മേല്‍വിലാസം (Melvilasom)

May 3, 2011

Melvilasom: A film by Madhav Ramadsan starring Suresh Gopi, Parthiban, Thalaivasal Vijay etc. Film Review by Haree for Chithravishesham.
നവാഗതനായ മാധവ് രാമദാസന്റെ സംവിധാനത്തില്‍ ഏപ്രില്‍ മാസം ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ്‌ 'മേല്‍വിലാസം'. സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചുവടുപിടിച്ചാണ്‌ സിനിമ തയ്യാറാക്കിയിരിക്കുന്നത്. രചയിതാവായി സിനിമയിലും കൃഷ്ണ മൂര്‍ത്തിയുടെ പങ്കാളിത്തമുണ്ട്. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. മാര്‍ക് മൂവീസിന്റെ ബാനറില്‍ മുഹമ്മദ് സലീം, എം. രാജേന്ദ്രന്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിനു വേണ്ടി പണമിറക്കിയിരിക്കുന്നത്. മേലുദ്യോഗസ്ഥരില്‍ ഒരാളെ വെടിവെച്ച് കൊല്ലുകയും മറ്റൊരാളെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന്‌ സവര്‍ രാമചന്ദ്രന്‍ എന്ന പട്ടാളക്കാരനെ കുറ്റവിചാരണ ചെയ്യുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം. വിചാരണ നടക്കുന്ന കോടതി മുറിവിട്ട് ഒരിക്കല്‍ പോലും ക്യാമറ പുറത്തേക്ക് പോവുന്നില്ല എന്ന പ്രത്യേകതയ്ക്കൊപ്പം സംഭവങ്ങളുടെ സമയഗതി അതേപടി സിനിമയിലുമുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ആകെത്തുക     : 7.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 7.00 / 10
: 7.00 / 10
: 4.00 / 05
: 5.00 / 05
തിരക്കഥയാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഒരു നാടകം സിനിമയാക്കുമ്പോള്‍, അതേ രീതിയില്‍ പറയേണ്ടതുണ്ടോ എന്ന് ന്യായമായും സംശയിക്കാം. ആവശ്യമെങ്കില്‍ ചില കഥാപാത്രങ്ങളുടെയെങ്കിലും ഓര്‍മ്മയിലൂടെ സഞ്ചരിക്കുവാന്‍ സിനിമയില്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ അത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ സിനിമ പറയുവാനുദ്ദേശിച്ച കാര്യങ്ങള്‍ ഇത്രത്തോളം ശക്തമായി പ്രേക്ഷകരിലെത്തിക്കുവാന്‍ കഴിയുമായിരുന്നോ എന്നും സംശയിക്കാം. അതിനാല്‍ തന്നെ ആ രീതിയിലൊരു സമീപനം ചിത്രത്തില്‍ സ്വീകരിക്കാത്തത് നല്ലൊരു തീരുമാനമായി മാത്രമേ കാണുവാന്‍ കഴിയൂ. ഇത്രയും ഗൗരവമുള്ള ഒരു വാദത്തിനിടയില്‍ വരുന്ന ചില സംഭാഷണങ്ങള്‍ മാത്രം അല്‍പം ബാലിശമായി അനുഭവപ്പെട്ടു. മാത്രമല്ല, കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് കോടതിക്ക് ബോധ്യമാവുന്ന ആര്‍മി ഡോക്ടറോട് മറ്റേതെങ്കിലും ജോലി നോക്കുവാനായി പ്രിസൈഡിംഗ് ഓഫീസര്‍ പറയുന്നെങ്കില്‍; അതിലുമധികം ഗൗരവം നല്‍കേണ്ട ഒട്ടേറെ വീഴ്ചകള്‍ വരുത്തുകയും കോടതിയില്‍ തന്നെ നിലവിട്ട് പെരുമാറുകയും ചെയ്ത ഉദ്യോഗസ്ഥന്‌ യാതൊരു വിധ ശിക്ഷയും കോടതി നല്‍കുന്നില്ല എന്നതില്‍ യുക്തിക്കുറവുണ്ട്. കപൂര്‍, ഗുപ്ത, സിംഗ് എന്നിങ്ങനെ അവസാനിക്കുന്ന പേരുകള്‍ കഥാപാത്രങ്ങളെല്ലാം മലയാളികളെന്ന സൂചനയല്ല നല്‍കുന്നതെങ്കിലും എല്ലാവരും നല്ല സ്ഫുടമായി മലയാളം പറയുന്നതിലുമുണ്ട് ചെറിയ കല്ലുകടി. ഇത്തരത്തില്‍ ചില പൊരുത്തക്കേടുകളുണ്ടെങ്കിലും മുഴുവനായി നോക്കുമ്പോള്‍ രചയിതാവെന്ന നിലയില്‍ സൂര്യ കൃഷ്ണ മൂര്‍ത്തി തന്റെ കടമ ഭംഗിയായി നിര്‍വ്വഹിച്ചു എന്നു തന്നെ പറയാം.

Cast & Crew
Melvilasom

Directed by
Madhav Ramdasan

Produced by
Mohammed Saleem, M. Rajendran

Story, Screenplay, Dialogues by
Soorya Krishna Moorthy

Starring
Suresh Gopi, Parthiban, Ashokan, Thalaivasal Vijay, Nizhalgal Ravi, Krishnakumar etc.

Cinematography (Camera) by
Anand Balakrishnan

Editing by
K. Sreenivas

Realtime Editing by
Sajjawan

Effects by
Pradeep

Production Design (Art) by
Gokul Das

Background Score by
Samson Kottoor

Make-Up by
Pradeep Rangan

Costumes by
S.B. Satheesan

Banner
Mark Movies

തന്റെ ആദ്യ ചിത്രമെങ്കിലും അതിന്റേതായ ഒരു കുറവും ചിത്രത്തില്‍ വരാതെ കാക്കുവാന്‍ മാധവ് രാമദാസിന്‌ സാധിച്ചു എന്നതാണ്‌ ചിത്രത്തിന്റെ മികവുയര്‍ത്തുന്ന പ്രധാന ഘടകം. അഭിനേതാക്കളേയും സാങ്കേതിക വിദഗ്ദ്ധരേയും സിനിമയ്ക്കുതകുന്ന രീതിയില്‍ ഉപയോഗിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒരു കോടതി മുറിയില്‍ കിടന്നു വട്ടം കറങ്ങുകയാണെങ്കില്‍ പോലും ചിത്രം ഒരിടത്തും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല. മാത്രവുമല്ല, കോടതി നടപടികള്‍ നിരീക്ഷിക്കുന്നവരാക്കി കാണികളെ മാറ്റുവാനും സംവിധായകനു കഴിഞ്ഞു. ഒരൊറ്റ ദൃശ്യകോണിലാണ്‌ ഒരു നാടകം കാണുന്നതെങ്കില്‍, ഇവിടെയൊരു കാണിക്ക് വിവിധ വീക്ഷണകോണുകള്‍ ലഭിക്കുന്നു എന്നൊരു വ്യത്യാസം മാത്രമേ നാടകവുമായി നോക്കുമ്പോഴുള്ളൂ. (പ്രമേയത്തില്‍ മറ്റെന്തെങ്കിലും വ്യത്യാസം കൊണ്ടുവന്നിട്ടുണ്ടോ എന്ന് നാടകം കണ്ടിട്ടില്ലാത്തതിനാല്‍ അറിയില്ല.) കഥാപാത്രങ്ങളുടെ മനോവിചാരങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുവാന്‍ ക്ലോസ്-അപ്പ് ഷോട്ടുകളിലൂടെ സിനിമയാവുമ്പോള്‍ സാധിക്കും. ഈ തരത്തില്‍ സിനിമയെന്ന മാധ്യമത്തിന്റെ അവശ്യം വേണ്ടുന്ന സാധ്യതകള്‍ മാത്രം ഉപയോഗിച്ചാണ്‌ ഇവിടെ വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

