Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Total Visitors
(Since Nov'06)

Monday, August 17, 2009

ഋതു (Ritu)

Ritu - A film review in Malayalam by Haree for Chithravishesham. Film directed by Shyamaprasad starring Nishan, Rima, Asif Ali.
2007-ലെ മികച്ചൊരു ചിത്രമായ ‘ഒരേ കടലി’നു ശേഷം ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരു സിനിമ, പുതുമുഖങ്ങളാണ് അഭിനേതാക്കള്‍, എഴുത്തുകാരനെന്ന നിലയില്‍ ശ്രദ്ധനേടിയ ജോഷ്വ ന്യൂട്ടന്റെ തിരക്കഥ, ആദ്യമായി സിനിമയ്ക്കായെഴുതിയ കഥയെ അധികരിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം; ‘ഋതു’വിന് വിശേഷണങ്ങളിങ്ങിനെ പലതു പറയാം. വചന്‍ ഷെട്ടി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ നിഷാന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'Seasons Change. Do We?' എന്ന ചോദ്യവുമായെത്തുന്ന ചിത്രം പ്രമേയത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു, എന്നാല്‍ തിരക്കഥയിലെ കുറവുകളും അതിലുപരി അപക്വമായ അവതരണവും ചേരുമ്പോള്‍ ചിത്രം എങ്ങുമെങ്ങുമെത്തുന്നില്ല.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

ദൃശ്യങ്ങളേക്കാളുപരി സംഭാഷണങ്ങളിലൂന്നിയാണ് ചിത്രം പുരോഗമിക്കുന്നത്, എന്നാലവയാവട്ടെ അതിനു തക്കവണ്ണം മികച്ചതുമല്ല. സുഹൃത്തക്കളായ മൂന്നുപേര്‍ക്ക് കാലാന്തരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിനു പ്രമേയം. പ്രണയത്തിന്റെയും വഞ്ചനയുടേയും തിരിച്ചറിവുകളുടേയും പാഠങ്ങള്‍ മനസിലാക്കി സ്വയം മാറുന്ന നായകന്‍ ശക്തമായൊരു സാന്നിധ്യമായി പ്രേക്ഷകനില്‍ അവശേഷിക്കേണ്ടതാണ്. തിരക്കഥാകൃത്തായ ജോഷ്വ ന്യൂട്ടണ്‍ ഇവിടെ പരാജയപ്പെടുന്നു. സത്യം മുന്‍പില്‍ തെളിഞ്ഞു കാണുമ്പോഴും, അസത്യങ്ങള്‍ വിശ്വസിക്കുവാനും അതില്‍ മനസുഖം കണ്ടെത്തുവാനും തയ്യാറാവുന്ന മലയാളിയുടെ ബോധങ്ങള്‍ക്കുള്ളില്‍ പ്രമേയത്തെ തളച്ചിടുവാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടില്ല എന്നതാണ് തിരക്കഥയില്‍ കണ്ട ഒരു മേന്മ. അതൊഴികെ മനസില്‍ തങ്ങുന്ന രീതിയിലൊരു കഥാപാത്രത്തെ വികസിപ്പിക്കുവാന്‍ പോലും തിരക്കഥാകൃത്തിനായിട്ടില്ല.

 സംവിധാനം [ 2/10 ]

ശ്യാമപ്രസാദ് എന്ന സംവിധായകന്‍ ഇത്രയും അലക്ഷ്യമായി ഒരു ചിത്രം കൈകാര്യം ചെയ്തു എന്നത് അവിശ്വസിനീയമായിരിക്കുന്നു! അവതരണത്തിലെ പാളിച്ചകള്‍ പലപ്പോഴും ചിത്രത്തില്‍ പ്രകടമാണ്. യാന്ത്രികമായി വാചകങ്ങള്‍ ഉരുവിടുന്ന കുറേപ്പേര്‍ എന്നതിലുപരി അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതിലും സംവിധായകന്‍ വിജയിച്ചില്ല. ഏച്ചുകെട്ടിയ സംഭാഷണങ്ങളില്‍ തൂങ്ങിയുള്ള സിനിമയുടെ പോക്കു കാണുമ്പോള്‍ പലയിടത്തും ചിരിപൊട്ടും. സംവിധായകന്റെ മറ്റു ചിത്രങ്ങളിലെന്ന പോലെ ഗാനങ്ങളുടെ യുക്തമായ ഉപയോഗമാണ് ചിത്രത്തിനുള്ള ഒരു മേന്മ, മറ്റൊന്ന് കൂട്ടുകാരുടെ സൌഹൃദങ്ങള്‍ക്കിടയിലെ ചില തമാശകളും.

