Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

ഏഞ്ചെല്‍‌സ് & ഡിമണ്‍സ് (Angels & Demons)

Published on: May 30, 2009

Angels & Demons - A film directed by Ron Howard starring Tom Hanks, Ayelet Zurer, Ewan McGregor.
2006-ല്‍ പുറത്തിറങ്ങിയ ‘ദി ഡാവിഞ്ചി കോഡ്’ എന്ന ചിത്രത്തിനു ശേഷം അമേരിക്കന്‍ എഴുത്തുകാരനായ ഡാന്‍ ബ്രൌണിന്റെ മറ്റൊരു നോവല്‍ കൂടി ചലച്ചിത്രരൂപത്തില്‍, ‘ഏഞ്ചത്സ് & ഡിമണ്‍സ്’. റോബേട്ട് ലാംഗ്ടണ്‍ എന്ന ഹവേര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സിംബോളജി പ്രൊഫെസറുടെ മറ്റൊരു അന്വേഷണയാത്രയാണ് ഈ ചിത്രം. ആദ്യ ചിത്രമായ ‘ദി ഡാവിഞ്ചി കോഡി’ന്റെ സംവിധായകന്‍ റോന്‍ ഹൊവാഡ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധാനം. ബ്രിയാന്‍ ഗ്രേസെര്‍, ജോണ്‍ കാലി എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ടോം ഹാന്‍‌ക്സ്, അയലെറ്റ് സുറെര്‍, ഇവാന്‍ മക്‍ഗ്രെഗോര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

ഡാന്‍ ബ്രൌണിന്റെ കഥയെ അധികരിച്ച് ഡേവിഡ് കോപ്പ്, അകിവ ഗോള്‍ഡ്സ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരനാടകം രചിച്ചിരിക്കുന്നത്. യഥാര്‍ത്ഥ കഥയില്‍ ചില്ലറ മാറ്റങ്ങളോടെയാണ് തിരക്കഥ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. നോവല്‍ വായനയില്‍ അനുഭവപ്പെടുന്ന നിഗൂഢതയോ ആഴമോ ചിത്രത്തില്‍ അനുഭവവേദ്യമാവുന്നില്ല എന്ന ‘ദി ഡാവിഞ്ചി കോഡി’ന്റെ പോരായ്മ ഈ ചിത്രത്തിലും കാര്യമായി പരിഹരിക്കപ്പെട്ടിട്ടില്ല. സൂചനകളെ തുടര്‍ന്നുള്ള അന്വേഷണങ്ങളും അവ മുന്നോട്ടുവെയ്ക്കുന്ന പ്രഹേളികകളുമാണ് ഡാന്‍ ബ്രൌണിന്റെ കഥയുടെ കാതലെങ്കില്‍, റോബേട്ട് ലാംഗ്ടണും കൂട്ടാളികളും ചേര്‍ന്നുള്ള ഒരു കൂട്ടയോട്ടം മാത്രമായി ചിത്രം ചുരുങ്ങിപ്പോവുന്നു.

 സംവിധാനം [ 5/10 ]

പരമ്പരയിലെ ആദ്യ ചിത്രത്തെ അപേക്ഷിച്ച് കുറച്ചുകൂടി കഥയോട് നീതിപുലര്‍ത്തുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിലൊഴികെ ഭൂരിഭാഗം സമയവും ചിത്രത്തിനാവശ്യമായ വേഗത നല്‍കുന്നതില്‍ റോന്‍ ഹൊവാഡ് ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. റോബേട്ട് ലാംഗ്ടണ്‍ ഒഴികെയുള്ള മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെ സമര്‍ത്ഥമായി ഉപയോഗിക്കുവാനും റോനിനു സാധിച്ചു. എന്നാല്‍ വായനയിലെ പിരിമുറുക്കം നിലനിര്‍ത്തുവാന്‍ തക്ക മികവുപുലര്‍ത്തുന്ന ഒരു തിരക്കഥ ചിത്രത്തിനില്ലാത്തത് സിനിമയുടെ മാറ്റു കുറയ്ക്കുന്നു.

 അഭിനയം [ 6/10 ]

തന്റെ ഗവേഷണബുദ്ധിയും ചരിത്രപരിചയവും കൈമുതലാക്കി ലഭ്യമായ സൂചനകളിലൂടെ ലക്ഷ്യങ്ങളിലെത്തുന്ന റോബേട്ട് ലാംഗ്ടന്റെ പാത്രസൃഷ്ടിയില്‍ അല്പം കൂടി ശ്രദ്ധ നല്‍കേണ്ടതായിരുന്നു. കാര്യങ്ങളൊക്കെ ഇങ്ങിനെ വരിതെറ്റാതെ ഉരുവിടുന്നു എന്നതിനപ്പുറത്തേക്ക് ലാംഗ്ടണെ വളര്‍ത്തുവാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ‘ദി ഡാവിഞ്ചി കോഡി’ലെന്ന പോലെ പുസ്‌തകത്തിലെ ലാംഗ്‌ടന്റെ നിഴലായി മാത്രമേ ഈ ചിത്രത്തിലും ആ കഥാപാത്രത്തെ കാണുവാന്‍ കഴിയൂ. ക്യമലിംഗോ പാട്രിക് മക്‍കെന്നായെത്തുന്ന ഇവാന്‍ മക്‍ഗ്രെഗോറിന്റെ അഭിനയമാണ് എടുത്തു പറയത്തക്കതായി തോന്നിയത്. വിറ്റോറിയ വെട്ര എന്ന CERN ശാസ്ത്രജ്ഞയായെത്തുന്ന അയലെറ്റ് സുറെറിന് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. മറ്റു കഥാപാത്രങ്ങളായെത്തുന്ന നികോള ലി കാസ്, അര്‍മിന്‍ മുള്ളര്‍, സ്റ്റെല്ലന്‍ സ്കാര്‍സ്ഗാഡ് തുടങ്ങിയവരൊക്കെയും കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

 സാങ്കേതികം [ 4/5 ]

സല്‍‌വര്‍ടോര്‍ ടൊട്ടിനോയുടെ ഛായാഗ്രഹണം ചിത്രത്തിനുതകുന്നു. റോമിന്റെ ചില ഉപരിതലദൃശ്യങ്ങളും, വലിപ്പവും നിഗൂഢതയും അനുഭവവേദ്യമാവുന്ന തരത്തില്‍ ദേവാലയങ്ങളുടെ ഉള്‍ദൃശ്യങ്ങളും അദ്ദേഹം മനോഹരമായി പകര്‍ത്തിയിരിക്കുന്നു. ഒടുവില്‍ പുതിയ പോപ്പിന്റെ പിന്നിലൂടെ വന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കൂടിയിരിക്കുന്ന ജനങ്ങളിലേക്ക് ക്യാമറയെത്തുന്നതും മറ്റും വലിയ സ്ക്രീനില്‍ തന്നെ കണ്ട് ആസ്വദിക്കേണ്ട രംഗമാണ്. ചിത്രീകരണം സാധ്യമല്ലാത്ത ഭാഗങ്ങള്‍ പുനഃസൃഷ്ടിച്ച്, സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവയെ യഥാര്‍ത്ഥ പശ്ചാത്തലവുമായി കൂട്ടിയിണക്കി വിശ്വാസ്യത ചോര്‍ന്നുപോവാതെ രംഗസംവിധാനം നിര്‍വ്വഹിക്കുവാന്‍ ചിത്രത്തിന്റെ സാങ്കേതികവിഭാഗത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചിട്ടുണ്ട്. അനിമാറ്റര്‍ എന്ന സാങ്കല്പിക വസ്തുവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, ഇതരസിനിമകളുമായി തട്ടിച്ചു നോക്കിയാല്‍ ഏറെയൊന്നും മികച്ചതെന്ന് പറയുവാനില്ലെങ്കിലും, ചിത്രത്തിലതിനുള്ള പ്രാധാന്യം കുറഞ്ഞുപോവാത്ത വണ്ണം മികവു പുലര്‍ത്തി. ഇടയ്ക്കൊക്കെ ചിത്രത്തിന് വലിച്ചില്‍ അനുഭവപ്പെടുന്നതില്‍ ഡാനിയല്‍ പി. ഹാന്‍ലി, മൈക് ഹില്‍ എന്നിവരുടെ ചിത്രസംയോജനത്തിനും പങ്കുണ്ട്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഹാന്‍സ് സിമ്മര്‍ ഒരുക്കിയിരിക്കുന്ന പിന്നണി സംഗീതം ചിത്രത്തോട് ചെര്‍ന്നു പോവുന്നു. കാറോട്ടങ്ങളും ചെറിയ ചില സംഘട്ടനങ്ങളും സിനിമയില്‍ ഇടയ്ക്കിടെ ഉണ്ടാവുന്നുണ്ടെങ്കിലും അവയ്ക്കൊന്നും പ്രത്യേകിച്ചൊരു പുതുമയോ ആകര്‍ഷകത്വമോ തോന്നിച്ചില്ല. ലാംഗ്ടന്റെ യാത്രകള്‍ക്ക് ആക്ഷന്‍ സിനിമകളുടെ സ്വഭാവം നല്‍കിയത് എറെയൊന്നും സിനിമയ്ക്ക് ഗുണകരമായെന്നും കരുതുക വയ്യ.

