'
ഗജിനി' ചിത്രങ്ങളിലൂടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് എ.ആര്‍. മുരുഗദോസ്. 'ഗജിനി'യുടെ തമിഴ് പതിപ്പില്‍ നായകനായ സൂര്യയെ കേന്ദ്രകഥാപാത്രമാക്കി മുരുഗദോസ് വീണ്ടുമെത്തുന്നു '
ഏഴാം അറിവി'ലൂടെ. ശ്രുതി ഹാസനാണ് നായികാസ്ഥാനത്ത്. വിയറ്റ്നാമീസ് - അമേരിക്കന്‍ നടനും ആയോധനകലയില്‍ വിദഗ്ദ്ധനുമായ ജോണി ട്രി നുയെന്‍ പ്രതിനായക വേഷത്തില്‍ ചിത്രത്തിലുണ്ട്. സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ രചനയും മുരുഗദോസ് സ്വയം നിര്‍വ്വഹിച്ചിരിക്കുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഞ്ചാം നൂറ്റാണ്ടില്‍ തമിഴ്‍നാട്ടില്‍ നിന്നും ചൈനയിലെത്തി അവിടെ ഷാവ്‍ലിന്‍ ആയോധന വിദ്യയും വൈദ്യവും പ്രചരിപ്പിച്ച
ബോധിധര്‍മ്മനെന്ന യോഗിയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം വികസിക്കുന്നത്. ഒരുപക്ഷെ, അല്‍പം യാഥാര്‍ത്ഥ്യബോധത്തോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഏറെ മികച്ചതാകുമായിരുന്ന ഒരു ചിത്രം, വിചിത്രകല്‍പനകളുടെ ധാരാളിത്തത്താല്‍ പരിഹാസ്യമാവുന്ന കാഴ്ചയാണ് 'ഏഴാം അറിവ്' കാണികള്‍ക്കു നല്‍കുന്നത്.
ആകെത്തുക : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.50 / 10
: 6.00 / 10
: 3.50 / 05
: 3.00 / 05
ബോധിധര്‍മ്മനെന്ന യോഗിയുമായി ബന്ധപ്പെടുത്തിയൊരു കഥാതന്തു തിരഞ്ഞെടുത്തതില്‍ മുരുഗദോസ് അഭിനന്ദനമര്‍ഹിക്കുന്നു. ഒരുപക്ഷെ ചിത്രം കാണുന്ന ബഹുഭൂരിപക്ഷവും ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നതും ഈ ചിത്രത്തിലൂടെയാവും. എന്നാല്‍ അദ്ദേഹത്തെ അമാനുഷിക സിദ്ധികളുള്ള ഒരു അവതാരമായൊക്കെ ഉയര്‍ത്തി കാട്ടിയത് ചിത്രത്തിന്റെ വിശ്വസിനീയത കുറയ്‍ക്കുന്നതേയുള്ളൂ. ഭൂതകാലത്തെ സംഭവങ്ങള്‍ അല്‍പം അതിശയോക്തി കലര്‍ത്തി അവതരിപ്പിച്ചത് പോട്ടെന്നു വെച്ചാലും, വര്‍ത്തമാനകാലത്തില്‍ അവയൊക്കെ ആവര്‍ത്തിക്കുന്നതായി കാണിച്ചത് കടന്ന കൈയ്യായിപ്പോയി. ആളുകളുടെ കണ്ണില്‍ നോക്കി, അവരുടെ മനസിന്റെ നിയന്ത്രണം ഏറ്റെടുത്ത്, ചാവേറുകളാക്കി നായകനെ കൊല്ലുവാന്‍ നോക്കുന്നതൊക്കെ കാടുകയറിയ ഭാവനയായി മാത്രമേ കാണുവാന്‍ കഴിയൂ. (അങ്ങിനെയൊക്കെ സാധിക്കുന്നവര്‍ ഇന്നും ചൈനയിലുണ്ടെങ്കില്‍ പിന്നെ പട്ടാളമൊന്നും വേണ്ടല്ലോ, അങ്ങിനെ കുറേപ്പേരേ യുദ്ധം വരുമ്പോള്‍ രംഗത്തിറക്കിയാല്‍ പോരേ!) ഇനിയിത് ഒരു കഥയല്ലേ, അതുകൊണ്ട് ചോദ്യമൊന്നും ചോദിക്കാതെ വിട്ടു കളയാം എന്നു കരുതിയാലോ; അപ്പോള്‍ ദാ വരുന്നു ജനിതകശാസ്‍ത്രവുമായും മറ്റും ബന്ധപ്പെടുത്തി