Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

ക്രേസി ഗോപാലന്‍ (Crazy Gopalan)

Published on: December 28, 2008

 Crazy Gopalam: Malayalam Film directed by Deepu; Starring Dileep, Radha Varma, Biju Menon, Manoj K. Jayan etc. in the lead roles.
ദീപു കരുണാകരന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ക്രേസി ഗോപാലന്‍’. ഉള്ളാട്ടില്‍ ശശിധരന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ദിലീപ്, രാധ വര്‍മ്മ, മനോജ് കെ. ജയന്‍, ബിജു മേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ‘സി.ഐ.ഡി. മൂസ’, ‘ഇന്‍സ്പെക്ടര്‍ ഗരുഡ്’ തുടങ്ങിയ കോമഡി-ത്രില്ലര്‍ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ‘ക്രേസി ഗോപാല’ന്റെ സ്ഥാനം.

അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം'08 - സമാപനം

Published on: December 21, 2008

13th International Film Festival of Kerala (IFFK 2008) - Closing Ceremony
ഡിസംബര്‍ 19, 2008: എട്ടുനാള്‍ നീണ്ടുനിന്ന കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നിശാഗന്ധിയില്‍ സമാപനമായി. എന്‍‌റിക് റീവേറോ സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രം, ‘പാര്‍ക്ക് വിയ’ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്കാരത്തിന് അര്‍ഹമായി. ശ്രീലങ്കന്‍ ചിത്രമായ ‘മച്ചാനാ‍’ണ് മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. ഉബേര്‍ട്ടോ പസോളിനിയാണ് ചിത്രത്തിന്റെ സംവിധായകന്‍.‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’, ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ എന്നീ ചിത്രങ്ങള്‍; യഥാക്രമം മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ്, ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് എന്നിവ കരസ്തമാക്കി.

 അവാര്‍ഡുകള്‍

കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വിതരണം ചെയ്ത അവാര്‍ഡുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍:
  • സുവര്‍ണ ചകോരം (മികച്ച ചിത്രം) - ‘പാര്‍ക്ക് വിയ’ (എന്‍‌റിക് റിവേറോ, മെക്സിക്കോ)
  • രജത ചകോരം (മികച്ച സംവിധാനം) - മരിയാന റോണ്‍‌ഡന്‍ (‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’, വെനിസ്വേല)
  • രജത ചകോരം (മികച്ച നവാഗത സംവിധാനം) - ഹുസൈന്‍ കറാബെ (‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’, തുര്‍ക്കി)
  • രജത ചകോരം (പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘മച്ചാന്‍’ (ഉബേര്‍ട്ടോ പസോളിനി, ശ്രീലങ്ക)
  • ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’ (മരിയാന റോണ്‍‌ഡന്‍, വെനിസ്വേല‍)
  • ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘മഞ്ചാടിക്കുരു‍’ (അഞ്ജലി മേനോന്‍, ഇന്ത്യ)
  • നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രം) - ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ (ഹുസൈന്‍ കറാബെ, തുര്‍ക്കി)
  • നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘അടയാളങ്ങള്‍’ (എം.ജി. ശശി, ഇന്ത്യ)
  • പ്രത്യേക ജൂറി പുരസ്കാരം (ചിത്രം) - ‘ദി എല്ലോ ഹൌസ്’ (‌അമോര്‍ ഹക്കാര്‍, അല്‍ജേറിയ)
  • പ്രത്യേക ജൂറി പുരസ്കാരം (നവാഗത സംവിധാനം) - നന്ദിത ദാസ് (‘ഫിറാഖ്’, ഇന്ത്യ)
  • ഹസന്‍കുട്ടി അവാര്‍ഡ് (മികച്ച നവാഗത ഇന്ത്യന്‍ സംവിധാനം) - അഞ്ജലി മേനോന്‍ (‘മഞ്ചാടിക്കുരു’, ഇന്ത്യ)
The Golden Craw Pheasant Award - \'Parque Vía\' directed by Enrique Rivero.
The Silver Craw Pheasant Award - \'Machan\' directed by Uberto Pasolini.
ബ്രസീലിയന്‍ സംവിധായിക ലൂസിയ മുറാറ്റ് അധ്യക്ഷയായുള്ള ജൂറിയാണ് IFFK അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സമീറ മക്മല്‍ബഫ്, ജബ്ബാര്‍ പട്ടേല്‍, സിറ്റോറ അലീവ തുടങ്ങിയവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍. ക്രിസ് ഫുജിവാര, ബാര്‍ബറ ലോറേ, മനോജ് ബാജ്പൂജാരി എന്നിവര്‍ ഫിപ്രസി ജൂറിയിലും; സുധീര്‍ മിശ്ര, ഫ്രെഡി വോംഗ്, മാക്സ് ടെസ്സീര്‍ നെറ്റ്പാക്ക് ജൂറിയിലും അംഗങ്ങളായിരുന്നു. മാധ്യമ അവാര്‍ഡുകളില്‍ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് സീജി കടയ്ക്കലും (ഇന്ത്യാവിഷന്‍)‍; അച്ചടിമാധ്യമങ്ങളില്‍ സംഗീത ഉണ്ണിത്താന്‍ (ദി ഹിന്ദു), സജീവ് പാഴൂര്‍ (ദേശാഭിമാനി) എന്നിവരും പുരസ്കാരാര്‍ഹരായി. എഫ്.എം. റേഡിയോ ചാനലുകള്‍ പ്രചാരം നേടുന്ന സാഹചര്യത്തില്‍, ശ്രവ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകം അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ജൂറി നിര്‍ദ്ദേശിച്ചു. ഇത്തവണ അനില്‍ നമ്പ്യാര്‍ (ആകാശവാണി) പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.

The Hasankutty Award - Anjali Menon who directed the film \'Manchadikkuru\'.
Jury Special Mention - Nandita Das who directed the film 'Firaaq'.
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് എം.എ. ബേബി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ച് സംസാരിക്കവേ അറിയിച്ചു. അന്‍പതു വര്‍ഷം മുന്‍പ് ലോകസിനിമയില്‍ എന്തു സംഭവിച്ചു എന്നതിന്റെ ഓര്‍മ്മപുതുക്കുവാനായി എല്ലാ ചലച്ചിത്രമേളകളിലും അന്‍പതു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ചലച്ചിത്ര അക്കാദമിക്കായൊരു സ്ഥിരം തിയേറ്റര്‍ സമുച്ചയം എന്ന മൂന്നുവര്‍ഷമായി കേള്‍ക്കുന്ന പല്ലവി മന്ത്രി എം. വിജയകുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ ആവര്‍ത്തിച്ചു.