 ആകെത്തുക [ 5.25/10 ]

പുസ്‌തകം വായിച്ചതിനു ശേഷം ഈ സിനിമ കാണുന്നത് ഏറെയൊന്നും തൃപ്തി നല്‍കണമെന്നില്ല. പുസ്‌തകം വായിക്കാതെയാണ് സിനിമ കാണുന്നതെങ്കില്‍, അതിനു മുന്‍പായി റോമിലെ മതപരമായ ചടങ്ങുകള്‍, ഔദ്യോഗിക പദവികള്‍‍, ഇലുമിനറ്റി, ആള്‍ടര്‍സ് ഓഫ് സയന്‍സ് തുടങ്ങിയവയെക്കുറിച്ചൊക്കെ ഒരു ധാരണ ഉണ്ടാക്കുന്നത് കൂടുതല്‍ നന്നായി സിനിമ ആസ്വദിക്കുവാന്‍ സഹായകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിനിമയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. പണ്ടെങ്ങോ അസ്തമിച്ചെന്നു കരുതിയിരുന്ന ഇലുമിനിറ്റി എന്ന സംഘം, റോമിലെ പ്രധാന ദേവാലയത്തെ തകര്‍ക്കുമെന്ന ഭീഷണിയോടെ തിരിച്ചെത്തുന്നു. ഇലുമിനിറ്റി സംഘാംഗങ്ങള്‍ ഒത്തുകൂടുന്നയിടത്തേക്ക് സൂചനകളുടെ അടിസ്ഥാനത്തില്‍ റോബേട്ട് ലാംഗ്‌ടണ്‍ എത്തിച്ചേരേണ്ടതുണ്ട്. സിനിമയിലെന്നതുപോലെ ഓണ്‍‌ലൈനിലും ഒരു പരീക്ഷണം സിനിമയുടെ നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ഇവിടെ ഒരു കൈ നോക്കാവുന്നതാണ്.

Description: Angels & Demons (Angels and Demons)- An English (Bollywood) film directed by Ron Howard; starring Tom Hanks, Ayelet Zurer, Ewan McGregor, Stellan Skarsgård, Pierfrancesco Favino, Nikolaj Lie Kaas, Armin Mueller-Stahl and Thure Lindhardt; Produced by Brian Grazer and John Calley; Story by Dan Brown; Screenplay and Dialogues by David Koepp and Akiva Goldsman; Camera (Cinematography) by Salvatore Totino; Editing by Daniel P. Hanley and Mike Hill; Art Direction by ; Stunts (Action) by ; Background Score by Hans Zimmer; Effects by Angus Bickerton; Titles by ; Make-up by ; Lyrics by ; Music by ; Choreography by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 29 2009 Release.
--

കറന്‍സി (Currency)

Published on: May 13, 2009

Currency: A film by Swathy Bhaskar starring Mukesh, Jayasurya, Meera Nandan.
മലയാളസിനിമയ്ക്കിത് നവാഗത സംവിധായകരുടെ സീസണാണെന്നു തോന്നുന്നു. ‘പാസഞ്ചറി’നും ‘ബ്ലാക്ക് ഡാലിയ’യ്ക്കും പിന്നാലെ, മറ്റൊരു പുതുമുഖ സംവിധായകനായ സ്വാതി ഭാസ്കര്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ‘കറന്‍സി’യും കഴിഞ്ഞവാരം പ്രദര്‍ശനത്തിനെത്തി. മുകേഷ്, ജയസൂര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മീര നന്ദനാണ് നായികയുടെ സ്ഥാനത്തുള്ളത്. കള്ളനോട്ടടിച്ച് എളുപ്പത്തില്‍ പണക്കാരാകുവാന്‍ ശ്രമിക്കുന്ന ഡാനിയുടേയും കേശുവിന്റേയും കഥയാണിത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബ്രിജ് ഗില്‍.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

കളര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് തരികിട പരിപാടികള്‍ ചെയ്താല്‍ തിരിച്ചറിയുവാനാവാത്ത കള്ളനോട്ടുണ്ടാക്കാം എന്നത് കണ്ണടച്ചു വിശ്വസിച്ചു കൊണ്ടുമാത്രമേ ഈ സിനിമ കാണുവാന്‍ കഴിയുകയുള്ളൂ. ഒട്ടും തന്നെ വിശ്വസിനീയമല്ലാത്ത ഒരു കഥ ഒട്ടേറെ യുക്തിഭംഗങ്ങളോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. പത്തു കോടിയുടെ കള്ളനോട്ടുണ്ടാക്കുക, അതുവെച്ചുമാറ്റി പത്തു കൊടി തട്ടുക, അതു മറ്റൊരു കള്ളന്‍ കയ്യൂക്കിന്റെ ബലത്തില്‍ കൈക്കലാക്കുക, ആ കള്ളനെ പോലീസ് പിടിക്കുക, കള്ളനോട്ടുണ്ടാക്കി ആദ്യം തട്ടിച്ചവര്‍ കൈയ്യും വീശി പോവുക, പോകും വഴിക്ക് അവര്‍ക്ക് ഇരുപത് കോടിയുടെ സൂപ്പര്‍ ലോട്ടോയുമടിക്കുക, എല്ലാം ശുഭം! തിരക്കഥാകൃത്തിന്റെ ഭാവനയ്ക്കു മുന്നില്‍ പ്രണാമം. പിന്നെ കേശു, ഡാനി, ഇരുട്ട് തുടങ്ങിയ ചില കഥാപാത്രങ്ങള്‍ നന്നെന്നു തോന്നി.

 സംവിധാനം [ 2/10 ]

ലൈറ്ററുപയോഗിക്കുന്നതു കാണിച്ചിട്ട് പോക്കറ്റില്‍ നിന്നും തീപ്പട്ടി കിട്ടിയെന്നു പറയുക, ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്കു പോവുന്ന ബസിലിരിക്കുന്ന നായികയെ കാണുന്ന നായകന്റെ നോട്ടം ഒരേ ദിശയിലേക്കു തന്നെയാവുക എന്നിങ്ങനെയുള്ള അബദ്ധങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും ഇത്തരം തകരാറുകള്‍ പിന്നീടൊന്നും കണ്ണില്‍ പെട്ടില്ല. ഒച്ചിന്റെ വേഗത്തിലാണ് സിനിമയുടെ കഥ മുന്നോട്ടു പോവുന്നത്. മടുപ്പു കൂട്ടുവാനെന്ന പോലെ ഇടയ്ക്കിടെ ചില അനാവശ്യഗാനങ്ങളും! അഭിനേതാക്കളെ സിനിമയ്ക്കുതകുന്ന രീതിയില്‍ അഭിനയിപ്പിച്ചെടുത്തെങ്കിലും അവരെയെല്ലാമിണക്കി സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടത്ര ഉള്ളു നല്‍കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. സാങ്കേതിക വിദഗ്ദ്ധരെ കയറൂരി വിടാതെയിരിക്കുവാന്‍ സ്വാതി ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ട മികവായി തോന്നിയത്.

 അഭിനയം [ 6/10 ]

കാര്യഗൌരവമില്ലാത്ത കേശുവിനെ ജയസൂര്യ നന്നായി തന്നെ അവതരിപ്പിച്ചു. കാഴ്ചയില്‍ മാത്രമല്ല, തന്റെ അഭിനയത്തിലും വ്യത്യസ്തത കൊണ്ടുവരുവാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വൈകാരിക രംഗങ്ങള്‍ അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതില്‍ അദ്ദേഹത്തിനിനിയും ഏറെ മുന്നോട്ടു പോകുവാനുണ്ട്. ഡാനി സായിപ്പായി മുകേഷിന്റെ പ്രകടനം തരക്കേടില്ലാത്തതായിരുന്നു. പക്ഷെ ഡാനിയുടെ യഥാര്‍ത്ഥ വ്യക്തിത്വം എന്തെന്നുള്ളത് സിനിമ കഴിഞ്ഞാലും പ്രേക്ഷകനു മനസിലായിക്കൊള്ളണമെന്നില്ല. ആ പിഴവില്‍ സംവിധായകനും പങ്കുണ്ട്. യാഥാസ്ഥിതിക രൂപഭാവങ്ങളുള്ള വില്ലന്‍ വേഷമാണെങ്കിലും, ഇരുട്ട് എന്ന കഥാപാത്രം മണിയ്ക്കിണങ്ങുന്നുണ്ട്. റോസ് എന്ന നായികയായി മീര നന്ദന് കാര്യമായൊന്നും ചെയ്യുവാനില്ല. കേശുവിന്റെ അമ്മയായെത്തുന്ന സീതയ്ക്ക് അല്പം കൂടി പ്രായം തോന്നിക്കുന്ന മേക്കപ്പ് നല്‍കാമായിരുന്നു. മറ്റു ചെറു വേഷങ്ങളിലെത്തുന്ന അനൂപ് ചന്ദ്രന്‍, അനൂപ് മേനോന്‍, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും മോശമായില്ല.

 സാങ്കേതികം [ 3/5 ]

വിശ്വമംഗള്‍ കിട്സുവിന്റെ ഛായാഗ്രഹണം, മനോജിന്റെ ചിത്രസംയോജനം, ഗിരീഷ് മേനോന്റെ കലാസംവിധാനം എന്നിവ സിനിമയ്ക്കൊരു മുതല്‍ക്കൂട്ടാണ്. മോഹന്‍ സിത്താരയുടെ പിന്നണി സംഗീതം കാഴ്ചയെ അലോസരപ്പെടുത്താതെ ചിത്രത്തോട് ചേര്‍ന്ന് പോവുന്നു. ആവശ്യത്തിനു മാത്രം ചെര്‍ത്തിട്ടുള്ള മുരുകേഷിന്റെ ഇഫക്ടുകളും ചിത്രത്തിനിണങ്ങുന്നു. സിനിമയുടെ തീമിനോട് ചേര്‍ന്നു പോവുന്ന രീതിയില്‍ പ്രദീപ് തേഡ് ഐ ഒരുക്കിയിരിക്കുന്ന തുടക്കത്തിലെ ടൈറ്റിലുകള്‍ക്കും ആകര്‍ഷകത്വമുണ്ട്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, ജോഫി തരകന്‍, സന്തോഷ് വര്‍മ്മ എന്നിവരെഴുതി സിദ്ദാര്‍ത്ഥ് വിപിന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന്റെ ഇഴച്ചില്‍ കൂട്ടുന്നുണ്ടെന്നല്ലാതെ പ്രത്യേകിച്ചൊരു ഗുണവും ചിത്രത്തിനു നല്‍കുന്നില്ല. കേള്‍വിക്കോ കാഴ്ചക്കോ ഇവ സുഖം പകരുന്നുമില്ല. റണ്‍ രവി ഒരുക്കിയ സംഘട്ടന രംഗങ്ങള്‍, രേഖയുടെ നൃത്തച്ചുവടുകള്‍ എന്നിവയ്ക്കൊന്നും പ്രത്യേകിച്ചൊരു മികവ് പറയുവാനില്ല.

 ആകെത്തുക [ 3.25/10 ]

തന്റെ ആദ്യ സംവിധാന സംരംഭത്തിനായി നല്ലൊരു കഥയും, പിന്നെ അതു നന്നായി തിരക്കഥയാക്കുവാനറിയാവുന്ന ഒരു രചയിതാവിനേയും സ്വാതി ഭാസ്കര്‍ക്ക് കണ്ടെത്താമായിരുന്നു. എന്തു ചെയ്യാം; അഭിനേതാക്കളുടെ മികച്ച പ്രകടനവും സാങ്കേതികത്തികവും മുതലാക്കുവാന്‍ കഴിയാതെ പോയ ഒരു വിഡ്ഢിച്ചിത്രം, അതുമാത്രമായി തീരുവാനായിരുന്നു ‘കറന്‍സി’യുടെ വിധി!

Description: Currency - A Malayalam (Malluwood) film directed by Swathy Bhaskar; starring Mukesh, Jayasurya, Meera Nandan, Kalabhavan Mani, Anoop Menon, Suraaj Venjaaramoodu, Mamukkoya, Anoop Chandran, Seetha; Produced by Brij Gill; Story, Screenplay and Dialogues by Swathy Bhaskar; Camera (Cinematography) by Vishwamangal Kitsu; Editing by Manoj; Art Direction by Gireesh Menon; Stunts (Action) by Run Ravi; Background Score by Mohan Sithara; Effects by Murukesh; Titles by Pradeep 3rd Eye; Make-up by Sreejith Guruvayoor; Lyrics by Vayalar Sarathchandra Varma, Jophy Tharakan, Santhosh Varma; Music by Sidharth Vipin; Choreography by Rekha; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 08 2009 Release.
--

ബ്ലാക്ക് ഡാലിയ (Black Dahlia)

Published on: May 10, 2009

Black Dahlia - A film directed by Adv. Baburaj starring Suresh Gopi (guest), Vani Viswanath, Baburaj.
അഡ്വ. ബാബുരാജ് എന്നു കേട്ടാല്‍ ഒരുപക്ഷെ അത്രപെട്ടെന്ന് ഏവര്‍ക്കും മനസിലാവണമെന്നില്ല, എന്നാല്‍ ഒട്ടുമിക്കവാറും എല്ലാ മലയാള സിനിമകളിലും വില്ലന്മാരുടെ സംഘത്തിലൊരാളായി ഇദ്ദേഹത്തെ കാണുവാന്‍ കഴിയും. ബാബുരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ബ്ലാക്ക് ഡാലിയ’ എന്ന ഈ ചിത്രം. കഥയും തിരക്കഥയും സംഭാഷണം, ഇവയുടെ രചനയും ബാബുരാജ് തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. സുരേഷ് ഗോപി അതിഥി താരമായെത്തുന്ന ഈ ചിത്രത്തില്‍ വാണി വിശ്വനാഥ്, ബാബുരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു തുടര്‍ കൊലയാളിയുടെ കഥ പറയുന്ന സൈക്കോളജിക്കല്‍ ത്രില്ലറെന്ന പട്ടം ചാര്‍ത്തി നല്‍കി തിയേറ്ററിലെത്തിച്ചിരിക്കുന്ന ‘ബ്ലാക്ക് ഡാലിയ’ നിര്‍മ്മിച്ചിര്‍ക്കുന്നത് എം.കെ. മുഹമ്മദ്.

 കഥയും, കഥാപാത്രങ്ങളും [ 0/10 ]

തന്റെ അവസ്ഥയ്ക്ക് കാരണക്കാരായവരെ, സമനില തെറ്റിയ ഒരാളുടെ അബോധമനസ് വേട്ടയാടുന്നു. അവരോരുത്തരെയായി അയാള്‍ കൊല്ലുവാനുറയ്ക്കുന്നു. പക്ഷെ നേരിട്ടല്ല, വാടകയ്ക്ക് ആളെയെടുത്ത് തന്റെ ഇരകളെ കൊല്ലിക്കുകയാണ് ചെയ്യുന്നത്. ഒരു തുടര്‍ കൊലയാളിയുടെ കഥ പറയുന്ന സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാവും, വാടകക്കൊലയാളികളെ ഉപയോഗിച്ച് ആളെ കൊല്ലിക്കുന്ന മനോരോഗിയായ കൊലയാളി അവതരിക്കപ്പെടുന്നത്!! സ്വാഭാവികത തൊട്ടു തീണ്ടിയില്ലാത്ത കുറേയധികം കഥാപാത്രങ്ങളാണ് ചിത്രത്തിലാകെ. ഇനി കഥയിലെവിടെയെങ്കിലും അല്പം യുക്തി നോക്കാമെന്നു വെച്ചാല്‍, അബദ്ധജടിലമാണ് ഓരോ സന്ദര്‍ഭവും എന്നു പറയേണ്ടിവരും. നാര്‍ക്കൊ അനാലിസിസിലൂടെ കൊലയാളിയില്‍ നിന്നും നടന്ന സംഭവങ്ങള്‍ അനലിസ്റ്റ് മനസിലാക്കുന്നതായാണ് സിനിമ പോവുന്നത്. എന്നാല്‍ രസകരമായ കാര്യം, ഈ സീരിയല്‍ കില്ലറിനെ എങ്ങിനെ പോലീസിനു മനസിലായി അല്ലെങ്കില്‍ പിടികൂടി എന്നതിനെക്കുറിച്ച് ചിത്രത്തിലൊരിടത്തും പറയുന്നില്ല എന്നതാണ്!!! ഇത്രയും ബുദ്ധിശൂന്യമായ ഒരു തിരക്കഥ, സൈക്കോ സിനിമകള്‍ക്കു തന്നെ അപമാനമാണ്. ചുരുങ്ങിയത് ഒന്നോ രണ്ടോ മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളെങ്കിലും ബാബുരാജിന് ശ്രദ്ധിച്ചിരുന്ന് കാണുവാന്‍ ശ്രമിക്കാമായിരുന്നു.

 സംവിധാനം [ 1/10 ]

സംവിധാനം പഠിക്കുകയായിരുന്നു ബാബുരാജ് ഈ ചിത്രത്തിലൂടെ. അതിനപ്പുറം ഒന്നും സംവിധാനത്തെക്കുറിച്ച് പറയുവാനില്ല. ഇത്രയും ബുദ്ധിമുട്ടിയിട്ട് ഒന്നും കൊടുത്തില്ലെങ്കില്‍ മോശമല്ലേ, മാനുഷിക പരിഗണന ഒന്നുകൊണ്ടു മാത്രം ഒരു മാര്‍ക്ക്!

 അഭിനയം [ 2/10 ]

പത്തോളം പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയാണ് കഥ പോവുന്നത്. ഇവരില്‍ തമി ദുഷ്യാന്ത ഒഴികെ, തന്റെ രണ്ടാമത്തെ ചിത്രത്തില്‍ വേഷമിടുന്ന പവിത്ര ഉള്‍പ്പടെയുള്ള മറ്റ് ‘അഭിനേത്രി’കളെ സഹിക്കുക തന്നെ പ്രയാസകരം. ഡയലോഗുകള്‍ വിളിച്ചു കൂവിയാല്‍ അഭിനയമായി എന്നാണെന്നു തോന്നുന്നു ഇവരില്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത്. പ്രധാ‍ന വേഷങ്ങളിലെത്തുന്ന വാണി വിശ്വനാഥ്, ബാബുരാജ് എന്നിവരൊഴികെ; സുരേഷ് ഗോപി, വിജയരാഘവന്‍, സായികുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി ഒട്ടുമുക്കാലും അഭിനേതാക്കളും അതിഥി താരങ്ങളാണ്. പോലീസ് വേഷങ്ങളിലെത്തുന്ന വാണി വിശ്വനാഥും ബാബുരാജും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെയും അല്പമെന്തെങ്കിലും ചെയ്യുവാനുള്ള ദേവന്‍, അരുണ്‍, ഗീത വിജയന്‍ തുടങ്ങിയവര്‍ മോശമാക്കിയില്ലെന്നു പറയാം.

 സാങ്കേതികം [ 2/5 ]

പാസഞ്ചറി’നു ക്യാമറ ചലിപ്പിച്ച പി. സുകുമാറാണ് ഇതിന്റെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നതെന്നു വിശ്വസിക്കുവാന്‍ പ്രയാസം. ലൈറ്റിംഗ്, ഫോക്കസ് പ്രശ്നങ്ങള്‍ ചിത്രത്തിലുടനീളം വളരെ പ്രകടമായി തന്നെ കാണാം. ഡോണ്‍‌മാക്സ് തന്റെ സ്ഥിരം ശൈലിയില്‍ കത്രികാപ്രയോഗം നടത്തിയിട്ടുണ്ട്. മുരുകേഷിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഇഫക്ടുകള്‍ പലപ്പോഴും അരോചകമായി തോന്നി. രാജാമണിയുടെ പിന്നണിസംഗീതവും അസഹനീയം. സെമിത്തേരിയില്‍ അടക്കം ചെയ്യുമ്പോള്‍ നല്‍കിയ പിന്നണിശകലമൊക്കെ ഇപ്പോള്‍ മിമിക്രിയിലാണ് അധികവും കണ്ടുവരുന്നത്. സംവിധായകന്റെ പരിചയക്കുറവിന്റെ തണലില്‍, സാങ്കേതിക മേഖല കൈകാര്യം ചെയ്തവര്‍ തൊഴിലിനോടുള്ള ആത്മാര്‍ത്ഥത മറന്നുപോയെന്നു തോന്നുന്നു. തികച്ചും വ്യത്യസ്തമായ, നല്ല നിലവാരം പുലര്‍ത്തിയ തുടകത്തിലുള്ള ടൈറ്റിലുകളാണ് ചിത്രത്തിലെ ഏകമികവ്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

ചിത്രത്തില്‍ ആവശ്യമില്ലെങ്കിലും അല്പം ആശ്വാസമെങ്കിലുമാകുവാന്‍ പാട്ടിനും നൃത്തത്തിനും കഴിഞ്ഞെങ്കില്‍ നന്നായിരുന്നു. ഇവിടെ അതുമുണ്ടായില്ല. പുതുസംഗീത സംവിധായകന്‍ സയന്‍ അന്‍‌വറിന്റെ സംഗീതം ആകെ ബഹളമയം. ആല്‍ബത്തിലുള്ള മുഴുവന്‍ ഗാനങ്ങളും ചിത്രത്തില്‍ കണ്ടില്ല. താരാ മാസ്റ്ററും മറ്റു രണ്ടുപേരും ചേര്‍ന്നൊരുക്കിയിരിക്കുന്ന നൃത്തത്തിന്റെ കാര്യവും തഥൈവ. ലക്ഷ്മി ഗോപാലസ്വാമി, രമ്യ നമ്പീശന്‍ എന്നിവരുടെ ശാസ്ത്രീയനൃത്തമാണ് ഒരു ഗാനരംഗം. അതുപോലും വൃത്തിയായി ചെയ്യുവാന്‍ താരാ മാസ്റ്റര്‍ക്ക് സാധിച്ചില്ല. ഗാനചിത്രീകരണം അതിലും വിശേഷം! മാഫിയ ശശിക്ക് കാര്യമായെന്തെങ്കിലും ചെയ്യുവാനുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലില്ല, അത്രയും ആശ്വാസം.


 ആകെത്തുക [ 1.5/10 ]

അഡ്വ. ബാബുരാജിനോട് ഒരു അപേക്ഷ മാത്രം, ദയവായി ഭാവിയില്‍ സംവിധായകന്റെ കുപ്പായമണിയരുത്. അതു പറ്റില്ല, തനിക്കും തന്റെ ഭാര്യയ്ക്കും (വാണി വിശ്വനാഥ്) പ്രധാന റോളുകളുള്ള സിനിമകളെടുക്കുന്ന സംവിധായകനായാലേ ഉറങ്ങുവാന്‍ കഴിയൂ എന്നാണെങ്കില്‍ അല്പം കരുണ തോന്നി കഥയും തിരക്കഥയും എഴുതുവാനിരിക്കരുത്. ഇത്രയും നാള്‍ ചോറു തന്ന മലയാളം സിനിമയോട് അത്രയെങ്കിലും കടപ്പാടു കാട്ടേണ്ടേ?

Description: Black Dahlia (Black Dalia) - A Malayalam (Malluwood) film directed by Baburaj; starring Suresh Gopi (Guest), Baburaj, Vani Viswanath, Devan, Tami Dushyantha, Pavithra, Arun, Suja Naidu, Teena Ponnamma, Ruksha, Jisna Ali, Althara, Kavitha Nair, Thegika, Sherry Minhas, Vijayaraghavan, Devan, Sai Kumar, Skantha, Suja, Geetha Vijayan, Rajmohan Unnithan, Lakshmi Gopalaswami, Ramya Nambeesan; Produced by M.K. Muhammad; Story, Screenplay and Dialogues by Baburaj; Camera (Cinematography) by P. Sukumar; Editing by DonMax; Art Direction by Boban; Effects by Murukesh; Stunts (Action) by Mafia Sasi; Background Score by Rajamani; Make-up by ; Lyrics by I.S. Kundoor, Dr. Deepak Sneh, and Jofi Tharakan; Music by Sayan Anwar; Choreography by Thara Master; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 08 2009 Release.
--

പാസഞ്ചര്‍ (Passenger)

Published on: May 09, 2009

Passenger: A film directed by Ranjith Sankar, starring Sreenivasan, Dileep, Mamta Mohandas.
ഒരേ അച്ചില്‍ വാര്‍ത്ത പോലീസ് കഥകളല്ലാതെ, ത്രില്ലര്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായ സിനിമകള്‍ മലയാളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാവാറുള്ളൂ. അത്തരമൊരു അപൂര്‍വ്വതയാണ് ‘പാസഞ്ചര്‍’. നവാഗതനായ രഞ്ജിത് ശങ്കര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍; ശ്രീനിവാസന്‍, ദിലീപ്, മം‌മ്ത മോഹന്‍‌ദാസ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ്സ്.സി. പിള്ള. വ്യത്യസ്തമായ പ്രമേയവും, പുതുമയുള്ള ആഖ്യാനരീതിയും കൈമുതലായുള്ള ഈ ചിത്രം പ്രേക്ഷകരെ മടുപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയാം.

 കഥയും, കഥാപാത്രങ്ങളും [ 6/10 ]

ഒരു സാധാരണ കഥയെന്നപോ‍ലെ പറഞ്ഞു തുടങ്ങി സ്തോഭാത്മക സന്ദര്‍ഭങ്ങളിലേക്ക് ക്രമമായി വളര്‍ന്നു കയറുന്ന കഥയുടെ അവതരണം ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു. ഓരോ സംഭവങ്ങളേയും യുക്തിസഹമായി കോര്‍ത്തിണക്കുന്നതില്‍ തിരക്കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. തനതായ സ്വഭാവസവിശേഷതകളോടെ അവതരിപ്പിക്കപ്പെട്ട ചിത്രത്തിലെ കഥാപാത്രങ്ങളും മികച്ചു നിന്നു. ഇടവേള വരെ രണ്ടിഴകളായി മുന്നേറുന്ന കഥ പിന്നീട് ഒന്നായി തുടരുന്നു. എന്നാല്‍ തിരക്കഥയില്‍ പഴുതുകളില്ലെന്നല്ല. ഇന്റര്‍നെറ്റുമായി വളരെ പരിചയമുള്ള മീഡിയ ജേര്‍ണലിസ്റ്റായ അനുരാധ, എന്തുകൊണ്ട് സ്വന്തം നിലയ്ക്ക് വീഡിയോ പ്രസിദ്ധീകരിക്കാവുന്ന YouTube മുതലായ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയില്ല എന്ന്‍ ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ സംശയിച്ചുപോവും. തങ്ങളുടെ പദ്ധതികള്‍ പുറത്തായി എന്നുറപ്പുള്ളപ്പോഴും, അതു നടപ്പിലാക്കുന്നതില്‍ നിന്നും വില്ലന്മാര്‍ പിന്തിരിഞ്ഞില്ല എന്നതിലും അസ്വാഭാവികത കാണാം. മറ്റു ചില നിസാര പിഴവുകളും സൂക്ഷ്മപരിശോധനയില്‍ കണ്ടേക്കാമെങ്കിലും, ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നതല്ല അവയൊന്നും എന്നതിനാല്‍ തന്നെ ഈ കുറവുകള്‍ മറക്കാവുന്നതേയുള്ളൂ.

 സംവിധാനം [ 8/10 ]

ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ സംവിധായകന്റെ കൈയ്യടക്കം വളരെ പ്രകടമാണ്. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സത്യനാഥിന്റെയും ദിലീപ് അവതരിപ്പിച്ച നന്ദന്‍ മേനോന്റെയും ജീവിതസാഹചര്യങ്ങളും പ്രതിസന്ധികളും ഇരുവരുടേയും സ്വഭാവസവിശേഷതകളും ചുരുക്കം ഷോട്ടുകളിലൂടെ വരച്ചിടുവാന്‍ സംവിധായകനു കഴിഞ്ഞു. സൂക്ഷ്മാംശങ്ങളില്‍ പോലും ശ്രദ്ധചെലുത്തി, കഥാസന്ദര്‍ഭത്തോടു ചേര്‍ന്നുപോവുന്ന രീതിയില്‍ അഭിനേതാക്കളെ ഉപയോഗപ്പെടുത്തുന്നതിലും രഞ്ജിത് ശങ്കര്‍ വിജയിച്ചിട്ടുണ്ട്. തുടക്കത്തിലുള്ള ട്രയിന്‍ രംഗങ്ങളിലും, കുടുംബരംഗങ്ങളിലും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള, സമകാലിക രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളിലൂടെ, പരോക്ഷമായൊരു സാമൂഹികവിമര്‍ശനവും സംവിധായകന്‍ സാധിച്ചെടുത്തിരിക്കുന്നു. ചിത്രത്തിലുടനീളം ആവശ്യമായ മിതത്വം പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയ രഞ്ജിത് അവസാന ഭാഗങ്ങളില്‍ അല്പം വലിച്ചുനീട്ടിയത് ചിത്രത്തിന്റെ നിറമല്പം കുറയ്ക്കുന്നുണ്ട്, ആ ഭാഗങ്ങളില്‍ അല്പം യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുവാനാവും.

 അഭിനയം [ 8/10 ]

ഒരു കഥാപാത്രത്തില്‍ കിടന്നു ചുറ്റിക്കറങ്ങുന്ന രീതിയല്ല ഈ ചിത്രത്തിന്. അതിനാല്‍ തന്നെ ചിത്രത്തിന്റെ വിജയത്തില്‍ ഇതിലെ ഓരോ അഭിനേതാവിനും പങ്കുണ്ട്. വിഷചിന്തകളെ മനസിലൊളിപ്പിച്ച് മുഖത്തു തെളിഞ്ഞ ചിരി സൂക്ഷിക്കുന്ന, കാര്യഗൌരവത്തോടെ സംസാരിക്കുന്ന, ആളുകളെ കൈയിലെടുക്കുവാന്‍ പ്രത്യേക വൈഭവമുള്ള തോമസ് ചാക്കോയെന്ന അഭ്യന്തര മന്ത്രിയെ അവതരിപ്പിച്ച ജഗതി ശ്രീകുമാറാണ് ഏറെ മികച്ചു നിന്നത്. ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിന്റെ മിമിക്രിയാവാതെ, വളരെ പക്വമായി അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ഒരു നായകനായ അഡ്വ. നന്ദന്‍ മേനോനേക്കാള്‍ പ്രാധാന്യമുണ്ട്, നായികയുടെ സ്ഥാനത്തുള്ള അനുരാധയെന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്ക്. അവസരത്തിനൊത്തുയര്‍ന്ന ഒരു പ്രകടനമായിരുന്നു മം‌മ്ത മോഹന്‍‌ദാസില്‍ നിന്നുമുണ്ടായത്. ആരാധകര്‍ക്കുവേണ്ടിയെന്ന പേരില്‍ കോപ്രായങ്ങള്‍ കാട്ടാത്ത, ഹീറോ പരിവേഷമില്ലാത്ത നായകനെ അവതരിപ്പിക്കുവാന്‍ ദിലീപ് തയ്യാറായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടതുണ്ട്. കഥാപാത്രമായി താന്‍ മാറുകയാണ്, അല്ലാതെ തനിക്കു വേണ്ടി കഥാപാത്രത്തെ മാറ്റുകയല്ല ചെയ്യേണ്ടതെന്ന ബോധം ദിലീപിനുണ്ടായെങ്കില്‍ അതൊരു ശുഭസൂചനയാണ്. ചിത്രത്തിലെ മറ്റൊരു നായകനായ സത്യനാഥനെ അവതരിപ്പിച്ച ശ്രീനിവാസന്‍, കാര്‍ ഡ്രൈവറായെത്തിയ നെടുമുടി വേണു, മാനുഷികവികാരങ്ങള്‍ക്ക് മനസില്‍ ഇടം നല്‍കാത്ത പ്രഫഷണല്‍ ഗുണ്ടയായി ആനന്ദ് സാമി എന്നിവരുടെ കഥാപാത്രങ്ങളും എടുത്തു പറയേണ്ടവ തന്നെ. തങ്കമ്മയെന്ന വേഷത്തില്‍ സോന നായര്‍, സത്യനാഥിന്റെ ഭാര്യയായി ലക്ഷ്മി ശര്‍മ്മ, ട്രയിന്‍ യാത്രക്കാരായി ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍, കൊച്ചു പ്രേമന്‍, ടി.പി. മാധവന്‍; മറ്റു വേഷങ്ങളില്‍ മധു, മണിക്കുട്ടന്‍, ശ്രീജിത് രവി, ശിവാജി ഗുരുവായൂര്‍ തുടങ്ങിയവരും മോശമായില്ല.

 സാങ്കേതികം [ 3/5 ]

പി. സുകുമാറിന്റെ ഛായാഗ്രഹണം, രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം, സാബു റാമിന്റെ കലാസംവിധാനം എന്നിവയൊക്കെ ചിത്രത്തോടു ചേര്‍ന്നു പോവുന്നുണ്ട്. മിതമായ ഇഫക്ടുകളും, നിശബ്ദതയ്ക്കു കൂടി പങ്കുള്ള ശങ്കരന്‍‌കുട്ടിയുടെ പിന്നണിസംഗീതവും ചിത്രത്തിനുതകുന്നവ തന്നെ. സാധാരണതകളില്‍ നിന്ന് അസാധാരണതകളിലേക്ക് ചിത്രം വികസിക്കുമ്പോഴും, ഒരു കഥാപാത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മറ്റൊന്നിലേക്കെത്തുമ്പോഴും സാങ്കേതികഭാഷയില്‍ വ്യതിയാനമൊന്നും ഉണ്ടാവുന്നില്ല എന്നതൊരു കുറവായി പറയാം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

കഥയുടെ വേഗത കളയുമെന്ന ദോഷം മാത്രം ചെയ്തേക്കുമായിരുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത് നല്ലൊരു കാര്യമായി. അനില്‍ പനച്ചൂരാനെഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഒരു ഗാനം ഒടുവില്‍ ക്രെഡിറ്റ്സിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നൃത്തത്തിനും ചിത്രത്തില്‍ സ്ഥാനമില്ല. ആക്ഷന്‍ രംഗങ്ങള്‍ക്കായി പ്രത്യേകമൊരു സംവിധായകന്‍ ചിത്രത്തിനില്ല, അങ്ങിനെയൊരു സംവിധായകന്റെ ആവശ്യം വരുന്ന രീ‍തിയില്‍ സംഘട്ടന/സംഘര്‍ഷ രംഗങ്ങളും ചിത്രത്തിലില്ല. (മാഫിയ ശശിക്ക് തുടക്കത്തില്‍ നന്ദി പറഞ്ഞിട്ടുണ്ട്, ചെറിയ സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ടാവാം.) ആമാനുഷിക സംഘട്ടനങ്ങളും, സംഭവങ്ങളും ഇത്തരമൊരു ചിത്രത്തില്‍ ഒഴിവാക്കുവാന്‍ സംവിധായകന്‍ ധൈര്യം കാണിച്ചു എന്നതും വേറിട്ട ഒരു അനുഭവമാണ്.

 ആകെത്തുക [ 7.25/10 ]

പാസഞ്ചര്‍ ട്രയിനുകള്‍ക്കനുസരിച്ച് തങ്ങളുടെ സമയസഞ്ചാരങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന പലരിലൊരാളായ സത്യനാഥന്റെ അസ്വാഭാവികമായ ഒരു ദിവസത്തിനു ശേഷം, സാധാരണനിലയിലേക്ക് മടങ്ങിയുള്ള മറ്റൊരു ദിവസത്തില്‍ ചിത്രം അവസാനിക്കുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്ന സാധാരണക്കാരനെ ഒന്നു ചിന്തിപ്പിക്കുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. ചിത്രത്തിനൊടുവില്‍ ദിലീപ് ചിത്രത്തിന്റെ സന്ദേശം വ്യക്തമായി പറയുന്നുണ്ടെങ്കിലും, അതില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് കാര്യം മനസിലാവും. അണലി ഷാജിയുടെ മനുഷ്യത്വമില്ലായ്മ തുടക്കത്തില്‍ സൂചിപ്പിച്ച ശേഷം, ഒടുവില്‍ അഭ്യന്തരമന്ത്രി കൂടിയായ തോമസ് ചാക്കോയുടെ മനസിലിരുപ്പ് അറിയുന്ന ഷാജി പോലും മാറി ചിന്തിക്കുന്നു എന്നു കാണിക്കുമ്പോള്‍; റോഡിലിട്ടു മനുഷ്യനെ പച്ചയ്ക്കു വെട്ടിനുറുക്കുന്ന ഗുണ്ടയേക്കാള്‍ അധഃപതിച്ചവരാണ് അധികാരലഹരി മൂത്ത ഇന്നത്തെ രാഷ്ട്രീയക്കാര്‍ എന്നു കൂട്ടിവായിക്കുവാന്‍ ചിത്രം കാണികളെ പ്രേരിപ്പിക്കുന്നു. ഇത്തരം മറ്റു ചില കൂട്ടിവായനകളും ചിത്രത്തില്‍ സാധ്യമാണ്. ഏതെങ്കിലുമൊരു കൊടിയുടെ പക്ഷം പിടിച്ചൊരു രാഷ്ട്രീയ വിമര്‍ശനത്തിനല്ല സംവിധായകന്‍ മുതിര്‍ന്നതെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ജനകീയ കലയ്ക്ക് ഉണ്ടാവേണ്ട സാമൂഹിക പ്രതിബദ്ധത ചിത്രം നിറവേറ്റുമ്പോള്‍ തന്നെ, ഒരു നിമിഷം പോലും സിനിമയില്‍ നിന്നും വിട്ടുപോവാതെ പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട് ഈ സിനിമ. ഇത്തരമൊരു ചിത്രമൊരുക്കിയ രഞ്ജിത് ശങ്കറും കൂട്ടരും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ദിലീപിന്റെ ചുവടുകള്‍ പിന്‍‌തുടര്‍ന്ന് മറ്റ് സൂപ്പര്‍സ്റ്റാറുകളും, ആരാധകര്‍ക്കായുള്ള കസര്‍ത്തുകള്‍ കാട്ടാതെ, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ തയ്യാറായാല്‍ മലയാളസിനിമയ്ക്ക് മറ്റൊരു വസന്തകാലമാവും ഇനി വരുന്ന നാളുകള്‍. ആ യാത്രയ്ക്കൊരു തുടക്കം ഈ ‘പാസഞ്ചറി‍’ലൂടെയാവട്ടെ.

Description: Passenger - A Malayalam (Malluwood) film directed by Ranjith Sankar; starring Sreenivasan, Dileep, Mamta Mohandas, Jagathy Sreekumar, Nedumudi Venu, Sona Nair, Manikuttan, Lakshmi Sharma, Harisree Asokan, Madhu, Anand Sami, Srijith Ravi, Sivaji Guruvayur, Anoop Chandran, Kochu Preman, T.P. Madhavan; Produced by S.C. Pillai; Story, Screenplay and Dialogues by Ranjith Shankar; Camera (Cinematography) by P. Sukumar; Editing by Ranjan Abraham; Art Direction by Sabu Ram; Stunts (Action) by ; Background Score by Sankarankutty; Make-up by Sreejith Guruvayoor; Lyrics by Anil Panachooran; Music by Bijibal; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 05 2009 Release.
--

മലയാളിയുടെ വിഷു ചിത്രങ്ങള്‍'09

Published on: May 07, 2009

Chithravishesham Poll Result - Best Malayalam film released during Vishu 2009 : 2 HariharNagar.
2008-ല്‍ പുറത്തിറങ്ങിയ വിഷു ചിത്രങ്ങളെ അപേക്ഷിച്ച് ആശ്വാസത്തിനു വക നല്‍കുന്നവയായിരുന്നു ഈ കൊല്ലത്തെ വിഷു ചിത്രങ്ങള്‍. ‘2 ഹരിഹര്‍നഗര്‍’, ‘ഇന്‍സ്പെക്ടര്‍ ജെനറല്‍’, ‘സമസ്തകേരളം പി.ഓ.’, ‘ബനാറസ്’, ‘മോസ് & ക്യാറ്റ്’ എന്നീ ചിത്രങ്ങളാണ് വിഷുവിന് തിയേറ്ററുകളിലെത്തിയത്. മോഹന്‍‌ലാല്‍ നായകനായ ‘സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്’ ഏപ്രിലിനും മുന്‍പു തന്നെ റിലീസ് ചെയ്തതിനാലാണ് പോളില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഈ വിഷുക്കാലത്ത് തിയേറ്ററുകളില്‍ നിറഞ്ഞോടിയ ‘2 ഹരിഹര്‍നഗര്‍’ തന്നെയാണ് ‘ചിത്രവിശേഷം’ വായനക്കാരും മികച്ച ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.

 മികച്ച വിഷു ചിത്രം - ‘2 ഹരിഹര്‍നഗര്‍’


‘ഇന്‍ ഹര്‍ഹര്‍നഗര്‍’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായതിനാല്‍ തന്നെ ‘2 ഹരിഹര്‍നഗറി’നെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. ആ പ്രതീക്ഷകള്‍ക്കൊത്തുയരുവാന്‍ ലാലിനും കൂട്ടര്‍ക്കുമായി എന്നതാണ് ചിത്രത്തിന്റെ വിജയം തെളിയിക്കുന്നത്. തമാശകളും കുസൃതികളുമൊക്കെയായി നാല്‍‌വര്‍സംഘം വീണ്ടുമെത്തിയപ്പോള്‍, ആദ്യ ചിത്രത്തില്‍ നിന്നും തിളക്കം ഒട്ടും കുറഞ്ഞില്ല. ആകെ പോള്‍ ചെയ്യപ്പെട്ട 264-ല്‍ 156 വോട്ടുകള്‍ (59%) നേടിയാണ് ‘2 ഹരിഹര്‍നഗര്‍’ ഒന്നാമതെത്തിയത്. രണ്ടാം ഭാഗമായി എത്തുന്ന ചിത്രങ്ങള്‍ പലപ്പോഴും വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങാറുള്ളത് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, ഈ ചിത്രം നേടിയ വിജയം നിസ്സാരമല്ല. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

 മറ്റു വിഷു ചിത്രങ്ങള്‍

Chithravishesham Poll Result - Best Malayalam film released during Vishu 2009 : 2 HariharNagar.
‘മാടമ്പി’ക്കു ശേഷം ബി. ഉണ്ണികൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘ഇന്‍സ്പെക്ടര്‍ ജെനറല്‍’. വിഷു ചിത്രങ്ങളില്‍ രണ്ടാമത്തെ മികച്ച ചിത്രമായി വായനക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഈ ചിത്രമാണ്. മലയാളത്തിലിന്നുവരെ ഇറങ്ങിയിട്ടുള്ള പോലീസ് ചിത്രങ്ങളില്‍ നിന്നും കാര്യമായ വ്യതിയാനമൊന്നും അവകാശപ്പെടുവാനില്ലെങ്കിലും തികച്ചും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ് ചിത്രത്തിലൊരുക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയരഹസ്യം. സംവിധായകന്‍ എന്ന നിലയില്‍ ബി. ഉണ്ണികൃഷ്ണന്‍ താഴേക്കു പോയത് ചിത്രത്തെയും ബാധിച്ചിട്ടുണ്ട്. ‘2 ഹരിഹര്‍‌നഗര്‍’ ഒഴികെയുള്ള മറ്റു ചിത്രങ്ങള്‍ ശരാശരി നിലവാരത്തില്‍ പോലുമെത്താത്തതാണ് സത്യത്തില്‍ ഈ ചിത്രത്തിനു തുണയായത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 79 എണ്ണം (29%) നേടുവാന്‍ ചിത്രത്തിനായി. ‘2 ഹരിഹര്‍നഗര്‍’ പോലെയൊരു ചിത്രം തകര്‍ത്തോടുമ്പോള്‍ ഇത്രയെങ്കിലും വിജയം നേടുവാന്‍ ചിത്രത്തിനായതില്‍, നിര്‍മ്മാതാവ് സന്തോഷിക്കുന്നുണ്ടാവണം.

കലാസംവിധായകനായ നേമം പുഷ്പരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ബനാറസ്’. വിനീത്, കാവ്യ മാധവന്‍, നവ്യ നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നൃത്തത്തിനു പ്രാധാന്യമുള്ള ഒന്നെന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ബനാറസിന്റെയോ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടേയോ, നൃത്തത്തിന്റെയോ ഒന്നും സാധ്യതകള്‍ കണ്ടെത്തുവാനോ ഉപയോഗപ്പെടുത്തുവാനോ സംവിധായകനായില്ല. മറ്റൊരു തൃകോണപ്രേമം എന്നതിനപ്പുറം ചിത്രത്തിന്റെ പ്രമേയത്തിനും പുതുമ അവകാശപ്പെടുവാനില്ല. ചില നല്ല പാട്ടുകളും, ഗാനരംഗങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ശുഷ്കമായ ഒരു സിനിമ എന്നേ ഇതിനെ പറയുവാനാകൂ. വിനീത്, കാവ്യ, നവ്യ ഇവരെ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു ചിത്രം മാത്രമാണ് ‘ബനാറസ്’. ഒരുപക്ഷെ, ഈ ഇഷ്ടത്തിന്റെ ബലത്തിലാവണം 12 വോട്ടുകള്‍ (4%) നേടി ബനാറസ് ഇവിടെ മൂന്നാമതെത്തിയത്.

ഒരിടവേളയ്ക്കു ശേഷം ഫാസിലിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ‘മോസ് & ക്യാറ്റ്’, ബിപിന്‍ പ്രഭാകര്‍ - കെ. ഗിരീഷ് കുമാര്‍ - ജയറാം കൂട്ടുകെട്ടിലുള്ള ‘സമസ്‌തകേരളം പി.ഓ.’ - രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു സമ്മാനിച്ചത്. ചില ഗാനങ്ങളും, ചില കഥാപാത്രങ്ങളും, ചില അഭിനേതാക്കളുടെ പ്രകടനവും നന്നായെന്നതൊഴിച്ചാല്‍ ഈ ചിത്രങ്ങള്‍ക്ക് മറ്റൊരു മികവും അവകാശപ്പെടുവാനില്ല. വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രം നേടി ഇവിടെ പോളില്‍ പിന്നിലായ ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കളക്ഷന്റെ കാര്യത്തിലും പിന്നില്‍ തന്നെ.

2009-ലെ വരും മാസങ്ങളില്‍ കൂടുതല്‍ മികച്ച ചിത്രങ്ങളുമായെത്തുവാന്‍ മലയാളസിനിമാരംഗത്തുള്ളവര്‍ക്ക് കഴിയുമെന്നു പ്രതീക്ഷിക്കാം. വിഷുവിനു ശേഷമിറങ്ങിയ, സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള; ജയറാം, കനിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ഭാഗ്യദേവത’ ഈ ദിശയില്‍ നോക്കുമ്പോള്‍ ഒരു ശുഭസൂചനയാണെന്നു കാണാം.

Description: Poll Analysis - Chithravishesham Blog Poll: Best Malayalam Vishu Film. 2 HariharNagar, IG: Inspector General, Banaras, SamasthaKeralam P.O. and Moz & Cat participated in the Poll. Chithravishesham blog readers elected '2 HariharNagar', written and directed by Lal, as the best Malayalam film released during Vishu 2009. 'Inspecter General' written and directed by B. Unnikrishnan reached second and 'Banaras' by Nemam Pushparaj reached the third position. Samasthakeralam P.O. by Bipin Prabhakar and Moz & Cat by Fazil earned less than ten votes.
--

ഭൂമിമലയാളം (Bhoomi Malayalam)

Published on: May 05, 2009

Bhoomi Malayalam - A film by T.V. Chandran; Starring Suresh Gopi, Samvritha Sunil, Priyanka Nair, Padmapriya.
2006-ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ‘ആടും കൂത്ത്’ എന്ന തമിഴ് ചിത്രമാണ് ടി.വി. ചന്ദ്രന്റേതായി ഏറ്റവും ഒടുവില്‍ കാണുവാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ മുന്‍‌ചിത്രങ്ങളുമായി മത്സരിച്ചാല്‍ പോലും എങ്ങുമെത്താത്ത ‘ആടും കൂത്ത്’ മേളയില്‍ സംസാരവിഷയമായതേയില്ല. (2005-ലെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണിതെന്നത് മറക്കുന്നില്ല!) രേവതി ചന്ദ്രന്‍, വി.പി. അഭീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്; അദ്ദേഹത്തിന്റെ തന്നെ രചനയിലുള്ള ‘ഭൂമിമലയാള’ത്തിന്റെ കാര്യവും ‘ആടും കൂത്തി’ല്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

അടൂര്‍ ഗോപാലകൃഷ്ണന്‍ ‘നാലു പെണ്ണുങ്ങളി’ല്‍ നാലു സ്ത്രീകളുടെ കഥയാണ് പറഞ്ഞിരിക്കുന്നതെങ്കില്‍, ഇവിടെ ആറോ ഏഴോ സ്ത്രീകളുടെ കഥയാണ് പറഞ്ഞിരിക്കുന്നത്. ഇന്നത്തെ കഥകളല്ല, ഓരോ കഥകളും തമ്മില്‍ ബന്ധമൊന്നുമില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ‘നാലു പെണ്ണുങ്ങള്‍’ക്കെതിരെ ഉന്നയിച്ചിരുന്നത്. ഈ ആരോപണങ്ങള്‍ക്ക് പഴുതില്ലാതെയാണ് ഈ ചിത്രത്തിന്റെ രചന. ഇന്നത്തെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളായ കര്‍ഷകരുടെ ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍, ജോലിപരമായും മറ്റുമുള്ള സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന സ്ത്രീകളോടുള്ള മനോഭാവം ഇവയൊക്കെ ഈ സിനിമയില്‍ വിഷയമാവുന്നു. എന്തെങ്കിലുമൊക്കെ തൊട്ടുതെറിച്ച ബന്ധം ഓരോ കഥ തമ്മിലും ഉണ്ടാക്കുവാനും കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. സഹോദരന്‍ നഷ്ടപ്പെടുന്ന, മകനെ നഷ്ടപ്പെടുന്ന, ഭര്‍ത്താവിനെ/കാമുകനെ നഷ്ടപ്പെടുന്ന ഇങ്ങിനെ വിവിധ അവസ്ഥകളിലുള്ള സ്ത്രീകളുടെ പേടി, ദുഃഖം എന്നിവ നേരിട്ട് കാണിക്കുന്നു എന്നതിനപ്പുറത്തേക്ക് ചിത്രത്തിന്റെ കഥ ഒരു ഘട്ടത്തിലും വളരുന്നില്ല എന്നയിടത്താണ് സിനിമ പരാജയപ്പെടുന്നത്.