 അഭിനയം [ 5/10 ]

നിഷാന്‍, റിമ കല്ലുങ്കല്‍, ആസിഫ് അലി; അഭിനയമെന്ന കലയില്‍ ഇനിയുമേറെ മെച്ചപ്പെടുവാനുണ്ടെങ്കിലും, ആദ്യ സംരംഭമെന്ന പരിഗണന കൂടി നല്‍കിയാല്‍ മൂവരും തരക്കേടില്ലായിരുന്നു എന്നു പറയാം. എന്നാല്‍ മറ്റു കഥാപാത്രങ്ങളായെത്തുന്ന പലരുടേയും അഭിനയം തികച്ചും കൃത്രിമമായാണ് അനുഭവപ്പെട്ടത്. അതിനൊരു അപവാദമാവുന്നത് എം.ജി. ശശി അവതരിപ്പിച്ച നായകന്റെ ഏട്ടന്‍ കഥാപാത്രം മാത്രം.

 സാങ്കേതികം [ 3/5 ]

ശ്യാം ദത്ത് ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് അക്ഷരാര്‍ത്ഥത്തില്‍ ചിത്രത്തിനു ജീവന്‍ നല്‍കുന്നത്. ഒരു തടാകക്കരയിലും ഓഫീസിലുമായാണ് ചിത്രത്തിന്റെ ഭൂരിഭാഗവുമെങ്കിലും, മടുപ്പു തോന്നാത്തവണ്ണം രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ ശ്യാം ദത്തിനു കഴിഞ്ഞു. പ്രേമചന്ദ്രന്റെ കലാസംവിധാനവും ചിത്രത്തോടിണങ്ങുന്നു. വിനോദ് സുകുമാരന്റെ ചിത്രസംയോജനത്തിന് ശരാശരി നിലവാരമേ പറയുവാനുള്ളൂ. യുവത്വത്തിന്റെ പ്രസരിപ്പു തുടിക്കുന്ന മേക്കപ്പും വസ്ത്രങ്ങളുമായി, യഥാക്രമം ജോയ് കൊരട്ടിയും കുക്കു പരമേശ്വരനും ഈ മേഖലകളില്‍ മികവുപുലര്‍ത്തി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഇഷ്ടം തോന്നുന്ന വരികളും, ഇമ്പമുള്ള സംഗീതവുമായി റഫീഖ് അഹമ്മദും രാഹുല്‍ രാജും ചേര്‍ന്ന് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയിരിക്കുന്നു. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ വരുന്ന “കു കു കൂ, കു കു കൂ തീവണ്ടി...”, “പുലരുമോ! രാവൊഴിയുമോ!” എന്നീ ഗാനങ്ങള്‍ പോലും മടുപ്പു തോന്നിപ്പിക്കാതെ കടന്നു പോവുന്നു. ഇവയില്‍ സുജിത്തും ഗായത്രിയും ചേര്‍ന്നു പാടിയിരിക്കുന്ന രണ്ടാമതു ഗാനം, ഗാനങ്ങളില്‍ എടുത്തു പറയാവുന്നതാണ്. രാഹുല്‍ രാജ് പാടിയിരിക്കുന്ന “വേനല്‍ കാട്ടില്‍...” എന്ന ഗാനമാണ് അല്പം പിന്നില്‍ നില്‍ക്കുന്നത്. ഇടയ്ക്കു വരുന്ന ഡിസ്കോ ഗാനങ്ങള്‍ക്കും പറയത്തക്ക ആകര്‍ഷണീയത തോന്നിച്ചില്ല.

 ആകെത്തുക [ 3.75/10 ]