 കലാപരിപാടികള്‍

\'Shishyanum Makanum\' - A dance drama by students of Kerala Kalamandalam.
പ്രസിദ്ധ സുഫി സംഗീതജ്ഞ സില അലി ഖാന്റെ ഗാനാലാപനത്തോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. പുരസ്കാരവിതരണത്തിനു ശേഷം കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ ‘ശിഷ്യനും മകനും’ എന്ന നൃത്തശില്പവും അവതരിപ്പിക്കുകയുണ്ടായി. മഹാകവി വള്ളത്തോളിന്റെ ‘ശിഷ്യനും മകനും’ എന്ന കവിതയുടെ നൃത്താവിഷ്കാരമായിരുന്നു ഇത്. പരശുരാമനും, ഗണപതിയും തമ്മിലുള്ള ബലപരീക്ഷണത്തില്‍ പരശുരാമന്റെ മഴുകൊണ്ടുള്ള വെട്ടേറ്റ് ഗണപതിക്ക് ഒരു കൊമ്പു നഷ്ടപ്പെടുന്നതും; ശിഷ്യനേയും, മകനേയും ഒരുപോലെ കരുതുന്ന പരമശിവന്റെ ധര്‍മ്മസങ്കടവും മറ്റുമായിരുന്നു മോഹിനിയാട്ട രൂപത്തില്‍ അവതരിക്കപ്പെട്ടത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച അവിയല്‍ പരിപാടിയേക്കാള്‍ എന്തുകൊണ്ടും നിലവാരം പുലര്‍ത്തിയവയായിരുന്നു സമാപന ചടങ്ങിനോട് അനുബന്ധിച്ച് അരങ്ങേറിയ സംഗീത, നൃത്ത പരിപാടികള്‍. തുടര്‍ന്ന് മേളയില്‍ മികച്ച ജൂറി പുരസ്കാരം നേടിയ ‘പാര്‍ക്ക് വിയ’യുടെ പ്രദര്‍ശനവും നടന്നു.

Media Partner: VeniceXPress
Description: International Film Festival of Kerala 2008, 13th IFFK; Closing Ceremony (award ceremony) at Nisagandhi (Nishagandhi) open auditorium, Thiruvananthapuram - A report. Minister for Cultural Affairs M.A. Baby distributed the awards. Minister for Law and Parliamentary Affairs M. Vijayakumar presided the meeting. 'Parque Vía' directed by Enrique Rivero won the The Golden Craw Pheasant award (Suvarna Chakoram) for the Best Film nominated by the IFFK Jury. 'Machan' directed by Uberto Pasolini won the The Silver Craw Pheasant award (Rajatha Chakoram) nominated by the audience. Famous Sufi singer Zila Ali Khan rendered a song prior to the fuction. Students from Kerala Kalamandalam presented Vallathol's 'Shishyanam Mukanum' as a dance-drama after the award ceremony. A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog. IFFK Closing Ceremony Phootos.
--

മേളയുടെ അഞ്ചു നാളുകള്‍

Published on: December 18, 2008

Internatioanl Film Festival of Kerala 2008 - A report on it's first five days.
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യ അഞ്ചു ദിനങ്ങള്‍ പിന്നിടുമ്പോള്‍, കല്ലുകടികള്‍ ഒട്ടനവധിയുണ്ടായിരുന്നെങ്കിലും, കുറയൊക്കെ നല്ല ചിത്രങ്ങളും കാണുവാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ചലച്ചിത്രപ്രേമികള്‍. എന്നാല്‍ എല്ലാ മേളയിലും ഉണ്ടാവാറുള്ളതുപോലെ; ഉദാഹരണത്തിന് കഴിഞ്ഞ മേളയില്‍ പ്രദര്‍ശിപ്പിച്ച ‘4 മന്ത്സ്, 3 വീക്ക്സ് ആന്‍ഡ് 2 ഡേയ്സ്’, ‘ബ്ലിസ്’ തുടങ്ങിയ ചിത്രങ്ങളെന്നപ്പോലെ; പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമൊന്നുപോലും മേളയില്‍ ഇതുവരെ കാണുവാന്‍ കഴിഞ്ഞില്ല.

 മത്സരച്ചിത്രങ്ങള്‍

Competition Film - IFFK 2008: ‘Firaaq’ directed by Nandita Das.
ഇതുവരെ പ്രദര്‍ശിക്കപ്പെട്ട മത്സരവിഭാഗം ചിത്രങ്ങളില്‍, വിരലിലെണ്ണാവുന്നവ മാത്രമാണ് ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയത്. മോശമായ ചിത്രങ്ങളില്‍ പലതിലും ചില മികവുകള്‍ ചൂണ്ടിക്കാട്ടാമെങ്കിലും, അവ കൊണ്ടു മാത്രം ചിത്രങ്ങള്‍ ആകര്‍ഷകമാവുന്നില്ല. മേളയിലേക്ക് മത്സരച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നതിലേക്കാണ് ഈ ചിത്രങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അഭിനേത്രിയെന്ന നിലയില്‍ ഫെസ്റ്റിവലിനു സുപരിചിതയായ നന്ദിതാ ദാസിന്റെ ആദ്യ സംവിധാനസംരഭമായ ‘ഫിറാഖാ’ണ് മത്സരച്ചിത്രങ്ങളില്‍ ഏറെ പ്രശംസ നേടിയത്. ഗുജറാത്തിലുണ്ടായ ഹിന്ദു-മുസ്ലീം വര്‍ഗീയലഹള ഈ സിനിമയ്ക്ക് പശ്ചാത്തലമാവുന്നു. നിരവധി പേര്‍ കൊല്ലപ്പെട്ട ലഹളയ്ക്കു ശേഷം മാസമൊന്നു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ലഹളയുടെ നടുക്കത്തില്‍ നിന്നും ആരും തന്നെ മോചിതരായിട്ടില്ല. ലഹളയുടെ കെടുതികളനുഭവിക്കുന്ന, അല്ലെങ്കില്‍ അതില്‍ സ്വാര്‍ത്ഥ ലാഭം കണ്ട, പ്രതീകാത്മക കഥാപാത്രങ്ങളിലൂന്നിയാണ് സിനിമയുടെ കഥ മെനഞ്ഞിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ഒരു വിഭാഗത്തെ തുണയ്ക്കുകയും, മറു വിഭാഗത്തെ വേട്ടയാടുകയും ചെയ്യുന്ന ‘ജനാധിപത്യ’ ഗവണ്മെന്റിനെയും ചിത്രത്തില്‍ കാണാം. ഒരു ഡോക്യുമെന്ററിയാവാതെ, ചലച്ചിത്രമായി തന്നെ കഥപറയുവാന്‍ നന്ദിതയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്.

Competition Film - IFFK 2008: ‘The Photograph’ directed by Nan Achnas.
ഹുസൈന്‍ കറാബെ സംവിധാനം ചെയ്തിരിക്കുന്ന തുര്‍ക്കി ചിത്രം, ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’; കുര്‍ദ്ദിഷ് വംശജനായ തന്റെ കാമുകന്‍, സുലൈമാനെ കാണുവാനായുള്ള ഐക്ക എന്ന നാടകനടിയുടെ യാത്രയുടെ കഥയാണ്. സ്വദേശമായ ഇസ്റ്റാംബുളില്‍ നിന്നും, ഇറാഖിന്റെ വടക്കന്‍ പ്രവിശ്യയിലേക്കാണ് ഐക്കയുടെ യാത്ര. അതാവട്ടെ, അമേരിക്ക സദ്ദാമിനു മേല്‍ യുദ്ധം പ്രഖ്യാപിച്ചിരുന്ന സമയത്തിലും. യു.എസ്. അധിനിവേശ സമയത്തെ ഇറാഖ്; അയല്‍‌രാജ്യങ്ങളായ ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളാണ് ഈ ചിത്രത്തിലൂടെ അനാവൃതമാവുന്നത്. നാന്‍ ടി. അച്നാസ് സംവിധാനം ചെയ്തിരിക്കുന്ന ഇന്‍ഡോനേഷ്യന്‍ ചിത്രമായ ‘ദി ഫോട്ടോഗ്രാഫാ’ണ് മേളയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു മത്സരച്ചിത്രം. ഗ്രാമത്തിലുള്ള തന്റെ മകളേയും, പ്രായമായ അമ്മയേയും സംരക്ഷിക്കുവാനായി; നഗരത്തിലെ ബാറില്‍ കരോക്കെ പാടുകയും, വേശ്യാവൃത്തി നോക്കുകയും ചെയ്യുകയാണ് സീത. അമ്മയുടെ ഓപ്പറേഷന് ആവശ്യമുള്ള പണം സ്വരൂപിക്കുവാന്‍ അവള്‍ക്ക് കഴിയുന്നില്ല. വൃദ്ധനായ ഫോട്ടോഗ്രാഫര്‍, ജൊഹാന്റെ വീട്ടില്‍ വാടകക്കാരിയാവുന്നത് സീതയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ചിത്രത്തിന്റെ ക്യാമറയും, പിന്നണി സംഗീതവും എടുത്തുപറയുവാന്‍ തക്കവണ്ണം മികവ് പുലര്‍ത്തിയിരിക്കുന്നു. പ്രമേയത്തില്‍ കാര്യമായ പുതുമയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും, കഥാസന്ദര്‍ഭവും, മനോഹരമായ തിരക്കഥയും പ്രേക്ഷകരെ ചിത്രത്തോടടുപ്പിക്കുന്നു.

