകഥ തന്നെയാവട്ടെയെന്ന് അക്ബര്‍ തീരുമാനിക്കുന്നു.

അക്ബര്‍ അഹമ്മദെന്ന അക്കിയെ, പൃഥ്വിരാജ് നന്നായി ഉള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നു. ദേവയാനിയുടെ വേഷം സംവൃതയും മോശമാക്കിയില്ല. അജയ് ചന്ദ്രനായുള്ള അനൂപിന്റെ പ്രകടനം അത്രയൊന്നും മികച്ചതെന്നു പറയാനില്ല. ഇതിലും നന്നായി അഭിനയിച്ചു ഫലിപ്പിക്കുവാന്‍ സാധ്യതയുള്ള വേഷമായിരുന്നു അത്. ചിത്രത്തിന്റെ ആദ്യഭാഗങ്ങളില്‍ മാളവികയായി പ്രിയമണിക്ക് കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. എന്നാല്‍ അവസാനഭാഗങ്ങളില്‍ മാളവികയിലാണ് ചിത്രം കേന്ദ്രീകരിക്കുന്നത്. ആ ഭാഗങ്ങളില്‍ മാളവികയെ അവതരിപ്പിക്കുക അത്ര എളുപ്പമല്ല; പ്രിയമണി നന്നായി തന്നെ ആ ഭാഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇവരെക്കൂടാതെ നിഷാന്ത് സാഗര്‍, നന്ദു, അഗസ്റ്റ്യന്‍, മണിയന്‍ പിള്ള രാജു, കൊച്ചിന്‍ ഹനീഫ, ശിവാജി ഗുരുവായൂര്‍, മല്ലിക സുകുമാരന്‍, അരുണ്‍, വിജയരാഘവന്‍, ഭീമന്‍ രഘു, ശ്രീരാമന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

എം.ജെ. രാധാകൃഷ്ണന്റെ ക്യാമറയോ, സാബുറാമിന്റെ കലാസംവിധാനമോ, വിജയ് ശങ്കറിന്റെ എഡിറ്റിംഗോ ചിത്രത്തിനു കാര്യമായ സാങ്കേതികമൂല്യമൊന്നും നല്‍കുന്നില്ല. പല രംഗങ്ങളും ഇരുപതു വര്‍ഷത്തോളം പിന്നിലോട്ട് പോവുന്നുണ്ടെങ്കിലും, പ്രധാന കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിലൊഴികെ മറ്റൊന്നിലും പഴമ കാണുവാന്‍ കഴിഞ്ഞില്ല. എണ്‍പതുകളിലെ നായകന്‍ വന്നിറങ്ങുന്ന റോയല്‍ എന്‍ഫീല്‍ഡ് മുതല്‍ ജൂസു കൊണ്ടുവരുന്ന ഗ്ലാസുവരെ ഈ കാലഘട്ടത്തിലേത്! റഫീഖ് അഹമ്മദെഴുതി, ശരത് സംവിധാനം ചെയ്തിരിക്കുന്ന ഗാനങ്ങള്‍ സിനിമയ്ക്ക് ഒരധികപ്പറ്റാണെങ്കിലും; കേള്‍വിക്ക് തരക്കേടില്ല. എന്നിരുന്നാലും രഞ്ജിനി ഹരിദാസിനെക്കൊണ്ടൊക്കെ മലയാളം പാടിപ്പിച്ചത് അല്പം കടന്നുപോയി!

ആരിലേക്കൊക്കെയോ നീളുന്ന സൂചകങ്ങളാണ് ഈ ചിത്രത്തിലെ പേരുകളും, വേഷങ്ങളും, രൂപഭാവങ്ങളും. എന്നാല്‍ എല്ലാം കൂടി കൂട്ടിക്കലര്‍ത്തി ഒരാളെ മാത്രമായി ലക്ഷ്യമാക്കാതിരിക്കുവാനും തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സമകാലീന മലയാളസിനിമയിലെ ചില ദുഷ്‌പ്രവണതകളെ തുറന്നുകാട്ടുവാന്‍ രഞ്ജിത്തിനു കഴിഞ്ഞിട്ടുണ്ടെന്നതും എടുത്തു പറയേണ്ടതുതന്നെ. എന്നാല്‍ പ്രമേയത്തിലെ പുതുമയുടെ രസം കളയുന്ന രീതിയിലായിപ്പോയി ചിത്രത്തിന്റെ തിരക്കഥയും, ചിത്രീകരണവും. കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും, അഭിനയവും ഒക്കെക്കൂടി ചെയ്യുന്ന ബാലചന്ദ്രമേനോനു പഠിക്കാതിരിക്കുന്നതാവും രഞ്ജിത്തിനും, മലയാളസിനിമയ്ക്കു തന്നെയും നല്ലതെന്നു തോന്നുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും, സാധാരണ ഉണ്ടാവാറുള്ള സൂപ്പര്‍സ്റ്റാറുകളുടെ തല്ലിക്കൂട്ട് ഓണച്ചിത്രങ്ങളേക്കാള്‍ എന്തുകൊണ്ടും ഭേദമാണിതെന്നത് മറക്കുവാനുമാവില്ല.