ഡ്രിങ്ക്സും പാര്‍ട്ടിയും ഡേറ്റിംഗും ഓവര്‍ സ്മാര്‍ട്ട്നെസിനുമൊന്നുമപ്പുറം ജീവിതത്തോടു ഗൌരവമായൊരു സമീപനം യുവതലമുറയ്ക്കില്ലെന്ന് ചിത്രം പറയാതെ പറയുന്നു. ഇവയില്‍ സത്യമില്ലാതില്ലെങ്കിലും ടെക്നോളജിയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളെക്കുറിച്ചും അവിടെ ജോലിയെടുക്കുന്നവരെക്കുറിച്ചും വികലമായൊരു സങ്കല്പം മാത്രമേ ചിത്രം മുന്നോട്ടു വെയ്ക്കുന്നുള്ളൂ എന്നൊരു അപകടം ഇതിലുണ്ട്. യുവതലമുറയുടെ കരിയറിലെ സ്വപ്നങ്ങളോ, ആശയങ്ങളിലെ ആത്മാര്‍ത്ഥതയോ, ജോലിയുടെ കാഠിന്യമോ, സ്ഥാപനങ്ങളുടെ ഗുണവശങ്ങളോ ഒന്നും; ജോലിസ്ഥലം കഥയിലെയൊരു പ്രധാനയിടമായിട്ടു കൂടി, സിനിമയ്ക്ക് പ്രതിപാദ്യമേയാവുന്നില്ല എന്നതില്‍ അസ്വാഭാവികതയുണ്ട്. അതിനുമപ്പുറം അവിടെയൊക്കെ ചതിയും വഞ്ചനയും മാത്രമേയുള്ളൂവെന്നതിനൊപ്പം കുടിയിറക്കപ്പെട്ടവരുടെ വേദനയൊരു കഥാപാത്രത്തിന്റെ വായില്‍ തിരുകി പറയിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ കേവലമൊരു വശം മാത്രം നോക്കി തൊണ്ടകീറുന്ന തെരുവുപ്രാസംഗികനപ്പുറം സംവിധായകനോ തിരക്കഥാകൃത്തോ ഒന്നും ചെയ്യുന്നില്ലിതില്‍. തുടക്കത്തില്‍ പറഞ്ഞ വിശേഷണങ്ങള്‍ക്കൊടുവിലായി, ‘ഋതു’വെന്ന മനോഹരമായൊരു പേരു പാഴാക്കിയൊരു ചിത്രം, എന്നു കൂടി ചേര്‍ത്തുകൊണ്ടാവും പ്രേക്ഷകള്‍ തിയേറ്റര്‍ വിടുക!

Description: Ritu (Rithu) - A Malayalam (Malluwood) film directed by Shyamaprasad (Shyama Prasad); Starring Nishan, Rima Kallingal, Asif Ali, Jaya Menon, K. Govindankutty, M.G. Sasi, Siddharth; Produced by Vachan Shetty; Story, Screenplay and Dialogues by Joshua Newtonn; Camera (Cinematography) by Shyam Dath; Editing by Vinod Sukumaran; Art Direction by Premachandran; Stunts (Action) by ; Background Score by ; Effects by ; DTS Mixing by ; Titles by ; Make-up by Joe Koratty; Costumes by Cuckoo Parameswaran; Lyrics by Rafik Ahmed; Music by Rahul Raj; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Aug 14 2009 Release.
--

Tuesday, August 11, 2009

ഡാഡി കൂള്‍ (Daddy Cool)

Daddy Cool - Film Review in Malayalam by Haree for Chithravishesham. A film by Aashiq Abu starring Mammootty, Master Dhananjai, Richa Palod etc.
മമ്മൂട്ടി, മാസ്റ്റര്‍ ധനഞ്ജയ് എന്നിവര്‍ ഡാഡിയും മകനുമായെത്തുന്ന ചിത്രമാണ് ‘ഡാഡി കൂള്‍’. ബോസ് കുര്യന്‍, ആല്‍‌വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം, കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബു. ബിപിന്‍ ചന്ദ്രന്റെയാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍. റിച്ച പാലോഡ്, ബിജു മേനോന്‍, രാധിക തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍. പേരിനൊപ്പം സംവിധാ‍യകന്‍ കൂടി ‘കൂളാ’യപ്പോള്‍ ചിത്രമൊരു ‘പൂളാ’യി എന്നൊരൊറ്റ വാചകത്തില്‍ ‘ഡാഡി കൂളി’ന്റെ വിശേഷം ചുരുക്കാം.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ചിത്രം നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍; ടൈറ്റില്‍ ഡിസൈനര്‍ സംവിധായകനോട്: “സാര്‍, ഇതിന്റെ കഥ, തിരക്കഥ ആരാണ്?
സംവിധായകന്‍ ചോദ്യഭാവത്തിലൊന്നു നോക്കി: “അങ്ങിനെയൊരാള്‍ വേണോ?
ഡിസൈനര്‍ ദയനീയമായി: “സാ‍...ര്‍...
സംവിധായകന്‍: “ബിപിന്‍ ചന്ദ്രനാകെ ചെയ്തത് ഡയലോഗെഴുത്താണ്. പിന്നാരാ! തത്കാലം എന്റെ പേരു വെച്ചോ...
ബിപിന്‍ ചന്ദ്രന്റെ ചില ഡയലോഗുകള്‍ രസിപ്പിക്കുമെന്നതൊഴിച്ചാല്‍ ഈ വിഭാഗത്തില്‍ പരിഗണിക്കുവാന്‍ മറ്റൊന്നുമില്ല. അച്ഛനേയും മകനേയും ഇവരോടു ബന്ധപ്പെട്ടവരേയും പരിചയപ്പെടുത്തലാണ് സിനിമ മുഴുവന്‍. പരിചയപ്പെടുത്തലോടെ മിക്കവരുടേയും റോള്‍ തീരുകയും ചെയ്യും. അങ്ങിനെ പരിചയപ്പെടുത്തിപ്പെടുത്തി ക്ലൈമാക്സില്‍ വില്ലനെയും പരിചയപ്പെടുത്തുന്നതോടെ സിനിമയ്ക്ക് ശുഭാന്ത്യം!