Competition Film - IFFK 2008: ‘Refugee’ directed by Reis Celik.
അള്‍ഗേറിയന്‍ ചിത്രമായ ‘ദി യെല്ലോ ഹൌസി’ലൂടെ ഗ്രാമത്തില്‍ കഴിയുന്ന കര്‍ഷക കുടുംബത്തിന്റെ ലളിതമായ ജീവിതമാണ് സംവിധായകന്‍ അമോര്‍ ഹക്കാര്‍ കാട്ടിത്തരുന്നത്. എന്നാല്‍ ഇതിനപ്പുറം ചിത്രത്തില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ല എന്നത് ചിത്രത്തോടുള്ള താത്പര്യം കുറയ്ക്കുന്നു. വ്യക്തമായൊരു ആശയം ചിത്രത്തിലൂടെ നല്‍കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുമില്ല. ഇറാനിയന്‍ ചിത്രമായ ‘ഹാഫേസി’ന്റെ ഗതിയും വ്യത്യസ്തമല്ല. അബോള്‍ഫാസില്‍ ജലീലി സംവിധാനം ചെയ്ത ‘ഹാഫേസ്’, ചെറുപ്പത്തില്‍ തന്നെ ഹാഫേസെന്ന പദവിയിലെത്തിയ ഖുറാന്‍ പണ്ഢിതനായ ചെറുപ്പക്കാരന്റെ കഥയാണ്. വല്ലാതെ വലിച്ചു നീട്ടി കുറേ പ്രാദേശിക മത രീതികള്‍ കാട്ടുന്നുണ്ടെന്നല്ലാതെ, ഒരു കഥയായി പോലും ചിത്രം വികസിക്കുന്നില്ല. റീസ് സെലിക് സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രമായ ‘റെഫ്യൂജി’, സ്വദേശത്തു നിന്നും പാലായനം ചെയ്യേണ്ടിവന്ന സിവാന്റെ കഥ പറയുന്നു. ജര്‍മ്മനിയില്‍ അഭയം പ്രാപിക്കുന്ന അയാള്‍ക്ക് പക്ഷെ അവിടെയും സമാധാനം ലഭിക്കുന്നില്ല. നിരവധി ബോളിവുഡ് ഹിറ്റുകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി കെ. ചന്ദ്രനാണ് ഈ ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫെസ്റ്റിവലിന് പുതുമയല്ലാത്ത പ്രമേയമായതിനാല്‍ തന്നെ, ചിത്രം പ്രേക്ഷകര്‍ക്ക് പുതിയതായി എന്തെങ്കിലും നല്‍കുന്നുണ്ടെന്ന് കരുതുവാനില്ല. ദൃശ്യഭംഗി കണ്ട് ആസ്വദിക്കാമെന്നു മാത്രം.

മത്സരച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ മറ്റു ചിലത്; ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’, ‘മച്ചാന്‍’, ‘ഫെയര്‍വല്‍, ഗുള്‍സറേ’ തുടങ്ങിയവയാണ്. കുട്ടികളുടെ കാഴ്ചകളിലൂടെ വെനിസ്വേലയിലെ അഭ്യന്തരയുദ്ധങ്ങളെ നോക്കിക്കാണുകയാണ് സംവിധായിക മരിയാന റോണ്‍‌ഡണ്‍ ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’ എന്ന ചിത്രത്തിലൂടെ. കഥ പറയുവാന്‍ തിരഞ്ഞെടുത്തിരിക്കുന്ന രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആനിമേഷനുകളും, വിവരണങ്ങളും മറ്റും ഉപയോഗിച്ചിട്ടുള്ള ഈ ചിത്രത്തിന് ഒരു ഡോക്യുമെന്ററി സ്വഭാവമാണുള്ളത്. ഉല്‍ബര്‍ട്ടോ പസോളിനി സംവിധാനം ചെയ്തിരിക്കുന്ന ശ്രീലങ്കന്‍ ചിത്രമായ ‘മാച്ചാന്‍’ നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഒരു ചിത്രമാണ്. ശ്രീലങ്കന്‍ യുവത്വം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയാണ് ചിത്രത്തിന്റെ കാതല്‍.

അര്‍ഡാക് അമിര്‍കുലോവ് സംവിധാനം ചെയ്തിരിക്കുന്ന കസാഖിസ്ഥാന്‍ ചിത്രമാണ്, ‘ഫെയര്‍‌വെല്‍, ഗുള്‍സറേ’. ഗുള്‍സറേ എന്ന കുതിരയുടേയും, തനബയേ എന്ന കുതിരസൂക്ഷിപ്പുകാരന്റേയും കഥയാണ് സംവിധായകന്‍ ഇതിലൂടെ പറയുന്നത്. വൈകാരിക മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പഴയ വിപ്ലവകാരി കൂടിയാണ് തനബയേ. എന്നാല്‍ ചില പിടിവാശികള്‍ പ്രസ്ഥാനത്തെ അയാളില്‍ നിന്നുമകറ്റുന്നു. പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കുന്ന, എന്നാല്‍ പുതിയ ഭരണാധികാരികള്‍ നിര്‍വ്വചിക്കുന്ന പാര്‍ട്ടി പ്രമാണങ്ങളോട് യോജിപ്പില്ലാത്ത തനബയേ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഈ കാലഘട്ടത്തിലും പ്രസക്തമാണ്. മലയാളം സിനിമകളായ ‘അടയാളങ്ങള്‍’‍, ‘ആകാശഗോപുരം’ എന്നിവയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ടു. വിഭാഗത്തിലെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയെ തരക്കേടില്ലാത്ത ചിത്രങ്ങളായി കാണാവുന്നതാണ്.