Description: Thirakkatha (Thirakatha, Thirakkadha, Thirakadha): A Malayalam Film Directed by Ranjith. Story, Screenplay, Dialogues by Ranjith. Produced by Maha Subair and Ranjith. Starring PrithviRaj, Priyamani, Anoop Menon, Samvritha Sunil, Nandu, Cochin Haneefa, Sivaji Guruvayoor, Mallika Sukumaran, Maniyanpilla Raju, Augustine. Lyrics by Rafeeq Ahmed and Music by Sarath. Film Review by Hareesh N. Nampoothiri aka Haree | ഹരീ. 2008 September Onam Release.
--

Monday, September 1, 2008

മലയാളിയുടെ കര്‍ക്കിടകച്ചിത്രങ്ങള്‍

ChithraVishesham Poll Results: June, July, August Releases 2008.
കർക്കിടകത്തിനു മുൻപിറങ്ങിയ ‘വൺ‍വേ ടിക്കറ്റ്’ മുതൽ ‘ആയുധം’ വരെ പത്തിനു മേൽ മലയാളസിനിമകളാണ് ഈ വർഷം ഓണത്തിനു തൊട്ടുമുൻപുള്ള മാസങ്ങളിൽ പുറത്തിറങ്ങിയത്. ഇവയിൽ പൃഥ്വിരാജ് ചിത്രമായ ‘വൺ‍വേ ടിക്കറ്റ്’, സുകുമാരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘മിഴികൾ സാക്ഷി’, മോഹൻലാൽ - ഉണ്ണികൃഷ്ണൻ ബി. കൂട്ടുകെട്ടിൽ പിറവിയെടുത്ത ‘മാടമ്പി’, യുവതാരങ്ങളെവെച്ച് കമൽ സം‍വിധാനം ചെയ്ത ‘മിന്നാമിന്നിക്കൂട്ടം’, എം. പത്മകുമാറിന്റെ സം‍വിധാനത്തിൽ മമ്മൂട്ടിയുടെ ‘പരുന്ത്’, രൂപേഷ് പോളിന്റെ ‘മൈ മദേഴ്സ് ലാപ്‍ടോപ്പ്’ എന്നിവയെ ഉൾപ്പെടുത്തി ‘ചിത്രവിശേഷം’ നടത്തിയ പോളിന്റെ വിശേഷങ്ങളാണിവിടെ കുറിക്കുന്നത്.

പോൾ ഫലം
ChithraVishesham Poll Results.ചിത്രവിശേഷത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ടുചെയ്ത ഒരു പോളായിരുന്നു ഇത്. ആകെ പോൾ ചെയ്ത 459 വോട്ടുകളിൽ 44%(205) വോട്ടു നേടി ‘പരുന്ത്’ ഒന്നാമതെത്തി. 42%(194) വോട്ടു നേടി ‘മാടമ്പി’ തൊട്ടുപിന്നിലുണ്ട്. ചിത്രവിശേഷം 4/10 റേറ്റിംഗ് നൽകിയ ‘മിഴികൾ സാക്ഷി’(5%, 26), ‘മിന്നാമിന്നിക്കൂട്ടം’(3%, 14) എന്നിവ യഥാക്രമം മൂന്നും, നാലും സ്ഥാനത്തെത്തി. 2/10 റേറ്റിംഗ് ലഭിച്ച ചിത്രങ്ങളായ ‘മൈ മദേഴ്സ് ലാപ്‍ടോപ്പ്’(2%, 12), ‘വൺ‍വേ ടിക്കറ്റ്’(1%, 8) എന്നിവയാണ് അവസാന സ്ഥാനങ്ങളിൽ