 സംവിധാനം [ 2/10 ]

വളയത്തിലൂടെ ചാടി ചാടി ഒടുവില്‍ വളയമില്ലാതെ ചാടുക എന്നഭ്യാസത്തെക്കുറിച്ച് കേട്ടിട്ടുണ്ട്, അതു കാണണമെന്നുള്ളവര്‍ക്ക് ഈ ചിത്രം കാണാം. തിരക്കഥയില്ലാതെയും ചിത്രം പിടിക്കാമെന്ന് കാണിച്ചു തരുന്നു സംവിധായകനായ ആഷിക് അബു‍. ചില കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റൊന്നും സംവിധായകന്റെ മികവായി പറയുവാനില്ല.

 അഭിനയം [ 5/10 ]

മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഏറ്റവും കുറവ് ദേഹമനങ്ങി അഭിനയിച്ച ചിത്രമിതാവാം. വേഷവിധാനത്തിന്റെയും മേക്കപ്പിന്റെയും ബലത്തില്‍ മമ്മൂട്ടി ശരിക്കും ‘കൂളാ’യിട്ടുണ്ട് ഇതില്‍. അല്പമൊന്ന് അധ്വാനിച്ച് ആ വയറുകൂടി കുറച്ചിരുന്നെങ്കില്‍ കുറച്ചു കൂടി കൂളാവുമായിരുന്നു. പണിപ്പെട്ട് നൃത്തം ചെയ്തില്ല, അത്രയും ആശ്വാസം! ഡാഡിക്കൊപ്പം പ്രാധാന്യമുള്ള പയ്യന്‍സിനെ മാസ്റ്റര്‍ ധനഞ്ജയ് തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ചവച്ചു തുപ്പുന്നതുപോലെയുള്ള മലയാളം പറച്ചില്‍ അരോചകമാണ്. മമ്മൂട്ടിയുടെ സഹപ്രവര്‍ത്തകരായെത്തുന്ന ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, ബാബുരാജ്; ഇവരെല്ലാവരും നന്നായി തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പോലീസുകാര്‍ക്കിടയിലെ സൌഹൃദം രസകരമായി ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇളയ സഹോദരിയായെത്തുന്ന രാധികയേക്കാള്‍ ചെറുപ്പം തോന്നിക്കുന്ന റിച്ച പാലോഡിന്റെ ആനി, മമ്മൂട്ടി അവതരിപ്പിക്കുന്ന ആന്റണി സൈമണിന്റെ ഭാര്യയെന്നു വിശ്വസിക്കണമെങ്കില്‍ കാണികള്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടത്. സുരാജ് വെഞ്ഞാറമ്മൂട്, അനൂപ് ചന്ദ്രന്‍ എന്നിവരെയൊക്കെ കഴിയാവുന്നത്രയും പാഴാക്കിയിട്ടുണ്ട്. ഗോവിന്ദ് പത്മസൂര്യ അവതരിപ്പിച്ച ക്രിക്കറ്റ് താരം ശരിക്കുമൊരു (മനഃപൂര്‍വ്വമാവാം) കോമാളിയായാണ് തോന്നിയത്. ഒരൊറ്റ രംഗത്തിലെത്തുന്ന രാജന്‍ പി. ദേവുള്‍പ്പടെ ചിത്രത്തിലിനിയുമുണ്ട് അഭിനേതാക്കള്‍, പേരിനു പറയാമെന്നല്ലാതെ മറ്റൊന്നുമവര്‍ക്ക് ചിത്രത്തില്‍ ചെയ്യുവാനില്ലെന്നു മാത്രം.

 സാങ്കേതികം [ 3/5 ]

സമീര്‍ താഹയുടെ ഛായാഗ്രഹണവും വി. സാജന്റെ ചിത്രസംയോജനവും തരക്കേടില്ലാതെ പോവുന്നു. സുരേഷ് കൊല്ലം നിര്‍വ്വഹിച്ച കലാസംവിധാനം അഭിനന്ദനീയമാണ്. ക്രൈംബ്രാഞ്ച് ഓഫീസും കസേരകളുമൊക്കെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കാവാതെ, യാഥാര്‍ത്ഥ്യബോധത്തോടെ ചെയ്തിട്ടുണ്ട് എന്നതാണ് പ്രധാനമായും കണ്ട മേന്മ. സമീറ സനീഷ് നിര്‍വ്വഹിച്ചിരിക്കുന്ന വസ്ത്രാലങ്കാരത്തിനും ചിത്രത്തെയും നായകനേയും കൂളാക്കുന്നതില്‍ പ്രധാനപങ്കുണ്ട്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ, വേണുഗോപാല്‍ ആര്‍. എന്നിവരുടെയാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍. ബിജിബാലിന്റെ ഈണങ്ങള്‍ രസമുണ്ട്. എന്നാല്‍ ഹരിഹരന്‍ പാടുന്ന “കഥയൊരാവര്‍ത്തന...” എന്ന പ്രധാനഗാനത്തിന്റെ പോലും വരികള്‍ ശുഷ്കം. “ലൈഫെന്നാല്‍ കല്ലിവല്ലി, വൈഫെന്നാല്‍ കല്ലിവല്ലി, സെയ്ഫാകാന്‍ ജസ്റ്റ് സേ കല്ലിവല്ലി!” (അറബിവാക്കായ കല്ലിവല്ലിക്ക് ‘പോ പുല്ല്!’ എന്നര്‍ത്ഥം.) എന്നൊക്കെയാണ് വരികളുടെ പോക്ക്. മറ്റു ഗാനങ്ങളുടെ ഗതിയും വ്യത്യസ്തമല്ല. ഹരികുമാറും സംഘവും ചേര്‍ന്നൊരുക്കിയിരിക്കുന്ന ചിത്രത്തിലെ നൃത്തരംഗങ്ങള്‍ക്കും പറയത്തക്ക മികവില്ല. ചിത്രത്തിന്റെയൊടുവിലെത്തുന്ന “ഡാഡി കൂള്‍...” എന്ന ഗാനമൊക്കെ സാമാന്യം തരക്കേടില്ലാതെ ബോറാക്കിയിട്ടുണ്ട്! അനല്‍ അരശുവിന്റെ സംഘട്ടന രംഗങ്ങള്‍ അവയുടെ മിതത്വം കൊണ്ട് ശ്രദ്ധേയമായി. ക്ലൈമാക്സ് രംഗത്തില്‍, ആളുടെ മേല്‍ കൊള്ളരുതെന്ന നിര്‍ബന്ധത്തോടെ നായകനും വില്ലനും തലങ്ങും വിലങ്ങും നടത്തുന്ന വെടിവെപ്പു മാത്രം ഇതിനൊരപവാദമാണ്.

 ആകെത്തുക [ 3.25/10 ]

ഈ പ്രായത്തിലും ഇങ്ങിനെയൊക്കെ അഭിനയിക്കുവാന്‍ തന്റേടം കാട്ടുന്ന മമ്മൂട്ടിയെ സമ്മതിക്കണം. “ഫിലിമെന്നാല്‍ കല്ലിവല്ലി, ഫാന്‍സെന്നാല്‍ കല്ലിവല്ലി, പടം ബോറായാല്‍ ജസ്റ്റ് സേ കല്ലിവല്ലി!” എന്നൊന്ന് സിനിമയിലെ വരികള്‍ മാറ്റിയെഴുതിയാല്‍ നായകന്റെയും സംവിധായകന്റെയും മനസിലിരുപ്പായി!

പിന്‍‌കുറിപ്പ്: ഒരച്ഛനും മകളുമായുള്ള സ്നേഹബന്ധത്തിന്റെ കഥപറയുന്ന ‘അഭിയും ഞാനും’ എന്ന തമിഴ് ചിത്രം വെറുതേ ഒന്നോര്‍ത്തുപോയി ഇതുകഴിഞ്ഞിറങ്ങിയപ്പോള്‍. പ്രകാശ് രാജിനെയും ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത രാധ മോഹനേയും പൂവിട്ടു തൊഴണം ഇവിടുത്തെ പടം പിടുത്തക്കാര്‍.

Description: Daddy Cool (DaddyCool) - A Malayalam (Malluwood) film directed by Aashiq Abu; Starring Mammooty, Master Dhananjai, Richa Pallod, Biju Menon, Radhika, Sai Kumar, Vijayaraghavan, Govind Padmasurya, Lena, Suraj Venjaramood, Anoop Chandran, Baburaj; Produced by Bose Kurian USA, Alwin Antony; Story, Screenplay and Aashiq Abu; Dialogues by Bibin Chandran; Camera (Cinematography) by Sameer Thahir; Editing by V. Saajan; Art Direction by Suresh Kollam; Stunts (Action) by Anal Arasu; Background Score by ; Sound Effects by Rajesh, Jithendran, Charles; DTS Mixing by ; Titles by ; Make-up by ; Costumes by Sameera Saneesh; Lyrics by Anil Panachooran, Santhosh Varma, Venugopal R.; Music by Bijibal; Choreography by Harikumar; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Aug 07 2009 Release.
--

Monday, August 3, 2009

ഒരു പെണ്ണും രണ്ടാണും (A Climate for Crime)

Oru Pennum Randanum (A Climate for Crime) - Film Review by Haree for Chithravishesham. A film by Adoor Gopalakrishnan starring Praveena, Manoj K. Jayan, Nedumudi Venu etc.
നാലു പെണ്ണുങ്ങള്‍’ക്കു ശേഷം തകഴിയുടെ ചെറുകഥകളെ അധികരിച്ച് മറ്റൊരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം, ‘ഒരു പെണ്ണും രണ്ടാണും’. സംവിധാനത്തെക്കൂടാതെ തിരക്കഥ, സംഭാഷണം എന്നിവയുടെ രചന; ദൂരദര്‍ശന്റെ പിന്തുണയോടെ ചിത്രത്തിന്റെ നിര്‍മ്മാണം എന്നിവയും അടൂര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. വ്യത്യസ്ത കഥകളിലായി പ്രവീണ, മനോജ് കെ. ജയന്‍, നെടുമുടി വേണു, ബാബു നമ്പൂതിരി, സുകുമാരി, ജഗന്നാഥവര്‍മ്മ, ജഗദീഷ്, സുധീഷ്, രവി വള്ളത്തോള്‍, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍ തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്. അഞ്ച് സംസ്ഥാന അവാര്‍ഡുകളുടേയും, പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേയും പങ്കാളിത്തത്തിന്റേയും പെരുമയിലെത്തിയിരിക്കുന്ന ഈ ചിത്രം പക്ഷെ, ‘ഇതിനൊക്കെ എന്തര്‍ഹത?’ എന്ന ചോദ്യമാണ് സാധാരണ മലയാളസിനിമാ പ്രേക്ഷകരിലുയര്‍ത്തുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

തകഴി ശിവശിങ്കര പിള്ളയുടെ കഥകള്‍ സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ടവയല്ല. അതിനാല്‍ തന്നെ തിരക്കഥാകൃത്തിന്റെ ജോലി അത്ര എളുപ്പമല്ല. ആ ഒരു പരിഗണന കൊടുക്കാമെങ്കില്‍, തിരക്കഥകള്‍ മോശമായില്ലെന്നു കരുതാം. ഓരോ കഥയും പറയുമ്പോള്‍, എങ്ങിനെയാണിത് അവസാനിക്കുക എന്നറിയുവാനൊരു ചെറിയ ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ടാകും. എന്നാല്‍ സംഭാഷണങ്ങളുടെ കാര്യമെടുത്താല്‍, മിക്കതിലും പ്രകടമാവുന്ന അതിനാടകീയതയും മുഴച്ചു നില്‍ക്കുന്ന കൃത്രിമത്വവും പലയിടത്തും അരോചകമാണ്. ‘നാലു പെണ്ണുങ്ങളി’ല്‍ കഥകള്‍ പഴയകാലത്തു നടക്കുന്നവയായിരുന്നെങ്കിലും, സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ഇന്നും മാറ്റമൊന്നും വന്നിട്ടില്ലെന്നു പറയുവാന്‍ അവ ഉതകുന്നവയായിരുന്നു. ഇതിലെ കഥകള്‍ക്ക് അങ്ങിനെ പ്രത്യേകിച്ചെന്തെങ്കിലുമൊരു ധര്‍മ്മം നിറവേറ്റുവാനില്ല, അതിനാല്‍ തന്നെ ചിത്രത്തിന് പഴയ കഥകളുടെ ദൃശ്യാവിഷ്കാരം എന്നതിനപ്പുറത്തേക്ക് ഒന്നുമാകുവാനും കഴിയുന്നില്ല.

 സംവിധാനം [ 4/10 ]

കുറ്റിയില്‍ കെട്ടിയിട്ട പശുവിനെപ്പോലെ ഒരിടത്തു തന്നെ നിന്നു കറങ്ങുകയാണ് അടൂര്‍ ചിത്രങ്ങള്‍ ഇപ്പോഴും. തൊണ്ടു തല്ലുന്നത്, പാത്രം കഴുകുന്നത്, തുഴ ഊന്നുന്നത്, പലരുടേയും നടപ്പ്; ഇങ്ങിനെയുള്ള ബിംബങ്ങള്‍ വിവിധ ലോങ്ങ്-മീഡിയം-ക്ലോസ് ഫ്രയിമുകളില്‍, തീരുവാന്‍ പ്രേക്ഷകരെ കാത്തിരിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിച്ച് ചിത്രത്തില്‍ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. സംഭാഷണങ്ങള്‍ ഒഴിവാക്കി അല്ലെങ്കില്‍ വളരെ മിതമായ ഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളുടെ ഭാവം പ്രേക്ഷകരിലെത്തിക്കുവാന്‍ സംവിധായകനായി എന്നത് ഒരു മികവായി കാണാം. പ്രത്യേകിച്ചും ‘ന്യായവും നീതിയും’ എന്ന കഥയുടെ ഒടുക്കം, ചെയ്യാത്ത കുറ്റത്തിനു സാക്ഷിവിസ്താരം കേട്ടുനില്‍ക്കുന്ന റിക്ഷാക്കാരന്‍ ഔതയുടെ ഭാവം ചിരിയുണര്‍ത്തും. സമാനമായ ഒരു രംഗമാണ് ‘ഒരു പെണ്ണും രണ്ടാണും’ എന്ന കഥയുടെ ഒടുവിലേതും. കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ മലയാളത്തിലെ വാണിജ്യ/സമാന്തര ചലച്ചിത്രസംവിധായകര്‍ ഒരുപോലെ പിന്നിലാണ്. ‘കള്ളന്റെ മകന്‍’ എന്ന കഥയിലെ കുട്ടികളുടെ അഭിനയമൊക്കെ അസഹനീയമാണ്. വിശേഷിച്ചും ‘പസന്‍‌ഗ’ പോലെയുള്ള തമിഴ് ചിത്രങ്ങള്‍ ഇറങ്ങുന്ന ഈ കാലത്ത്. നവാഗത സംവിധയകനായ പാണ്ഡിരാജ് കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കാണിച്ചിരിക്കുന്ന കയ്യടക്കം, സംവിധാനരംഗത്ത് ഏറെനാളത്തെ അനുഭവസമ്പത്തുള്ള അടൂരിനുമില്ല എന്നത് മലയാള സിനിമയുടെ ശോചനീയാവസ്ഥ വെളിവാക്കുന്നതാണ്.

 അഭിനയം [ 6/10 ]

ചുരുക്കം വരകളിലൂടെ വ്യക്തികളെ ചിത്രങ്ങളാക്കുന്ന കാരിക്കേച്ചറുകളിലെന്ന പോലെ; വളരെക്കുറച്ച് സീനുകളില്‍, അല്പമാത്രമായ സംഭാഷണങ്ങളിലൂടെ കഥാപാത്രത്തെ വരച്ചിടുക എന്നതാണ് ഈ ചിത്രത്തില്‍ അഭിനേതാക്കള്‍ക്കു മുന്നിലുള്ള വെല്ലുവിളി. ബാബു നമ്പൂതിരി, സുകുമാരി, സുധീഷ്, വിജയരാഘവന്‍, നെടുമുടി വേണു, മനോജ് കെ. ജയന്‍, പ്രവീണ, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയവരൊക്കെ ഇതില്‍ വിജയിച്ചിട്ടുണ്ട്. എം.ആര്‍. ഗോപകുമാര്‍, രവി വള്ളത്തോള്‍, സീമ ജി. നായര്‍ തുടങ്ങിയവരുടെ വേഷങ്ങള്‍, ഇവരുടെ തന്നെ മുന്‍‌കാല വേഷങ്ങളുടെ ഛായയുള്ളവയാണ്. ജഗന്നാഥന്‍, പി. ശ്രീകുമാര്‍, കൃഷ്ണപ്രസാദ്, കൃഷ്ണകുമാര്‍, പ്രിയങ്ക തുടങ്ങിയ മറ്റു പലരുടേയും വേഷങ്ങള്‍ കേവലം ചില കഥാപാത്രങ്ങള്‍ എന്നതിനപ്പുറത്തേക്ക് പരിഗണന അര്‍ഹിക്കുന്നവയല്ല. ഈ ചിത്രത്തിലെ പങ്കിയമ്മയായുള്ള പ്രകടനത്തിന് അവാര്‍ഡ് കിട്ടാത്തതിലുള്ള പ്രവീണയുടെ ദുഃഖത്തിന് സാധുതയില്ല. അത്രയൊന്നും മികവു പ്രകടിപ്പിക്കുവാനുള്ള സാധ്യതയും ആ കഥാപാത്രത്തിനില്ല.

 സാങ്കേതികം [ 3/5 ]

എം.ജെ. രാധാകൃഷ്ണന്‍ പകര്‍ത്തിയിരിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ശരാശരിയില്‍ നിന്നും ഉയരുന്നില്ല. അനാവശ്യഷോട്ടുകള്‍ മുറിച്ചുമാറ്റുക എന്നതിനപ്പുറം ചിത്രസംയോജകനെന്ന നിലയില്‍ അജിത്തിനും കാര്യമായൊന്നും ചെയ്യേണ്ടി വന്നിരിക്കില്ല. പഴയകാലം വിശ്വസിനീയമായി ഒരുക്കിയിരിക്കുന്നതില്‍ കലാസംവിധാനം നിര്‍വ്വഹിച്ച രാജശേഖരന്‍, വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച എസ്.ബി. സതീശന്‍, മേക്കപ്പ് നിര്‍വ്വഹിച്ച പി.എന്‍. മണി; തുടങ്ങിയവര്‍ ഒരുപോലെ പ്രശംസയര്‍ഹിക്കുന്നു. ഐസക് തോമസ് കൊടുക്കാപ്പിള്ളിയുടെ പശ്ചാത്തല സംഗീതം ചിത്രത്തോടു ചേര്‍ന്നു പോവുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 0/0 ]

ഈ വിഭാഗം പരിഗണിക്കുവാനില്ല.

 ആകെത്തുക [ 4.60/10 ]

ആയിരത്തിതൊള്ളായിരത്തി നാല്പതുകളില്‍, രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമായതിനാല്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ പെരുകി എന്ന പശ്ചാത്തലത്തിലാണ് കഥകള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യം ഒരു കഥയിലും വെളിവാവുന്നില്ല. തികച്ചും സാധാരണമായ അന്തരീക്ഷത്തില്‍ നടക്കുന്ന ചില കുറ്റങ്ങള്‍ എന്നേ ചിത്രത്തില്‍ കാണുവാനുള്ളൂ. പല എപ്പിസോഡുകള്‍ ചേര്‍ത്തുവെച്ച ഒരു സീരിയല്‍ (ഓരോ എപ്പിസോഡിലും ഓരോ കഥ പറയുന്ന സീരിയലുകള്‍ ആദ്യകാലങ്ങളില്‍ ധാരാളം ഉണ്ടായിരുന്നു.) മാത്രമായി ചിത്രം ചുരുങ്ങുവാനും കാരണം മറ്റൊന്നാവില്ല. പുതുമയുള്ള വിഷയങ്ങളില്‍, കാലഗതിക്കനുയോജ്യമായ മാറ്റങ്ങളോടെ, വാണിജ്യ/സമന്തര ചിത്രങ്ങളെന്ന അതിര്‍വരമ്പുകളില്ലാതെ പുറത്തിറങ്ങുന്ന സമകാലീന തമിഴ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ അന്താരാഷ്ട്ര മേളകളില്‍ ഇന്നത്തെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുവാന്‍ എന്തര്‍ഹതയാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന വാണിജ്യ/വാണിജ്യേതര മലയാളസിനിമകള്‍ക്കുള്ളതെന്ന് ഇവിടുത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ അല്പമൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ചിത്രങ്ങളുടെ എണ്ണം കൂട്ടാമെന്നല്ലാതെ, വരും നാളുകളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ മികവളക്കുവാന്‍ പ്രാപ്തമായ ചിത്രങ്ങളല്ല അടുത്തിറങ്ങിയവയൊന്നും. മുന്‍പെപ്പോഴൊക്കെയോ സംഭവിച്ചു പോയിട്ടുള്ള ‘കൊടിയേറ്റം’, ‘മതിലുകള്‍’, ‘വിധേയന്‍’ തുടങ്ങിയവയൊക്കെ തന്നെയേ അടൂരിനെക്കുറിച്ചു പറയുവാന്‍ ഇപ്പോഴുമുള്ളൂ എന്നതാണ് മലയാളസിനിമയുടെ ഇന്നത്തെ ഗതികേടിന്റെ ഒരു നേര്‍ചിത്രം!

കൂടുതല്‍ വായനയ്ക്ക്:
A Climate for Crime - Wikipedia
A Climate for Crime - Official Web-page


Description: Oru Pennum Randanum (A Climate for Crime) - A Malayalam (Malluwood) film directed by Adoor Gopalakrishnan; Starring Praveena, Manoj.K.Jayan, Nedumudi Venu, Vijayaraghavan, Ravi Vallthol, Babu Namboodiri, M.R.Gopakumar, Seema G. Nair, Indrans, Jagannathan, P. Sreekumar, Krishnakumar, Sudheesh, Jagadeesh,Sukumari, Krishna Prasad; Produced by Adoor Gopalakrishnan; Story by Thakazhi Sivasankara Pillai; Screenplay and Dialogues by Adoor Gopalakrishnan; Camera (Cinematography) by M.J. Radhakrishnan; Editing by Ajith; Art Direction by Rajasekharan; Stunts (Action) by ; Background Score by Isaac Thomas Kodukkappally; Effects by ; DTS Mixing by ; Titles by ; Make-up by P.N. Mani; Costumes by S.B. Satheesh; Lyrics by ; Music by ; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 31 2009 Release.
--