 ലോകസിനിമ

World Cinema - IFFK 2008: ‘Half Moon’  directed by Barhman Ghorbadi.
‘വണ്ടര്‍ഫുള്‍ ടൌണ്‍’, ‘ജുജു ഫാക്ടറി’, ‘ഗേള്‍ കട്ട് ഇന്‍ ടൂ’, ‘ബേണ്‍ ആഫ്റ്റര്‍ റീഡിംഗ്’ തുടങ്ങിയവയുള്‍പ്പെടുന്ന ചില ചിത്രങ്ങളൊഴിവാക്കിയാല്‍; മത്സരവിഭാഗം ചിത്രങ്ങളെ അപേക്ഷിച്ച് ലോകസിനിമകള്‍ കൂടുതല്‍ മികവ് പുലര്‍ത്തി. ഫ്രഞ്ച് ചിത്രമായ ‘കാരാമല്‍’, ജപ്പാനില്‍ നിന്നുള്ള ‘അച്ചിലീസ് ആന്‍ഡ് ദി ടൊര്‍ട്ടോയിസ്’ തുടങ്ങിയ ചിത്രങ്ങള്‍ ശരാശരിയിലും ഉയര്‍ന്നു നില്‍ക്കുന്നു. ബര്‍ഹ്മാന്‍ ഗോര്‍ബാഡി സംവിധാനം ചെയ്ത ‘ഹാഫ് മൂണ്‍’ എന്ന ചിത്രമാണ് ഈ വിഭാഗത്തില്‍ ഏറെ ശ്രദ്ധനേടിയത്. സദ്ദാം ഹുസൈന്റെ വീഴ്ച ആഘോഷിക്കുന്നതിനായി കുര്‍ദ്ദിഷ് സംഗീതജ്ഞനായ മാമോയും, മക്കളും ഇറാഖിലെ കുര്‍ദ്ദിഷ് മേഖലയിലേക്ക് യാത്ര തിരിക്കുന്നു. പാട്ടുപാടിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട തന്റെ മകളേയും മാമോ കൂടെക്കൂട്ടുന്നു. സംഗീതമെന്ന അഭിനിവേശവും, യാത്രയുടെ സ്വപ്നവും, ആസന്നമായ മരണവുമൊക്കെ മാമോയിലുണ്ട്. സാധാരണയുക്തിയില്‍ നിന്നു വിട്ട് അഭൌമിക തലത്തിലേക്ക് പ്രേക്ഷകരെ ചിത്രം കൂട്ടിക്കൊണ്ടു പോവുന്നു.

നോബല്‍ സമ്മാനജേതാവ് ഷൂസെ സരമാഗാവോ എഴുതിയ ‘ബ്ലൈന്‍ഡ്‌നെസ്’ എന്ന നോവലിന്റെ അതേ പേരിലുള്ള സിനിമയും പ്രേക്ഷകരെ ആകര്‍ഷിച്ചു. ഫെര്‍നാന്‍ഡോ മെരിലെസാണ് ചിത്രത്തിന്റെ സംവിധായകന്‍. വൈദ്യശാസ്ത്രത്തിന് അജ്ഞാതമായ ഏതോ കാരണത്താല്‍ ഒരു നഗരത്തിലെ എല്ലാവരുടേയും കണ്ണുകളില്‍ വെളിച്ചം നിറഞ്ഞ് ഒന്നും കാണുവാന്‍ കഴിയാത്ത അവസ്ഥയിലാവുന്നു. രോഗം ബാധിച്ചവരെ ഒരു പ്രത്യേക കെട്ടിടത്തില്‍ തടവുകാരാക്കുന്നു. വിവേചനങ്ങളില്ലാത്ത മറ്റൊരു ലോകമാണവിടെ. എന്നാല്‍ അധികാരത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ചോദനകള്‍ക്ക് അന്ധതയും ഒരു തടസമാവുന്നില്ല.

World Cinema - IFFK 2008: ‘Breath’ directed by Kim Ki Duk.
ഓരോ ഫ്രയിമിലും കിം കി ഡുക്കിന്റെ കൈയ്യൊപ്പു പതിഞ്ഞ ‘ബ്രെത്ത്‌’, കിയോഷി കുറസോവ സംവിധാനം ചെയ്ത ‘ടോകിയോ സൊനാറ്റ’ തുടങ്ങിയ ചിത്രങ്ങളാണ് ലോകസിനിമ വിഭാഗത്തില്‍ ശ്രദ്ധനേടിയ മറ്റ് രണ്ട് ചിത്രങ്ങള്‍. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ് യാങ്ങ് യിന്‍. ജയിലിനുള്ളില്‍ തന്നെ സ്വയം മരിക്കുവാന്‍ യാങ്ങ് ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ അസ്വസ്ഥയാണ് യോണ്‍ എന്ന ചെറുപ്പക്കാരിയായ വീട്ടമ്മ. യാങ്ങിന്റെ വാര്‍ത്തകള്‍ ടെലിവിഷനില്‍ ശ്രദ്ധിക്കുന്ന യോണ്‍, ഒടുവില്‍ അയാളുമായി പ്രണയത്തിലാവുന്നു. യാങ്ങിനെ കാണുവാനായി യോണ്‍ ജയിലിലേക്ക് നടത്തുന്ന തുടര്‍ച്ചയായ യാത്രകള്‍ ഭര്‍ത്താവിനെ ചൊടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മേളയില്‍ പ്രദര്‍ശിക്കപ്പെട്ട കിം കി ഡുക് ചിത്രമായ ‘ടൈ’മിനേക്കാള്‍ എന്തുകൊണ്ടും മികച്ച ഒരു ചിത്രമാണ് ‘ബ്രെത്ത്’ എന്നു നിസംശയം പറയാം.

സാമ്പത്തികമാന്ദ്യത്താല്‍ തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നു. അത്തരത്തില്‍ ജോലി നഷ്ടപ്പെട്ട റൂയി സസാക്കിയുടേയും, കുടുംബത്തിന്റേയും കഥയാണ് ‘ടോകിയോ സൊനാറ്റ’. ജോലി നഷ്ടപ്പെടുന്നതോടെ അയാളെ ഭാര്യയും, മക്കളും വകവെയ്ക്കാതെയാവുന്നു. കുടുംബം തകര്‍ച്ചയുടെ വക്കിലെത്തുന്നെങ്കിലും, പുതിയൊരു തുടക്കമെന്ന പ്ര്തീക്ഷയോടെയാണ് ചിത്രം അവസാനിക്കുന്നത്. ശ്രീലങ്കന്‍ ചിത്രമായ ‘ആകാശകുസു’മാണ് എടുത്തു പറയേണ്ട മറ്റൊരു ചിത്രം. കഴിഞ്ഞകാലത്തെ പ്രശസ്തയായ സിനിമാനായക നടി സന്ധ്യാറാണി ഇന്ന് തിരക്കുകളില്‍ നിന്നകന്ന് കഴിയുകയാണ്. ദിവസങ്ങള്‍ നീളുന്ന സഹശയനത്തിന് ഇന്നത്തെ തലമുറയിലെ നടീനടന്മാര്‍ ആശ്രയിക്കുന്നത് ഇവരുടെ വീടാണ്. കുടുംബവും, ജീവിതവും മറന്ന് അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്ന നടിമാര്‍ക്ക് പൊതുവേദികളിലും, സിനിമയിലും സദാചാരത്തിന്റെ മൂടുപടം അണിയേണ്ടി വരുന്നു. നടിമാരുടെ ഈ ആത്മസംഘര്‍ഷങ്ങളാണ് സിനിമയ്ക്ക് വിഷയമാവുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാലിനി ഫൊന്‍സേകയുടെ അഭിനയവും ശ്രദ്ധേയമായിരുന്നു.