Vote for Parunthu - Orkut Community Post.പോൾ ഫലത്തിൽ നിന്നും ‘പരുന്തി’നേയും, ‘മാടമ്പി’യേയും ഒഴിവാക്കാം. ആ സിനിമകളുടെ ഗുണം കൊണ്ടൊന്നുമല്ല അത്രയും വോട്ടുകൾ അവ നേടിയെടുത്തതെന്ന കാര്യം വ്യക്തമാണ്. ആരാധകരുടെ ശക്തിപരീക്ഷണം മാത്രമാണ് ആ ഫലങ്ങളിൽ പ്രതിഫലിക്കുന്നത്. ഓർക്കുട്ടിലെ കമ്മ്യൂണിറ്റികളിലും, ചില ഫോറങ്ങളിലും വോട്ട് ചെയ്യുവാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലിങ്കുകൾ പോലും കാണുകയുണ്ടായി. ‘മാടമ്പി’യും, ‘പരുന്തും’ മാറി മാറി ഒന്നാം സ്ഥാനത്ത് എത്തിക്കൊണ്ടിരുന്നു; പോൾ അവസാനിച്ചപ്പോൾ ലീഡ് ‘പരുന്തി’നായെന്നു മാത്രം. പോൾ ഫലം എന്തു തന്നെയായാലും, റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ ചിലയിടത്തെങ്കിലും ഇപ്പോളും പ്രദർശനത്തിനുള്ളത് ‘മാടമ്പി’ മാത്രമാണെന്ന സത്യം അവശേഷിക്കുന്നു.

മമ്മൂട്ടിയുടെ കടുത്ത ആരാധകന്റെ കഥ പറയുന്ന ‘വൺ‍വേ ടിക്കറ്റി’ന്‌ കാര്യമായ പ്രേക്ഷകപിന്തുണ തിയേറ്ററുകളിൽ ലഭിക്കുകയുണ്ടായില്ല. ബിപിൻ പ്രഭാകരന്റെ കത്തിയുടെ മൂർച്ച നോക്കുവാനായി ഇരുന്നു തരുവാൻ മലയാളിപ്രേക്ഷകർ തയ്യാറായില്ല എന്നുവേണം കരുതുവാൻ. ഇത്തരം തരികിട ചിത്രങ്ങൾ ഇനി മലയാളത്തിലിറങ്ങുകയില്ലെന്ന് പ്രത്യാശിക്കാം. ‘മാടമ്പി’യും, ‘പരുന്തും’ ഒഴിവാക്കിയാൽ മിച്ചം ലഭിക്കുന്ന അറുപത് വോട്ടിൽ, എട്ടെണ്ണം(13%) നേടുവാനേ ഈ ചിത്രത്തിനു കഴിഞ്ഞുള്ളൂ.

രൂപേഷ് പോളിന്റെ പ്രഥമചലച്ചിത്ര സം‍രംഭമായ ‘മൈ മദേഴ്സ് ലാപ്‍ടോപ്പ്’ പന്ത്രണ്ട് വോട്ടുകൾ(20%) നേടി മൂന്നാം സ്ഥാനത്തെത്തി. മലയാളിയുടെ സിനിമാസ്വാദനം ശരിയായ രീതിയിലല്ലാത്തതിനാലാണ് തന്റെ ചിത്രം പരാജയപ്പെട്ടതെന്ന് രൂപേഷ് പോൾ ഒരു പ്രമുഖ വാരികയിൽ വന്ന ലേഖനത്തിൽ പറയുകയുണ്ടായി. കൈരോട്ടമിയും, കുറോസാവയും എന്തിന് അടൂരും ക്യാമറ ചലിപ്പിക്കാതെ വെച്ചാൽ ‘ഹോ! ഹോ!’; രൂപേഷ് പോൾ അങ്ങിനെ ചെയ്താൽ ‘ഹേ! ഹേ!’ എന്നരീതിയിലുള്ള സം‍വിധായകന്റെ പരിഭവമായിരുന്നു ലേഖനം മുഴുവൻ. ലേഖനം അവസാനിക്കുന്നത്, താനിനി അവാർഡ് പടം പിടിക്കില്ലെന്നും പറഞ്ഞാണ്. അപ്പോൾ ഒരു അവാർഡ് പടമെടുക്കുകയായിരുന്നു ലക്ഷ്യം, നല്ല സിനിമ ആയിരുന്നില്ല. ചിത്രവിശേഷത്തിൽ നേരത്തേ സൂചിപ്പിച്ചതു പോലെ; അവാർഡ് ചിത്രത്തിന്റെ ലക്ഷണങ്ങള്‍ എന്ന രീതിയില്‍ എന്തെങ്കിലും ധാരണകള്‍ രൂപേഷിനുണ്ടെങ്കില്‍ അവ അടുത്ത ചിത്രത്തിലെങ്കിലും മാറ്റിവെയ്ക്കുക; അവ മിക്കതും അബദ്ധധാരണകളാണെന്നതിന് ഈ ചിത്രം സാക്ഷി.

