ഒരേ അച്ചില്‍ വാര്‍ത്ത പോലീസ് കഥകളല്ലാതെ, ത്രില്ലര്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായ സിനിമകള്‍ മലയാളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാവാറുള്ളൂ. അത്തരമൊരു അപൂര്‍വ്വതയാണ് ‘
പാസഞ്ചര്‍’. നവാഗതനായ
രഞ്ജിത് ശങ്കര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍; ശ്രീനിവാസന്‍, ദിലീപ്, മംമ്ത മോഹന്‍ദാസ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ്സ്.സി. പിള്ള. വ്യത്യസ്തമായ പ്രമേയവും, പുതുമയുള്ള ആഖ്യാനരീതിയും കൈമുതലായുള്ള ഈ ചിത്രം പ്രേക്ഷകരെ മടുപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയാം.
| കഥയും, കഥാപാത്രങ്ങളും | [ 6/10 ] |
|
ഒരു സാധാരണ കഥയെന്നപോലെ പറഞ്ഞു തുടങ്ങി സ്തോഭാത്മക സന്ദര്‍ഭങ്ങളിലേക്ക് ക്രമമായി വളര്‍ന്നു കയറുന്ന കഥയുടെ അവതരണം ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു. ഓരോ സംഭവങ്ങളേയും യുക്തിസഹമായി കോര്‍ത്തിണക്കുന്നതില്‍ തിരക്കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. തനതായ സ്വഭാവസവിശേഷതകളോടെ അവതരിപ്പിക്കപ്പെട്ട ചിത്രത്തിലെ കഥാപാത്രങ്ങളും മികച്ചു നിന്നു. ഇടവേള വരെ രണ്ടിഴകളായി മുന്നേറുന്ന കഥ പിന്നീട് ഒന്നായി തുടരുന്നു. എന്നാല്‍ തിരക്കഥയില്‍ പഴുതുകളില്ലെന്നല്ല. ഇന്റര്‍നെറ്റുമായി വളരെ പരിചയമുള്ള മീഡിയ ജേര്‍ണലിസ്റ്റായ അനുരാധ, എന്തുകൊണ്ട് സ്വന്തം നിലയ്ക്ക് വീഡിയോ പ്രസിദ്ധീകരിക്കാവുന്ന YouTube മുതലായ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയില്ല എന്ന്‍ ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ സംശയിച്ചുപോവും. തങ്ങളുടെ പദ്ധതികള്‍ പുറത്തായി എന്നുറപ്പുള്ളപ്പോഴും, അതു നടപ്പിലാക്കുന്നതില്‍ നിന്നും വില്ലന്മാര്‍ പിന്തിരിഞ്ഞില്ല എന്നതിലും അസ്വാഭാവികത കാണാം. മറ്റു ചില നിസാര പിഴവുകളും സൂക്ഷ്മപരിശോധനയില്‍ കണ്ടേക്കാമെങ്കിലും, ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നതല്ല അവയൊന്നും എന്നതിനാല്‍ തന്നെ ഈ കുറവുകള്‍ മറക്കാവുന്നതേയുള്ളൂ.
ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ സംവിധായകന്റെ കൈയ്യടക്കം വളരെ പ്രകടമാണ്. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സത്യനാഥിന്റെയും ദിലീപ് അവതരിപ്പിച്ച നന്ദന്‍ മേനോന്റെയും ജീവിതസാഹചര്യങ്ങളും പ്രതിസന്ധികളും ഇരുവരുടേയും സ്വഭാവസവിശേഷതകളും ചുരുക്കം ഷോട്ടുകളിലൂടെ വരച്ചിടുവാന്‍ സംവിധായകനു കഴിഞ്ഞു. സൂക്ഷ്മാംശങ്ങളില്‍ പോലും ശ്രദ്ധചെലുത്തി, കഥാസന്ദര്‍ഭത്തോടു ചേര്‍ന്നുപോവുന്ന രീതിയില്‍ അഭിനേതാക്കളെ ഉപയോഗപ്പെടുത്തുന്നതിലും രഞ്ജിത് ശങ്കര്‍ വിജയിച്ചിട്ടുണ്ട്. തുടക്കത്തിലുള്ള ട്രയിന്‍ രംഗങ്ങളിലും, കുടുംബരംഗങ്ങളിലും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള, സമകാലിക രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളിലൂടെ, പരോക്ഷമായൊരു സാമൂഹികവിമര്‍ശനവും സംവിധായകന്‍ സാധിച്ചെടുത്തിരിക്കുന്നു. ചിത്രത്തിലുടനീളം ആവശ്യമായ മിതത്വം പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയ രഞ്ജിത് അവസാന ഭാഗങ്ങളില്‍ അല്പം വലിച്ചുനീട്ടിയത് ചിത്രത്തിന്റെ നിറമല്പം കുറയ്ക്കുന്നുണ്ട്, ആ ഭാഗങ്ങളില്‍ അല്പം യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുവാനാവും.
ഒരു കഥാപാത്രത്തില്‍ കിടന്നു ചുറ്റിക്കറങ്ങുന്ന രീതിയല്ല ഈ ചിത്രത്തിന്. അതിനാല്‍ തന്നെ ചിത്രത്തിന്റെ വിജയത്തില്‍ ഇതിലെ ഓരോ അഭിനേതാവിനും പങ്കുണ്ട്. വിഷചിന്തകളെ മനസിലൊളിപ്പിച്ച് മുഖത്തു തെളിഞ്ഞ ചിരി സൂക്ഷിക്കുന്ന, കാര്യഗൌരവത്തോടെ സംസാരിക്കുന്ന, ആളുകളെ കൈയിലെടുക്കുവാന്‍ പ്രത്യേക വൈഭവമുള്ള തോമസ് ചാക്കോയെന്ന അഭ്യന്തര മന്ത്രിയെ അവതരിപ്പിച്ച ജഗതി ശ്രീകുമാറാണ് ഏറെ മികച്ചു നിന്നത്. ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിന്റെ മിമിക്രിയാവാതെ, വളരെ പക്വമായി അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ഒരു നായകനായ അഡ്വ. നന്ദന്‍ മേനോനേക്കാള്‍ പ്രാധാന്യമുണ്ട്, നായികയുടെ സ്ഥാനത്തുള്ള അനുരാധയെന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്ക്. അവസരത്തിനൊത്തുയര്‍ന്ന ഒരു പ്രകടനമായിരുന്നു മംമ്ത മോഹന്‍ദാസില്‍ നിന്നുമുണ്ടായത്. ആരാധകര്‍ക്കുവേണ്ടിയെന്ന പേരില്‍ കോപ്രായങ്ങള്‍ കാട്ടാത്ത, ഹീറോ പരിവേഷമില്ലാത്ത നായകനെ അവതരിപ്പിക്കുവാന്‍ ദിലീപ് തയ്യാറായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടതുണ്ട്. കഥാപാത്രമായി താന്‍ മാറുകയാണ്, അല്ലാതെ തനിക്കു വേണ്ടി കഥാപാത്രത്തെ മാറ്റുകയല്ല ചെയ്യേണ്ടതെന്ന ബോധം ദിലീപിനുണ്ടായെങ്കില്‍ അതൊരു ശുഭസൂചനയാണ്. ചിത്രത്തിലെ മറ്റൊരു നായകനായ സത്യനാഥനെ അവതരിപ്പിച്ച ശ്രീനിവാസന്‍, കാര്‍ ഡ്രൈവറായെത്തിയ നെടുമുടി വേണു, മാനുഷികവികാരങ്ങള്‍ക്ക് മനസില്‍ ഇടം നല്‍കാത്ത പ്രഫഷണല്‍ ഗുണ്ടയായി ആനന്ദ് സാമി എന്നിവരുടെ കഥാപാത്രങ്ങളും എടുത്തു പറയേണ്ടവ തന്നെ. തങ്കമ്മയെന്ന വേഷത്തില്‍ സോന നായര്‍, സത്യനാഥിന്റെ ഭാര്യയായി ലക്ഷ്മി ശര്‍മ്മ, ട്രയിന്‍ യാത്രക്കാരായി ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍, കൊച്ചു പ്രേമന്‍, ടി.പി. മാധവന്‍; മറ്റു വേഷങ്ങളില്‍ മധു, മണിക്കുട്ടന്‍, ശ്രീജിത് രവി, ശിവാജി ഗുരുവായൂര്‍ തുടങ്ങിയവരും മോശമായില്ല.
പി. സുകുമാറിന്റെ ഛായാഗ്രഹണം, രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം, സാബു റാമിന്റെ കലാസംവിധാനം എന്നിവയൊക്കെ ചിത്രത്തോടു ചേര്‍ന്നു പോവുന്നുണ്ട്. മിതമായ ഇഫക്ടുകളും, നിശബ്ദതയ്ക്കു കൂടി പങ്കുള്ള ശങ്കരന്‍കുട്ടിയുടെ പിന്നണിസംഗീതവും ചിത്രത്തിനുതകുന്നവ തന്നെ. സാധാരണതകളില്‍ നിന്ന് അസാധാരണതകളിലേക്ക് ചിത്രം വികസിക്കുമ്പോഴും, ഒരു കഥാപാത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മറ്റൊന്നിലേക്കെത്തുമ്പോഴും സാങ്കേതികഭാഷയില്‍ വ്യതിയാനമൊന്നും ഉണ്ടാവുന്നില്ല എന്നതൊരു കുറവായി പറയാം.
| പാട്ട്, നൃത്തം, ആക്ഷന്‍ | [ 4/5 ] |
|
കഥയുടെ വേഗത കളയുമെന്ന ദോഷം മാത്രം ചെയ്തേക്കുമായിരുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത് നല്ലൊരു കാര്യമായി. അനില്‍ പനച്ചൂരാനെഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഒരു ഗാനം ഒടുവില്‍ ക്രെഡിറ്റ്സിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നൃത്തത്തിനും ചിത്രത്തില്‍ സ്ഥാനമില്ല. ആക്ഷന്‍ രംഗങ്ങള്‍ക്കായി പ്രത്യേകമൊരു സംവിധായകന്‍ ചിത്രത്തിനില്ല, അങ്ങിനെയൊരു സംവിധായകന്റെ ആവശ്യം വരുന്ന രീതിയില്‍ സംഘട്ടന/സംഘര്‍ഷ രംഗങ്ങളും ചിത്രത്തിലില്ല. (മാഫിയ ശശിക്ക് തുടക്കത്തില്‍ നന്ദി പറഞ്ഞിട്ടുണ്ട്, ചെറിയ സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ടാവാം.) ആമാനുഷിക സംഘട്ടനങ്ങളും, സംഭവങ്ങളും ഇത്തരമൊരു ചിത്രത്തില്‍ ഒഴിവാക്കുവാന്‍ സംവിധായകന്‍ ധൈര്യം കാണിച്ചു എന്നതും വേറിട്ട ഒരു അനുഭവമാണ്.
പാസഞ്ചര്‍ ട്രയിനുകള്‍ക്കനുസരിച്ച് തങ്ങളുടെ സമയസഞ്ചാരങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന പലരിലൊരാളായ സത്യനാഥന്റെ അസ്വാഭാവികമായ ഒരു ദിവസത്തിനു ശേഷം, സാധാരണനിലയിലേക്ക് മടങ്ങിയുള്ള മറ്റൊരു ദിവസത്തില്‍ ചിത്രം അവസാനിക്കുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്ന സാധാരണക്കാരനെ ഒന്നു ചിന്തിപ്പിക്കുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. ചിത്രത്തിനൊടുവില്‍ ദിലീപ് ചിത്രത്തിന്റെ സന്ദേശം വ്യക്തമായി പറയുന്നുണ്ടെങ്കിലും, അതില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് കാര്യം മനസിലാവും. അണലി ഷാജിയുടെ മനുഷ്യത്വമില്ലായ്മ തുടക്കത്തില്‍ സൂചിപ്പിച്ച ശേഷം, ഒടുവില്‍ അഭ്യന്തരമന്ത്രി കൂടിയായ തോമസ് ചാക്കോയുടെ മനസിലിരുപ്പ് അറിയുന്ന ഷാജി പോലും മാറി ചിന്തിക്കുന്നു എന്നു കാണിക്കുമ്പോള്‍; റോഡിലിട്ടു മനുഷ്യനെ പച്ചയ്ക്കു വെട്ടിനുറുക്കുന്ന ഗുണ്ടയേക്കാള്‍ അധഃപതിച്ചവരാണ് അധികാരലഹരി മൂത്ത ഇന്നത്തെ രാഷ്ട്രീയക്കാര്‍ എന്നു കൂട്ടിവായിക്കുവാന്‍ ചിത്രം കാണികളെ പ്രേരിപ്പിക്കുന്നു. ഇത്തരം മറ്റു ചില കൂട്ടിവായനകളും ചിത്രത്തില്‍ സാധ്യമാണ്. ഏതെങ്കിലുമൊരു കൊടിയുടെ പക്ഷം പിടിച്ചൊരു രാഷ്ട്രീയ വിമര്‍ശനത്തിനല്ല സംവിധായകന്‍ മുതിര്‍ന്നതെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ജനകീയ കലയ്ക്ക് ഉണ്ടാവേണ്ട സാമൂഹിക പ്രതിബദ്ധത ചിത്രം നിറവേറ്റുമ്പോള്‍ തന്നെ, ഒരു നിമിഷം പോലും സിനിമയില്‍ നിന്നും വിട്ടുപോവാതെ പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട് ഈ സിനിമ. ഇത്തരമൊരു ചിത്രമൊരുക്കിയ രഞ്ജിത് ശങ്കറും കൂട്ടരും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ദിലീപിന്റെ ചുവടുകള്‍ പിന്‍തുടര്‍ന്ന് മറ്റ് സൂപ്പര്‍സ്റ്റാറുകളും, ആരാധകര്‍ക്കായുള്ള കസര്‍ത്തുകള്‍ കാട്ടാതെ, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ തയ്യാറായാല്‍ മലയാളസിനിമയ്ക്ക് മറ്റൊരു വസന്തകാലമാവും ഇനി വരുന്ന നാളുകള്‍. ആ യാത്രയ്ക്കൊരു തുടക്കം ഈ ‘പാസഞ്ചറി’ലൂടെയാവട്ടെ.
Description: Passenger - A Malayalam (Malluwood) film directed by Ranjith Sankar; starring Sreenivasan, Dileep, Mamta Mohandas, Jagathy Sreekumar, Nedumudi Venu, Sona Nair, Manikuttan, Lakshmi Sharma, Harisree Asokan, Madhu, Anand Sami, Srijith Ravi, Sivaji Guruvayur, Anoop Chandran, Kochu Preman, T.P. Madhavan; Produced by S.C. Pillai; Story, Screenplay and Dialogues by Ranjith Shankar; Camera (Cinematography) by P. Sukumar; Editing by Ranjan Abraham; Art Direction by Sabu Ram; Stunts (Action) by ; Background Score by Sankarankutty; Make-up by Sreejith Guruvayoor; Lyrics by Anil Panachooran; Music by Bijibal; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 05 2009 Release.
--