മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (My Dear Kuttichathan)

September 4, 2011

My Dear Kuttichathan: A film by Jijo starring Mukesh, Aravind, Sonia, Suresh etc. Film Review by Haree for Chithravishesham.
ഇന്ത്യന്‍ സിനിമയിലെ ആദ്യ ത്രിമാന ചലച്ചിത്രമെന്ന ഖ്യാതിയുള്ള 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' 1984-ലാണ്‌ ആദ്യമായി പുറത്തിറങ്ങുന്നത്. പിന്നീട് 1997-ല്‍ ഡിജിറ്റല്‍ ശബ്ദലേഖനത്തോടൊപ്പം, പുതിയ ചില രംഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത്, കുട്ടിച്ചാത്തനും കൂട്ടുകാരും വീണ്ടും തിയേറ്ററുകളിലെത്തി. പ്രകാശ് രാജ്, സന്താനം, ഊര്‍മ്മിള എന്നിവരഭിനയിക്കുന്ന മറ്റു ചില ഭാഗങ്ങള്‍ കൂടി ആദ്യ പതിപ്പില്‍ ഉള്‍പ്പെടുത്തി, ദൃശ്യങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‍കരിച്ച കുട്ടിച്ചാത്തന്‍ ഇപ്പോള്‍ വീണ്ടുമെത്തിയിരിക്കുന്നു. നവോദയയുടെ ബാനറില്‍ നവോദയ അപ്പച്ചനും ജോസ് പുന്നൂസും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ജിജോ പുന്നൂസ്. രഘുനാഥ് പാലേരിയും ടി.കെ. രാജീവ് കുമാറും ഒരുമിച്ചാണ്‌ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ വട്ടം ഇതിനോടകം ഈ ചിത്രം കണ്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കുട്ടിച്ചാത്തന്‌ ഒരു പുതുമയും പറയുവാനില്ല, പുതുതായുള്ള കൂട്ടിച്ചേര്‍ക്കലുകളാവട്ടെ മുഷിപ്പ് കൂട്ടുകയും ചെയ്യുന്നു.

ആകെത്തുക     : 4.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.00 / 10
: 5.00 / 10
: 3.50 / 05
: 3.50 / 05
മേല്‍ സൂചിപ്പിച്ചതു പോലെ ചിത്രത്തില്‍ പുതുതായുള്‍പ്പെടുത്തിയ ഭാഗങ്ങള്‍ രസം കൊല്ലിയായി മാറുന്നു. ഏച്ചു കെട്ടലുകള്‍ എന്തായാലും മുഴച്ചു തന്നെ നില്‍ക്കുമല്ലോ! നര്‍മ്മമാണ്‌ ആ ഭാഗങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍, ആ രംഗങ്ങളൊക്കെ പരാജയമാണെന്ന് പറയേണ്ടിവരും. പ്രകാശ് രാജിനെയും ഊര്‍മ്മിളയേയുമൊക്കെ പോസ്റ്ററില്‍ ചേര്‍ക്കാം എന്നതിനപ്പുറം മറ്റു ഗുണങ്ങളൊന്നും അതില്‍ പറയുവാനില്ല. മൊത്തത്തില്‍ പഴയതു തന്നെ കാണിച്ചിരുന്നെങ്കില്‍, അതാവുമായിരുന്നു കൂടുതല്‍ ഭംഗി! ഇനിയിപ്പോള്‍ ഇന്നത്തെ അഭിനേതാക്കളെ ഉള്‍പ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശമെങ്കില്‍, ഈ കുട്ടികള്‍ മുതിര്‍ന്നതായും അവര്‍ വീണ്ടും ചാത്തനെ കണ്ടു മുട്ടിയ കെട്ടിടത്തില്‍ ഒത്തുകൂടുന്നതായും മറ്റോ കാണിച്ച് ചിത്രം തുടങ്ങിയാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ ആലുമ്മൂടനൊക്കെ വളരെ നന്നായി ചെയ്ത് ഭംഗിയാക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്ത ഭാഗങ്ങളൊക്കെ തനി കോമാളിത്തരമായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ ടി.കെ. രാജീവ് കുമാര്‍ പരിണാമഗുപ്തിയില്‍ കൊണ്ടുവന്ന മാറ്റങ്ങളും ചിത്രത്തിന്റെ ഭംഗി കുറച്ചതേയുള്ളൂ!

Cast & Crew
My Dear Kuttichathan

Directed by
Jijo Punnoose

Produced by
Navodaya Appachan, Jose Punnoose

Story, Screenplay, Dialogues by
Raghunath Paleri, T.K. Rajeev Kumar

Starring
Master Mukesh, Master Aravind, Baby Sonia, Master Suresh, Kottarakkara Sreedharan Nair, Dalip Tahil, Urmila Matondkar, Prakash Raj, Santhanam, Jagadish, Rajan P. Dev, Sainudeen etc.