ഇത്തരം കാര്യങ്ങള്‍ക്ക് കുറേ 'ശാസ്‍ത്രീയ' വിശദീകരണങ്ങളും! നായിക ഒരിടത്ത് അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ജനിതകശാസ്‍ത്രത്തെക്കുറിച്ച് എഴുതിവെച്ച മഹാനാണ് ബോധിധര്‍മ്മന്‍ എന്നും തട്ടിവിടുന്നുണ്ട്. കൂട്ടിന് സ്ഥിരം വാദങ്ങളായ ആര്യഭടന്റെ സിദ്ധാന്തവും, നവഗ്രഹങ്ങളെ മനസിലാക്കിയതും തുടങ്ങിയവയും! തമിഴില്‍ പറഞ്ഞാല്‍ ശാസ്ത്രമാവില്ലേ? ഇംഗ്ലീഷില്‍ പറഞ്ഞാലേ ശാസ്ത്രമാവുകയുള്ളോ? നാടിന്റെ സമ്പത്തുകളായ പുരാതന ഗ്രന്ഥങ്ങളിലെ അറിവുകള്‍ പാശ്ചാത്യര്‍ കട്ടുകൊണ്ടു പോവുന്നത് കണ്ടു നില്‍ക്കുകയല്ലാതെ നിങ്ങള്‍ എന്തു ചെയ്യുന്നു? - ഇപ്രകാരം കുറേ ഭീഷണികള്‍ മേമ്പൊടിയായി വേറെയുമുണ്ട്.
Cast & Crew
7aum Arivu
Directed by
A.R. Murugadoss
Produced by
Udhayanidhi Stalin
Story, Screenplay, Dialogues by
A.R. Murugadoss
Starring
Suriya, Shruti Haasan, Johnny Tri Nguyen, Guinnes Pakru, Ashwin Kakumanu, Saahil Chitkara, Dhanya Balakrishna, Misha Ghoshal, Avinash, Ilavarasu, Abhinaya, Azhagam Perumal etc.
Cinematography (Camera) by
Ravi K. Chandran
Editing by
Anthony
Production Design (Art) by
Rajeevan, Thotta Tharani
Visual Effects by
Adel Adili, Pete Draper
Music by
Harris Jayaraj
Lyrics by
P. Vijay, Na. Muthukumar, Kabilan, Madhan Karky
Make-Up by
Name
Costumes by
Name
Choreography by
Name
Action (Stunts / Thrills) by
Peter Hein
Banner
Red Giant Movies
അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബോധിധര്‍മ്മനേയും, അദ്ദേഹത്തിന്റെ വംശപരമ്പരയില്‍ പെട്ട ഇരുപതാം നൂറ്റാണ്ടിലെ അരവിന്ദനേയും ഒരുപോലെ ഭംഗിയാക്കുവാന്‍ സൂര്യയ്‍ക്ക് കഴിഞ്ഞു എന്നതാണ് ചിത്രത്തെ കണ്ടിരിക്കാവുന്ന നിലയിലേക്ക് എത്തിക്കുന്നത്. ഒപ്പം തന്നെ പ്രതിനായക വേഷത്തിലെത്തുന്ന ജോണി ട്രി നുയെനും മികവു പുലര്‍ത്തുന്നു. സാധാരണ തമിഴ് സിനിമകളില്‍ നിന്നും വ്യത്യസ്‍തമായി നായിക കേവലം കാഴ്ചക്കാരിയല്ല ചിത്രത്തില്‍. ശ്രുതി ഹാസനു പകരം മറ്റൊരു നല്ല അഭിനേത്രിയെ ആ വേഷത്തിലേക്ക് പരിഗണിക്കാമായിരുന്നു. കാണാതെ പഠിച്ച് വാചകങ്ങള്‍ ഉരുവിടുന്നു എന്നതിനപ്പുറം എന്തെങ്കിലും ശ്രുതി ഹാസന്‍ ഈ കഥാപാത്രത്തിനു വേണ്ടി ചെയ്തതായി തോന്നിയില്ല. ഇവര്‍ മൂവരല്ലാതെ മറ്റാര്‍ക്കും ചിത്രത്തില്‍ കാര്യമായ പ്രാധാന്യം വരുന്നില്ല. ഗിന്നസ് പക്രു, അശ്വിന്‍, ധന്യ ബാലകൃഷ്ണ, സാഹില്‍ തുടങ്ങിയവരൊക്കെയാണ് ഇതര വേഷങ്ങളില്‍.
ചൈനീസ് ആയോധന കലയുമായി ബന്ധപ്പെട്ട ഒന്നായതിനാല്‍ തന്നെ സംഘട്ടന രംഗങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം ചിത്രത്തിലുണ്ട്. പീറ്റര്‍ ഹീന്‍ അവയൊക്കെയും ഭംഗിയായി അവതരിപ്പിച്ചിട്ടുമുണ്ട്. ഒരുപക്ഷെ, സംവിധായകന്‍ ഇത്രത്തോളം ആമാനുഷികത അത്തരം രംഗങ്ങളില്‍ ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍ കുറച്ചു കൂടി വിശ്വസിനീയമായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. രാജീവന്‍, തോട്ട തരണി എന്നിവരുടെ കലാസംവിധാനം ചിത്രത്തിന് നന്നായിണങ്ങുന്നു, വിശേഷിച്ചും അഞ്ചാം നൂറ്റാണ്ടിലേതായി കാണിക്കുന്ന രംഗങ്ങളുടെ സജ്ജീകരണം ഭംഗിയാക്കുവാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. രവി കെ. ചന്ദ്രന്റെ ക്യാമറ ചില സുന്ദര ദൃശ്യങ്ങളൊക്കെ കാണിച്ചു തരുന്നെങ്കിലും, ഒരു മുഴുനീള ദൃശ്യവിരുന്നായി അനുഭവപ്പെട്ടില്ല. എടുത്തു പറയത്തക്ക മികവ് അന്തോണിയുടെ ചിത്രസന്നിവേശത്തിലും കണ്ടില്ല. ഹാരിസ് ജയരാജ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ പലപ്പോഴും അനവസരത്തിലാണ് കടന്നു വരുന്നത്. ചില ഗാനങ്ങളൊക്കെ കേള്‍ക്കുവാന്‍ രസമുണ്ട്. പല സൂര്യ ചിത്രങ്ങളിലേയും ഗാനരംഗങ്ങളുടെ ആവര്‍ത്തനം എന്നല്ലാതെ, ഗാനരംഗങ്ങള്‍ക്ക് കാര്യമായ പുതുമയൊന്നും സംവിധായകന് നല്‍കുവാനും കഴിഞ്ഞിട്ടില്ല.
'ബോധിധര്‍മ്മനെ നിങ്ങളറിയുമോ?' എന്ന ചോദ്യവുമായി ആളുകളിലേക്കെത്തി ഉത്തരം തേടുക, ഒടുവില്‍ ഒരു ഇന്‍റര്‍വ്യൂവിനു മറുപടിയായി നായകനെക്കൊണ്ട് ചിത്രത്തിന്റെ ഉദ്ദേശം വലിച്ചു നീട്ടി പറഞ്ഞു കേള്‍പ്പിക്കുക; ഈ കാര്യങ്ങളൊക്കെ സംവിധായകനെന്ന നിലയില്‍ മുരുകദോസിന്റെ പരിമിതികള്‍ വിളിച്ചോതുന്നവയാണ്. ഈ രംഗങ്ങളൊക്കെ പൂര്‍ണമായും ഒഴിവാക്കിയാലും ചിത്രത്തിന് ഒരു ചുക്കും സംഭവിക്കുവാനില്ല. കഥയുടെ ഭാഗമായി തന്നെ കാണിക്കുന്ന മറ്റു പല രംഗങ്ങള്‍ക്കും ഈ പറഞ്ഞത് ബാധകമാണ് എന്നതാണ് മറ്റൊരു രസം. വിചിത്രകല്‍പനകള്‍ക്ക് പരിധിവെച്ച്, അല്‍പം കൂടി യാഥാര്‍ത്ഥ്യബോധത്തോടെ വിഷയം കൈകാര്യം ചെയ്യുവാന്‍ മുരുഗദോസ് മനസുവെച്ചിരുന്നെങ്കില്‍ ആസ്വാദ്യകരമായ ഒന്നായി ചിത്രം മാറുമായിരുന്നു. പക്ഷെ, സംവിധായകന് പുരാതന ഭാരതത്തില്‍ തന്നെ പല ആധുനിക ശാസ്‍ത്രാഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു എന്നതിനൊരു പ്രചാരവസ്തുവാക്കി ചിത്രത്തെ മാറ്റുവാനായിരുന്നു ഉത്സാഹം. ചൂരുക്കത്തില്‍, ആര്‍ഷഭാരത സംസ്‍കാരത്തെ ആധുനിക ശാസ്‍ത്രവുമായി ബന്ധപ്പെടുത്തിയുള്ള ഉഡായിപ്പുകള്‍ സിനിമയായും വരും എന്നതാണ് പ്രേക്ഷകര്‍ക്ക് ഈ ചിത്രം കാണുന്നതിലൂടെ കിട്ടുന്ന 'ഏഴാം അറിവ്'. അത്തരത്തിലൊന്നായി ഈയൊരു കഥാതന്തുവിനെ മാറ്റിയതില്‍ സംവിധായകനോട് സഹതപിക്കുവാന്‍ മാത്രമേ കഴിയുന്നുമുള്ളൂ!
സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ പേരുകള്‍ എവിടെയുമൊട്ട് കിട്ടാനുമില്ല, ചിത്രത്തിന്റെ തുടക്കത്തില്‍ എഴുതി കാണിക്കുന്നതോ തമിഴില്‍ മാത്രവും! ഇവിടെ വിട്ടുപോയ പേരുകള്‍ അറിയാമെങ്കില്‍ പങ്കുവെയ്‍ക്കുവാന്‍ അപേക്ഷ!
Post a Comment
ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.
15 comments:
എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ സൂര്യ, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഏഴാം അറിവി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
ഹരീ,
കളരി പയറ്റിലെ 3 വിധത്തിലുള്ള മര്‍മ്മപ്രയോഗങ്ങളില്‍ വളരെ ആപല്‍ക്കാരിയാണ് നോക്ക് മര്‍മ്മം. അറിവുള്ള ഒരു ഗുരുമുഖത്തുനിന്നും അങ്ങേയറ്റത്തെ ഇച്ഛാശക്തിയും കഠിനപരിശ്രമവും കൊണ്ട് മാത്രമേ ആ സിദ്ധി ലഭിക്കുകയുള്ളൂ. മാത്രമല്ല എല്ലാര്‍ക്കും ഗുരു ഈ സിദ്ധി പകര്‍ന്നു തരില്ല. കാരണം അവരത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. കളരി പയറ്റിന്റെയും ചികിത്സയുടെയും ഗ്രന്ഥങ്ങളില്‍ നോക്ക് മര്‍മ്മത്തെ പറ്റി പറയുന്നുണ്ട്. നോക്ക് മര്‍മ്മം ഉപയോഗിച്ച് കണ്‍മുന്‍പിലുള്ള ആള്‍ക്കാരുടെ മനസ്സ് നിയന്ത്രിക്കാന്‍ കഴിയും. അതിന്റെ അപ്പുറത്ത് ഒരു തലമുണ്ട്. മനസ്സില്‍ ഒരാളെ വിചാരിച്ചുകൊണ്ട് അയാളുടെ മനസ്സ് നിയന്ത്രിക്കുക. അതിനു യോഗീശ്വരന്മാരെ കൊണ്ട് കഴിഞ്ഞിരുന്നതായി ചരിത്രം പറയുന്നു. സ്വാമി വിവേകാനന്ദന്റെ ലേഖനങ്ങളില്‍ അങ്ങനെയൊരാളെ ഹിമാലയ സാനുക്കളില്‍ അദ്ദേഹം പരിചയപ്പെട്ടതായും സിദ്ധികള്‍ കണ്ടറിഞ്ഞതായും പരാമര്‍ശിക്കുന്നുണ്ട്. അപ്പോള്‍ ആര്‍ഷഭാരത സംസ്കാരത്തില്‍ ഇങ്ങനെയൊക്കെ കഴിവുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നു.
സിനിമയില്‍ കാര്‍ വരെ വില്ലെന്‍ നിയന്ത്രിക്കുന്നു. വൈമാനിക ശാസ്ത്രത്തില്‍ മനസ്സ് കൊണ്ട് എങ്ങനെ ഒരു വാഹനം പറപ്പിക്കാം എന്ന് പറയുന്നുണ്ട്. ഒരു പക്ഷെ ഇപ്പോഴത്തെ മനുഷ്യര്‍ക്ക് ഇത്തരം കഴിവുകള്‍ക്കും അറിവുകള്‍ക്കും പിന്നിലെ ശാസ്ത്രം അറിയാത്തത് കൊണ്ടാകാം നമുക്ക് ഇതെല്ലാം ഒരു കെട്ടുകഥയായി തോന്നുന്നത്. പിന്നെ ഈ കഴിവുകള്‍ ഇപ്പോഴുള്ള മനുഷ്യരില്‍ ഇല്ല. ഈ കഴിവുകള്‍ ലഭിക്കാന്‍ ജ്ഞാനിയായ നല്ലൊരു ഗുരു വേണം. അതുമില്ല. ഇപ്പോള്‍ ഗുരുകുലം അല്ലല്ലോ. അത് കൊണ്ട് ഇനി ഇത്തരം കഴിവുകള്‍ ആര്‍ക്കും ഉണ്ടാകാന്‍ സാദ്ധ്യതയില്ല. ഇപ്പോള്‍ നമുക്കുള്ളത് ഗ്രന്ഥങ്ങള്‍ മാത്രമാണ്. അതില്‍ മാര്‍ഗ്ഗനിരദ്ദേശമില്ല.
ആര്‍ഷഭാരത സംസ്‍കാരത്തെ ആധുനിക ശാസ്‍ത്രവുമായി ബന്ധപ്പെടുത്തിയുള്ള ഉഡായിപ്പുകള്‍ സിനിമയായും വരും എന്നതാണ് പ്രേക്ഷകര്‍ക്കു കിട്ടുന്ന 'ഏഴാം അറിവ്'. അത്തരത്തിലൊന്നായി ഈയൊരു കഥാതന്തുവിനെ മാറ്റിയതില്‍ സംവിധായകനോട് സഹതപിക്കുവാന്‍ മാത്രമേ കഴിയുന്നുമുള്ളൂ!
ഈ ഡയലോഗ് കലക്കി .
പടം കണ്ടുകഴിയുമ്പോള്‍ സംവിധായകനോട് സഹതാപമാണ് തോന്നുന്നത് .
അവസാന പകുതിയില്‍ വന്ന പാട്ടുകള്‍ അരോചകമായി തോന്നി .
വില്ലന്‍ ആളുകളുടെ കണ്ണില്‍ നോക്കി, അവരുടെ മനസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനു നായകയുടെ വിശദീകരണം ,അത് ഹിപ്നോടൈസ് ചെയുന്നതാണ് എന്നാണ് .ഒരു വ്യക്തിയുടെ പൂര്‍ണമായ സഹകരണം ഇല്ലാതെ അയാളെ ഹിപ്നോടൈസ് ചെയാനവില്ല .ഒരു ഹോളിവുഡ് പടം എടുക്കാനാണ് ശ്രമമെങ്കില്‍
ബോധിധര്‍മ്മനെ വല്ല സൂപ്പര്‍മാനോ സ്പൈടെര്‍ മാനോ ആക്കിയിരുന്നെങ്കില്‍ സംവിധായകന് കുറച്ചുകൂടി സൌകര്യമയിരുന്നെനെ
"സംവിധായകന് പുരാതന ഭാരതത്തില്‍ തന്നെ പല ആധുനിക ശാസ്‍ത്രാഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു എന്നതിനൊരു പ്രചാരവസ്തുവാക്കി ചിത്രത്തെ മാറ്റുവാനായിരുന്നു ഉത്സാഹം. ചൂരുക്കത്തില്‍, ആര്‍ഷഭാരത സംസ്‍കാരത്തെ ആധുനിക ശാസ്‍ത്രവുമായി ബന്ധപ്പെടുത്തിയുള്ള ഉഡായിപ്പുകള്‍ സിനിമയായും വരും എന്നതാണ് പ്രേക്ഷകര്‍ക്ക് ഈ ചിത്രം കാണുന്നതിലൂടെ കിട്ടുന്ന 'ഏഴാം അറിവ്'. അത്തരത്തിലൊന്നായി ഈയൊരു കഥാതന്തുവിനെ മാറ്റിയതില്‍ സംവിധായകനോട് സഹതപിക്കുവാന്‍ മാത്രമേ കഴിയുന്നുമുള്ളൂ!"
Very well said Hari. സിനിമ കണ്ടു എനിക്കും ഇത് തന്നെ തോന്നി! ആര്‍ നാഗരാജന്റെ കമന്റു വായിച്ചു അദ്ദേഹത്തോട് ഇതിലേറെ സഹതാപം തോന്നി.
@ babu kalyanam .... Ha Ha Ha !!! ennodu enthinaaa sahathapikkunnathu...poda !!!
വളരെ നല്ല റിവ്യൂ ...ഹരീ
whats the problem with nagarajus comment? can u explain?
Since I know kalaripayatt, I know the scientific aspects, possibilities and history of the art form. Whatever I have posted is never an exaggeration. I love constructive criticism but if anyone try to tease me then I demand him to come before me and say in front of my face. Sorry if my words are harsh...
ഹരിയുടെ റിവ്യൂവിനോട് പൂർണ്ണമായും യോജിക്കുന്നു. പടം കണ്ടീട്ട് എനിക്ക് മനസ്സിൽ തോന്നിയ കാര്യങ്ങൾ തന്നെയാണിവ.
@R.Nagarajan
"നോക്ക് മര്‍മ്മം ഉപയോഗിച്ച് കണ്‍മുന്‍പിലുള്ള ആള്‍ക്കാരുടെ മനസ്സ് നിയന്ത്രിക്കാന്‍ കഴിയും" ഇത് നേരത്തേ കേട്ടിട്ടുണ്ട്.
"വൈമാനിക ശാസ്ത്രത്തില്‍ മനസ്സ് കൊണ്ട് എങ്ങനെ ഒരു വാഹനം പറപ്പിക്കാം എന്ന് പറയുന്നുണ്ട്."
ഇത് കേട്ടിട്ടില്ല. എന്റെ അറിവില്ലായ്മ.
ഇതിനൊക്കെ തെളിവില്ലെങ്കിലും ശരിയായിരിക്കാം അല്ലെങ്കിൽ അന്ധവിശ്വാസമായിരിക്കാം . എന്നാൽ ഇവിടുത്തെ പ്രശ്നം ഇത്തരം കാര്യങ്ങളൊക്കെ സാധാരണ പ്രേക്ഷകന് വിശ്വാസയോഗ്യമായ രീതിയിൽ സംവേദിക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു എന്നതാണ്.
ചർച്ച ദിശമാറിപ്പോകുന്നതുകണ്ട് എഴുതിയതാണ്.
ഫാന്റസിയെ ഫാന്റസിയായി അവതരിപ്പിക്കുക, അതല്ലാതെ അതൊക്കെ യഥാര്‍ത്ഥമെന്ന തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ സംഗതി മാറും. ഉദാഹരണത്തിന് 'സ്പൈഡര്‍മാന്‍' എടുക്കാം. ജനിതകമാറ്റം വന്ന ഒരു ചിലന്തി കടിച്ചാണല്ലോ സ്പൈഡര്‍മാന്‍ ഉണ്ടാവുന്നത്. എന്നാലത് ശരിക്കും സാധിക്കുന്നതാണ്, എന്തുകൊണ്ട് ശാസ്‍ത്രജ്ഞന്മാരൊന്നും ആ വഴിക്ക് ചിന്തിക്കുന്നില്ല എന്നൊക്കെ ചോദിച്ചാലോ? അതു പോലെ തന്നെയാണ് ഇവിടെയും. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാളെ ജനിതക പ്രക്രിയയിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പുനരുജ്ജീവിപ്പിക്കാം എന്നു ഭാവന നെയ്യാം, അതില്‍ പ്രശ്നമൊന്നുമില്ല. പക്ഷെ, അത് അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ഗ്രന്ഥത്തില്‍ പറഞ്ഞിരുന്നു, അത് വായിച്ച് മനസിലാക്കി പഠിക്കുവാന്‍ ഒരു ശാസ്‍ത്രജ്ഞരും ശ്രമിക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍; അത് ഭാവനയ്‍ക്കപ്പുറം യഥാര്‍ത്ഥമാണ് എന്നു സ്ഥാപിക്കുവാനുള്ള ശ്രമമായി കാണേണ്ടി വരുന്നു. അതിന് കലകാരന് സ്വാതന്ത്ര്യമില്ലേ എന്നാണെങ്കില്‍ ഉണ്ട്. പക്ഷെ, അത് ആ രീതിയില്‍ മനസിലായില്ല, മറിച്ച് അങ്ങിനെ സ്ഥാപിക്കുവാനുള്ള പാഴ്‍വേലയായിട്ടേ തോന്നിയുള്ളൂ. മാത്രവുമല്ല, അത്തരം അടിസ്ഥാനമില്ലാത്ത വാദങ്ങളുടെ പ്രചാരവസ്‍തുവായി സിനിമ മാറിപ്പോവുന്നു എന്ന തോന്നലുമുണ്ടാവുന്നു.
നോക്ക് മര്‍മ്മം, വൈമാനിക ശാസ്‍ത്രം ഇവയൊക്കെ ഉപയോഗിച്ചിരുന്നു എന്നതിനു തെളിവില്ല. (പുരാതനഗ്രന്ഥങ്ങളില്‍ അങ്ങിനെ ചെയ്തിരുന്നു എന്നുണ്ട് എന്നു പറയുന്നത് തെളിവല്ലല്ലോ!) അതൊക്കെ ചെയ്തുകാണിക്കുവാന്‍ ആര്‍ക്കുമായിട്ടുമില്ല. അപ്പോള്‍ പിന്നെ അതൊക്കെ ശരിയാണെന്ന് എങ്ങിനെ മനസിലാക്കുവാന്‍ കഴിയും? വെറുതേ വിശ്വസിക്കുന്നതില്‍ കാര്യമില്ലല്ലോ! സിനിമയില്‍ അതൊക്കെ പ്രയോഗിക്കുന്നവര്‍ ഇന്നും ചൈനയിലുണ്ട് എന്നാണ് മനസിലാവുന്നത്, അതാവട്ടെ ഭാവനയല്ല എന്നു സ്ഥാപിക്കുവാനും ചിത്രം ശ്രമിക്കുന്നു. സിനിമ മുഷിപ്പനാവുകയും ചെയ്യുന്നു.
--
പ്രിയ ഹരീ ,
ഇത് വരെ ഹരിയുടെ ഒരു മൌന വായനക്കാരന്‍ ആയിരുന്നു ഞാന്‍ . അധികം ഒന്നും കമന്റിയിട്ടില്ല . പക്ഷെ .. ഞാന്‍ കണ്ടടത്തോളം ഈ സിനിമയ്ക്ക് പറയത്തക്ക കുഴപ്പമൊന്നും കണ്ടില്ല . പിന്നെ സിനിമ തന്നെ ഒരു അതിശയോക്തി അല്ലെ .. പ്രത്യേകിച്ചും തമിഴ് സിനിമ . .. റിവ്യൂ നന്നായിട്ടുണ്ട്
valayudhathinte ezhuthooo................
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
'വേലായുധം' ഞാന്‍ കണ്ടിരുന്നു, പക്ഷെ അപ്പോഴേക്കും ആഴ്ചയൊന്ന് കഴിഞ്ഞു. വിജയ്‍യുടെ സ്ഥിരം ഫോര്‍മാറ്റിലുള്ള ഒരു തട്ടുപൊളിപ്പന്‍ ചിത്രം, അതിനപ്പുറം പ്രത്യേകതയൊന്നും അതിനുണ്ടായിരുന്നതുമില്ല. കണ്ട സമയം തന്നെ നഷ്ടം, അതിന്റെ കൂടെ വിശേഷം എഴുതിക്കൂടി സമയം മിനക്കെടുത്തേണ്ടല്ലോ എന്നു കരുതി എഴുതാതെ വിടുകയും ചെയ്തു. :)
--
ആര്‍ഷഭാരത സംസ്‍കാരത്തെ ആധുനിക ശാസ്‍ത്രവുമായി ബന്ധപ്പെടുത്തിയുള്ള ഉഡായിപ്പുകള്‍ സിനിമയായും വരും എന്നതാണ് പ്രേക്ഷകര്‍ക്കു കിട്ടുന്ന 'ഏഴാം അറിവ്'
ഇലക്റ്റ്രോണ്‍ മൈക്രൊസ്കോപ്പില്‍ നിരീക്ഷിക്കേണ്ട ഡി എന്‍ എ ഒക്കെ സാദാരണ മൈക്രൊസ്കോപ്പില്‍ നിരീക്ഷിക്കുന്നുണ്ട് നമ്മുടെ നായിക ഈ സിനിമയില്‍ അങ്ങനെയാണത്രെ ബോധിധര്‍മ്മനും നായകനും ആയുള്ള ഡി എന്‍ എ സാമ്യം കണ്ടെത്തിയത്. ഹ്യൂമന്‍ ജീനൊം പ്രൊജക്റ്റിനു ഒരു കൂട്ടം ശാസ്ത്രഞര്‍ 13-14 വര്‍ഷം എടുത്തപ്പോള്‍ ആണ് നമ്മുടെ നായിക ചുമ്മാ പടം നോക്കി ഡി എന്‍ എ സാമ്യം ഒറ്റയ്ക് കണ്ടെത്തിയത്, അതും വിക്കിപ്പീടിയില്‍ കണ്ട ബോധിധര്‍മ്മന്റെ ഡി എന്‍ എ സാമ്പിള്‍ (സുകുമാര്‍ അഴീക്കോടിനെ “സുകുമാര്‍ കഴുതക്കോട്“ എന്നാക്കിയ സേയിം വിക്കീപ്പീടിയ നോക്കി, ഹി ഹി ഹി) നായകന് 20-30 പേരെ ഒറ്റയ്ക് ഇടിച്ചിടാമെങ്കില്‍ നായികയ്ക് എന്തുകൊണ്ട് കണ്ടുപിടിച്ചുകൂടാ??? എന്നായിരിക്കും സംവിധായകന്‍ ഉദ്ദേശിച്ചത്. സംവിധായകന് ചുരുക്കത്തില്‍ “തമിഴ് രക്തം” തമിഴ് ജനത, തമിഴ് വികാരം എന്നിവ ഉയര്‍ത്തിപിടിക്കണം എന്നു മാത്രമായിരുന്നു ഉദ്ദേശം, അതിനു ഒരു ആര്‍ഷ ഭാരതം, ബോധിദര്‍മ്മന്‍, ഡി എന്‍ എ, ജെനിറ്റിക്ക് എഞ്ചിനീയറിങ്ങ് എന്നിവയുടെ എവിടേയും തൊടാത്ത കുറെ വ്യാഖ്യാനങ്ങളും മുരുഗദോസിനോട് സഹതപിക്കുന്നതിനു മുന്‍പായി ഈ സിനിമയുടെ ഉള്ളുകളികള്‍ മനസിലാക്കാന്‍ വിഷ്ണുവിന്റെ കാലിഡോസ്കോപ്പ് വായിക്കുക ലിങ്ക് താഴെ
http://isolatedfeels.blogspot.com/2011/11/blog-post.html
ഇന്നലെയാണ് ഈ പടം കണ്ടത്. സത്യം പറഞ്ഞാല്‍ സെന്‍സര്‍ ബോര്‍ഡ് ഇതിലെ ചില രംഗങ്ങള്‍ ഒക്കെ കട്ട് ചെയ്യാതെ വിട്ടത് അത്ഭുതകരമാണ്. ശ്രീലങ്കയിലും മലേഷ്യയിലും മറ്റും നമ്മള്‍ ആക്രമിക്കപ്പെട്ടു. പക്ഷെ പ്രതികരിക്കാതെ തോറ്റോടി എന്നൊക്കെ സൂര്യ വച്ച് താങ്ങുന്ന രംഗം ഉദാഹരണം. ഡി എന്‍ എ പരീക്ഷണങ്ങള്‍ നടത്താന്‍ ചെന്നൈ നഗരത്തില്‍ 'ആര്‍ക്കും അറിയാത്ത ' ഒരു ലാബില്‍ പോയി താമസിക്കുന്നതും ഡി എന്‍ എ തിളപ്പിചെടുക്കുന്നതും മറ്റും ബാലിശമായാണ് തോന്നിയത്. തമിഴന്മാര്‍ വന്‍ സംഭവമാണെന്ന് വെറുതെ വീമ്പിളക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു ഉടായിപ്പ് പടമാണ് ഇത് .