 മറ്റു വിശേഷങ്ങള്‍

ഫെസ്റ്റിവലിന്റെ സിഗ്നേച്ചര്‍ ഫിലിമിന്റെ നിലവാരമില്ലായ്മ ഇത്തവണയും മേളയ്ക്ക് അപമാനമായി. സംവിധാനരംഗത്ത് ഏറെക്കാലത്തെ പരിചയമുള്ള വി.ആര്‍. ഗോപിനാഥാണ് ഈ വര്‍ഷത്തെ സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയിരിക്കുന്നത്. ആനിമേഷന്റെ സാധ്യതകളെ മാത്രം ആശ്രയിച്ചാണ് സിഗ്നേച്ചര്‍ ഫിലിം ചെയ്തിരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പറയുന്നു. അവാര്‍ഡ് ശില്പത്തെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷതയായി പറഞ്ഞിരിക്കുന്നത്. ഇത്രയും പ്രശസ്തിയും, പ്രചാരവും വന്നിട്ടുള്ള ഈ മേളയ്ക്ക്, ബാലിശമായ ആനിമേഷന്‍ പരീക്ഷണങ്ങളാണോ സിഗ്നേച്ചര്‍ ഫിലിമായി ഉപയോഗിക്കേണ്ടത്? അതിനു ശേഷം ബുള്ളറ്റിനിലൂടെയുള്ള മേനി പറച്ചിലാണ് ഫിലിമിനേക്കാള്‍ അസഹനീയം. വളരെ ലളിതമായി, നല്ല രീതിയില്‍ ചിത്രീകരിച്ച ഒരു സിഗ്നേച്ചര്‍ ഫിലിം തന്നെ എല്ലാ മേളയ്ക്കും ഉപയൊഗിക്കുന്നതാണ് ഭേദം.

ആദ്യമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പരീക്ഷിക്കപ്പെട്ട മേളയാണ് ഈ വര്‍ഷത്തേത്. ഡെലിഗേറ്റുകള്‍ക്ക് തിരക്കുകൂട്ടാതെ തിയേറ്ററിനുള്ളില്‍ പ്രവേശിക്കുവാനും, ഒരു തിയേറ്ററില്‍ നിന്നും അടുത്തതിലേക്കെത്തുവാന്‍ സാവകാശം ലഭിക്കുന്നതിനും റിസര്‍വേഷന്‍ സഹായിക്കുന്നുണ്ട്. ഇപ്പോഴത്തെ സംവിധാനത്തിനുള്ള ന്യൂനതകള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞാല്‍, റിസര്‍വ്വേഷന്‍ സംവിധാനം ചലച്ചിത്രാസ്വാദകര്‍ക്ക് ഏറെ സഹായകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുനോറോളം ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെടുന്ന മേളയില്‍ ഒരു ഡെലിഗേറ്റിന് കാണുവാന്‍ സാധിക്കുന്നത് ഏറിയാല്‍ മുപ്പത്തിയഞ്ച് ചിത്രങ്ങള്‍ മാത്രമാണ്. ചിത്രങ്ങളുടെ എണ്ണം കുറച്ച്, ആവര്‍ത്തനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതും തിരക്കു കുറയ്ക്കുവാന്‍ സ്വീകരിക്കാവുന്ന ഒരു മാര്‍ഗമാണ്.

Media Partner: VeniceXPress

Description: International Film Festival of Kerala 2008, 13th IFFK; First five days of the festival, a report. A brief review on films screened in competition section and world cinema section. Competition Films: Refugee (Dir: Reis Celik), My Marlon and Brando (Dir: Huseyin Karabey), The Yellow House (Dir: Amor Hakkar), Farewell Gulsary (Dir: Ardak Amirkulov), Parque Vía (Dir: Enrique Rivero), Dreams of Dust (Dir: Laurent Salgues), Hafez (Dir: Abolfazl Jalili), The Photograph (Dir: Nan Achnas), Machan (Dir: Uberto Pasolini), Postcards from Leningrad (Dir: Mariana Rondon), Firaaq (Dir: Nandita Das), Gulabi Talkies (Dir: Girish Kasarvalli), Castles in the Air (Dir: K.P. Kumaran), The Imprints (Dir: M.G. Sasi). A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.
--

അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം'08 - ഉദ്ഘാടനം

Published on: December 13, 2008

13th International Film Festival of Kerala (IFFK 2008) Inaugural Ceremony; Inaugural Film: Laila's Birthday.
ഡിസംബര്‍ 12, 2008: കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബി അധ്യക്ഷനായിരുന്നു. കെ.ആര്‍. വിജയ, റഷ്യന്‍ ചലച്ചിത്രകാരന്‍ കരെന്‍ ഷഖ്നസറോവ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായെത്തി. കുരുത്തോലകെട്ടി അലങ്കരിച്ചിരുന്ന വിളക്കു തെളിയിച്ച് മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വനം വകുപ്പുമന്ത്രി ബിനോയ് വിശ്വം, മേയര്‍ സി. ജയന്‍ ബാബു, വി. ശിവന്‍കുട്ടി എം.എല്‍.എ, സാംസ്‌കാരിക സെക്രട്ടറി ഡോ. വി.വേണു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍, വൈസ്‌ ചെയര്‍മാന്‍ വി.കെ.ജോസഫ്‌, സെക്രട്ടറി ഡോ. കെ.എസ്‌.ശ്രീകുമാര്‍, ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീനാപോള്‍, സംവിധായകന്‍ ഹരികുമാര്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

IFFK 2008 Inauguration: Chief Minister V.S. Achuthanandan Inaugurating the event by lighting the lamp.
IFFK 2008 Inauguration: IFFK delegates paying homage to victims of Mumbai attack.
മുംബൈയില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കും, ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യുമരിച്ച സേനാംഗങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഉദ്ഘാടനത്തില്‍ സന്നിഹിതരായവരെല്ലാവരും മെഴുകുതിരി തെളിയിച്ച് പ്രണാമം അര്‍പ്പിച്ചപ്പോള്‍; കവി ഒ.എന്‍.വി. കുറുപ്പ് താന്‍ രചിച്ച ‘വീണപൂക്കളേ! ഭീകര വേട്ടയില്‍...’ എന്ന കാവ്യാഞ്ജലിയോടെ മേള മുംബൈയില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കായി സമര്‍പ്പിച്ചു.

IFFK 2008 Inauguration: Cultural Program.
ഉദ്ഘാടന ചടങ്ങിനു ശേഷം ‘അനുഷ്ഠാനകലകളിലെ സ്ത്രീ’ എന്ന പേരില്‍ കേരള ഫോക്‍ലോര്‍ അക്കാദമി അവതരിപ്പിച്ച സാംസ്കാരിക പരിപാടി അരങ്ങേറി. തോല്‍പ്പാവക്കൂത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ചലച്ചിത്രോത്സവത്തിന്റെ ലോഗോവായി സ്വീകരിച്ചിരിക്കുന്ന തോല്‍പ്പാവയുടെ രൂപം ലങ്കാലക്ഷ്മിയുടേതാണെന്ന് ആദ്യമായി ഇവിടെ കേട്ടു. ലങ്കാലക്ഷ്മിയും കേരളത്തിന്റെ ദൃശ്യശീലങ്ങളും തമ്മില്‍ എന്താണ് ബന്ധം എന്നു മനസിലായില്ല! തെയ്യവും, തിറയും, പടയണിക്കോലവും മറ്റും ഇടകലര്‍ത്തി വികൃതമാക്കിയ എന്തോ ഒന്നാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുള്ളത്. ഇക്കൊല്ലവും സ്ഥിതി വ്യത്യസ്തമല്ല; എന്നുമാത്രമല്ല, ഉള്ളതു തന്നെ വൃത്തിയായി അവതരിക്കപ്പെട്ടുമില്ല. ഒപ്പന, മാര്‍ഗം കളി തുടങ്ങിയവയൊക്കെ സ്കൂള്‍ യുവജനോത്സവങ്ങളില്‍ സി-ഗ്രേഡ് നേടുന്നവയെപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ളവയായിരുന്നു. ഇത്തരം തല്ലിക്കൂട്ട് പരിപാടികള്‍ ചേര്‍ക്കുക വഴി സംഘാടകര്‍ ഈ കലകളേയും, കലാകാരന്മാരേയും, കാണുവാനെത്തിയ ഫെസ്റ്റിവല്‍ അംഗങ്ങളേയും ഒരുപോലെ അവഹേളിക്കുകയാണ്.

 ഉദ്ഘാടന ചലച്ചിത്രം‍

IFFK 2008 Inauguration: Inaugural Film - Laila's Birthday.
‘ലൈലയുടെ പിറന്നാള്‍’ (Laila's Birthday [Eid milad Laila]) എന്ന പാലസ്തീനിയന്‍ ചിത്രമാണ് മേളയുടെ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടത്. റഷീദ് മാഷറാവി എഴുതി, സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം അബു ലൈല എന്ന ടാക്സി ഡ്രൈവറുടെ കഥയാണ്. മറ്റൊരു സ്ഥലത്ത് പത്തുവര്‍ഷത്തോളം ജഡ്ജായി ജോലി നോക്കിയിരുന്നയാളാണ് അബു ലൈല. പിന്നീട് ഗവണ്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം സ്വദേശത്ത് സേവനമനുഷ്ഠിക്കുവാനായി മടങ്ങിയെത്തി. എന്നാല്‍ അസ്ഥിരമായ ഭരണവ്യവസ്ഥയില്‍ അയാള്‍ക്ക് ജഡ്ജായി പുനഃപ്രവേശിക്കുവാന്‍ സാധിച്ചില്ല. വരുമാനത്തിനായി അയാള്‍ക്ക് ടാക്സി ഡ്രൈവറാവേണ്ടി വരുന്നു. ഏകമകള്‍ ലൈലയുടെ പിറന്നാള്‍ ദിനമാണ് സിനിമയുടെ പ്രതിപാദ്യം. ഒരു കേക്കും, സമ്മാനവുമായി നേരത്തേയെത്തണമെന്ന ഉദ്ദേശത്തിലാണ് അബു ജോലിക്കു പുറപ്പെടുന്നത്. എന്നാല്‍ സാധാരണപോലെ അന്നും അയാളുടെ ദിവസം അത്ര ശുഭകരമായിരുന്നില്ല.

അബു ലൈല എന്ന ടാക്സി ഡ്രൈവര്‍ അഭിമുഖീകരിക്കുന്ന വിവിധ സന്ദര്‍ഭങ്ങളിലൂടെ പാലസ്തീനിലെ സാധാരണക്കാരുടെ ജീവിതം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയാണ് സംവിധായകന്‍. നിയമത്തെ കര്‍ശനമായി പിന്തുടരണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ഒരാളായാണ് അബുവിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ചില തമാശകളും ചിത്രത്തിനു ജീവന്‍ നല്‍കുന്നു. കാറില്‍ യാത്ര ചെയ്യുവാനെത്തുന്ന ഒരാള്‍ക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് എന്നൊരു സംവിധാനം രാജ്യത്ത് ഉണ്ടെന്നറിയുന്നത് തന്നെ ഒരു അത്ഭുതമായിരുന്നു. തോക്കുമായി തന്റെ കാറില്‍ യാത്രക്കാരെ പ്രവേശിപ്പിക്കില്ലെന്ന് പറയുന്ന അബുവിനോട് യാത്രക്കാരന്റെ ചോദ്യം; “ജനങ്ങളില്‍ പകുതിപ്പേര്‍ തോക്കുമായി സഞ്ചരിക്കുന്നു, മറ്റു പകുതിക്കാവട്ടെ ടാക്സി പിടിക്കുവാനുള്ള പണവുമില്ല, താങ്കളെങ്ങിനെ ടാക്സിയോടിച്ച് ജീവിക്കുന്നു?” എന്നാണ്. രാഷ്ട്രീയ അന്തരീക്ഷം ഒഴിച്ചു നിര്‍ത്തിയാല്‍, ചിത്രത്തിലെ പലതും ഇവിടെയും സ്ഥിരം നടക്കുന്നതു തന്നെയല്ലേ എന്നു തോന്നും. ഒരുപക്ഷെ, പ്രേക്ഷകരോട് വളരെ നന്നായി ചിത്രത്തിന് സംവേദിക്കുവാന്‍ കഴിഞ്ഞതിന്റെ കാര്യവും ഇതു തന്നെയാവും.

Media Partner: VeniceXPress

Description: International Film Festival of Kerala 2008, 13th IFFK; Opening (Inaugural) Ceremony at Nisagandhi Auditorium, Thiruvananthapuram (Trivandrum), Keralam (Kerala). Chief Minister V.S. Achuthanandan inaugurated the festival by lighting the ceremonial lamp. Opening Film: Palastinian Film Laila's Birthday (Eid milad Laila), Dir: Rashid Masharawi. A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.
--

അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം 2008

Published on: December 11, 2008

International Film Festival of Kerala 2008. (13th IFFK, Thiruvananthapuram, Keralam)
കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഡിസംബര്‍ 12, 2008; വെള്ളിയാഴ്ച തിരിതെളിയും. മത്സരവിഭാഗത്തില്‍ പതിനാല്, ലോകസിനിമ വിഭാഗത്തില്‍ അന്‍പത്തിയഞ്ച്, സമകാലീന ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ അഞ്ച്, സമകാലീന മലയാളം സിനിമ വിഭാഗത്തില്‍ ഏഴ് എന്നിവയുള്‍പ്പടെ നൂറ്റി എഴുപത്തിയഞ്ചിനു മേല്‍ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പൂര്‍ണ്ണവിവരം ഇവിടെ ലഭ്യമാണ്.

 IFFK ജൂറി

ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ നിന്നുള്ള സംവിധായകന്‍ ഇഡ്രിസ ഒയ്ഡ്രാഗോ(Idrissa Ouedraogo) യാണ് ജൂറി ചെയര്‍മാന്‍. ജൂറി വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളായ Yaaba [Grandmother] (1989), Tilaï [The Law] (1990), Samba Traoré (1993), Kini and Adams (1997) എന്നിവ പ്രദര്‍ശിപ്പിക്കും.

ബ്രസീലിയന്‍ സംവിധായിക ലൂസിയ മുറാറ്റ് (Lucia Murat‌), ഇറാനില്‍ നിന്നുള്ള സമീറ മക്മല്‍ബഫ് (Samira Makhmalbaf), മറാത്തി സംവിധായകന്‍ ജബ്ബാര്‍ പട്ടേല് (Jabbar Patel)‍, റഷ്യന്‍ സംവിധായിക സിറ്റോറ അലീവ (Sitora Alieva) തുടങ്ങിയവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍. സമീറ മക്മല്‍ബഫ് സംവിധാനം ചെയ്ത Blackboards (2000), At Five in the Afternoon (2003), Two Legged Horse [Asbe du-pa] (2008) എന്നിവയും ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനായുണ്ട്.

 മത്സരവിഭാഗം ചിത്രങ്ങള്‍

  1. Refugee [Mülteci] (106 min / Turkish-German-Kurdish / 2007)
    Dir: Reis Celik
  2. My Marlon and Brando [Gitmek: Benim Marlon ve Brandom] (92 min / Turkey / 2008)
    Dir: Huseyin Karabey
  3. The Yellow House [La Maison Jaune] (84 min / Algeria, France / 2008)
    Dir: Amor Hakkar
  4. Farewell Gulsary [Proshai Gulsary] (102 min / Kazhakstan / 2008)
    Dir: Ardak Amirkulov
  5. Parque Vía (86 min / Mexico / 2008)
    Dir: Enrique Rivero
  6. Dreams of Dust [Reves De Poussieres] (86 min / Burkino Faso, France / 2007)
    Dir: Laurent Salgues
  7. Hafez (98 min / Iran, Japan / 2007)
    Dir: Abolfazl Jalili
  8. The Photograph (94 min / Indonesia / 2007)
    Dir: Nan Achnas
  9. Machan (109 min / Sri Lanka, Germany / 2008)
    Dir: Uberto Pasolini
  10. Postcards from Leningrad [Postales de Leningrado] (90min / Venezuela / 2008)
    Dir: Mariana Rondon
  11. Firaaq (101 min / Hindi / 2008) (Home-page)
    Dir: Nandita Das
  12. Gulabi Talkies (125 min / Kannada / 2007)
    Dir: Girish Kasarvalli
  13. Castles in the Air [ആകാശഗോപുരം] (106 min / Malayalam / 2007)
    Dir: K.P. Kumaran
  14. The Imprints [അടയാളങ്ങള്‍] (99 min / Malayalam / 2007)
    Dir: M.G. Sasi

 ഔദ്യോഗിക വെബ് സൈറ്റുകള്‍

IFFK
IFFK Wiki

Media Partner: VeniceXPress

Description: 13th International Film Festival of Kerala, Thiruvananthapuram (Trivandrum), Keralam (Kerala); 12th - 19th December 2008, 13th IFFK, IFFK 2008. Jury Chairman: Idrissa Ouedraogo; Jury Members: Lucia Murat, Samira Makhmalbaf, Jabbar Patel, Sitora Alieva; Jury Films, Competition Films. General details and information. Official Web-site. Article by Hareesh N. Nampoohtiri aka Haree | ഹരീ for Chithravishesham (Chitravishesham).
--

പകല്‍ നക്ഷത്രങ്ങള്‍ (Pakal Nakshatrangal)

Published on: December 02, 2008

 Pakal Nakshatrangal: Film by Rajeev Nath; Starrning Mohanlal, Suresh Gopi, Anoop Menon, Lakshmi Gopalaswami, Nishanth Sagar, Manianpillai Raju, Kalpana, Reena Basheer.
സീരിയല്‍/സിനിമ അഭിനേതാവായ അനൂപ് മേനോന്‍ തിരക്കഥയും, സംഭാഷണവും തയ്യാറാക്കി; രാജീവ് നാഥ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പകല്‍ നക്ഷത്രങ്ങള്‍’. സംവിധായകന്റെ ആശയത്തില്‍ നിന്നുമാണ് അനൂപ് സിനിമ മെനഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, അനൂപ് മേനോന്‍ തുടങ്ങിയവരൊക്കെയാണ് ഇതിലെ പ്രധാന അഭിനേതാക്കള്‍. ഛായാ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമ, സുരേഷ് ഗോപി സിനിമ, അല്ലെങ്കില്‍ സംവിധായകന്റെ സിനിമ എന്ന വിശേഷണങ്ങളൊന്നും ഈ ചിത്രത്തിനു ചേരില്ല. ഇവരെല്ലാവരുടെയും സിനിമയാണിത് എന്നതാണ് ഈ ചിത്രത്തിന്റെ മികവിനാധാരം.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

മരിച്ചവരും നമുക്കിടയിലുണ്ട്, മരിച്ചവരാണ് എണ്ണത്തില്‍ കൂടുതല്‍, അതിനാല്‍ അവരുടെ ജീവിതമോ നമ്മുടെ ജീവിതമോ യഥാര്‍ത്ഥം? ഇത് മരിച്ചു പോയവരുടെ ലോകമോ, ജീവിച്ചിരിക്കുന്നവരുടെ ലോകമോ? എന്നിങ്ങനെ മരണവും ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ആധാരമാക്കിയാണ് ചിത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി മരണമടഞ്ഞ അച്ഛന്റെ കഴിഞ്ഞ കാലങ്ങളിലൂടെയുള്ള മകന്റെ യാത്രയുമാണ് സിനിമ. ഒരു ത്രില്ലര്‍ എന്ന രീതിയിലാണ് ചിത്രത്തെ കാണുന്നതെങ്കില്‍, ‘പകല്‍ നക്ഷത്രങ്ങള്‍’ ഒരു വിജയമാണ് എന്നു പറയുവാനില്ല. പ്രേക്ഷകനെ ഉലയ്ക്കുവാനുള്ള ശക്തിയുള്ളതല്ല പരിണാമഗുപ്തിക്കായി സൂക്ഷിച്ചിരിക്കുന്ന രഹസ്യം പോലും!

ഒട്ടുമിക്ക കഥാപാത്രങ്ങളും അവരവരുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നത് ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ചില കഥാപാത്രങ്ങളൊക്കെ മരിച്ചവരോ/ജീവിച്ചിരിക്കുന്നവരോ ആയ ചിലരെയൊക്കെ പ്രതിനിധാനം ചെയ്യുന്നു എന്നും മനസിലാക്കാം. (പോലീസ് ഉദ്യോഗസ്ഥാനായ തിലകന്‍ എന്ന കഥാപാത്രം ഒരു ഉദാഹരണം.) ‘ജീനിയസുകളുടെ കൂട്ടം’ എന്നതില്‍ ഇവരെയൊക്കെ യഥാ‍ര്‍ത്ഥനാമത്തിലും, അല്ലാതെയും ചേര്‍ത്ത്; ഇവര്‍ക്കൊക്കെ ഒരു അരവിന്ദന്‍/പത്മരാജന്‍/ജോണ്‍ എബ്രഹാം തലത്തിലുള്ള ജീനിയസ് പട്ടം കല്പിച്ചു നല്‍കുവാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ടോ എന്നൊരു കൌതുകവും ചിത്രം കഴിയുമ്പോള്‍ തോന്നിയേക്കാം.

 സംവിധാനം [ 6/10 ]

അഭിനേതാക്കളെ ചിത്രത്തിനുതകുന്ന രീതിയില്‍ അഭിനയിപ്പിച്ചെടുക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നീണ്ട സംഭാഷണങ്ങളും, സംഭാഷണങ്ങള്‍ക്ക് വേണ്ടിയുള്ള സംഭാഷണങ്ങളും ചിത്രത്തില്‍ കുറവല്ല. എന്നാല്‍ അവയൊന്നും പ്രേക്ഷകനെ മടുപ്പാവാത്ത രീതിയില്‍ ചിത്രീകരിക്കുവാന്‍ രാജീവ് നാഥിനു സാധിച്ചു. സാധാരണയായി ചിത്രങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സംഭാഷണങ്ങളല്ല ചിത്രത്തിലുള്ളതെന്നതും മടുപ്പു തോന്നാതിരിക്കുവാന്‍ കാരണമാണ്. തിരക്കഥയും, സംഭാഷണങ്ങളും തയ്യാറാക്കിയ അനൂപ് മേനോന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിന്റെ ആദ്യപാതിയുടെ സൌന്ദര്യം രണ്ടാം പാതിക്ക് ഇല്ലാതെ പോയി. കുറച്ചു കൂടി ഗഹനമായി, പ്രേക്ഷകനില്‍ ഉദ്വേഗമുണര്‍ത്തുന്ന രീതിയില്‍ ഇടവേളക്ക് ശേഷമുള്ള ഭാഗം സംവിധാനം ചെയ്തിരുന്നെങ്കില്‍ ഇനിയും മികച്ചതാക്കാമായിരുന്ന ഒരു ചിത്രമായിരുന്നു ഇത്.