ആനന്ദ് ബാലകൃഷ്ണനാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം. സാധ്യതകള്‍ പരിമിതമെങ്കിലും, വിവിധ വീക്ഷണകോണുകള്‍ ഇടകലര്‍ത്തി കാഴ്ചയിലെ വിരസത ഒഴിവാക്കുവാന്‍ ഛായാഗ്രാഹകന്‌ കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ ശബ്ദങ്ങളും മറ്റും മറ്റും നാടകത്തിലെന്ന മട്ടില്‍ പശ്ചാത്തലത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കാം. ഹെലികോപ്ടറിന്റെ ശബ്ദം സംസാരത്തെ തടസപ്പെടുത്തുന്ന ആ ഒരു രംഗം അണിയറപ്രവര്‍ത്തകരുടെ പരസ്പരധാരണയ്ക്ക് തെളിവാണ്‌. ക്യാമറയുടെ വീക്ഷണകോണിനനുസൃതമായി ശബ്ദത്തിലും ഉയര്‍ച്ച താഴ്ചകള്‍ വരുന്നുണ്ട് എന്നതും ശ്രദ്ധേയം. സാംസണ്‍ കൊട്ടൂരാണ്‌ പശ്ചാത്തലസംഗീതമെങ്കില്‍ പ്രദീപിന്റെയാണ്‌ ഇഫക്ടുകള്‍. കോടതി മുറി, അവിടുത്തെ പ്രകാശ സജ്ജീകരണം എന്നിവയ്ക്കും സ്വാഭാവികത തോന്നിക്കും. ഗോകുല്‍ ദാസിന്റെ കലാസംവിധാനം, പ്രദീപ് രങ്കന്റെ ചമയം, എസ്.ബി. സതീശന്റെ ചമയങ്ങള്‍ എന്നിവയും ചിത്രത്തിനു ഗുണം ചെയ്തു.

ചിത്രീകരണ സമയത്തു തന്നെയുള്ള സന്നിവേശം സജ്ജവനും പിന്നീടുള്ള സം‍യോജനം കെ. ശ്രീനിവാസനും നടത്തിയിരിക്കുന്നു. ഒരു Real-time ചിത്രമെന്ന് കേട്ടപ്പോള്‍, ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ 'റഷ്യന്‍ ആര്‍ക്' എന്ന റഷ്യന്‍ ചലച്ചിത്രമാണ്‌ ഓര്‍മ്മയിലെത്തിയത്. അത്തരത്തിലൊരു ശ്രമമല്ല ഇവിടെ, അങ്ങിനെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നത് എന്തര്‍ത്ഥത്തിലാണെന്നും മനസിലാവുന്നില്ല. വിവിധ ഷോട്ടുകളും, കട്ടുകളും, കൂട്ടിച്ചേര്‍ക്കലുകളും ഒക്കെയുള്ള ഒരു ചിത്രം തന്നെയാണിത്. ഇനി നടപടികളുടെ സമയം അതേപടി ചിത്രത്തിലുണ്ട് എന്നാണെങ്കില്‍, അങ്ങിനെ പറയുന്നതിലും സാധൂകരണമില്ല. (പത്ത് മിനിറ്റ് ഇടവേളകള്‍ മൂന്നു തവണ കോടതി എടുക്കുന്നുണ്ട്, അത് രണ്ടു മണിക്കൂര്‍ സിനിമയില്‍ സാധ്യമല്ലല്ലോ!) പിന്നെന്തിനായിരുന്നു ഇങ്ങിനെയൊരു വാദമെന്ന് മനസിലായില്ല. ഇടവേളയുടെ കാര്യമൊഴിവാക്കിയാല്‍ പോലും സമയഗതിയില്‍ നീക്കുപോക്കുകള്‍ ചെയ്തിട്ടില്ല എന്നു വിശ്വസിക്കുവാന്‍ പ്രയാസം. ആ രീതിയില്‍ നോക്കുമ്പോള്‍ സജ്ജവന്റെയും കെ. ശ്രീനിവാസന്റെയും രണ്ടു ഘട്ടമായുള്ള ചിത്രസന്നിവേശം എത്രത്തോളം ലക്ഷ്യത്തിലെത്തി എന്നു സംശയിക്കേണ്ടി വരും. അങ്ങിനെയൊരു വാദമില്ലായിരുന്നെങ്കില്‍, ഇരുവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി എന്നും പറയാം.

അഭിനേതാക്കളെല്ലാവരും തന്നെ സംവിധായകന്റെ മനസറിഞ്ഞ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാവുന്ന ചിത്രം എന്നൊന്നുമുള്ള വിശേഷണങ്ങള്‍ ഈ ചിത്രത്തിനിണങ്ങില്ല. എല്ലാ കഥാപാത്രങ്ങളും ഒരുപോലെ പ്രാധാന്യം നേടുന്നുണ്ട് ഈ രണ്ടു മണിക്കൂര്‍ ചിത്രത്തില്‍. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ്, അശോകന്‍ എന്നിവരുടെയൊക്കെ കഥാപാത്രങ്ങള്‍ സിനിമ കഴിഞ്ഞാലും ഓര്‍മ്മയിലുണ്ടാവും. നിയന്ത്രിതമായ മുഖഭാവങ്ങളിലൂടെ സവാര്‍ രാമചന്ദ്രനെ മികവുറ്റതാക്കിയ പാര്‍ത്ഥിപന്‍ ഇവരില്‍ മുമ്പിട്ടു നില്‍ക്കുന്നു. ബി.ഡി. കപൂറായുള്ള കൃഷ്ണകുമാറിന്റെ അഭിനയം മാത്രം ചിലപ്പോഴൊക്കെ അല്‍പം അമിതമായില്ലേ എന്നു സംശയം. നിഴല്‍കള്‍ രവിയാണ്‌ അത്രകണ്ട് മികവ് പുലര്‍ത്താതെപോയ മറ്റൊരാള്‍. തുടക്കത്തിലും ഒരിടവേളയിലും കോടതി മുറി സജ്ജീകരിക്കുവാനെത്തുന്ന ജവാന്മാരുടെ അഭിനയവും അല്‍പം പിന്നിലായി. ചിത്രത്തില്‍ പട്ടാളക്കാരെല്ലാം ഏതു സമയവും മറ്റുള്ളവര്‍ ചെകിടന്മാരാണോ എന്ന് സംശയിച്ചു പോവുന്നത്രയും ഉച്ചത്തിലാണ്‌ സംസാരം, ഇനി അതങ്ങിനെ തന്നെയാണോ യഥാര്‍ത്ഥത്തിലും?

കൊന്നയാളെ രക്ഷിക്കുകയല്ല അതയാള്‍ എന്തുകൊണ്ട് ചെയ്തു എന്നു കണ്ടെത്തുകയാണ്‌ തന്റെ ലക്ഷ്യമെന്നാണ്‌ പ്രതിഭാഗം വക്കീലിന്റെ പക്ഷം. എന്നാലതിനപ്പുറം മനസിനെ പിടിച്ചുലയ്ക്കുന്ന ഒന്ന്, അവസാന രംഗത്തിനു വിരാമമിട്ടുകൊണ്ട് സംവിധായകന്‍ കരുതിയിട്ടുണ്ട്. അതിനു പോലും, ബി.ഡി. കപൂര്‍ എന്ന ഉദ്യോഗസ്ഥന്റെ 'തറവാടി' മനോഭാവത്തോട് കോടതി പാലിക്കുന്ന മൗനം ഉണ്ടാക്കുന്ന അസഹ്യത കുറയ്ക്കുവാന്‍ കഴിയുന്നില്ല എന്നതാണ്‌ പരമാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ പട്ടാളക്കോടതികള്‍ ഇത്തരത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍, ബി.ഡി. കപൂറിനെ പോലുള്ളവരെ ജവാന്മാര്‍ വെടിവെച്ചു കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരുപക്ഷെ, ഈയൊരു അസഹ്യത തോന്നിപ്പിക്കുക എന്നതായിരിക്കാം രചയിതാവിന്റെ/സംവിധായകന്റെ ലക്ഷ്യവും. പ്രമേയം / പരിചരണം - ഏതു തരത്തില്‍ നോക്കിയാലും; സമകാലീന മലയാള സിനിമകളില്‍ വേറിട്ടൊരു അനുഭവം നല്‍കുവാന്‍ പ്രാപ്തമാണ്‌ ഈ ചിത്രം. ഈയൊരു അനുഭവമൊന്ന് രുചിച്ചു നോക്കുവാനെങ്കിലും 'മേല്‍വിലാസം' ഒരുവട്ടമെങ്കിലും ചലച്ചിത്രപ്രേമികള്‍ കാണേണ്ടതുണ്ട്. പുതുതായി ഉയര്‍ന്നുവരുന്ന ഇത്തരം ചലച്ചിത്രസം‍രംഭങ്ങളിലൂടെ മലയാള സിനിമയ്ക്കൊരു പുതിയ മേല്‍വിലാസം നേടിയെടുക്കുവാന്‍ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ പിന്തുണ തീര്‍ച്ചയായും അത്യന്താപേക്ഷിതവുമാണ്‌.

ശ്രദ്ധിക്കുക: പാട്ട് / നൃത്തം / ആക്ഷന്‍ എന്ന വിഭാഗം ഈ സിനിമയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആ വിഭാഗം ഒഴിവാക്കുന്നത് റേറ്റിംഗിനെ ബാധിക്കുമെന്നതിനാല്‍ മുഴുവന്‍ പോയിന്റും നല്‍കിയിരിക്കുന്നു.


സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട്‍ മാര്‍ഷല്‍' എന്ന നാടകത്തിനും, ഗോപി പൂജപ്പുര എന്ന ആര്‍മി ഉദ്യോഗസ്ഥനും തുടക്കത്തില്‍ തന്നെ രചയിതാവ് ക്രെഡിറ്റ് നല്‍കി കണ്ടു. തീര്‍ച്ചയായും അനുകരണീയമായ ഒരു മാതൃക.
--

31 Comments
Comments

31 Comments:

Haree said...

സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ രചനയില്‍ നവാഗതനായ മാധവ് രാമദാസന്‍ സംവിധാനം ചെയ്ത 'മേല്‍വിലാസം' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

@newnHaree
Haree
#Melvilasom deserves a 'must-watch' verdict for the totally different experience it gives. Coming soon: http://bit.ly/cv-reviews #Melvilasam
13 hours ago via web

ഓഫ്: എഴുതി വന്നപ്പോള്‍ അല്‍പം നീളം കൂടിപ്പോയി. ക്ഷമിക്കുക. :)
--

Rakesh | രാകേഷ് said...

തലൈവാസല്‍ വിജയ് മികച്ചുനിന്നു...ചിത്രം വ്യത്യസ്തമാണ്...പിടിച്ചിരുത്തുന്നതാണ്...കോപ്രായങ്ങളില്ല...അങ്ങനെ ഒരുപാട് മികവുകൾ ഉണ്ടെങ്കിലും നാടകത്തിന്റെ പ്രേതം പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാൽ ഇതിനെ ഒരു മികച്ച സിനിമ എന്ന് വിശേഷിപ്പിക്കാനാവില്ല.

എന്നിരുന്നാലും തീർച്ചയായും കാണേണ്ടതെന്ന് പറയാം :-)

Rakesh | രാകേഷ് said...

ഈയൊരു സിനിമ എടുക്കാൻ മൂന്ന് ഓപ്ഷൻസാണ് ഉള്ളത്: ഒന്നുകിൽ മുഴുവൻ ഹിന്ദിയിലാക്കുക...അല്ലെങ്കിൽ മുഴുവൻ മലയാളത്തിലാക്കുക...അല്ലെങ്കിൽ കഥാപാത്രങ്ങളെ മലയാളികളാക്കി മുഴുവൻ മലയാളത്തിലാക്കുക...

ആദ്യത്തേത് ആയിരിന്നു നല്ല ഓപ്ഷൻ...അത് സാധ്യമാവാഞ്ഞ സ്ഥിതിക്ക് ഞാൻ രണ്ടാമത്തേതിനോട് യോജിക്കുന്നു...

എന്നാലും ഇതൊരു ഹിന്ദി സിനിമയായിരിന്നു എങ്കിൽ എന്നാശിച്ചുപോകുന്നു.

Priya said...

തുടക്കത്തിലും , കോടതിയുടെ ഇടവേളകളിലും വരുന്ന പട്ടാളക്കാരുടെ കാര്യം എനിക്കും തോന്നിയിരുന്നു. ചിലപ്പോഴൊക്കെ എല്‍ പി സ്കൂളില്‍ പദ്യം കാണാതെ പഠിച്ചു ചൊല്ലി കേള്‍പ്പിക്കുന്ന കുട്ടികളുടെ ഫീലാണ് അവര്‍ തന്നത് . പിന്നെ മലയാളം , അത് നമ്മള്‍ സംഭാഷണങ്ങള്‍ ആ ഭാഷയില്‍ കേള്‍ക്കുന്നത് കൊണ്ടല്ലേ ? ക്യാപ്റ്റന്‍ വികാസ് റായി ഓര്‍ സീനില്‍ ബി ഡി കപ്പൂറിനോട് ചോദിക്കുന്നത്മുണ്ട് 'ഇംഗ്ലീഷില്‍ സംസാരിക്കാതെ നമ്മുടെ ഭാഷയില്‍ സംസാരിച്ചാല്‍ പോരെ?' എന്ന് .നമ്മുടെ ഭാഷ എന്നേ പറയുന്നുള്ളൂ. അടുത്തിടെ വായിച്ചാ ഏതോ ചെറു കഥയില്‍ ഒരു കഥാപാത്രം വഴിപോക്കനോടു ഹിന്ദിയില്‍ ചോദിച്ചു എന്ന സൂചനയ്ക്ക് ശേഷം അയാള്‍ സംസാരിക്കുന്ന വാക്കുകള്‍ മലയാളത്തിലാണ് കഥാകൃത്ത്‌ അവതരിപ്പിക്കുന്നത്‌ .അത്തരത്തില്‍ ഒരു പരിഗണന ഈ സിനിമക്കും കൊടുക്കാം എന്ന് തോന്നുന്നു. പ്രേക്ഷകരുടെ കണ്‍വീനിയന്‍സിന് വേണ്ടി കഥാപാത്രങ്ങള്‍ സംസാരിക്കുന്ന രാഷ്ട്ര ഭാഷ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്ന പരിഗണന . കഥാ പാത്രങ്ങള്‍ സ്വന്തം ഭാഷ സംസാരിച്ചാല്‍ റായി, ഗുപ്ത എന്നിവര്‍ ബംഗാളിയും, അജയ് പൂരി ,കപ്പൂര്‍ , സിംഗ് എന്നിവര്‍ പഞ്ചാബിയും ഒക്കെ സംസാരിച്ചു നമ്മളെ വലച്ചേനേ :) അവര്‍ ഹിന്ദി സംസാരിക്കുന്നതിനെക്കാള്‍ മലയാളമല്ലേ കേരളത്തില്‍ കൂടുതല്‍ നല്ലത് ? അലെങ്കില്‍ തന്നെ സിനിമക്ക് ആളുകള്‍ കുറവാണ് .ഹിന്ദി സംഭാഷണങ്ങള്‍ക്ക് മലയാളം സബ്ടൈറ്റില്‍ കാണിക്കുന്ന രീതി കൂടിയാണെങ്കില്‍ അതോടെ തീരും ഈ സിനിമയുടെ ആയുസ്സ് എന്ന് തോന്നുന്നു

ഓഫ്‌ ടോപ്പിക് : ഹരീ, താങ്ക്യൂ സൊ മച്ച് ഫോര്‍ ദി ടിപ്സ് .ജാലകത്തില്‍ ബ്ലോഗിനെ ചേര്‍ത്തു .ചിന്തക്കാര്‍ എന്നോട് പിണക്കത്തില്‍ ആണെന്ന് തോന്നുന്നു . രണ്ട് മെയില്‍ അയച്ചിട്ടും ഒരു മറുപടിയും ഇല്ല . ജാലകത്തില്‍ ചെയ്തത് പോലെ ചിന്തയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ വഴി ഉണ്ടോ ?

Priya said...

Am i a permanent member of the spam group ?:)

Haree said...

അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

പക്വത വന്ന ഒരു ഉദ്യോഗസ്ഥനാണ്‌ പ്രിസൈഡിംഗ് ഓഫീസര്‍ ആവുക എന്നു ചിന്തിച്ചാല്‍, തലൈവാസല്‍ വിജയ് അത്ര മികവ് പുലര്‍ത്തുന്നുണ്ടോ? പിന്നെ, ഇതേ വിഷയത്തിലുള്ള ഹിന്ദി സിനിമയല്ലേ 'ശൗര്യ'?

വഴിപോക്കനോട് ഹിന്ദിയില്‍ ചോദിച്ചു എന്നത് സിനിമയില്‍ കാണിക്കുമ്പോള്‍ എങ്ങിനെയാവും? ഹിന്ദിയില്‍ തന്നെ ചോദിച്ചാലല്ലേ ശരിയാവൂ? ചെറുകഥയിലെ സങ്കേതം എത്ര കണ്ട് സിനിമയ്ക്ക് വഴങ്ങുമെന്നത് ചിന്തിക്കേണ്ടിവരും. കുഥാപാത്രങ്ങളെ (എല്ലാവരേയുമല്ലെങ്കിലും അധികം പേരേയും) മലയാളികളാക്കുകയല്ലേ അതിലും നല്ലത്?

ഓഫ്: ബ്ലോഗറില്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ഐ.ഡി.യുടെ പ്രൊഫൈലൊക്കെ പൂര്‍ണമായി ഫില്‍ ചെയ്യൂ, സ്പാമാകുന്നതില്‍ നിന്നും ചിലപ്പോള്‍ രക്ഷപെടും. 'ജാലക'ക്കാര്‍ റിപ്ലേ അയയ്ക്കുമെന്നു കരുതാം. അതല്ലാതെ ഒരു വഴിയുള്ളതായി അറിയില്ല.
--

Muneer N.P said...

വ്യത്യ്സ്ഥമായ അവതരണരീതികളും പുതുമയുള്ള കഥകളും തന്നെയാണ്
മലയാളസിനിമയില്‍ വരേണ്ടത്. മേല്‍വിലാസം പോലുള്ള സിനിമകള്‍
ശ്രദ്ധിക്കപ്പെട്ടാല്‍ മാത്രമേ മറ്റുള്ളവര്‍ക്കു കൂടി അതൊരു പ്രചോദനമാകൂ..
നിരൂപണത്തിനു നന്ദി

krish said...

ഞാന്‍ സിനിമ കണ്ടിട്ടില്ല .tom cruise -ഇന്റെ "a few good men "എന്ന ചിത്രവുമായി ഈ ചിത്രത്തിന് ബന്ധമുണ്ടോ? അതിലും കോര്‍ട്ട് മാര്‍ഷല്‍ തന്നെയാണ് പ്രമേയം .അതും ഒരു മികച്ച ചിത്രമാണ്‌

_jo said...

ഹ്ഹോ....ഒരു സുരേഷ് 'ബോഡി ' സിനിമ ക്ക് മാര്‍ക്ക്‌ ഏഴരയോ...എനിക്കിനി ചത്താ മതി...
Feeling good for Suresh Gopi

Rajesh said...

@Krish - Not a single dialogue delivery in Melvilaasam can match the perfection of the scenes of few good men. anyways, Melvilaasom is different. More of a drama

ജീവി കരിവെള്ളൂര്‍ said...

നാടകം കണ്ടിരുന്നു ,ഇപ്പോള്‍ സിനിമയും . സംവിധായകന്‍ ഏറെ ബുദ്ധിമുട്ടി ഒന്നും ചെയ്തതായി തോന്നിയില്ല (തിരക്കഥയാണു താരം), വികാരതീവ്രമായ മുഖഭാവം ക്ലോസ്‌അപ്പില്‍ വരുത്തിയതല്ലാതെ . മലയാള സിനിമയില്‍ വ്യത്യസ്തമായ പരീക്ഷണം എന്നു പറയാം നാടകം കണ്ടിട്ടില്ലാത്തവര്‍‌ക്ക് (വിദേശ ചിത്രങ്ങളുടെ പതിപ്പുകള്‍ വരുമ്പോ അങ്ങനെയല്ലേ പറയാറ്) . നാടകം വളരെ ഇഷ്ടപ്പെട്ടിരുന്നു . ഇപ്പൊ സിനിമയും .
മലയാള സിനിമ കാണുമ്പോള്‍ യുക്തിയുണ്ടോ എന്നന്വേഷിച്ച് പോകുന്നത് മണ്ടത്തരമല്ലേ (മറ്റു ഭാഷകള്‍ വശമില്ലാത്തതുകൊണ്ട് അവയെക്കുറിച്ച് അറിയില്ല ) . ഈ വര്‍ഷം വളരെ അധികം പ്രശംസ നേടിയ ട്രാഫിക്കിന്‍റെ കഥയിലുമില്ലേ ഈ യുക്തിയില്ലായ്മ (പാലക്കാടേക്ക് ഒരു മണിക്കൂറു കൊണ്ട് ഒരു ട്രെയിനില്‍ കൊണ്ടു പോകേണ്ട ഹൃദയം മലയാളികളുടെ മുഴുവന്‍ ഹൃദയം രണ്ടരമണിക്കൂറ് നിലപ്പിച്ചല്ലേ കാറില്‍ കൊണ്ടുപോയത് ! )

Haree said...

പശ്ചാത്തല ശബ്ദങ്ങളോടൊപ്പം, മുഖത്തിന്റെ ക്ലോസപ്പില്‍ കഥാപാത്രങ്ങളുടെ ചിന്തകള്‍ പ്രതിഫലിപ്പിക്കുക എന്നത് നാടകത്തില്‍ നടക്കില്ല. ഒരു ശബ്ദരേഖയായി ഈ സിനിമ ആസ്വദിക്കുവാനും കഴിയില്ല. അതിനാല്‍ ഇതൊരു നാടകമായി തോന്നിയില്ല. നാടകത്തിന്റേതായി അവശേഷിക്കുന്നതൊക്കെ അങ്ങിനെ തന്നെ ഉദ്ദേശിച്ചിട്ടുള്ളതുമാണ്‌. ('A Few Good Men' കണ്ടിട്ടില്ല. പക്ഷെ, അത് തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമെന്നാണ്‌ മനസിലാക്കുന്നത്. കോര്‍ട്ട് മാര്‍ഷല്‍ ഉണ്ട് എന്നതുകൊണ്ട് അതിനെ ഇതുമായി താരതമ്യം ചെയ്യേണ്ടതുണ്ടോ?)
--

JiTHESH said...

Enikke Atrakke Pidichilla. Boring.

krish said...

ഏതാണ്ട് സിനിമയുടെ 70 % -വും കോര്‍ട്ട് മാര്‍ഷല്‍ തന്നെയാണ് "A few good men "എന്ന ചിത്രത്തിലും .സഹപ്രവര്‍ത്തകനെ കൊലപെടുത്തിയ പട്ടാളക്കാരെ വിചാരണ ചെയ്യുന്നത് തന്നെയാണ് ആ സിനിമയുടെയും പ്രമേയം .arron sorkin -ഇന്റെ ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയും ചെയ്തത് .ഞാന്‍ മേല്‍വിലാസം കാണാത്തതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല

ടി.സി.രാജേഷ്‌ said...

സ്വദേശ് ദീപക്കിന്റെ നാടകത്തിന്റെ തര്‍ജ്ജമയാണ് യഥാര്‍ഥത്തില്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നാടകം. ആ നാടകത്തിന്റെ സ്‌ക്രിപ്റ്റിനപ്പുറം ഒരു മാറ്റവും കൃഷ്ണമൂര്‍ത്തി തിരക്കഥയില്‍ വരുത്തിയിട്ടില്ലതാനും. അതുകൊണ്ടുതന്നെ ഈ സിനിമയുടെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയ വ്യക്തിയാണ് യഥാര്‍ഥ തിരക്കഥാകൃത്ത്.
നാടകത്തില്‍ നിന്നു കാര്യമായ മാറ്റമൊന്നും ഈ സിനിമയിലില്ല. കഥാപാത്രങ്ങളുടെ മുഖത്തു വിരിയുന്ന ഭാവവ്യത്യാസം നാടകത്തേക്കാള്‍ കൂടുതല്‍ പ്രേക്ഷകരിലെത്തിക്കാന്‍ സിനിമയ്ക്കായി എന്നതാണ് ഏക മേന്മ. പ്രത്യേകിച്ച് പാര്‍ഥിപന്റെ രാമചന്ദ്രന്‍ എന്ന കഥാപാത്രം. നാടകത്തില്‍ കൃഷ്ണനാണ് ഈ വേഷം ചെയ്തത്്. (അടൂരിന്റെ ഒരു പെണ്ണും രണ്ടാണും സിനിമയില്‍ കുറ്റാരോപിതനായി കോടതിക്കൂട്ടില്‍ വാപൊളിച്ചു നിന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൃഷ്ണനായിരുന്നു.) കോര്‍ട്ട് മാര്‍ഷലിന്റെ ഓരോഘട്ടത്തിലും രാമചന്ദ്രന്റെ മുഖത്തുവിരിയുന്ന ഭാവമാറ്റം കൃഷ്ണന്‍ മനോഹരമായിത്തന്നെ അവതരിപ്പിച്ചിരുന്നെങ്കിലും സിനിമയിലേതുപോലെ ക്ലോസപ്പുകളില്ലാത്തതിനാല്‍ അത് പ്രേക്ഷകരിലേക്കു കാര്യമായിട്ടെത്തിയിരുന്നില്ല. നാടകത്തില്‍ വിനോദ് ഗാന്ധി ചെയ്ത പ്രിസൈഡിംഗ് ഓഫീസറുടെ വേഷം തലൈവാസല്‍ വിജയ് ഗംഭീരമാക്കി. അതുപോലെ സുരേഷ്‌ഗോപിയും നാടകത്തിന്റെ പ്രേതബാധയില്ലാതെതന്നെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തില്‍ അമല്‍രാജായിരുന്നു ഈ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചത്. പക്ഷെ, അശോകന്റെ ഡോക്ടര്‍, നാടകത്തിന്റെ തനി തര്‍ജ്ജമയായിപ്പോയി. പുതുതായിട്ടൊന്നും അശോകനു ചെയ്യാനായില്ല. വില്ലന്‍ കപൂറിനെ നാടകത്തില്‍ അവതരിപ്പിച്ചത് ജോസ് കെ.റാഫേലാണ്. ജോസിന്റെ ഏഴയലത്തെത്താന്‍ കൃഷ്ണകുമാറിനു കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ആ കഥാപാത്രം കൃഷ്ണകുമാറിന്റെ കയ്യില്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു.
പിന്നെ, ഭാഷയെപ്പറ്റി. രാമചന്ദ്രന്‍ എന്ന പേര് മലയാളിയെന്ന സൂചന നല്‍കുമ്പോള്‍ കഥാപാത്രം തമിഴ് കലര്‍ന്ന മലയാളമാണ് സംസാരിക്കുന്നതെന്നത് വലിയൊരു പോരായ്മയായി. മറ്റുള്ളതൊക്കെ ഹിന്ദിയുടെ തര്‍ജ്ജമയായി കരുതിയാല്‍മതി. ബി.ഡി.കപൂര്‍ എന്ന പേരിന്റെ മുഴുരൂപം ഹിന്ദിയിലല്ലാതെ മലയാളത്തില്‍ എങ്ങിനെ ശരിയാകും?
പിന്നെ, ഹരിയുന്നയിച്ച മറ്റൊരു പ്രശ്‌നം. ഡോക്ടറോട് പ്രിസൈഡിംഗ് ഓഫീസര്‍ മറ്റൊരു ജോലി നോക്കിക്കൊള്ളാന്‍ പറയുന്നതുപോലെ തന്നെ കപൂറിനോടും പറയുന്നുണ്ട്, താങ്കളെ വിചാരണ ചെയ്യാന്‍ മറ്റൊരു കോര്‍ട്ട്മാര്‍ഷല്‍ വേണ്ടിവരുമെന്ന്.
എന്തായാലും സിനിമയെന്നാല്‍ വെറും സംഭാഷണങ്ങള്‍ മാത്രമാണോ എന്ന ചോദ്യം 'മേല്‍വിലാസം' വീണ്ടും ഉന്നയിക്കുന്നുണ്ട്. ഒരു ശബ്ദരേഖയായി കേട്ടാല്‍ ഇതിലുമേറെ നമുക്കീ സൃഷ്ടി രസിച്ചെന്നിരിക്കും.

Pappa said...

Hi

ഈ സിനിമ കാണാനൊരു അവസരം കിട്ടിയിട്ടില്ല, തീർച്ചയായും ഈ ആഴ്ച അവസാനം നാട്ടിൽ പോകുമ്പോൾ ഒരു അവസരം ഉണ്ടാക്കണം. ഒരു സംശയം, ഈ സിനിമയ്ക്ക് 12 Angry Men  എന്ന സിനിമയുമായി എന്തെങ്കിലും ബന്ധമുള്ളതായി അറിയുമോ, 12 Angry Men  എന്ന സിനിമയും പൂർണ്ണമായും ഒരു കോടതിമുറിയിൽ ആണു ചിത്രീകരിച്ചിരിക്കുന്നത്.

Haree said...

കോര്‍ട്ട് മാര്‍ഷല്‍ തന്നെ, പക്ഷെ ഒരു കോടതി മുറിയില്‍ മാത്രമായാണോ 'A Few Good Men' നടക്കുന്നത്? '12 Angry Men'-ന്റെ കാര്യം അറിയില്ല. (ഈ രണ്ട് ചിത്രങ്ങളും കണ്ടിട്ടില്ല.)

ഡോക്ടറോട് മറ്റൊരു ജോലി നോക്കുവാന്‍ പറയുന്നത് കൃത്യവിലോപത്തിന്‌ ആക്ഷനെടുത്തു കഴിഞ്ഞു എന്ന നിലയിലും, കപൂറിനോട് കോര്‍ട്ട് മാര്‍ഷലിന്റെ കാര്യം സൂചിപ്പിക്കുന്നത് 'ഈ കണക്കിനു പോയാല്‍ വാദി പ്രതിയാവുമല്ലോ!' എന്ന തരത്തിലൊരു നിരീക്ഷണമായും. അതുപോരല്ലോ അവിടെ. തോക്കു മാറ്റിക്കഴിയുമ്പോള്‍ കൈവിലങ്ങ് വെയ്‍ക്കുവാന്‍ നിര്‍ദ്ദേശിക്കുക, പ്രമോഷന്‍ റദ്ദാക്കുവാന്‍ ശുപാര്‍ശ ചെയ്യുക എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാമല്ലോ?

മലയാളത്തില്‍ ഏത് സിനിമയാണ്‌ ശബ്ദരേഖ കേട്ടാലും ഏകദേശം കാണുന്ന അതേ രസം നല്‍കാത്തത്? :)
--

Rakesh | രാകേഷ് said...

@pappa
12 angry manനുമായുള്ള ബന്ധം ഒരു മുറിയിൽകഥ നടക്കുന്നു എന്നതുമാത്രമാണ്..

Rakesh | രാകേഷ് said...

ഹരീ...12 Angry men തീർച്ചയായും കാണണേ...

kafka said...

suresh gopi deserves more..i think vikas roy is his most brilliant character in recent time. genuine dialogue delivery+keen observation.. xactly a feast to watch- oru kaduva akramichal churungiyathu 7 muripadengilum kanum...akhil

പിള്ളാച്ചന്‍ said...

@ഹരീ... ഇതു ശൌര്യ എന്ന ചിത്രത്തിന്റെ കോപ്പിയാണ്. കഥ കേട്ടിടത്തോളം അങ്ങനെ ആണു തോന്നുന്നത്. രാഹുല്‍ ബോസ്, കെ.കെ മേനോന്‍.. എനിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ട ഒരു സിനിമയാണത്. മേല്‍വിലാസം പക്ഷേ ഞാന്‍ കാണും. അതെങ്ങനെ ഉണ്ടാവും എന്നറിയണമല്ലോ..!!!

Satheesh Haripad said...

ഏത് നല്ല പടം ഇറങ്ങിയാലും ആദ്യം അത് ഏത് ചിത്രത്തിന്റെ കോപ്പിയാണെന്ന് അൻവേഷിച്ചു നടക്കുന്ന സുഹൃത്തുക്കളോട്...ആദ്യം ചിത്രം പോയി കാണൂ.
(ശൗര്യയും ഒരു കഥയുടേയോ സിനിമയുടേയോ അഡാപ്റ്റേഷൻ ആയിരുന്നു. പേരിപ്പോൾ ഒർക്കുന്നില്ല. ഓർമ്മ വന്നാൽ പൊസ്റ്റുന്നതായിരിക്കും.)

krish said...

@satheesh haripad
ശൌര്യ "a few good men " എന്നാ ചിത്രത്തിന്റെ അനുകരണമാണ് .മേല്‍വിലാസം -ത്തിന്റെ കാര്യം എനിക്കറിയില്ല

ടി.സി.രാജേഷ്‌ said...

1991ലാണ്‌ സ്വദേശ്‌ ദീപക്‌ കോര്‍ട്ട്‌ മാര്‍ഷല്‍ എന്ന നാടകം രചിക്കുന്നത്‌. വിവിധ ഭാഷകളിലായി 2000ല്‍ അധികം സ്‌റ്റേജുകളില്‍ അവതരിപ്പിച്ച നാടകമാണ്‌. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കണം 1998ല്‍ ടോം ക്രൂയിസ്‌ എ ഫ്യൂ ഗുഡ്‌ മെന്‍ എടുത്തത്‌. സൂര്യകൃഷ്‌മമൂര്‍ത്തിയുടെ മേല്‍വിലാസം നാടകം സ്വദേശ്‌ ദീപക്കിന്റെ നാടകത്തിന്റെ തര്‍ജ്ജമയാണ്‌. അതുതന്നെയാണ്‌ സിനിമയും. സത്യമിതായിരിക്കെ മേല്‍വിലാസം എ ഫ്യൂ ഗുഡ്‌ മെന്‍ ന്റെ കോപ്പിയാണെന്നൊക്കെ പറയുന്നത്‌ അല്‍പം കടന്ന കയ്യാണ്‌.

krish said...

@ t.c rajesh
ആരോണ്‍ സോര്കിന്‍ 1989 -ലാണ് a few good men "എന്ന നാടകം എഴുതിയത് .1986 -ഇല്‍ guantanamo base -ഇല്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ നാടകം രചിച്ചിരിക്കുന്നത് .ഇതു സിനിമയായത് 1992 -ലാണ് .സ്വദേശ് ദീപക് 1991 -ലാണ് ഇ നാടകം രചിക്കുന്നത്‌ .(അദ്ദേഹം അവസാനകാലത്ത് depression -ഇന് ചികിത്സയിലായിരുന്നു ,അദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ പിന്നീട് കാണാതായി ).ആരോണ്‍ സോര്കിന്‍ ഈ നാടകത്തോടെ വളരെ പ്രശസ്തനായി .ഞാന്‍ മേല്‍വിലാസം എന്ന ചിത്രം കോപ്പി അടിച്ചതാണെന്ന് പറഞിട്ടില്ല .a few good men -മായുള്ള സാദൃശ്യം സൂചിപിച്ചെന്നു മാത്രം

Ambi said...

സിനിമ കണ്ടില്ലയെങ്കിലും ട്രെയിലറുകൾ കൺറ്റു. ഭാഷയുടെ കാര്യം സൂചിപ്പിച്ചതു അത്ര കുറ്റമല്ല എന്നു തോന്നുന്നു. അവർ എല്ലാം മലയാളികളായിരുന്നു എന്നു കാണിച്ചാൽ ഒരുമാതീരി മേജർ രവി പടമായേനേ. ഇതിൽ പറയുന്ന ഭാഷ മലയാളമല്ല. ഹിന്ദിയാണ്. നമ്മൾ കേൾക്കുന്നത് മലയാളമാണെന്നേയുള്ളൂ.:) അതിലൊരു സീനിൽ മാതൃഭാഷ പറയുന്നതിലെ ഡയലോഗിൽ അതു വ്യക്തവുമാണ്. വാർ മൂവീസിലൊക്കെ ഹിറ്റ്ലർ/നാസികൾ ജർമൻ ആക്സന്റ് കലർന്ന ഇംഗ്ലീഷിൽ സംസാരിക്കാറുള്ളതു പോലെ.(Eg. The Eagle Has Landed)

പാക്കരന്‍ said...

കുറച്ച് നാള്‍ക്ക് ശേഷം തിയേറ്ററില്‍ കയറാം എന്നൊരു ധൈര്യം വന്നിരിക്കുന്നു ഈ റിവ്യൂ കണ്ടപ്പോള്‍ :)

AFRICAN MALLU said...

എ ഫ്യു ഗുഡ് മെനും ..ശൌര്യയും ഒന്ന് തന്നെയാണ് കഥാപാത്രങ്ങളും സംഭവങ്ങളും എല്ലാം .അണിയറ പ്രവര്‍ത്തകര്‍ പോലും അത് നിഷേധിച്ചിട്ടില്ല .എന്നാല്‍ എ ഫ്യു ഗുഡ് മെന്‍ ജൂനിയര്‍ സ്റാഫുകളോട് പ്രത്യേകിച്ചും ന്യു രിക്രുട്ടുകളുടെ മേലുള്ള അതിക്രമം "കോഡ് റെഡ്" എന്നാ വിഷയത്തെക്കുറിച്ചും അതെ സമയം ശൌര്യ അതിനെ കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെടുത്തി മതന്യുനപക്ഷ വിഷയവുമായി ...എന്നെ ഉള്ളു . എന്നാല്‍ എ ഫ്യു ഗുഡ് മെന്‍ കാണേണ്ട ചിത്രം തന്നെ പ്രത്യേകിച്ചും ജാക്ക് നികൊല്സെന്റെ പ്രകടനം (ഹിന്ദിയില്‍ കെ.കെ ).പിന്നെ മേല്‍വിലാസം എന്നാ നാടകം ഏകദേശം എട്ടു വര്ഷം മുന്‍പ് തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നു .നല്ല നാടകം... അതിനു ശൌര്യയും ആയി സാമ്യമുണ്ട്‌ ....

നിരൂപണം said...

മാര്‍ക്ക്‌ മൂവീസിന്റെ ബാനറില്‍ മുഹമ്മദ്‌ സലീമും, എം. രാജേന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച്‌ നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത സിനിമയാണ് മേല്‍വിലാസം. സൂര്യ കൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച മേല്‍വിലാസം എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കരണമാണ് ഈ സിനിമ. സവാര്‍ രാമചന്ദ്രന്‍ [പാര്‍തിബന്‍] എന്ന പട്ടാളക്കാരനെ കോര്‍ട്ട് മാര്‍ഷലിനു വിധേയനാക്കുകയും, തുടര്‍ന്ന് കോര്‍ട്ട് മാര്‍ഷലിലൂടെ അയാള്‍ എന്ത് കുറ്റമാണ് ചെയ്തത് എന്നും, എന്തിനാണ് അയാള്‍ ആ കുറ്റം ചെയ്തത് എന്നും തെളിയിക്കപെടുന്നു. രാമചന്ദ്രന് വേണ്ടി കോടതിയില്‍ വാദിക്കാനെത്തുന്ന വികാസ് റോയ് എന്ന പട്ടാളക്കാരന്റെ വേഷമാണ് സുരേഷ് ഗോപി കൈകാര്യം ചെയ്യുന്നത്. സമീപ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ഏറ്റവും നല്ല സുരേഷ് ഗോപി സിനിമയാണ് മേല്‍വിലാസം. മനോഹരമായ പ്രകടനമാണ് അദ്ദേഹം ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. അതുപോലെ തന്നെ പാര്‍തിബന്‍ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മേല്‍വിലാസം എന്ന സിനിമയിലെ സവാര്‍ രാമചന്ദ്രന്‍.

പുതുമയുള്ള പ്രമേയം തിരഞ്ഞെടുത്തു മോശമല്ലാത്ത രീതിയില്‍ സംവിധാനം ചെയ്യ്തു വിജയിക്കാന്‍ സാധിച്ചിട്ടുണ്ട് മാധവ് രാമദാസിന്. സിനിമയുടെ അവസാന രംഗങ്ങളെല്ലാം കാണുമ്പോള്‍, പ്രേക്ഷകരുടെ കണ്ണുനനയിക്കും വിധം ഒരുക്കാനും, അതിനു പറ്റിയ സംഭാഷണങ്ങളൊരുക്കാനും സാധിച്ചിട്ടുണ്ട് ഇതിന്റെ തിരക്കഥ രചയ്താവിനു. ഒട്ടുമിക്ക സംഭാഷണങ്ങളെല്ലാം നാടകത്തില്‍ നിന്ന് എടുത്തതുകൊണ്ട് നാടകീയത അനുഭവപെടുക്കയും, ചില രംഗങ്ങള്‍ കൃത്രിമമായി തോന്നുകയും ചെയ്തു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക്‌ കഥ ഇഷ്ടപെടുന്നത് കൊണ്ട്...സിനിമയില്‍ സംവിധായകന്‍ ശ്രദ്ധിക്കാതെ വിട്ടുപോയ ചില പ്രാധാന കാര്യങ്ങള്‍ മറന്നുപോകുന്നത് ഈ സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്.

യഥാര്‍തത്തില്‍ കോര്‍ട്ട് മാര്‍ഷല്‍ ഇങ്ങനെയാണോ നടക്കുന്നത് എന്ന് ചില പ്രേക്ഷകര്‍ക്ക്‌ തോന്നുന്നുടാകും. അതുപോലെ തന്നെ..., കോര്‍ട്ട് മാര്‍ഷല്‍ നടക്കുമ്പോള്‍ ചില പട്ടാളക്കാര്‍...അവരുടെ മേല്‍ കുറ്റം ആരോപിക്കുമ്പോള്‍ പ്രകോഭിതനാകുകയും..കോടതിയുടെ നിയമങ്ങള്‍ തെറ്റിക്കുകയും ചെയ്യുന്നു. ഈ തെറ്റുകള്‍ക്ക് യാതൊരു ശിക്ഷയും അവര്‍ക്ക് ലഭിക്കുനില്ല. ഇതെല്ലാം കാണുമ്പോള്‍, പ്രേക്ഷകര്‍ ചിന്തിക്കുന്നത്......എങ്ങനെയൊക്കെ യഥാര്‍തത്തില്‍ സംഭവിക്കുമോ എന്നാണ്. മാധവ് രാംദാസ് കോര്‍ട്ട് മാര്‍ഷലിനെ കുറിച്ച് നല്ല രീതിയില്‍ പഠനം നടത്തിയത് ശേഷമാണോ ഈ സിനിമ സംവിധാനം ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സമീപ കാലത്തിറങ്ങിയ തട്ടിക്കൂട്ട് സിനിമകളെ അപേക്ഷിച്ച് കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് മേല്‍വിലാസം. സുരേഷ് ഗോപി, പാര്‍തിബന്‍ എന്നിവരെ കൂടാതെ, തലൈവാസല്‍ വിജയ്‌, കക്ക രവി, കൃഷ്ണകുമാര്‍, അശോകന്‍, എന്നിവരുമുണ്ട് ഈ സിനിമയില്‍. ആരും സിനിമയാക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു കഥ തിരഞ്ഞെടുത്ത മാധവ് രാമദാസിന് ഈ സിനിമയെപറ്റി അഭിമാനിക്കാം. പക്ഷെ, നല്ല രീതിയില്‍ പഠനം നടത്തി ഈ സിനിമ എടുത്തിരുന്നെങ്കില്‍...മലയാള സിനിമയിലെ ഒരു നാഴികകല്ലായി മാറിയേനെ മേല്‍വിലാസം.

Jikkumon - Thattukadablog.com said...

നല്ലകിടിലം പടം മലയാളത്തില്‍ ഇന്നെ വരെ ഇതേ പോലൊരു കോര്‍ട്ട് റൂം മൂവി വന്നിട്ടില്ല, വൈകാരികത നിറഞ്ഞ ഒരുപാട് സീനുകള്‍ ഈ സിനിമയില്‍ ഉണ്ടെങ്കിലും ഇങ്ങനെ ഒരു മലയാള സിനിമാനുഭവം ഇതാദ്യമായിട്ടാണ്.. എന്ത് കൊണ്ട് ഇത്തരം സിനിമകള്‍ വിജയിക്കുന്നില്ല എന്നത് മലയാളികളുടെ വീക്ഷണകോണില്‍ വന്ന വലിയ ഒരു വ്യതിചലനം തന്നെ ക്രേസി ഗോപാലനും, ക്രിസ്ടിയന്‍ ബ്രദര്‍സും വിയജിപ്പിക്കുന്ന പ്രിയാ പ്രേക്ഷകാ ഇടയ്ക്കൊക്കെ ഷക്കീല പടം കാണാന്‍ കേറുന്ന പോലെങ്കിലും ഇതിനും ഒക്കെ കേറുക..

NB: ഈ സിനിമ ദുബായില്‍ റിലീസ്‌ ആവാന്‍ വൈകിയ കൊണ്ട് അന്ന് തീയറ്ററില്‍ പോയി കാണാന്‍ കഴിഞ്ഞില്ല, കഴിഞ്ഞ ദിവസം ഡി.വി.ഡി ഇരഗിയ ശേഷമാണ് കണ്ടത് !!!

lukochens said...

A good movie inspired from the hollywood movie-'A Few Good Men'

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

Popular Posts