ഒരു കമൽ ചിത്രമെന്ന പ്രതീക്ഷയിൽ പോയാൽ നിരാശപ്പെടുത്തുമെങ്കിലും, ‘മിന്നാമിന്നിക്കൂട്ടം’ ഇറങ്ങിയവയുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു. അറുപത് വോട്ടുകളിൽ പതിനാലെണ്ണം(23%) നേടിയാണ് ഈ ചിത്രം പ്രേക്ഷകരുടെ വോട്ടെടുപ്പിൽ രണ്ടാമതെത്തിയിരിക്കുന്നത്. അല്പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ, നല്ലൊരു ചിത്രമായി പ്രേക്ഷകരുടെ മനസിൽ ഇടം നേടുവാൻ ഈ ചിത്രത്തിനാവുമായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം, പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലല്ലോ!!!

സാധാരണ മലയാളത്തിലിറങ്ങുന്ന ചിത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ചിത്രമായിരുന്നു അശോക് ആർ. നാഥ് സം‍വിധാനം ചെയ്ത ‘മിഴികൾ സാക്ഷി’. കൂനിയമ്മയായി സുകുമാരിയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധയും, പ്രശംസയും നേടിയെടുത്തു. മോഹൻലാലിന്റെ സാന്നിധ്യം ചിത്രത്തിൽ വേണ്ടും വണ്ണം ഉപയോഗിക്കുവാൻ കഴിയാഞ്ഞത് ചിത്രത്തിന്റെ ഒരു പോരായ്മയായി. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടുന്ന പ്രാധാന്യം നൽകുവാനോ, കഥാപാത്രത്തിന് വ്യക്തിത്വം നൽകുവാനോ തിരക്കഥാകൃത്തായ അനിൽ മുഖത്തലയ്ക്ക് കഴിഞ്ഞില്ല. കൂടുതൽ മികച്ച സിനിമകളുമായെത്തുവാൻ സം‍വിധായകനും, തിരക്കഥാകൃത്തിനും കഴിയുമെന്നു തന്നെ കരുതാം. പ്രേക്ഷകരുടെ വോട്ടെടുപ്പിൽ, അറുപതിൽ ഇരുപത്തിയാറ്‌ വോട്ട്(43%) നേടിയ ഈ ചിത്രമാണ് ചിത്രവിശേഷത്തിന്റെ കർക്കിടക ചിത്രങ്ങൾക്കായുള്ള പോളിൽ ഒന്നാമതെത്തിയിരിക്കുന്നത്.

ഈ ചിത്രങ്ങൾക്കു പുറമേ, ‘വെറുതേ ഒരു ഭാര്യ’, ‘ആയുധം’ എന്നീ ചിത്രങ്ങൾ കൂടി കർക്കിടകമാസത്തിൽ പുറത്തിറങ്ങുകയുണ്ടായി. പോളിൽ ഉണ്ടായിരുന്നുവെങ്കിൽ, ‘വെറുതേ ഒരു ഭാര്യ’ ഒന്നാം സ്ഥാനവും, ‘ആയുധം’ അവസാനസ്ഥാനവും കരസ്ഥമാക്കുവാനായിരുന്നു സാധ്യത. ഓണച്ചിത്രങ്ങളിൽ മോഹൻലാലിന്റെ ‘ആകാശഗോപുരം’ തിയേറ്ററിൽ എത്തിക്കഴിഞ്ഞു, ഗൌരവത്തോടെ സിനിമയെ സമീപിക്കുന്നവരെപ്പോലും തൃപ്തിപ്പെടുത്തുവാൻ ഈ ചിത്രത്തിനു കഴിയുന്നില്ല. ഇനിയും പുറത്തിറങ്ങുവാനിരിക്കുന്ന, ഓണച്ചിത്രങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാവുമെന്ന ശുഭപ്രതീക്ഷയിൽ, നമുക്ക് കാത്തിരിക്കാം.



Description: ChithraVishesham poll results for June, July, August Malalam Film releases. One Way Ticket, Mizhikal Sakshi, Madambi, Minnaminnikkoottam, Parunthu, and My Mother's Laptop were included in the poll. Poll analysis by Hareesh N. Nampoothiri aka Haree | ഹരീ.
--