Cinematography (Camera) by
Ashok Kumar

Editing by
T.R. Sekhar

Production Design (Art) by
K. Shekher

Music by
Illayaraja / Sharreth

Lyrics by
Bichu Thirumala

Make-Up by
P.N. Mani, K. Velappan

Costumes by
Peethambaran, Laxmanan

Audiography by
Sreedhar

Computer Graphics by
M. Arul Moorthy

Choreography by
Madhuri

Banner
Navodaya

സംവിധായകന്റെ സൂക്ഷ്മതക്കുറവ് ചിത്രത്തില്‍ പലയിടത്തും പ്രകടമാണ്‌. ("ആലിപ്പഴം പെറുക്കാന്‍..." ഗാനരംഗത്തിനു ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ വരുമ്പോള്‍ ഭിത്തിയില്‍ കാണുന്ന കാല്‍പാടുകള്‍ ഒരു ഉദാഹരണം. കുട്ടികള്‍ നടന്നപ്പോഴൊന്നും അങ്ങിനെ ഉണ്ടാവുന്നതായി ചിത്രത്തില്‍ കാണുവാനില്ല, പിന്നെപ്പോളതുണ്ടായി!) 3D-യുടെ മാസ്‍മരികതയില്‍ ഒരുപക്ഷെ അവയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയെന്നു വരാമെന്നു മാത്രം. മേജിക്കിനു കൂടി പ്രാധാന്യം വരുന്ന ഭാഗങ്ങളിലാണ്‌ ഊര്‍മ്മിളയുടെ കഥാപാത്രമൊക്കെ ചിത്രത്തില്‍ വരുന്നതെങ്കിലും, അവയുടെ ചിത്രീകരണവും അപക്വമായി തന്നെ അനുഭവപ്പെട്ടു. ഒരുപക്ഷെ 3D-യുടെ സാധ്യതകള്‍ മുന്‍പത്തേക്കാളും ഭംഗിയായി കാണുവാനുണ്ടാവും പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ എന്നു ചിന്തിക്കുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതുമായി ഈ ഭാഗങ്ങള്‍! ഈ ഭാഗത്ത് പുതുതായി ചേര്‍ത്തിട്ടുള്ള ഒരു ഗാനത്തിന്റെ കാര്യവും തഥൈവ!

കുട്ടിച്ചാത്തനേയും കുട്ടികളേയും അവതരിപ്പിച്ച കുട്ടികളുടെ മികവാണ്‌ സത്യത്തില്‍ ഈ ചിത്രത്തിന്റെ ആസ്വാദ്യത കൂട്ടുന്നത്. മാസ്റ്റര്‍ മുകേഷും മാസ്റ്റര്‍ അരവിന്ദും ബേബി സോണിയയും മാസ്റ്റര്‍ സുരേഷുമൊക്കെയാണ്‌ ചിത്രത്തിലെ ചാത്തനും കുട്ടികളും. ഇവരില്‍ ലക്ഷ്മിയായെത്തിയ സോണിയ തന്നെ ഒരു പടി മുകളില്‍. ചാത്തനെ അവതരിപ്പിച്ച (?)യാളാണ്‌ കൂട്ടത്തില്‍ പിന്നിലായി പോയത്. ചാത്തനെ കുടുക്കുവാന്‍ നടക്കുന്ന മന്ത്രവാദിയെ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മികച്ചതാക്കി. മറ്റ് കഥാപാത്രങ്ങളൊന്നും ഏറെ പ്രസക്തമല്ല. ദലീപ് താഹില്‍, രാജന്‍ പി. ദേവ്, ജഗദീഷ്, സൈനുദീന്‍ തുടങ്ങിയവരൊക്കെയാണ്‌ ആ വേഷങ്ങളില്‍. പുതിയ ഭാഗങ്ങളില്‍ വേഷമിട്ടവരില്‍ പ്രകാശ് രാജ് മാത്രം മോശമായില്ല. സന്താനവും ഊര്‍മ്മിളയുമൊക്കെ വെറുതേ സമയം മിനക്കെടുത്താന്‍ വന്നു പോവുന്നതായേ തോന്നിയുള്ളൂ!

അന്നത്തെ കാലത്തെ പരിമിതമായ സൗകര്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ സാങ്കേതികമികവില്‍ ചിത്രം ഏറെ മുന്നിലാണെന്നു പറയാം. അശോക് കുമാറിന്റെ ഛായാഗ്രഹണവും ടി.ആര്‍. ശേഖറിന്റെ ചിത്രസന്നിവേശവും കെ. ശേഖെറിന്റെ കലാസംവിധാനവും ചിത്രത്തിന്റെ മികവുയര്‍ത്തുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. ബിച്ചു തിരുമല എഴുതി ഇളയരാജ ഈണമിട്ട ഗാനങ്ങളുടെ റീമിക്സ് പതിപ്പാണ്‌ പുതിയ ചിത്രത്തില്‍. ശരത്താണ്‌ റീമിക്സുകള്‍ ഒരുക്കിയിരിക്കുന്നത്. ഏതായാലും എസ്. ജാനകിയും എസ്.പി. ഷൈലജയുമൊക്കെ പാടിയ "ആലിപ്പഴം പെറുക്കാന്‍..." എന്ന ഗാനമൊക്കെ പുതിയ രീതിയില്‍ വരുമ്പോള്‍ ആത്മാവ് നഷ്ടപ്പെട്ടൊരു പ്രതീതിയാണ്‌ തോന്നിച്ചത്. ടൈറ്റിലുകള്‍ക്കൊപ്പം ഉണ്ടായിരുന്ന ചിത്രയുടെ ശബ്ദത്തിലുള്ള "ഭജാമി നമാമി സ്‍മരാമി..." എന്ന ഗാനമാവട്ടെ ചിത്രത്തില്‍ സ്ഥാനം നേടിയതുമില്ല. പുതിയ കുപ്പിയിലാക്കി ഇറക്കിയപ്പോള്‍ കുറഞ്ഞപക്ഷം ഗാനങ്ങളെയെങ്കിലും വെറുതേ വിടാമായിരുന്നു എന്നേ ഇതിനെക്കുറിച്ചൊക്കെ പറയുവാനുള്ളൂ!

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' ഓരോ പ്രാവശ്യവും ഇറങ്ങുമ്പോഴും പുതു തലമുറയിലെ കുട്ടി പ്രേക്ഷകരെ ലഭിക്കുവാന്‍ ബുദ്ധിമുട്ടില്ല. മുതിര്‍ന്നവരാവട്ടെ, തങ്ങളുടെ ചെറുപ്പത്തില്‍ കണ്ട കുട്ടിച്ചാത്തനെ ഒരിക്കല്‍ കൂടി കാണുവാനും ഉത്സാഹിച്ചെന്നിരിക്കും. 3D-യില്‍ ആസ്വദിക്കാവുന്ന മറ്റൊരു മലയാള ചിത്രവും ഈ കാലയളവിലൊന്നും പുറത്തിറങ്ങിയില്ല എന്നതും കുട്ടിച്ചാത്തന്‍ സിനിമകളുടെ ആവര്‍ത്തിച്ചുള്ള റിലീസിംഗിലും പണം കൊയ്യുവാന്‍ നിര്‍മ്മാതാക്കളെ സഹായിച്ചു. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ 3D ചിത്രങ്ങള്‍ കൂടുതലായി വന്നു തുടങ്ങിയതോടെ ഈ ചിത്രത്തിന്‌ പ്രസക്തി നഷ്ടമായിരിക്കുന്നു. ചിത്രത്തിന്റെ പ്രധാന സവിശേഷതയായ ത്രിമാന അനുഭവം പോലും, ഇന്നിറങ്ങുന്ന 3D ചിത്രങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്ന് പറയേണ്ടി വരും. ഒരു പത്തു വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ഈ ചിത്രം ഇതേ പോലെ എന്തെങ്കിലുമൊക്കെ ചില്ലറ മാറ്റങ്ങളും വരുത്തി പുറത്തിറക്കുവാന്‍ നിര്‍മ്മാതാക്കള്‍ ധൈര്യപ്പെടുമോ എന്നു സംശയമാണ്‌. ഒരുപക്ഷെ, മറ്റൊരു കുട്ടിച്ചാത്തന്‍ ചിത്രം തന്നെ, ഇതിന്റെ രണ്ടാം ഭാഗമായോ മറ്റോ ഒരുക്കുകയാവും കൂടുതല്‍ യുക്തിസഹം. അത്തരമൊന്നിനു വേണ്ടി നമുക്ക് കാത്തിരിക്കാം.

ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റൊക്കെ തീര്‍ത്തും നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ! സിനിമാക്കൊട്ടകയില്‍ ലഭിക്കുന്ന 3D കണ്ണട ഉപയോഗിച്ച് കാണുവാന്‍ സാധിക്കുന്ന ത്രിമാന വെബ്സൈറ്റ് തന്നെ ഒരുക്കാമായിരുന്നു. [ഒരു ഉദാഹരണം: http://www.swell3d.com/ - കുട്ടിച്ചാത്തന്‍ സിനിമയുടെ കണ്ണട ഈ വെബ്സൈറ്റ് കാണുവാന്‍ ഫലപ്രദമാവില്ല.] കുറഞ്ഞപക്ഷം, അത്തരത്തിലുള്ള ചില പോസ്റ്ററുകള്‍, ട്രൈലര്‍ എന്നിവയെങ്കിലും വെബ്സൈറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

22 Comments
Comments

22 Comments:

Haree said...

മലയാളത്തിന്റെ ആദ്യത്തെയും (ഇതുവരെ അവസാനത്തെയും) 3D ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്ത'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

@newnHaree
Haree
#MyDearKuttichathan3D: The film has lost its charm and the additions only makes it more boring. Coming Soon: bit.ly/cv-reviews #MDK3D
2 Sep via web
--

Priya said...

എനിക്ക് കുട്ടിച്ചാത്തന്‍ എത്ര കണ്ടാലും മതിയാവില്ല. അത് കൊണ്ട് അടുത്ത റിലീസിനും കാണാന്‍ പ്രശ്നമൊന്നുമില്ല .പിന്നെ , കൊട്ടാരക്കര ചന്ദ്രശേഖരന്‍ നായര്‍ എന്നൊരു നടന്‍ ഉണ്ടോ ?:)

Haree said...

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ - തിരുത്തിനു നന്ദി. :)
--

krish said...

1998 ഇല്‍ നവോദയ തന്നെ ഹിന്ദിയില്‍ ഇറക്കിയ ചോട്ടാ ചാത്തന്‍ എന്നാ ചിത്രത്തില്‍ ഉര്മിള അഭിനയിച്ചിരുന്നു .അതിനു തൊട്ടുമുമ്പ് ഇറങ്ങിയ കുട്ടിചാത്തനില്‍ മണി അഭിനയിച്ച റോള്‍ ഹിന്ദിയില്‍ ഉര്മിള ചെയ്തു .അതെ രംഗങ്ങള്‍ ആണ് ഈ ചിത്രത്തിലും .ഇവര്‍ക് രാജീവ്‌ കുമാറിനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ.പലെരിയെകൊണ്ട് തന്നെ എഴുതിച്ചാല്‍ മതിയായിരുന്നു .പ്രകാശ്‌ രാജിന്റെ രംഗങ്ങള്‍ മുഴുവനും 2010 ഇലെ chutti ചാത്തനില്‍ നിന്നും .ഇതില്‍ പുതുതായി വല്ലതും ഉണ്ടോ എന്ന് സംശയമാണ് .ജിജോക്കിത് നല്ലൊരു മടങ്ങി വരവാകട്ടെ .അതിയാന്‍ ബൈബിള്‍ സീരിയല്‍ പോട്ടിയത്തില്‍ പിന്നെ amusement park മായി (കിഷ്കിന്ത )നടക്കുകയാണ് .

Balu..,..ബാലു said...

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മലയാളത്തിലെ ഒരേയൊരു 3D സിനിമ അല്ല. മാജിക്ക് മാജിക്ക് എന്ന പേരില്‍ നവോദയ തന്നെ മറ്റൊരു 3D ചിത്രം ഇറക്കിയിട്ടുണ്ട്.

ഇനിയും “പുതിയ പരിഷ്‌കാരങ്ങളുമായി” കുട്ടിച്ചാത്തന്‍ റിലീസ് ചെയ്യണം എന്ന് ആഗ്രഹമില്ലെങ്കിലും, ഒരു കാര്യം പറയാതെ വയ്യ. പുതിയ കാലത്ത് 3D ചിത്രങ്ങള്‍ കൂടുതലായി ഇറങ്ങുന്ന കാര്യം പറഞ്ഞല്ലോ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒഴികെ കേരളത്തില്‍ 3D സിനിമകള്‍ ഇറങ്ങാത്ത സാഹചര്യം ഉള്ളിടത്തോളം കുട്ടിച്ചാത്തന് പ്രസക്തി ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. :)

A.K.Saiber said...
This comment has been removed by the author.
A.K.Saiber said...

സിനിമയില്‍ കുട്ടിച്ചാത്തനായ്‌ അഭിനയിച്ചത്‌ മാസ്റ്റര്‍ അരവിന്ദ്‌ ആണ്‌.
> balu..ബാലു- മലയാളത്തില്‍ ഒരേയൊരു ത്രീഡി സിനിമയേ ഇറങ്ങിയിട്ടുള്ളൂ. കുട്ടിച്ചാത്തന്‍ മാത്രം. മാജിക്‌ മാജിക്‌ ഡബ്ബിംഗ്‌ ചിത്രമാണ്‌. മൂലഭാഷ തെലുങ്ക്‌ ആണെന്ന്‌ തോന്നുന്നു.

84ല്‍ കുട്ടിച്ചത്തനിറങ്ങിയപ്പോള്‍ ഒരു 3ഡി തരംഗം തന്നെയുണ്ടായി തമിഴിലും തെലുങ്കിലുമായി. അനുരാധയെ നായികയാക്കി അല്‍പം മസാലയുള്ള 3ഡിപോലുമുണ്ടായി "മാതൃഭൂമി" എന്നപേരില്‍. കുട്ടിച്ചത്തന്‍ ഹിന്ദിയില്‍ ഇറങ്ങുന്ന അതേ സമയം (1985)ഹിന്ദിയില്‍ ജാക്കി ഷ്രോഫിനെ നായകനാക്കി "ശിവ്‌ ക ഇന്‍സാഫ്‌" എന്ന ഒരു 3ഡി സിനിമ ഇറങ്ങുകയുണ്ടായെങ്കിലും കുട്ടിച്ചാത്തന്റെ ഹിന്ദി പതിപ്പായ ചോട്ടാ ചേതനുമുന്നില്‍ അതൊക്കെ നിഷ്പ്രഭമായി. അന്ന്‌ ഒരു കോടിയിലധികം മുടക്കി നിര്‍മ്മിച്ച കുട്ടിച്ചാത്തന്‍ 60 കോടിയിലധികം നേടുകയുണ്ടായി!!!

ഫാന്റസി കഥകള്‍ വളരെ ബോറായി ചിത്രീകരിക്കുന്ന ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇത്രയും മനോഹരമായി മറ്റൊരു സിനിമയുണ്ടായിട്ടില്ല. 3ഡിയുടെ പിന്തുണയില്ലായിരുന്നെങ്കിലും ആസിനിമ അന്ന്‌ നല്ല വിജയമായിരുന്നേനെ. അതിന്റെ ട്രീറ്റ്മന്റ് ഇപ്പോള്‍ കാലഹരണപ്പെട്ടിരിക്കാം. എങ്കിലും അന്നത്തെ കാലത്തെ സാങ്കേതിക ഏറ്റവും നന്നായി ജിജോ ഉപയോഗപ്പെടുത്തി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാന്‍മാരിലൊരാളാണ്‌ ജിജോ. പക്ഷെ അദ്ദേഹം എവിടെയോ സിനിമയെ ഉപേക്ഷിച്ചു(?).

കൂട്ടിച്ചേര്‍ക്കലിനെക്കുറിച്ച്‌ പഴയകാണികള്‍ക്ക്‌ യോജിപ്പുണ്ടാകില്ല. ഒരു പക്ഷെ ആദ്യം കാണുന്ന കുട്ടികള്‍ക്ക്‌ അത്‌ രസിക്കുന്നുണ്ടാവാം. ബാലു പറഞ്ഞതുപോലെ പുതിയ 3ഡി സിനിമകള്‍ കാണാത്തവര്‍ക്ക്‌ ഇതൊരു അനുഭവമായിരിക്കും.

ഹരി പറഞ്ഞ swell3d.com ലെ ചിത്രങ്ങള്‍ anaglyph ഫോര്‍മാറ്റിലുള്ളതാണ്‌. സിനിമകാണുന്ന കണ്ണടയുപയോഗിച്ച്‌ ഇത്‌ കാണാനാവില്ല. ചുവപ്പ്‌ നീല നിറമുള്ള കണ്ണടയുപയോഗിച്ച്‌ വേണം ഇത്‌ കാണാന്‍. തിയറ്ററിലെ 3ഡി പോളറോയ്ഡ്‌ ഫില്‍റ്റര്‍ ഉപയോഗിച്ചാണ്‌ കാണേണ്ടത്‌.

അനാഗ്ളിഫ്‌ കണ്ണടയുപയോഗിച്ച്‌ കാണാവുന്ന "ബോബനും മോളിയും" 3D ആനിമേഷന്‍ ഇവിടെ കാണാം.

Sushil said...

രണ്ടാം തവണ തന്നെ ആ സിനിമ നശിപ്പിച്ചു

ടീ കെ രാജീവ് കുമാര്‍ രതി നിര്‍വേദം നശിപ്പിച്ചത് കണ്ടില്ലേ സര്‍പ്പക്കാവില്‍ രാജീവ് കുമാറിന്റെ രതി ചേച്ചി ഷകീല ചിത്രത്തിലെ ബിറ്റ് പോലെ പയ്യന്റെ പുറത്ത് കയറുന്നു എന്തൊരു ആഭാസം

അയാള്‍ ഇത് കൂടുതല്‍ നശിപ്പിച്ചു കാണും ഒരു നല്ല ക്ലാസിക് ഇങ്ങ്ങ്ങിനെ നശിപ്പിക്കുന്നത് കഷ്ടം തന്നെ

പഞ്ചാരകുട്ടന്‍-malarvadiclub said...

എങ്കിലും വീണ്ടും ഒന്നും കൂടി കാണുന്നത് കൊണ്ടെന്നാ കുഴപ്പം.ഒരു രസ്സമല്ലേ

Babu Kalyanam said...

അല്ല, ത്രീഡി സൈറ്റ് ഉണ്ടാക്കി വച്ചിട്ട് എന്ത് ചെയ്യാനാ - അത് കാണാന്‍ ഉള്ള കണ്ണടയ്ക്കു എവിടെ പോകും ?

Alif/അലിഫ് said...

ആദ്യമായി കുട്ടിച്ചാത്തന്‍ തീയറ്ററില്‍ കാണുമ്പോള്‍ എനിക്ക് 15 വയസ്സ് (1984 ) , പിന്നീട് അനന്തിരവനുമായ് 1997 ല്‍ കാണുമ്പോള്‍ അവനു 14 വയസ്സ്, മറ്റന്നാള്‍ ഞാന്‍ മോനുമായി കാണാന്‍ പോകുന്നു ; അവനു 13 വയസ്സ് - എത്ര കൃത്യമായ പ്രോഗ്രഷന്‍..ഇതൊക്കെ ഒരു രസമല്ലേ ഹരീ.. :)

Satheesh Haripad said...

കുട്ടികളുടെ ചിത്രം എന്ന നിലയിലാണ് കുട്ടിച്ചാത്തനെ വിലയിരുത്തേണ്ടതെന്നാണ് എന്റെ പക്ഷം . അപ്പോൾ ഹരി കൊടുത്ത റേറ്റിങ്ങ് വളരെ കുറഞ്ഞുപോകും.

കുട്ടിച്ചാത്തനെപ്പോലെ 3ഡി ഇത്രയും രസകരമായി അവതരിപ്പിച്ച ഒരു സിനിമയും ഞാൻ കണ്ടിട്ടില്ല. അവതാറിൽ പോലും 3ഡി സാങ്കേതിക വിദ്യ അത്ര നന്നായി (ആനിമേഷന്റെ കാര്യമല്ല ഉദ്ദേശിക്കുന്നത്- തീയേറ്ററിലെ 3ഡി എഫക്റ്റ്) ഉപയോഗപ്പെടുത്തിയിട്ടില്ല.

മുകളിൽ പറഞ്ഞതുപോലെ ഒരു കുട്ടികളുടെ ചിത്രം എന്ന നിലയ്ക്ക് ഇത് അത്ര വിശാലമായ ഒരു നിരൂപണമൊന്നും ഈ ചിത്രം ആവശ്യപ്പെടുന്നില്ല. അതുകൊണ്ടു തന്നെ എക്കാലവും എത്ര നാൾ കഴിഞ്ഞാലും 'കുട്ടിച്ചാത്തൻ' ഇന്ത്യൻ സിനിമയിൽ ഒരു വിസ്മയമായിത്തന്നെ നിലനിൽക്കുമെന്നതിൽ സംശയമില്ല.
---------------------

Haree said...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

• 'മേജിക് മേജിക്' തെലുഗാണോ? ഹിന്ദിയാണ്‌ എന്നായിരുന്നു എന്റെ വിശ്വാസം. ഇതിന്റെ നിര്‍മ്മാതാവായ ജോസ് പുന്നൂസാണ്‌ ആ ചിത്രത്തിന്റെ സംവിധായകന്‍.
• കുട്ടിച്ചാത്തന്‍ സിനിമ കാണുവാന്‍ വിതരണം ചെയ്യുന്ന പോളറോയിഡ് കണ്ണടകള്‍ ഉപയോഗിച്ചു തന്നെ 3D-യില്‍ ആസ്വദിക്കുവാന്‍ കഴിയുന്ന വെബ്സൈറ്റ് എന്നാണ്‌ ഉദ്ദേശിച്ചത്. (പോളറോയിഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 3D വെബ്സൈറ്റുകള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അതിനാലാണ്‌ anaglyph സൈറ്റ് ഉദാഹരണമായി പറഞ്ഞത്. സാങ്കേതികമായി പോളറോയിഡ് കണ്ണടകള്‍ ഉപയോഗിച്ച് കാണാവുന്ന 3D വെബ്സൈറ്റ് സാധ്യമല്ലെങ്കില്‍ anaglyph കണ്ണട ഉപയോഗിച്ചുള്ളതാവാം.)
• കുട്ടികളുടെ ചിത്രമായാല്‍ കാര്യമായ നിലവാരമൊന്നും വേണ്ട, അല്ലെങ്കില്‍ മറ്റ് ചിത്രങ്ങളുടെയത്രയും ഗൌരവത്തോടെ അതിനെ കണ്ട് വിമര്‍ശിക്കേണ്ടതില്ല, എന്നൊന്നും ചിന്തിക്കേണ്ടതില്ല. പ്രത്യേകിച്ചും മൂന്നാമത് റിലീസ് ചെയ്യുമ്പോള്‍, ഈ കാലത്തെ സിനിമകളോട് കിടപിടിക്കുന്ന തരത്തില്‍ തന്നെ വേണം അവതരിപ്പിക്കേണ്ടത്. എന്നാല്‍ സംഭവിച്ചതോ? പുതുതായി ഉള്‍പ്പെടുത്തിയവയൊക്കെ പരമ ബോറ്, 3D ഇഫക്ട് അവയിലൊന്നും പേരിനു പോലും കാണാനുമില്ല! എങ്കില്‍ പിന്നെ, പഴയത് അതേപടി റിലീസ് ചെയ്താല്‍ പോരായിരുന്നോ? തിയേറ്ററിലെ 3D ഇഫക്ട് എന്നത് യാതൊരു ഒറിജിനാലിറ്റിയുമില്ലാതെ, പിക്കാസ് നേരേ കണ്ണിനു നേരേ കുത്തുന്നതല്ലല്ലോ! 3D-യില്‍ കാണുന്ന ദൃശ്യങ്ങളുടെ ഭാഗമായി പ്രേക്ഷകനെ അനുഭവിപ്പിക്കുന്നെങ്കില്‍ അത് ഉദ്ദേശം നിറവേറ്റി എന്നു പറയാം. 'അവതാറി'ല്‍ അത് സാധിച്ചിരുന്നു എന്നു തന്നെ തോന്നുന്നു. ('അവതാറി'ന്റെ 2D ഈയിടെ കണ്ടിരുന്നു. 3D-യില്‍ കണ്ടപ്പോള്‍ നല്‍കിയ ഒരു ആസ്വാദ്യതയും അതിനു തോന്നിയില്ല!)
--

krish said...

മലയാളത്തിലെ മികച്ച ക്രാഫ്റ്റ് മാന്‍ ആണ് ജിജോ .പടയോട്ടം തന്നെ ഉദാഹരണം .പക്ഷെ അതൊരു ധൂര്‍ത്ത പുത്രന്‍ ആണ് .അപ്പച്ചന്‍ തന്നെ പറയുന്നതാണ്‌ ജിജോക് ഒന്നും ചെറുതായി ചെയ്യാന്‍ അറിയില്ല .അതുകൊണ്ട് മറ്റു നിര്മാതകള്‍ക്ക് ജിജോയെ താങ്ങാന്‍ കഴിയില്ലത്രേ .ഇന്ത്യയിലെ ആദ്യ അമുസേമെന്റ്റ് പാര്‍ക്ക്‌ ആയ കിഷ്കിന്തയുടെ പിന്നിലെ ബുദ്ധി കേന്ദ്രവും ജിജോ ആയിരുന്നു

nikhimenon said...

magic magic didnt have an 'original' straight version it seems..the hindi actors said their dialogues in hindi,english ones said t in english and telunhans in telugu......

krish said...

അപ്പച്ചന്‍ നല്ലൊരു സംവിധായകന്‍ കൂടിയായിരുന്നു .ആദ്യത്തെ cinemascope ചിത്രമായ തച്ചോളി അമ്പു ,മാമാങ്കം ,തീക്കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ അദേഹം സംവിധാനം ചെയ്തു (ഇതെല്ലാം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ ആയിരുന്ന ഫാസില്‍ ആയിരുന്നു എന്നും ക്രെഡിറ്റ്‌ അപ്പച്ചന്‍ തട്ടിയെടുത്തത് ആണെന്നും അസൂയാലുക്കള്‍ പറയുന്നുണ്ട് )അസൂയാല് കല്‍ക് എന്തും പറയാം .അപ്പച്ചന്റെ ബുദ്ധിമുട്ട് അപ്പച്ചനെ അറിയൂ .count of monte cristo വിനെ ആസ്പദമാക്കി 70 mm ഇല എടുത്ത പടയോട്ടം ജിജോയുടെ ക്രാഫ്ടിനു മികച്ച ഉദാഹരണമാണ് .അപ്പച്ചനെ ശരിക്കും പറ്റിച്ചത് രാമാനന്ദ് സാഗര്‍ ആണ് .അദ്ദേഹത്തിന്റെ രാമായണം പണം വരുന്നത് കണ്ട അപ്പച്ചന്‍ ബൈബിള്‍ സീരിയല്‍ ആക്കാന്‍ തീരുമാനിച്ചു .നമ്മുടെ രഘുനാഥ് പലെരിയെയും ,രാജീവ്‌ കുമാറിനെയും ,ജിജോയെയയൂം പണി ഏല്പിച്ചു .സീരിയല്‍ സംപ്രേഷണവും തുടങ്ങി .ആരുടെയും മുന്നില്‍ ഇതുവരെ തോറ്റിട്ടില്ലാത്ത അപ്പച്ചനെ തോല്പിച്ചത് കാശ്മീര്‍ വിഘടന വാദികള്‍ ആണ് .ബൈബിള്‍ ഇല പ്രതിപാദികുന്ന പ്രവാചകര്‍ മുസ്ലിമ്കളുടെയും പ്രവാചകര്‍ ആണ് .ഇസ്ലാം മതം പ്രകാരം അവരുടെ visualisation പാടില്ല .അവരുടെ വധ ഭീഷണി അപച്ചനെയും ദൂരദര്‍ശന്‍ നെയും ഒരേ സമയം ഞെട്ടിച്ചു .ബൈബിള്‍ സീരിയലും അപച്ചനും പെരുവഴിയിലായി .ചെലവു ചുരുകലിന്റെ പിന്നീടു അപച്ചന്‍ നിര്‍മിച്ച ചിത്രങ്ങളില്‍ നിന്നെല്ലാം ജിജോയെ തട്ടി .കിഷ്കിന്തയുംയി ജിജോ ഒതുങ്ങി

ഷാനവാസ്‌ ഇലിപ്പക്കുളം said...

മലയാളത്തില്‍ തന്നെ 'പൌര്‍ണമി രാവില്‍' എന്നൊരു ചിത്രം കുട്ടിച്ചാത്തനു ശേഷം ഇറങ്ങിയിരുന്നു. ഇന്‍ഡ്യന്‍ സിനിമകളില്‍ ഇന്നുവരെ, സാങ്കേതികപരമായി സിനിമ ഒരുപാട് വളര്‍ന്നിട്ടു പോലും കുട്ടിച്ചാത്തനോളം ജനപ്രീതി ആര്‍ജ്ജിക്കാന്‍ കഴിയുന്നൊരു 3ഡി ഇതുവരെ ഇറങ്ങിയിട്ടുണ്ടോ?

ഷേര്‍ഷ said...

സംവിധായകന്റെ സൂക്ഷ്മതക്കുറവ് ചിത്രത്തില്‍ പലയിടത്തും പ്രകടമാണ്‌. ("ആലിപ്പഴം പെറുക്കാന്‍..." ഗാനരംഗത്തിനു ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ വരുമ്പോള്‍ ഭിത്തിയില്‍ കാണുന്ന കാല്‍പാടുകള്‍ ഒരു ഉദാഹരണം. കുട്ടികള്‍ നടന്നപ്പോഴൊന്നും അങ്ങിനെ ഉണ്ടാവുന്നതായി ചിത്രത്തില്‍ കാണുവാനില്ല, പിന്നെപ്പോളതുണ്ടായി!) 3D-യുടെ മാസ്‍മരികതയില്‍ ഒരുപക്ഷെ അവയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയെന്നു വരാമെന്നു മാത്രം.

ഈ പറയുന്നതിന് പഴയ പടം കാണുക എന്നത് ആണ് മറുപടി...
ടൈറ്റിലുകള്‍ക്കൊപ്പം ഉണ്ടായിരുന്ന ചിത്രയുടെ ശബ്ദത്തിലുള്ള "ഭജാമി നമാമി സ്‍മരാമി..." എന്ന ഗാനമാവട്ടെ ചിത്രത്തില്‍ സ്ഥാനം നേടിയതുമില്ല. പുതിയ കുപ്പിയിലാക്കി ഇറക്കിയപ്പോള്‍ കുറഞ്ഞപക്ഷം ഗാനങ്ങളെയെങ്കിലും വെറുതേ വിടാമായിരുന്നു എന്നേ ഇതിനെക്കുറിച്ചൊക്കെ പറയുവാനുള്ളൂ!'
എന്‍റെ ഹരീ .....ഇത് വളരെ മോശം ആയിപ്പോയി...ഈ പറയുന്ന പാട്ട് ആദ്യത്തെ സിനിമയില്‍ ഉള്ളത് അല്ല...അത് രണ്ടാം ഭാഗം ഇറക്കിയപ്പോള്‍ കൊടുത്തത് ആണ്...അതും പൊക്കി പിടിച്ചു വരുന്ന ഹരിയുടെ നിലപാട് മോശം ആണ് കേട്ടോ...പഴയ സിനിമ ഒന്ന് കാണണം കേട്ടോ....എന്നിട്ട് മതി വിലയിരുത്തല്‍...ഈ ത്രിമാന സിനിമയേക്കാള്‍ മലയാളി സ്വീകരിച്ച വേറെ ഒരു ത്രിമാന ചിത്രത്തെ കുറിച്ച് ഹരി പറഞ്ഞാല്‍ ഈ പോസ്റ്റ്‌ ഞാന്‍ അന്ഗീകരിക്കും.....

ഷേര്‍ഷ said...

മാജിക്‌ മാജിക്‌ ഇറങ്ങുന്നതിനു മുന്‍പ് തന്നെ പൌര്‍ണമി രാവില്‍ എന്ന ഒരു ത്രിമാന സിനിമ വന്നിരുന്നു...അത് എല്ലാവരും മറന്നോ....

ഷേര്‍ഷ said...

ജിജോയും അപ്പച്ചനും ആയി ഉള്ള ബന്ധം എങ്കിലും അറിഞ്ഞിട്ടു നിരൂപണം ആകാമായിരുന്നു...കഷ്ടം എന്നെ പറയുന്നുള്ളൂ താങ്കളുടെ നിലപാടിനെ....

Haree said...

• 'പൗര്‍ണമി രാവില്‍' എന്നൊരു ചിത്രത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്‌. എവിടെയെങ്കിലും റഫറന്‍സുകളുണ്ടോ? (IMDB അല്ലെങ്കില്‍ Wikipedia റഫറന്‍സുണ്ടെങ്കില്‍ നല്ലത്.)
• 1984-ലെ കുട്ടിച്ചാത്തനില്‍ ഉണ്ടായിരുന്ന ഗാനങ്ങളേതൊക്കെയെന്ന് ഇവിടെ കാണാം. വേണമെങ്കില്‍ പഴയ ചിത്രത്തിന്റെ ടൈറ്റിലുകള്‍ വരുന്ന ഭാഗം ഇവിടെയും കാണാം. കാല്‍പാടുകളുടെ കാര്യവും പഴയചിത്രത്തിലെ പ്രസ്‍തുത ഭാഗം ശ്രദ്ധിച്ചാല്‍ മനസിലാക്കാം. ഗാനരംഗത്തില്‍ എവിടെയും കുട്ടികള്‍ ചുമരിലൂടെ നടക്കുമ്പോള്‍ കാല്‍പാടുകള്‍ ഉണ്ടാവുന്നതായി കാണുന്നില്ല, പിന്നീട് അച്ഛന്‍ വരുമ്പോള്‍ അത് തെളിയുകയും ചെയ്യുന്നു! അപ്പോള്‍ പഴയ സിനിമ ഒന്നു കൂടി കാണുകയല്ലേ? :)
• ജിജോയും അപ്പച്ചനും തമ്മിലുള്ള വ്യക്തിബന്ധം എങ്ങിനെയാണ്‌ ഒരു സിനിമയുടെ വിലയിരുത്തലിനെ ബാധിക്കുന്നതെന്ന് മനസിലായില്ല!
• പഴയ കുട്ടിച്ചാത്തന്‍ കാലത്തിനു മുന്‍പേ നടന്ന ഒരു ചിത്രമായിരുന്നു. അതിപ്പോള്‍ ഈ മട്ടില്‍ ഇറക്കി പരിഹാസ്യമാക്കേണ്ടിയിരുന്നില്ല എന്നാണ്‌ എന്റെ നിലപാട്. പഴയത് അതേ പടി ഇറക്കിയാല്‍ മതിയായിരുന്നു, അനാവശ്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരേണ്ടിയിരുന്നില്ല!
--

krish said...

പൌര്‍ണമി രാവില്‍ എന്ന ഒരു ചിത്രം ഉണ്ട് .പ്രശസ്ത സംവിധായകനായ എ vincent (ഭാര്‍ഗവി നിലയം fame )ആണ് അത് സംവിധാനം ചെയ്തത് .പുതുമുഖങ്ങള്‍ ആണ് എല്ലാം അഭിനയിച്ചത് .3 ഡി ഫിലിം ആണ് ,A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് .കല്ല്‌ ആണ് പ്രധാന 3 ഡി effect .കുറച്ചു ചൂടന്‍ രംഗങ്ങളും ഉണ്ട്

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

Popular Posts