 അഭിനയം [ 7/10 ]

സിദ്ദാര്‍ത്ഥന്‍ എന്ന ഉജ്വലപ്രതിഭയെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ടു തന്നെ അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വൈദ്യനാഥന്‍ എന്ന ആത്മാക്കളോടു സംസാരിക്കുവാന്‍ കഴിയുന്ന ശാസ്ത്രജ്ഞനായെത്തിയ സുരേഷ് ഗോപിയും മോശമായില്ല. റീന ബഷീര്‍, അനൂപ് മേനോന്‍, ലക്ഷ്മി ഗോപാലസ്വാമി, കല്പന തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. ആത്മാവായി തിരികെയെത്തുന്ന സിദ്ധാര്‍ത്ഥന്റെ ഭാഗം മാത്രം ഏച്ചു കെട്ടിയതായി അനുഭവപ്പെട്ടു. ആ ഭാഗത്തെ മോഹന്‍ലാലിന്റെ സംഭാഷണങ്ങളും, ഉച്ചാരണവും, അഭിനയവും; ഇവയൊക്കെ കൃത്രിമമായി തോന്നി.

 സാങ്കേതികം [ 5/10 ]

രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം, കെ. ശ്രീനിവാസിന്റെ ചിത്രസംയോജനം എന്നിവ കാര്യമായ പുതുമയൊന്നും ചിത്രത്തിനേകുന്നില്ല; തരക്കേടില്ലാതെ പോയിട്ടുണ്ട്, അത്രമാത്രം. പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ച ശരത്തിന്റെ ശ്രമങ്ങള്‍ തൃപ്തികരം. ‘ഡാഫൊഡില്‍’ എന്ന വീടും, പരിസരവുമൊക്കെ ‘ജീനിയസ്’ എന്ന ബിംബത്തെ പരിപോഷിപ്പിക്കുന്ന രീതിയിലാണ് സാബുറാം(കലാസംവിധാനം) ഒരുക്കിയിരിക്കുന്നത്. (ചുറ്റുപാടുകളിലെ അത്തരം ബിംബങ്ങളാണൊ ജീനിയസിന്റെ ലക്ഷണം എന്നൊരു മറുചോദ്യത്തിണ് ഇവിടെ സാധ്യതയുണ്ട്, അതു മറക്കുന്നില്ല.)

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

ഗാനങ്ങളോ, നൃത്തമോ, ആക്ഷന്‍ രംഗങ്ങളോ ചിത്രത്തിന് അനിവാര്യതയല്ല. “പകരുക നീ, പകരുക നീ...” എന്നൊരു ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. രഞ്ജിത്ത് എഴുതി ഷെഹ്ബാസ് അമന്‍ സംഗീതം നല്‍കിയ ഈ ഗാനം ചിത്രത്തോട് ചേരുന്നെങ്കിലും, ഉദ്ദേശിച്ച ഫലമുണ്ടായിട്ടില്ല. കുറച്ചു കൂടി നല്ല വരികളും, സംഗീതവും ആ ഭാഗത്തെ ഗാനം അര്‍ഹിക്കുന്നു.

 മറ്റുള്ളവ [ 3/5 ]

സിനിമ മുന്നോട്ടു വെയ്ക്കുന്ന ആശയമോ, പുതുമയോ പ്രതിഫലിപ്പിക്കുന്ന രീതിയിലല്ല ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ആദ്യ വാരമായിട്ടു കൂടി തിയേറ്ററില്‍ ആളുകള്‍ നന്നേ കുറവ്. ഒരു മികച്ച ത്രില്ലറായി ചിത്രത്തെ മാറ്റുവാന്‍ കഴിയാത്തതും, ചിത്രത്തിനുണ്ടാവേണ്ടിയിരുന്ന നിഗൂഢത പോസ്റ്ററുകളില്‍ പോലും കാണുവാനില്ലാത്തതുമാവാം പ്രേക്ഷകരെ തിയേറ്ററില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. നരകയറിത്തുടങ്ങിയ കുറ്റിത്താടിയിലെത്തുന്ന മോഹന്‍ലാലിന്റെ രൂപഭാവാദികള്‍ക്ക് ചിത്രത്തില്‍ വ്യത്യസ്തതയുണ്ട്. കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയിരിക്കുന്ന മേക്കപ്പ് കലാകാരന്മാര്‍ ഏല്പിച്ച ജോലി വൃത്തിയായി ചെയ്തിട്ടുണ്ടെന്നുള്ളത് സ്പഷ്ടം.

 ആകെത്തുക [ 5.6/10 ]

മലയാള സിനമയോട് പ്രണയം തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുരോഗമിക്കുന്നത്. മലയാളസിനിമയുടെ ഭൂരിഭാഗം പ്രേക്ഷകരും, ചിത്രം സംവേദിക്കുന്ന തലത്തില്‍, ചിത്രത്തെ ഉള്‍ക്കൊള്ളുവാനുള്ള പക്വത നേടിയിട്ടുണ്ടോ എന്നൊരു സംശയം അവശേഷിക്കുന്നു. അന്യഭാഷകളിലെ പുതുമകളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ മടി കാട്ടാതിരിക്കുകയും, മലയാളസിനിമയുടെ കാര്യത്തില്‍ മുഖം തിരിക്കുകയും ചെയ്യുന്ന മലയാളികളെ മനസിലാക്കുക പ്രയാസം. ‘അവാര്‍ഡ് ചിത്രം’ എന്ന മുന്‍‌വിധിയാണ് ഇത്തരം ചിത്രങ്ങള്‍ ഒഴിവാക്കുവാനുള്ള പ്രേരണയാവുന്നതെന്നു തോന്നുന്നു. തമാശപ്പടങ്ങള്‍ കണ്ടു ചിരിച്ചാസ്വദിക്കുവാന്‍ മാത്രമറിയാവുന്ന പ്രേക്ഷകസമൂഹമായി ചുരുങ്ങുകയാണ് നമ്മള്‍. ആസ്വാദനശീലങ്ങളെ മാറ്റുവാന്‍ തക്കവണ്ണം ശക്തമായ പ്രമേയങ്ങള്‍ കൂടുതലായി മലയാളസിനിമയില്‍ ഉണ്ടാവേണ്ടത് തീര്‍ച്ചയായും ആവശ്യമാണ്. അവയുടെ വ്യാവസായികമായ വിജയം മലയാളസിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയും. ആ നിലയില്‍ അനൂപ് മേനോന്‍ എന്ന തിരക്കഥാകൃത്തിന് കൂടുതല്‍ മികച്ച സിനിമകള്‍ മലയാള സിനിമയ്ക്ക് നല്‍കുവാന്‍ കഴിയുമെന്നു കരുതാം.

 Post a Comment

Description: Pakal Nakshatrangal (Pakal Nakshathrangal) a Malayalam Film by Rajeev Nath; Starrning Mohanlal, Suresh Gopi, Anoop Menon, Lakshmi Gopalaswami, Nishanth Sagar, Manianpillai Raju, Kalpana, Reena Basheer, K.B. Venu, Murukan, N.L. Balakrishnan, Jagannathavarma, Balachandran Chullikkad, Jayaraj Varier; Camera by Ramachandra Babu, Art Direction by SabuRam, Editing by K. Sreenivas, Lyrics by Ranjith, Music by Shemas Aman, Background Score by Sarath, Produced by Chaya Films. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. November 28 2008 Release.
--

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO