Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Total Visitors
(Since Nov'06)

Saturday, June 27, 2009

ഭ്രമരം (Bhramaram)

Bhramaram - A film directed by Blessy starring MohanLal, Bhoomika Chowla, Suresh Menon, Lakshmi Gopalaswamy etc.
‘കാഴ്ച’യിലൂടെയും ‘തന്മാത്ര’യിലൂടെയും തന്റെ മികവു തെളിയിച്ച ബ്ലെസിയുടെ ചിത്രങ്ങള്‍ പ്രതീക്ഷയോടെയാണ് മലയാളസിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘പളുങ്കി’ലും, ‘കല്‍ക്കട്ട ന്യൂസി’ലും പിന്നോക്കം പോയെങ്കിലും നല്ലൊരു തിരിച്ചുവരവാണ് ബ്ലെസി ‘ഭ്രമര’ത്തിലൂടെ നടത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം അഭിനയസാധ്യതയുള്ള ഒരു വേഷത്തില്‍ മോഹന്‍ലാലിനെ കാണുവാന്‍ കഴിയുന്നതിന്റെ സന്തോഷവും ഇതിനുണ്ട്. ഭൂമിക, ലക്ഷ്മി ഗോപാലസ്വാമി, സുരേഷ് മേനോന്‍ തുടങ്ങിയവര്‍ കൂടി അഭിനേതാക്കളായെത്തുന്ന ഈ ചിത്രം; രാജു മല്യത്ത്, എ.ആര്‍. സുല്‍ഫിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

കുട്ടിക്കാലത്ത് ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുക, തെറ്റു ചെയ്തവര്‍ ചതികാട്ടി രക്ഷപെടുക, ഇരുകൂട്ടരും വലുതായി വീണ്ടും കണ്ടുമുട്ടുക; ഇത്രയുമൊക്കെ പലപ്പോഴും നാം കണ്ടിട്ടുള്ളതു തന്നെ. എന്നാല്‍ വിധി പിന്നെയും അതേ ചെയ്യാത്ത തെറ്റിന്റെ പേരില്‍ പിന്നെയും ഒരാളെ ശിക്ഷിക്കുന്നതില്‍ അല്പം പുതുമയുണ്ട്. ചതി ചെയ്തവര്‍ അതിന്റെ ശരിയായ വ്യാപ്തി പിന്നീട് മനസിലാക്കുന്നതും കണ്ടതായി ഓര്‍മ്മയിലില്ല. കുട്ടിക്കാലത്ത് വില്ലത്തരം കാട്ടിയവര്‍ പിന്നീടും തനി വില്ലന്മാരായി തുടരുന്ന പതിവും ഈ ചിത്രത്തില്‍ മാറുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വവും അവയുടെ മികവും എടുത്തു പറയേണ്ടതു തന്നെ. എന്നാല്‍ ഇത്രയുമൊക്കെ മാത്രമാണ് ‘ഭ്രമര’ത്തിനുള്ളത്. ഇടവേളയാവുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇതിങ്ങിനെയാവും, അല്ലെങ്കില്‍ അങ്ങിനെ എന്നു ചിന്തിച്ചു തുടങ്ങും; അതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന്‍ ചിത്രത്തിനു കഥയും തിരക്കഥയുമൊരുക്കിയ ബ്ലെസിക്കു കഴിഞ്ഞിട്ടില്ല.

 സംവിധാനം [ 6/10 ]

പ്രമേയത്തിലെ കുറവുകള്‍ ഒരുപരിധിവരെ മറയ്ക്കുവാന്‍ ബ്ലെസിയുടെ സംവിധാനത്തിനായി. വിഷയം കൈകാര്യം ചെയ്തിരിക്കുന്നതില്‍ പ്രകടിപ്പിച്ചിരിക്കുന്ന കൈയ്യടക്കമൊന്നു കൊണ്ടാണ്, കാര്യമായൊന്നും പറയുന്നില്ലെങ്കില്‍ കൂടി ചിത്രം ആസ്വാദ്യകരമായി അനുഭവപ്പെടുത്തുന്നത്. അഭിനേതാക്കളുടേയും സാങ്കേതികവിദഗ്ദ്ധരുടേയും സര്‍ഗാത്മകത വേണ്ടുംവണ്ണം സംയോജിപ്പിച്ച് ഒരു നല്ല ദൃശ്യവിരുന്നൊരുക്കുന്നതിലും സംവിധായകന്‍ ലക്ഷ്യം കണ്ടു. ചില കഥാപാത്രങ്ങള്‍ക്ക് നിശ്ചയിച്ച കലാകാരന്മാരുടെ കാര്യത്തില്‍ സംവിധായകനോട് വിയോജിക്കേണ്ടി വരുന്നു. ഇവരെ ചിത്രത്തിനുതകുന്ന കഥാപാത്രങ്ങളായി മാറ്റിയെടുക്കുന്നതിലും ബ്ലെസി മനസുവെച്ചില്ല. ബ്ലെസിയുടെ മുന്‍‌ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ കാഴ്ചയ്ക്കും തന്മാത്രയ്ക്കും ശേഷമാവും ഭ്രമരത്തിനു സ്ഥാനം.

 അഭിനയം [ 7/10 ]

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിന്റെ പ്രതിഭ പ്രയോജനപ്പെടുത്തുന്ന ഒരു കഥാപാത്രമായി, ഇതിലെ ശിവന്‍‌കുട്ടിയുടേത്. വിധി ഒരുക്കിയ ദുരന്തങ്ങളില്‍ മനസു പതറുമ്പോഴും, ആത്മബലം കൈവെടിയാതെ സ്വയം നിയന്ത്രിക്കുവാന്‍ പാടുപെടുന്ന ശിവനെ മോഹന്‍ലാല്‍ മനോഹരമാക്കി. ലാലിനേക്കാള്‍ മികച്ചൊരു അഭിനേതാവിനെ ഈ കഥാപാത്രത്തിനായി സങ്കല്പിക്കുവാന്‍ നമുക്കാവില്ല. അല്പം മേനിപ്രദര്‍ശനമല്ലാതെ മറ്റൊന്നും നായികയായെത്തുന്ന ഭൂമിക ചൌളയ്ക്ക് ചിത്രത്തില്‍ ചെയ്യുവാനില്ല. ഭൂമികയുടെ രൂപഭാവങ്ങള്‍ കഥാപാത്രവുമായി യോജിച്ചു പോവുന്നതുമില്ല. ഉണ്ണിയെന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് മേനോന്റെ അഭിനയവും മികച്ചതെന്നു പറയുവാനില്ല. ഉണ്ണിയുടെ സുഹൃത്തായ ഡോക്ടറെ അവതരിപ്പിച്ച വി.ജി. മുരളീകൃഷ്ണന്‍ മോശമായില്ല. ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കെ.പി.എ.സി. ലളിതയുടെ അമ്മവേഷത്തിന് ആവര്‍ത്തനവിരസത അനുഭവപ്പെടുന്നു. മദന്‍ ബാബു, ജയലക്ഷ്മി എന്നിവരുടെ അയല്‍ക്കാര്‍ വേഷം തികച്ചും അനാവശ്യമെന്നു തന്നെ പറയണം.

 സാങ്കേതികം [ 4/5 ]

മലയാളസിനിമ പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് ‘ഭ്രമരം’ നല്‍കുന്നത്. ക്രയിന്‍ ഷോട്ടുകള്‍ ധാരാളമായി ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നു. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നും കാണിക്കുക എന്ന രീതി വിട്ട് പുറത്തു നിന്നും കാണുന്നരീതിയിലാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനു ക്യാമറ ചലിപ്പിച്ച അജയന്‍ വിന്‍സന്റ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. സന്ദര്‍ഭങ്ങള്‍ക്കുതകുന്ന രീതിയിലുള്ള പ്രശാന്ത് മാധവിന്റെ കലാസംവിധാനവും ചിത്രത്തിനുതകുന്നു. മോഹന്‍ സിത്താരയുടെ പശ്ചാത്തല സംഗീതവും മുരുകേശിന്റെ ഇഫക്ടുകളും അജിത്ത് എ. ജോര്‍ജ്ജിന്റെ ശബ്ദമിശ്രണവും ചിത്രത്തിന്റെ സ്വഭാവത്തിനു യോജിച്ചവ തന്നെ. ഇതിനെല്ലാം പുറമേ വിജയ് ശങ്കറിന്റെ ചിത്രസംയോജനമികവുകൂടിയായപ്പോള്‍ സാങ്കേതികപരമായി ചിത്രം വളരെ മികവു പുലര്‍ത്തി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്‍കിയവയാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള “അണ്ണാറക്കണ്ണാ വാ...” എന്ന ഗാനം ചിത്രത്തില്‍ നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ജി. വേണുഗോപാല്‍, സുജാത എന്നിവര്‍ ആലപിച്ചിരിക്കുന്ന “കുഴലൂതും പൂന്തെന്നലേ...” എന്ന ഗാനത്തിനു ചിത്രത്തില്‍ പ്രാധാന്യമൊന്നുമില്ലെങ്കിലും, ദൃശ്യചാരുതകൊണ്ടും ശ്രവണസുഖം കൊണ്ടും ആസ്വാദ്യകരമാണ്. ത്യാഗരാജന്‍ ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ക്ക് പുതുമയൊന്നുമില്ല പക്ഷെ അമാനുഷിക പ്രകടനങ്ങളൊഴിവാക്കി, അധികം വലിച്ചു നീട്ടാതെയുള്ള ഈ രംഗങ്ങള്‍ ആശ്വാസകരമായിരുന്നു.

 ആകെത്തുക [ 6.25/10 ]

സംവിധാനത്തില്‍, അഭിനയത്തില്‍, സാങ്കേതിക മേഖലയിലൊക്കെ ചിത്രത്തിനുള്ള മികവിനു സമമായി മലയാളസിനിമയില്‍ എടുത്തു പറയാവുന്ന ചിത്രങ്ങള്‍ കുറയും. ഈ മികവ് ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളസിനിമയുടെ ചരിത്രത്തിലൊരു നാഴികക്കല്ലാവുമായിരുന്നു ഈ ചിത്രം. അത്രയ്ക്കൊന്നും മികവ് കൈവരിക്കുവാനായില്ലെങ്കിലും, ബ്ലെസിയുടെ മുന്‍‌ചിത്രങ്ങള്‍ ആസ്വദിച്ച്, കലാമൂല്യമുള്ളൊരു വാണിജ്യചിത്രം പ്രതീക്ഷിച്ചെത്തുന്നവരെ ഈ ചിത്രം നിരാശപ്പെടുത്തില്ല.

പിന്‍‌കുറിപ്പ്: ആരാധകര്‍ ശ്രദ്ധിക്കുക, ഇതില്‍ ലാല്‍ അവതരിപ്പിക്കുന്നത് സാധാരണക്കാരനായ ഒരു മനുഷ്യനെയാണ്. അങ്ങിനെ കാണുന്നത് ദഹിക്കില്ലെങ്കില്‍, ‘സാഗര്‍ എലിയാസ് ജാക്കി’യോ മറ്റോ ഒന്നുകൂടി കാണുന്നതാവും ഭേദം. സിനിമകണ്ടുകൊണ്ടിരുന്ന ചെറുതല്ലാത്ത പങ്ക് ‘ആരാധക’രുടേയും പ്രതികരണം അനുഭവിക്കേണ്ടി വന്നതുകൊണ്ടാണ് ഇതു കൂടി എഴുതുന്നത്.

Description: Bhramaram - A Malayalam (Malluwood) film directed by Blessy; starring MohanLal, Bhoomika Chawla, Suresh Menon, V.G. Muralikrishnan, Lakshmi Gopalaswami, Madan Babu, Murali Krishnan, Baby Niveditha; Produced by Raju Malliath and A.R. Zulfikar; Story, Screenplay and Dialogues by Blessy; Camera (Cinematography) by Ajayan Vincent; Editing by Vijay Shankar; Art Direction by Prasanth Madhav; Stunts (Action) by Thyagarajan; Background Score by Mohan Sithara; Effects by Murukesh; Titles by ; Make-up by Ranjith Ambadi; Lyrics by Anil Panachooran; Music by Mohan Sithara; Choreography by Santhi; Audio Recording by Ajith A. George; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 25 2009 Release.
--

Tuesday, June 16, 2009

ഇവര്‍ വിവാഹിതരായാല്‍ (Ivar Vivahitharayal)

Ivar Vivahitharayal - A film by Saji Surendran starring Jayasurya, Bhama, Siddique, Rekha etc.
മിനിസ്ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്ക് ചേക്കേറുകയാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍ ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തിലൂടെ. ഭാമയും ജയസൂര്യയും നായികാനായകന്മാരായെത്തുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് കൃഷ്ണ പൂജപ്പുര. എസ്. ഗോപകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍, വ്യത്യസ്ത വീക്ഷണങ്ങളുള്ള രണ്ടുപേര്‍ വിവാഹം കഴിക്കുമ്പോളുണ്ടാവുന്ന പ്രശ്നങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

ഏതൊരു കുടുംബകഥയെടുത്താലും പരസ്പരം ചേരാത്ത ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ ചിത്രത്തിന്റെ അടിയൊഴുക്കായി കാണാവുന്നതാണ്. ആ രിതിയില്‍ നോക്കുമ്പോള്‍ പ്രമേയത്തില്‍ കാര്യമായ പുതുമയൊന്നുമില്ല. ഇരുപത്തിരണ്ടാം വയസില്‍ വിവാഹത്തിനു വാശി പിടിക്കുന്ന ഒരു യുവാവ്, എന്നതാണ് പിന്നെയുള്ള പുതുമ. എന്നാലങ്ങിനെയൊരു ആഗ്രഹം തോന്നുവാനുള്ള കാരണം ഒടുവില്‍ പറയുമ്പോള്‍, ആ കഥാപാത്രവും കഥാകൃത്തും ഒരു പോലെ അപഹാസ്യരാവുന്നു; വിശേഷിച്ചും സ്ത്രീസുഖം കൊതിക്കുന്നു എന്നര്‍ത്ഥം വരുന്ന വിവിധ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ കാണിക്കുക കൂടി ചെയ്യുമ്പോള്‍! രസകരമായ ചില സന്ദര്‍ഭങ്ങള്‍ ഏച്ചുകെട്ടലുകളില്ലാതെ കഥയില്‍ കൊരുത്തിടുവാനും, അതിനു ചേരുന്ന രീതിയില്‍ സംഭാഷണങ്ങളൊരുക്കുവാനും രചയിതാവിനായി എന്നതാണ് ചിത്രത്തിന് അല്പം ജീവന്‍ നല്‍കുന്നത്.

 സംവിധാനം [ 3/10 ]

ആദ്യ അരമണിക്കൂറോളം വളരെ വേഗത്തില്‍ ആകര്‍ഷകമായി പറഞ്ഞുപോയ കഥയ്ക്ക് പിന്നീടതിന്റെ ഒഴുക്കു നഷ്ടപ്പെടുന്നു. ഒന്നും സംഭവിക്കാതെ കടന്നുപോവുന്ന മധ്യഭാഗം ചിത്രത്തിനോടുള്ള പ്രേക്ഷകന്റെ ആവേശം കളയുന്നു. ഒരു കാര്യം അറിയില്ലെങ്കില്‍ അതു മനസിലാക്കുവാന്‍ ശ്രമിക്കുക എന്ന പ്രായോഗിക ബുദ്ധിപോലും കാണിക്കാത്ത ഒരു എം.ബി.എ.-ക്കാരനെ സങ്കല്പിച്ചത് വല്ലാതെ കടന്നുപോയി. നായകനും നായികയ്ക്കും വ്യക്തിത്വം നല്‍കുന്നതില്‍ സംവിധായകന്‍ മനസുവെച്ചില്ല. മനോഹരമായ ചിത്രീകരണശൈലിയും ഷോട്ടുകളിലെ വൈവിധ്യവുമാണ് സംവിധായകന്റെ മികവായി പറയാവുന്നത്. ഗാനരംഗങ്ങളില്‍ പ്രത്യേകിച്ചും ഈ മികവ് പ്രകടമാണ്.

 അഭിനയം [ 4/10 ]

സീരിയലുകളിലെന്നതു പോലെ, ഫുള്‍ മേക്കപ്പില്‍ ഉറക്കമുണരുന്നവയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ലാളിച്ചു വഷളാക്കിയ തനി കോമാളിയായി ജയസൂര്യ നന്നായിട്ടുണ്ട്. ഒടുവിലങ്ങിനെയല്ല എന്നു പറയുന്നതില്‍ വിശ്വസിനീയത കൊണ്ടുവരുവാന്‍ കഴിഞ്ഞില്ലെന്നു മാത്രം! കാവ്യയായി ഭാമയുടെ കഥാപാത്രത്തിന് തുടര്‍ച്ച തോന്നിച്ചില്ല. വിവാഹത്തിനു മുന്‍പ് തന്റേടത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന കാവ്യ, ശേഷം മിണ്ടാട്ടം പോലുമില്ലാത്ത എല്ലാം സഹിച്ച് ഒതുങ്ങുന്ന ഒരുവളായി മാറുന്നു. ഒടുവിലെ രംഗങ്ങളില്‍ ഏതാണ്ട് പത്തോ പതിനഞ്ചോ മിനിറ്റ് ഭാമയ്ക്ക് സംസാരം പോലുമില്ല! സംവൃത സുനില്‍ അവതരിപ്പിച്ച, വിവേകിന്റെ സുഹൃത്തായ ട്രീസയാണ് ചിത്രത്തില്‍ ശ്രദ്ധ നേടുന്ന മറ്റൊരു കഥാപാത്രം. സുരാജ് വെഞ്ഞാറമ്മൂടിന്റെ വക്കീല്‍-പാചകക്കാരന്‍ വേഷം വിശ്വസിനീയമല്ല. പക്ഷെ, രംഗങ്ങള്‍ക്ക് തമാശയുടെ നിറം നല്‍കുന്നതില്‍ സുരാജ് വിജയിച്ചിട്ടുണ്ട്. കേട്ടിട്ടുള്ള തമാശകള്‍ പോലും സ്വതസിദ്ധമായ അവതരണത്തിലൂടെ അദ്ദേഹം ആസ്വാദ്യകരമാക്കി. വിവേകിന്റെ മാതാപിതാക്കളായെത്തുന്ന സിദ്ദിഖും രേഖയും തരക്കേടില്ലാതെ അഭിനയിച്ചിരിക്കുന്നു. ആവര്‍ത്തന വിരസതയുണ്ടാക്കുന്ന സംഭാഷണങ്ങളിലൂടെ മടുപ്പിക്കുന്ന ഒരു കഥാപാത്രമാണ് നെടുമുടി വേണു അവതരിപ്പിക്കുന്ന ഫ്രെഡി അങ്കിള്‍. മറ്റു വേഷങ്ങളിലെത്തുന്ന ഗണേഷ് കുമാര്‍, ദേവന്‍, മല്ലിക സുകുമാരന്‍, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ഒരു പാട്ടു രംഗത്തില്‍ മാത്രമെത്തുന്ന നവ്യ നായരെപ്പോലെ അതിഥി താരങ്ങള്‍ തന്നെ.

 സാങ്കേതികം [ 4/5 ]

അനില്‍ നായരിന്റെ ഛായാഗ്രഹണവും മനോജിന്റെ ചിത്രസംയോജനവും ചിത്രത്തിനൊരു മുതല്‍ക്കൂട്ടാണ്. പുതുമ തോന്നിക്കുന്ന രീതിയില്‍ ചിത്രത്തെ ഒരുക്കിയെടുക്കുവാന്‍ ഇവരിരുവര്‍ക്കും സാധിച്ചിട്ടുണ്ട്. സീനില്‍ വരുന്ന ഭാഗങ്ങളാകെ മോടികൂട്ടി എടുക്കുക എന്നതായിരുന്നു സുജിത് രാഘവിന്റെ കലാസംവിധാനം. ഗാനരംഗങ്ങളില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള മുരുകേഷിന്റെ ഇഫക്ടുകളും നന്ന്. മോഹന്‍ സിത്താരയുടെ പിന്നണി സംഗീതവും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ തരക്കേടില്ല. ചിത്രത്തില്‍ തിരുകി കയറ്റിയതെങ്കിലും, സൈനോജിന്റെ ശബ്ദത്തിലുള്ള “എനിക്കു പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്...” എന്ന ഗാനം വിശേഷിച്ചും മികവു പുലര്‍ത്തി. എസ്. രമേശന്‍ നായര്‍ എഴുതി, എം.ജി. രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തിലുള്ള ‘രാക്കുയിലിന്‍ രാഗസദസില്‍’ എന്ന ചിത്രത്തിലെ “പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...” എന്ന ഗാനം വിജയ് യേശുദാസിന്റെ ശബ്ദത്തില്‍ ചില പരിഷ്കാരങ്ങളോടെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. അച്ഛന്‍ പാടിയ യഥാര്‍ത്ഥ ഗാനം മകന്റെ ശബ്ദത്തില്‍ വന്നപ്പോള്‍ ആ പാട്ടിന്റെ ആത്മാവു തന്നെ നഷ്ടമായതുപോലെ! കുത്തി തിരുകിയ നൃത്ത-സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലില്ല എന്നത് ആശ്വസിക്കുവാന്‍ വക നല്‍കുന്നതാണ്.

 ആകെത്തുക [ 4.0/10 ]

പരസ്പരം ചേര്‍ന്നു പോവാത്ത രണ്ടുപേര്‍ വിവാഹം കഴിച്ചാല്‍ എന്തുസംഭവിക്കും എന്ന ചിന്തയില്‍ നിന്നുമാണ് ഈ ചിത്രമുണ്ടായതെന്നാണ്‌ സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരമൊരു നേര്‍ത്ത നൂലില്‍ തൂങ്ങി ഒരു ചിത്രമെടുത്തതിന്റെ കുഴപ്പങ്ങളൊക്കെ ഈ സിനിമയ്ക്കുണ്ട്. രണ്ടു മണിക്കൂറില്‍ പറഞ്ഞു തീര്‍ക്കാവുന്ന വിഷയത്തിന് മൂന്നു മണിക്കൂറിനടുത്ത് ദൈര്‍ഘ്യം വന്നത് സംവിധായകന്റെ ശീലത്തിന്റെ പ്രശ്നമാവാം. ഇവരെപ്പോലെയുള്ളവരൊക്കെ വിവാഹിതരായാലും കാര്യമായൊന്നും സംഭവിക്കില്ലെന്നാണ് ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസിലാവുക. ചിത്രത്തിന്റെ അണിയറക്കാര്‍ ഉദ്ദേശിച്ചത് എന്തായാലും ഇങ്ങിനെയാവില്ലല്ലോ! ഇടയ്ക്ക് ഭാമയുടെ കഥാപാത്രം വിവേകിനോട് പറയുന്നതുപോലെ, ‘ദേഷമോ സങ്കടമോ അല്ല, സഹതാപമാണ് തോന്നുന്നത്!’; ചിത്രത്തിന്റെ സൃഷ്ടാക്കളോട് കാണികള്‍ക്ക് പറയുവാനുള്ളതും മറ്റൊന്നാവില്ല!

Description: Ivar Vivahitharayal - A Malayalam (Malluwood) film directed by Saji Surendran; starring Jayasurya, Bhama, Samvritha Sunil, Siddique, Rekha, Nedumudi Venu, Suraj Venjarammood, Devan, Mallika Sukumaran, Ganesh Kumar, Anoop Menon, Suresh Krishna, Navya Nair (Guest Appearance); Produced by S. Gopakumar; Story, Screenplay and Dialogues by Krishna Poojapppura; Camera (Cinematography) by Anil Nair; Editing by Manoj; Art Direction by Sujith Raghav; Stunts (Action) by ; Background Score by Mohan Sithara; Effects by Murukesh; Titles by ; Make-up by ; Lyrics by Girish Puthencheri; Music by M. Jayachandran; Choreography by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 12 2009 Release.
--

Sunday, June 14, 2009

വിലാപങ്ങള്‍ക്കപ്പുറം (Vilapangalkappuram)

Vilapangalkkappuram (Beyond Cries) - A film by T.V. Chandran starring Priyanka, Suhasini, Thilakan.
ഭൂമിമലയാള’ത്തിനു ശേഷം (പുറത്തിറങ്ങിയതു പ്രകാരം) ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം കൂടി വെളിച്ചം കാണുന്നു, ‘വിലാപങ്ങള്‍ക്കപ്പുറം’. രണ്ടായിരത്തിയെട്ടിലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച അഭിനേത്രിയായി പ്രിയങ്ക നായര്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ ചിത്രത്തിലെ സാഹിറ എന്ന കഥാപത്രത്തിലൂടെയാണ്. 2002-ലെ ഗുജറാത്ത് വംശീയ കലാപം പശ്ചാത്തലമാവുന്ന ഈ ചിത്രത്തിന്റെ കഥയിലൂടെ ആര്യാടന്‍ ഷൌക്കത്തിന് മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി. ആര്യാടന്‍ ഷൌക്കത്ത് പണം മുടക്കിയ ഈ ചിത്രത്തിലെ തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയും സംവിധാ‍യകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. സുഹാസിനി, ബിജു മേനോന്‍, തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ശുഷ്കമായൊരു കഥ, അതു തന്നെ പൂര്‍ണമായി പറഞ്ഞിട്ടുമില്ല. ഗുജറാത്തില്‍ നിന്നും കേരളത്തിലേക്കുള്ള സാഹിറയുടെ വരവു തന്നെ യുക്തിസഹമല്ല. അതു മറക്കാമെന്നു വെച്ചാലും, പൊടുന്നനെ എല്ലാം നഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക്, അതിന്റെ ഞെട്ടല്‍ മാറി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പൊഴും, തന്റെ ശരീരം കാത്തുരക്ഷിക്കുക എന്നതു മാത്രമായിരിക്കുമോ എക ആവശ്യം? വ്യത്യസ്ത സാഹചര്യങ്ങളില്‍ തന്റെ രക്ഷയ്ക്കെത്തുന്ന ഡോ. മേരി വര്‍ഗീസിനെ ഉമ്മയായും ഗോപാലേട്ടനെ ബാപ്പയായും സാഹിറ കരുതുന്നു. എന്നാല്‍ സാഹിറയ്ക്ക് ഇവരോടുള്ള മാനസികമായ അടുപ്പം വ്യക്തമാക്കുവാന്‍ തക്ക സന്ദര്‍ഭങ്ങളൊന്നും ചിത്രത്തിലില്ല. മനസിനെ തൊടുന്ന ഏതാനും ചില വൈകാരിക നിമിഷങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുതിയതായൊന്നും ചിത്രം പറയുന്നുമില്ല.

 സംവിധാനം [ 2/10 ]

അഭിനേതാക്കളെ പ്രത്യേകമെടുത്തു നോക്കിയാല്‍ തെറ്റൊന്നും പറയുവാന്‍ കഴിയുകയില്ലെങ്കിലും, ചിത്രത്തിനുതകുന്ന രീതിയില്‍ ഇവരെ ഒത്തിണക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടില്ല. ബിജു മേനോന്‍ അവതരിപ്പിച്ച ഡോ. ഗോപിനാഥ്, നന്ദു അവതരിപ്പിച്ച കഥാപാത്രം എന്നിവയൊക്കെ ചിത്രത്തിന് അധികപ്പറ്റാണ്. സാഹിറയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍, അവയെ കൂട്ടിയിണക്കുന്ന ദുര്‍ബലമായ കണ്ണികളോടെ, കാണിക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്. അനീതിക്കെതിരെ പോരാടുന്ന ഒരു സ്ത്രീയായി സാഹിറ ഒടുവില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും അതിലേക്കുള്ള സാഹിറയുടെ യാത്ര ചിത്രത്തിനു വിഷയമാവുന്നില്ല. വേട്ടയാടപ്പെടുന്നത് കാണിക്കുവാന്‍ എളുപ്പമാണ്, പക്ഷെ ഇര രക്ഷപെട്ട് തിരികെയെത്തുന്നതിനെക്കുറിച്ചു പറയുക അത്ര എളുപ്പമല്ലല്ലോ! ക്യാമറയ്ക്ക് മുന്നില്‍ വന്ന് പേരു പറഞ്ഞു പോവുന്നതു പോലെയുള്ള ചില ഷോട്ടുകളൊക്കെ, അതും ഒന്നിലധികം പ്രാവശ്യം, ഇന്നത്തെ അമച്വര്‍ നാടകങ്ങളെപ്പോലും നാണിപ്പിക്കും.

 അഭിനയം [ 6/10 ]

അഭിനേതാക്കളുടെ പ്രകടനമാണ് ഈ സിനിമയില്‍ എടുത്തു പറയേണ്ടതായുള്ള ഒരു ഘടകം. സാഹിറ എന്ന പെണ്‍കുട്ടിയെ പ്രിയങ്ക കഴിയുന്നത്ര സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ശക്തമായ ഒരു തിരക്കഥയുടെ പിന്‍ബലമുണ്ടായിരുന്നെങ്കില്‍, മറക്കുവാനാവാത്ത ഒരു കഥാപാത്രമായി സാഹിറ മാറുമായിരുന്നു. പല ഘട്ടങ്ങളിലായി സാഹിറയുടെ രക്ഷകരും ശിക്ഷകരുമാവുന്ന കഥാപാത്രങ്ങളായി സുഹാസിനി, തിലകന്‍, സുധീഷ്, വി.കെ. ശ്രീരാമന്‍ തുടങ്ങിയവരും മോശമായില്ല. ബിജു മേനോന്‍, എം.ആര്‍. ഗോപകുമാര്‍, നന്ദു, നിലമ്പൂര്‍ അയിഷ, ശാന്താദേവി, ഇന്ദ്രന്‍സ്, സീനത്ത്, കൃപ തുടങ്ങിയ മറ്റുള്ളവര്‍ക്ക് പേരിനൊരു കഥാപാത്രമായി നില്‍ക്കുക എന്നതിനപ്പുറം ചിത്രത്തിലൊന്നും ചെയ്യുവാനില്ല.

 സാങ്കേതികം [ 3/5 ]

ഛാ‍യാഗ്രഹണത്തില്‍ എം.ജെ. രാധാകൃഷ്ണനും ചിത്രസംയോജനത്തില്‍ ബീന പോളും ചിത്രമാവശ്യപ്പെടുന്ന സാങ്കേതിക മികവ് കൈവരിച്ചിട്ടുണ്ട്. ഐസക് തോമസ് കൊടുക്കാപ്പള്ളി ഒരുക്കിയ പശ്ചാത്തല സംഗീതവും ശ്രദ്ധേയമായിരുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി, എം. ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ മഞ്ജരി പാടിയ “മുള്ളുള്ള മുരിക്കിന്മേല്‍...” എന്നൊരു ഗാനമാണ് ചിത്രത്തിലുള്ളത്. അധികം ശബ്ദകോലാഹലങ്ങളില്ലാതെ ഒരുക്കിയിരിക്കുന്ന ഈ ഗാനം സന്ദര്‍ഭത്തോടിണങ്ങുന്നു. മഞ്ജരിയുടെ ആലാപനവും നന്ന്.

തികച്ചും ഭീകരമായ ഒരു അനുഭവമായി മാറേണ്ട, ഗുജറാത്ത് കലാപത്തിന്റെ കാഴ്ചകളൊന്നും അത്ര വിശ്വസിനീയമായല്ല ഒരുക്കിയിരിക്കുന്നത്. കലാപത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ചിത്രത്തില്‍ പ്രകടമായി വന്നില്ല.

 ആകെത്തുക [ 3.75/10 ]

സാഹിറയുടെ അവസ്ഥയ്ക്കൊരു കാരണം എന്നതിനപ്പുറം ഗുജറാത്തിലെ കലാപം ചിത്രത്തിനൊരു വിഷയമാവുന്നില്ല. ഈ വര്‍ഷാരംഭത്തില്‍ പുറത്തിറങ്ങിയ നന്ദിതാ ദാസ് ചിത്രമായ ‘ഫിറാഖ്’ ഇവിടെ ഓര്‍ത്തുപോവുന്നു. സംവിധായികയുടെ വ്യക്തിപരമായ വീക്ഷണങ്ങളായിരിക്കാമെങ്കില്‍ പോലും, എത്ര മികവോടെയാണ് അവര്‍ വിഷയം അവതരിപ്പിച്ചത്! കലാപം നേരില്‍ കാണുന്ന, അതിന്റെ ദുരിതങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു അവസ്ഥയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു അതുപോലെയുള്ള ചിത്രങ്ങള്‍. മറിച്ചു ചിന്തിക്കുവാനൊരു പ്രേരണയാകുവാനും അവയ്ക്കു കഴിയുന്നു. എന്നാലിവിടെയോ? പണ്ടെങ്ങോ ഉപേക്ഷിക്കേണ്ടിയിരുന്ന ചലച്ചിത്ര ആഖ്യാനശൈലിയും താങ്ങി, കപടസമാന്തര സിനിമയെടുക്കുവാനൊരു വൈകാരിക വിഷയം മാത്രമാവുന്നു ഗുജറാത്ത് കലാപം, അതില്‍ നിന്നും രക്ഷപെടുന്ന ഇര! അനാഥത്വത്തിന്റെ, സ്ത്രീശരീരം വേട്ടയാടപ്പെടുന്നതിന്റെ എത്രയോ കഥകള്‍ ഇതിനോടകം വന്നു കഴിഞ്ഞു. സംവിധായകന്റെ കഴിഞ്ഞ ചിത്രമായ ‘ഭൂമിമലയാള’ത്തിലും കഥ വ്യത്യസ്തമല്ല, പശ്ചാത്തലം മാത്രം മാറുന്നു. മണിയറയില്‍ നിന്നും ഇരുളിലേക്ക് ഓടിമറയുന്ന നവവധുവിനെ പിന്നെ കാണിക്കുന്നത് അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവരുടെ മുന്‍ നിരയിലാണ്. ആ കാലയളവിലെ അവളുടെ യാത്രയായിരുന്നു ചിത്രമെങ്കില്‍ അതിനൊരു പുതുമയുണ്ട്. ഇതതൊന്നുമല്ലാതെ പഴയ പലതിന്റെയും ആവര്‍ത്തനം മാത്രമായ ‘വിലാപങ്ങള്‍ക്കപ്പുറം’, പ്രേക്ഷകന് നിരാശകള്‍ക്കപ്പുറം ഒന്നും നല്‍കുവാന്‍ പ്രാപ്തിയുള്ളതല്ല.

Description: Vilapangalkappuram (Beyond Cries) - A Malayalam (Malluwood) film directed by T.V. Chandran; starring Priyanka, Suhasini, Biju Menon, Thilakan, M.R. Gopakumar, V.K. Sreeraman, Sudheesh, Nilambur Ayesha, Santha Devi, Kripa; Produced by Aryaadan Shaukath; Story by Aryaadan Shaukath; Screenplay and Dialogues by T.V. Chandran; Camera (Cinematography) by M.J. Radhakrishnan; Editing by Beena Paul; Art Direction by ; Stunts (Action) by ; Background Score by Issac Thomas Kodukkappally; Effects by ; Titles by ; Make-up by ; Lyrics by Girish Puthencheri; Music by M. Jayachandran; Choreography by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 12 2009 Release.
--

Thursday, June 4, 2009

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ - കേരളം'08

Kerala State Film Awards 2008 - Adoor Gopalakrishnan (Best Director, Script Writer), Lal (Best Male Actor), Priyanka Nair (Best Female Actor) and Madhupal (Best Debutant Director).
ജൂണ്‍ 3, 2008: തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പു മന്ത്രി എം.എ. ബേബി രണ്ടായിരത്തിയെട്ടിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രസിദ്ധ കന്നഡ സംവിധായകന്‍ ഗിരീഷ് കാസറവള്ളി, അധ്യക്ഷനായ ജൂറിയാണ് ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ഇരുപത്തിയേഴ് സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്കെത്തിയത്. ഇവ കൂടാതെ രണ്ട് ഹൃസ്വചിത്രങ്ങള്‍, കുട്ടികളുടെ രണ്ട് ചിത്രങ്ങള്‍ എന്നിവയും അതാത് വിഭാഗങ്ങളില്‍ മത്സരത്തിനെത്തി.

 വാര്‍ത്ത

മാതൃഭൂമി
മലയാള മനോരമ
The Hindu

 അവാര്‍ഡുകള്‍, വിശേഷങ്ങള്‍

Kerala State Film Awards 2008 - Mamukkoya (Best Comedian), Niveditha Thomas (Best Child Actor), M. Jayachandran (Best Music Director), Sankar Mahadevan (Best Male Singer) and Manjari (Best Female Singer).
സിനിമ
• ഒരുപെണ്ണും രണ്ടാണും (സംവിധാനം: അടൂര്‍ ഗോപാലകൃഷ്ണന്‍)

സംവിധായകന്‍
• അടൂര്‍ ഗോപാലകൃഷ്ണന്‍ (ചിത്രം: ഒരു പെണ്ണും രണ്ടാണും)
നാലു പെണ്ണുങ്ങള്‍’ എന്ന മുന്‍‌ചിത്രത്തിനു സമാനമായ ആഖ്യാനശൈലിയെന്ന് പറയപ്പെടുന്നു. അതിനില്ലാത്ത മികവ് (കഴിഞ്ഞ അവാര്‍ഡ് കമ്മറ്റി കാണാതെ പോയത്) ഇതിന്? കാണാത്തതിനാല്‍ കൂടുതല്‍ അഭിപ്രായങ്ങളില്ല.

കഥാകൃത്ത്
• ആര്യാടന്‍ ഷൌക്കത്ത് (ചിത്രം: വിലാപങ്ങള്‍ക്കപ്പുറം)

തിരക്കഥാകൃത്ത്
• അടൂര്‍ ഗോപാലകൃഷ്ണന്‍ (ചിത്രം: ഒരു പെണ്ണും രണ്ടാണും)
‘നാലു പെണ്ണുങ്ങളു’ടെ ശൈലിയില്‍ നിന്നും വലിയ വ്യത്യാസം ഈ സിനിമയില്‍ പ്രതീക്ഷിക്കുന്നില്ല. ‘നാലു പെണ്ണുങ്ങളി’റങ്ങിയ വര്‍ഷം മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയത് സത്യന്‍ അന്തിക്കാടിന്റെ ‘വിനോദയാത്ര’യാണെന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. പ്രമേയത്തിലും അവതരണത്തിലും പുതുമയുള്ള തിരക്കഥകള്‍ ചിലതെങ്കിലും 2008-ല്‍ ഉണ്ടായിട്ടുണ്ട്. അവയെയൊന്നും പരിഗണിക്കാതെ ഇതിന് അവാര്‍ഡ് നല്‍കുമ്പോള്‍, അന്നോ ഇന്നോ അവാര്‍ഡ് കമ്മറ്റിക്കു പിഴച്ചുവെന്നു മാത്രം ചോദ്യം!

നടന്‍
• ലാല്‍ (ചിത്രം: തലപ്പാവ്)
അര്‍ഹിക്കുന്ന അംഗീകാരം.

നടി
• പ്രിയങ്ക നായര്‍ (ചിത്രം: വിലാപങ്ങള്‍ക്കപ്പുറം)
കണ്ടില്ലെങ്കിലും നന്നാവുമെന്നു തന്നെ കരുതുന്നു. ‘വെയില്‍’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനേത്രിയെന്ന നിലയില്‍ ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക.

നവാഗത സംവിധായകന്‍
• മധുപാല്‍ (ചിത്രം: തലപ്പാവ്)
മധുപാലിനോളം അര്‍ഹതയുള്ള മറ്റൊരു നവാഗതസംവിധായകന്‍ രണ്ടായിരത്തിയെട്ടില്‍ ഇല്ല തന്നെ.

ഹാസ്യനടന്‍
• മാമുക്കോയ (ചിത്രം: ഇന്നത്തെ ചിന്താവിഷയം)
മലയാള സിനിമയില്‍ ഇന്നുള്ള ഹാസ്യതാരങ്ങളില്‍, തനിക്കു കിട്ടുന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട്, ‘ഓവറാ’ക്കാതെ അഭിനയിക്കുന്ന അപൂര്‍വ്വം ഹാസ്യനടന്മാരില്‍ ഒരാള്‍. ഒന്നിലധികം സിനിമകളില്‍ ശ്രദ്ധേയമായ ഹാസ്യാഭിനയം കാഴ്ചവെച്ച അനൂപ് ചന്ദ്രനെക്കൂടി പരിഗണിക്കാമായിരുന്നു.

ബാലതാരം
• നിവേദിത തോമസ് (ചിത്രം: വെറുതേ ഒരു ഭാര്യ)
കുട്ടി പ്ലസ് ടൂവിനാണെങ്കിലും നാവ് എം.എ.ക്കാണെന്ന് പറയിപ്പിക്കാത്ത അഭിനയം. സംവിധായകന്‍ അക്കു അക്ബറിനും രചയിതാവ് കെ. ഗിരീഷ് കുമാറിനും അഭിമാനിക്കുവാന്‍ വകയുണ്ട്.

രണ്ടാമത്തെ സിനിമ
ഭൂമിമലയാളം (സംവിധാനം: ടി.വി. ചന്ദ്രന്‍)
വീതം വെപ്പിലെ ഒരു വിഹിതം അങ്ങോട്ടും പോയി, അത്ര മാത്രം!

രണ്ടാമത്തെ നടന്‍
• അനൂപ് മേനോന്‍ (ചിത്രം: തിരക്കഥ)
ഗുല്‍മോഹറി’ല്‍ രഞ്ജിത്ത്, ഒന്നിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍; ഇവരെക്കാളൊക്കെ മികവ് ‘തിരക്കഥ’യിലെ അനൂപ് മേനോനുണ്ടാ‍യിരുന്നു എന്നു കരുതുന്നില്ല.

രണ്ടാമത്തെ നടി
• പ്രവീണ (ചിത്രം: ഒരു പെണ്ണും രണ്ടാണും)
നടിമാരുടെ രണ്ട് ചിത്രവും വെളിച്ചം കണ്ടിട്ടില്ല. അതിനാല്‍ പ്രവീണയുടെ ‘ഒന്നാം നടി താനെ’ന്ന വാദത്തിന് തത്കാലം മറുപടിയില്ല.

പ്രത്യേക പുരസ്കാരം
• ബയോസ്കോപ്പ് (സംവിധാനം: മധുസൂദനന്‍)
ഇങ്ങിനെയൊരു ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ കേട്ടു. ഇറങ്ങുമോയെന്തോ!

കലാമൂല്യമുള്ള ജനപ്രിയ ചിത്രം
ഇന്നത്തെ ചിന്താവിഷയം (സംവിധാനം: സത്യന്‍ അന്തിക്കാട്)
ഹ ഹ ഹ.. മറ്റൊരു വീതംവെയ്പ്പ്. ഈ കലാമൂല്യം എങ്ങിനെയാണോ അളക്കുക! ഈ സിനിമയിലുമധികം ജനപ്രീതി നേടിയ ഒന്നു രണ്ടു നല്ല ചിത്രങ്ങളെങ്കിലും ഉണ്ടായിരുന്നില്ലേ എന്നതാണ് ഇന്നത്തെ ചിന്താവിഷയം!

ഛായാഗ്രഹണം
• എം.ജെ. രാധാകൃഷ്ണന്‍ (ചിത്രം: ബയോസ്കോപ്പ്)
അടയാള’ങ്ങളുടെ, ‘തിരക്കഥ’യുടെ നിലവാരത്തിലുള്ള ഛായാഗ്രഹണത്തിനാണ് ഈ അവാര്‍ഡെങ്കില്‍, ഛായാഗ്രഹണത്തില്‍ അവയിലും മികവു പുലര്‍ത്തിയ ഒരുപിടി ചിത്രങ്ങള്‍ കഴിഞ്ഞ കൊല്ലം ഇറങ്ങിയിരുന്നു. ‘തലപ്പാവി’നു ക്യാമറ ചലിപ്പിച്ച അഴകപ്പന്‍, ‘കല്‍ക്കട്ട ന്യൂസി’ന്റെ ഛായാഗ്രാഹകന്‍ എസ്. കുമാര്‍ തുടങ്ങിയവരുടെ ശ്രമങ്ങള്‍ ജൂറി കണ്ടിരുന്നില്ലേ?

ചിത്രസംയോജനം
• ബീന പോള്‍ (ചിത്രം: ബയോസ്കോപ്പ്)
കഴിഞ്ഞവര്‍ഷം ആകെ ചിത്രസംയോജനം ചെയ്തത് (അറിവില്‍) ഈ ചിത്രം. അതിനവാര്‍ഡും!

പാശ്ചാത്തല സംഗീതം
• ചന്ദ്രന്‍ വെയ്യാട്ടുന്മേല്‍ (ചിത്രം: ബയോസ്കോപ്പ്)
കേള്‍ക്കാത്തൊരു പേര്! കൊള്ളാമോ ആവോ!

സംഗീതസംവിധാനം
• എം. ജയചന്ദ്രന്‍ (ചിത്രം: മാടമ്പി)
തുടര്‍ച്ചയായ രണ്ടാം വര്‍ഷം. ദേബ് നാഥ് മിശ്രയുടെ ‘കല്‍ക്കട്ട ന്യൂസി’ലെ ഗാനങ്ങള്‍, ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതസംവിധാനത്തിലുള്ള ‘മൈ മദേഴ്സ് ലാപ്‌ടോപ്പി’ലെ ഗാനങ്ങള്‍, ജോണ്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്ന ‘ഗുല്‍മോഹറി’ലെ ഗാനങ്ങള്‍, വി. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തിലുള്ള ‘മിഴികള്‍ സാക്ഷി’യിലെ ഗാനങ്ങള്‍, ശരത്തിന്റെ ‘തിരക്കഥ’യിലെ ഗാനങ്ങള്‍; ഇങ്ങിനെ നല്ല ഗാനങ്ങളുടെ നീണ്ട നിരതന്നെയുള്ളപ്പോള്‍ “കല്യാണക്കച്ചേരി പാടാമെടീ...”, “അമ്മമഴക്കാറിനു കണ്‍‌നിറഞ്ഞു...” ഈ ഗാനങ്ങളൊക്കെയോ മികച്ചത്?

ഗാനരചയിതാവ്
• ഒ.എന്‍.വി. കുറുപ്പ് (ചിത്രം: ഗുല്‍മോഹര്‍‍, ഗാനം: “ഒരുനാള്‍ ശുഭരാത്രി...”)
മത്സരമില്ലാത്ത ഒരു വിഭാഗം. ചേര്‍ത്തുവെയ്ക്കാവുന്നത് ഒ.എന്‍.വി-യുടെ തന്നെ ‘മിഴികള്‍ സാക്ഷി’യിലെ ഗാനങ്ങള്‍.

ഗായകന്‍
• ശങ്കര്‍ മഹാദേവന്‍ (ചിത്രം: മാടമ്പി, ഗാനം: “കല്യാണക്കച്ചേരി പാടാമെടീ...”)
ആദ്യം കേള്‍ക്കുമ്പോള്‍ തോന്നുന്ന രസത്തിനപ്പുറം എന്തു മികവാണിതിന്?

ഗായിക
• മഞ്ജരി (ചിത്രം: വിലാപങ്ങള്‍ക്കപ്പുറം, ഗാനം: “മുള്ളുള്ള മുരിക്കിന്മേല്‍...”‌)
പ്രസ്തുത ഗാനം പൂര്‍ണരൂപത്തില്‍ കേള്‍ക്കുവാന്‍ കഴിഞ്ഞില്ല. മഞ്ജരിയുടെ തന്നെ “മഞ്ഞുനീരില്‍ ചെന്തീക്കനല്‍...” (ചിത്രം: തിരക്കഥ) എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. മഞ്ജരി അര്‍ഹിക്കുന്നതു തന്നെ ഈ അവാര്‍ഡ്.

കലാസംവിധാനം
• മനു ജഗത് (ചിത്രം: കല്‍ക്കട്ട ന്യൂസ്)
കുറ്റം പറയുവാനില്ലാത്ത മറ്റൊരു അവാര്‍ഡ്.

ശബ്ദലേഖനം
• ടി. കൃഷ്ണനുണ്ണി, ഹരികുമാര്‍ (ചിത്രം: ഒരു പെണ്ണും രണ്ടാണും)

മേക്കപ്പ്
• രഞ്ജിത്ത് അമ്പാടി (ചിത്രം: തിരക്കഥ)
കൃത്രിമത്വം തോന്നാത്ത രീതിയില്‍ പ്രിയമണിയെ അവസാനരംഗങ്ങള്‍ക്കായി ഒരുക്കിയ രഞ്ജിത്ത് തീര്‍ച്ചയായും ഈ അംഗീകരം അര്‍ഹിക്കുന്നു.

വസ്ത്രാലങ്കാരം
• കുമാര്‍ എടപ്പാള്‍ (ചിത്രം: വിലാപങ്ങള്‍ക്കപ്പുറം)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്
• ശ്രീജ (ചിത്രം: മിന്നാമിന്നിക്കൂട്ടം)

നൃത്തം
• ബൃന്ദ വിനോദ് (ചിത്രം: കല്‍ക്കട്ട ന്യൂസ്)
തുടര്‍ച്ചയായി രണ്ടാമതും! നൃത്തത്തിനു പ്രാധാന്യമില്ലാത്ത, നൃത്തമെന്ന പേരില്‍ കൂട്ടാവുന്ന ഒന്നും കാണുവാനില്ലാത്ത ഒരു ചിത്രത്തിനു തന്നെ ഈ കൊല്ലവും!

പ്രൊസസിംഗ് സ്റ്റുഡിയോ
• ചിത്രാഞ്ജലി (ചിത്രം: ബയോസ്കോപ്പ്)

 ജൂറി

ചലച്ചിത്രവിഭാഗം
• അധ്യക്ഷന്‍ - ഗിരീഷ് കാസറവള്ളി
• അംഗങ്ങള്‍ - പ്രിയനന്ദനന്‍, സണ്ണി ജോസഫ്, റോഷന്‍ ആന്‍ഡ്രൂസ്, വി.ടി. മുരളി, ബി.എം. സുഹറ, ഒ.വി. ഉഷ
• മെംബര്‍ സെക്രട്ടറി - ഡോ. കെ.എസ്. ശ്രീകുമാര്‍

രചനാവിഭാഗം
• അധ്യക്ഷന്‍ - വിജയകൃഷ്ണന്‍
• അംഗങ്ങള്‍ - ഡോ. സുജ സൂസന്‍ ജോര്‍ജ്ജ്, എന്‍.പി. സജീഷ്
• മെംബര്‍ സെക്രട്ടറി - ഡോ. കെ.എസ്. ശ്രീകുമാര്‍

ഒന്നുമില്ലെങ്കിലും അംഗങ്ങളില്‍ ചിലരുടെ പേരുകളെങ്കിലും പരിചിതമായി തോന്നുന്നു. 2007-ലെ അവാര്‍ഡുകളെ അപേക്ഷിച്ച്, തെറ്റുപറയുവാനില്ലാത്ത തീരുമാനങ്ങളാണ് അധികവും ഉണ്ടായിരിക്കുന്നത്. മികച്ച രണ്ടാമത്തെ നടന്‍, നടി എന്നീ അവാര്‍ഡുകള്‍ ഉണ്ടാവില്ല; പകരം സഹനടന്‍, സഹനടി എന്നിവയാവും ഉണ്ടാവുക എന്ന് കഴിഞ്ഞകൊല്ലം പറഞ്ഞിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമാക്കപ്പെട്ടില്ല. മലയാള സിനിമയ്ക്ക് അതിന്റെ തനിമ നഷ്ടപ്പെട്ടുവെന്നും, അന്യഭാഷാചിത്രങ്ങളുടെ അനുകരണങ്ങളാണ് അധികവും ഉണ്ടാവുന്നതെന്നും ജൂറി തിരിച്ചറിഞ്ഞിരിക്കുന്നു! അവാര്‍ഡിനു പരിഗണിച്ച ചിത്രങ്ങള്‍, കലാകാരന്മാര്‍ എന്നിവരുടെ വിവരങ്ങളും; എന്തുകൊണ്ട് അവാര്‍ഡിന് ജേതാക്കള്‍ അര്‍ഹരായി, അല്ലെങ്കില്‍ മറ്റു ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്ക് അര്‍ഹമായില്ല എന്നതൊക്കെ വിശദമായി ചലച്ചിത്ര അക്കാദമി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. (പക്ഷെ, അവിടെ അവാര്‍ഡ് പ്രഖ്യാപനം പോലുമില്ല!)
Description: Kerala State Film Awards 2008 News and Comments. Best Film - Oru Pennum Randanum by Adoor Gopalakrishnan. Best Director - Adoor Gopalakrishnan for Oru Pennum Randanum. Best Male Actor - Lal for his performance in Thalappavu. Best Female Actor - Priyanka for her performance in Vilapangalkappuram. Best Comedian - Mamukkoya for his performance in Innathe Chinthavishayam. Best Child Actor - Niveditha Thomas for her performance in Veruthe Oru Bharya. An analysis in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog.
Picture Curtsey: The Hindu, OneIndia.com, IndiaGlitz, My-Kerala.com, Window2India.com
--