 സംവിധാനം [ 4/10 ]

ഒരു കഥാപാത്രത്തിന്റെ കഥ പറയുന്നു, അതു മറ്റൊരു കഥാപാത്രത്തില്‍ ചെന്നു നില്‍ക്കുന്നു, ഈ കഥാപാത്രത്തിലൂടെ മറ്റൊരു കഥയിലേക്ക് അല്ലെങ്കില്‍ മറ്റൊരു ഭാഗത്തേക്ക് സിനിമ നീങ്ങുന്നു. ചിലയിടങ്ങളില്‍ ഇങ്ങിനെ ബന്ധിപ്പിച്ചിരിക്കുന്നതിന് രസമുണ്ടെങ്കിലും, പലയിടത്തും രണ്ടുഭാഗങ്ങള്‍ ബന്ധിപ്പിച്ചെടുക്കുവാന്‍ സംവിധായകന്‍ വല്ലാതെ കഷ്ടപ്പെടുന്നതായും തോന്നി. വളരെ കൃത്രിമത്വം തോന്നുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ചിത്രത്തില്‍ കുറവല്ല. നാടകത്തിലെന്നപോലെ, അതുവരെ വന്ന നായികമാരൊരുമിച്ച് കരയുന്നതും നിലവിളിക്കുന്നതും ഇടയ്ക്കിടെ കടന്നുവരുന്നുമുണ്ട്. എന്നാല്‍ ഈ സങ്കേതങ്ങളൊന്നും ഉദ്ദേശിച്ച രീതിയില്‍ പ്രേക്ഷകനിലേക്ക് കഥാപാത്രങ്ങളെ എത്തിക്കുകയോ, എന്തെങ്കിലുമൊരു പുതിയ സംവേദനതലം സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. കഥയ്ക്കോ പ്രമേയത്തിനോ യോജിച്ച ഒരു അവതരണമായിരുന്നില്ല, അല്ലെങ്കില്‍ ഈ അവതരണത്തിനു യോജിച്ച കഥയും കഥാപാത്രങ്ങളുമായിരുന്നില്ല ചിത്രത്തിനുണ്ടായതെന്നു തോന്നുന്നു.

 അഭിനയം [ 4/10 ]

ഓരോ കഥാപാത്രത്തിന്റേയും പേടിക്ക് ഓരോ കാരണമാണെങ്കിലും, ഭാവത്തിലും അവതരണത്തിലും കാഴ്ചയില്‍ വ്യത്യസ്തത തോന്നിച്ചില്ല. ഈ കാര്യത്തില്‍ സംവിധായകനും ചെറുതല്ലാത്ത പങ്കുണ്ട്. ചിത്രത്തില്‍ കാര്യമായെന്തെങ്കിലും ചെയ്യുവാനുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച സംവൃത സുനില്‍, പ്രിയങ്ക, പത്മപ്രിയ തുടങ്ങിയവര്‍ മോശമായില്ലെന്നേ പറയുവാനുള്ളൂ. കൂട്ടുവേഷങ്ങളായെത്തിയ സുരേഷ് ഗോപി, നെടുമുടി വേണു, ലക്ഷ്മി ശര്‍മ്മ, ഗോവിന്ദ് പത്മസൂര്യ, അനൂപ് ചന്ദ്രന്‍, വി.കെ. ശ്രീരാമന്‍, അരുണ്‍ തുടങ്ങിയവര്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായ പങ്കില്ല.

 സാങ്കേതികം [ 3/5 ]

കെ.ജി. ജയന്റെ ഛായാഗ്രഹണമികവിലാണ് പല രംഗങ്ങളും രക്ഷപെട്ടു പോവുന്നത്. നായികമാരുടെ പരിമിതികളെ തുറന്നു കാട്ടുന്നതായി ചില ക്ലോസ്-അപ്പ് ഷോട്ടുകള്‍ എന്നതൊഴിച്ചാല്‍ മിക്കവാറുമെല്ലായ്പോഴും ക്യാമറ മികവു പുലര്‍ത്തി. ലക്ഷ്യം തെറ്റി, പല ദിശകളില്‍ ക്യാമറ സഞ്ചരിക്കുന്ന രംഗങ്ങള്‍ ആവര്‍ത്തിച്ചു വന്നത് അല്പം മടുപ്പിച്ചുവെന്നതുമൊരു കുറവായി പറയാം. വേണുഗോപാലിന്റെ ചിത്രസംയോജനമാ‍ണ് ചിത്രത്തില്‍ പിന്നെ മികച്ചു നില്‍ക്കുന്നത്. പ്രിയങ്ക അവതരിപ്പിച്ച കായികതാരം, ഒരു രംഗത്തില്‍ നിന്നും ചാടിത്തുടങ്ങി മറ്റൊന്നില്‍ ചാട്ടം അവസാനിപ്പിക്കുന്നത് വളരെ നന്നായിത്തന്നെ സന്നിവേശിപ്പിച്ചിരുന്നു. കലാസംവിധാനം നിര്‍വ്വഹിച്ച രാജേഷ് കല്പത്തൂറിന്റെ പരിശ്രമവും തൃപ്തികരം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

ഐസക് തോമസ് കൊട്ടുക്കാപ്പള്ളിയുടെ പിന്നണിസംഗീതം ചിത്രത്തിനു ഗുണകരമായെന്നു കരുതുവാനില്ല. അക്രമങ്ങളും, തല്ലും, കൊലയുമൊക്കെ ചിത്രത്തിലുണ്ടെങ്കിലും അപക്വമായ ചിത്രീകരണം അവയുടെയൊന്നും ഭീതി പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നില്ല. അനാവശ്യമായി ഗാനങ്ങള്‍ ചേര്‍ക്കാത്തത് അല്പം ആശ്വാസകരം എന്നുമാത്രം.

 ആകെത്തുക [ 3.75/10 ]

മലയാളസിനിമയില്‍ വ്യത്യസ്തമായ പ്രമേയങ്ങളുണ്ടാവണം, പരീക്ഷണങ്ങളുണ്ടാവണം എന്നൊക്കെ പറയുമ്പോള്‍ തന്നെ ഇതുപോലെയുള്ള ഏച്ചുകെട്ടിയ ചിത്രങ്ങളെ തള്ളിപ്പറയേണ്ടിയും വരുന്നു. ദി ഹിന്ദുവിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഇങ്ങിനെ പറയുന്നു:
I believe that through each and every film, what I am trying to do is to move an inch forward from where we are.
എന്നാല്‍ കഥപറയുന്ന രീതിയിലൊരു ചെറിയ പുതുമ കൊണ്ടുവന്നു എന്നതുകൊണ്ടു മാത്രം മലയാളസിനിമയോ, ടി.വി. ചന്ദ്രന്റെ സിനിമയോ ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയെന്നു കരുതുവാനാവില്ല. ടി.വി. ചന്ദ്രനെപ്പോലെ പരിചയസമ്പന്നനായ ഒരു സംവിധായകനില്‍ നിന്നും ഇതുപോലെയുള്ള അപക്വമായ ചിത്രങ്ങളല്ല പ്രതീക്ഷിക്കുന്നതും. ഒരു മോശം ചിത്രമെന്ന് എഴുതിത്തള്ളാതിരുക്കുവാനുള്ള ഏക കാരണം, ചിത്രം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഗൌരവമാണ്. അതുതന്നെ, ഇത്തരം വിഷയങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പോലും മലയാളസിനിമയ്ക്ക് പുതുമകളായതുകൊണ്ടു മാത്രം!

Description: BhoomiMalayalam (Bhoomi Malayalam) - A Malayalam (Malluwood ) film directed by T.V. Chandran; starring Suresh Gopi, Nedumudi Venu, Samvritha Sunil, Padmapriya, Priyanka Nair, Lakshmi Sharma, Govind Padmasurya, Kripa, Arun, Anoop Chandran, V.K. Sreeraman, Nanda, Jasna; Produced by Revathi Chandran, V.P. Ajeesh; Story, Screenplay and Dialogues by T.V. Chandran; Camera (Cinematography) by K.G. Jayan; Editing by Venugopal; Art Direction by Rajesh Kalpathoor; Stunts (Action) by ; Background Score by Isaac Thomas Kottukapally; Make-up by ; Lyrics by ; Music by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 01 2009 Release.
--

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO