
Showing newest posts with label Rating: 7.1 - 9.0. Show older posts
Showing newest posts with label Rating: 7.1 - 9.0. Show older posts
Sunday, February 14, 2010
മൈ നെയിം ഈസ് ഖാന്‍ (My Name is Khan)

Tuesday, December 29, 2009
3 ഇഡിയറ്റ്സ് (3 Idiots)

Friday, December 25, 2009
അവതാര്‍ (Avatar)
Sunday, December 6, 2009
പാ (Paa)

Friday, October 30, 2009
കേരള കഫെ (Kerala Cafe)

Saturday, May 9, 2009
പാസഞ്ചര്‍ (Passenger)

| കഥയും, കഥാപാത്രങ്ങളും | [ 6/10 ] |
| സംവിധാനം | [ 8/10 ] |
| അഭിനയം | [ 8/10 ] |
| സാങ്കേതികം | [ 3/5 ] |
| പാട്ട്, നൃത്തം, ആക്ഷന്‍ | [ 4/5 ] |
| ആകെത്തുക | [ 7.25/10 ] |
Description: Passenger - A Malayalam (Malluwood) film directed by Ranjith Sankar; starring Sreenivasan, Dileep, Mamta Mohandas, Jagathy Sreekumar, Nedumudi Venu, Sona Nair, Manikuttan, Lakshmi Sharma, Harisree Asokan, Madhu, Anand Sami, Srijith Ravi, Sivaji Guruvayur, Anoop Chandran, Kochu Preman, T.P. Madhavan; Produced by S.C. Pillai; Story, Screenplay and Dialogues by Ranjith Shankar; Camera (Cinematography) by P. Sukumar; Editing by Ranjan Abraham; Art Direction by Sabu Ram; Stunts (Action) by ; Background Score by Sankarankutty; Make-up by Sreejith Guruvayoor; Lyrics by Anil Panachooran; Music by Bijibal; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 05 2009 Release.
--
Saturday, April 4, 2009
2 ഹരിഹര്‍നഗര്‍ (2 Hariharnagar)

| കഥയും, കഥാപാത്രങ്ങളും | [ 8/10 ] |
| സംവിധാനം | [ 8/10 ] |
| അഭിനയം | [ 7/10 ] |
| സാങ്കേതികം | [ 6/10 ] |
| പാട്ട്, നൃത്തം, ആക്ഷന്‍ | [ 3/5 ] |
| മറ്റുള്ളവ | [ 4/5 ] |
| ആകെത്തുക | [ 7.2/10 ] |
Description: 2 Hariharnagar (To Hariharnagar) - A Malluwood (Malayalam) film directed by Lal; starring Mukesh, Siddique, Jagadish, Asokan, Lakshmi Rai, Sudeep Tho, Vineeth, Janardanan, Kochu Preman, Appa Haja, Rohini, Lena, Reena Basheer, Atlas Ramachandran; Produced by P.N. Venugopal; Story, Screenplay and Dialogues by Lal; Camera (Cinematography) by Venu; Editing by V. Saajan; Art Direction by Prasanth; Stunts (Action) by Mafia Sasi; Background Score by ; Make-up by P.N. Mani; Lyrics by Bichu Thirumala; Music by Alex Paul; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 01 2009 Release.
--
Thursday, September 18, 2008
തലപ്പാവ് (Thalappavu)

ചലച്ചിത്ര നടനായും, സാഹിത്യകാരനായും മറ്റും മലയാളികള്‍ക്ക് പരിചിതനായ മധുപാലിന്റെ ആദ്യ സംവിധാന സംരഭമാണ് ‘തലപ്പാവ്’. ബാബു ജനാര്‍ദ്ദനന്റേതാണ് കഥയും, തിരക്കഥയും. പൃഥ്വിരാജ്, ലാൽ, ധന്യ മേരി വര്‍ഗ്ഗീസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നക്സലൈറ്റ് വര്‍ഗ്ഗീസിന്റെ മരണം; വര്‍ഗ്ഗീസ് ഏറ്റുമുട്ടലിലല്ല, പോലീസ് പിടികൂടി അസൂത്രിതമായി കൊല്ലുകയായിരുന്നുവെന്ന, വര്‍ഗ്ഗീസിനെ വെടിവെച്ച, പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തൽ; ഇവയെയൊക്കെ ബന്ധിപ്പിച്ചാണ് ‘തലപ്പാവി’ന്റെ കഥയൊരുക്കിയിരിക്കുന്നത്.
ഒരു കൊടിയ ജനവഞ്ചനയുടെ സത്യാവസ്ഥ മനസില്‍ കൊണ്ടു നടന്ന് നീറുകയാണ് പഴയ പോലീസുകാരനായ രവീന്ദ്രന്‍ പിള്ള(ലാൽ). എന്നാല്‍ താന്‍ ഈ രഹസ്യം സൂക്ഷിക്കുന്നത് വെറുതെയാണെന്ന് മനസിലാക്കുന്ന നിമിഷം, മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ രവീന്ദ്രന്‍ പിള്ള വെളിപ്പെടുത്തുന്നു. അത് മറ്റൊന്നുമല്ല; നക്സലൈറ്റായിരുന്ന ജോസഫി(പൃഥ്വിരാജ്)ന്റെ മരണം ഏറ്റുമുട്ടലിനിടയിലായിരുന്നില്ലെന്നും, അത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നും, മേലധികാരികളുടെ ഭീഷണികള്‍ക്കു വഴങ്ങി താനാണ് ജോസഫിനെ വെടിവെച്ച് കൊന്നതെന്നുമായിരുന്നു. മനസിന്റെ ഭാരമിറക്കിവെച്ച് അയാള്‍ സ്വതന്ത്രനായപ്പോഴേക്കും; ജീവിതവും, കുടുംബവുമെല്ലാം അയാള്‍ക്ക് കൈവിട്ടുപോയിരുന്നു.
ചരിത്രസത്യങ്ങളില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ, സിനിമയുടെ സാധ്യതകളെ ഉപയോഗിക്കത്തക്കവണ്ണം, തിരക്കഥ തയ്യാറാക്കിയ ബാബു ജനാര്‍ദ്ദനന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തെളിവുകളില്ലാത്ത രാഷ്ട്രീയാരോപണങ്ങള്‍ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുവാനും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. പഴയകാലവും, പുതിയകാലവും ഇടവിട്ടിടവിട്ടു മാറിവരുന്ന കഥാകഥനരീതി നന്നായി ഉപയോഗിച്ചിരിക്കുന്നു ഇതിൽ. കഥാപാത്രങ്ങള്‍ക്ക് യോജിച്ച അഭിനേതാക്കളെ തിരഞ്ഞെടുത്ത്, അവരെ അഭിനയിപ്പിച്ചിരിക്കുന്നതില്‍ സംവിധായകനായ മധുപാലിന്റെ മിടുക്ക് പ്രകടമാണ്. രവീന്ദ്രന്‍ പിള്ളയെ ലാല്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ജോസഫായി പൃഥ്വിരാജും മോശമായില്ല. സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം, ധന്യ മേരി വര്‍ഗ്ഗീസും പ്രശംസയര്‍ഹിക്കുന്നു. സയ്‌വര്‍ എന്ന ജന്മിയെ അതുല്‍ കുല്‍ക്കര്‍ണിയും മികച്ചതാക്കി. ഇവരെക്കൂടാതെ രോഹിണി, ജഗതി ശ്രീകുമാര്‍, മണിയന്‍ പിള്ള രാജു, ശ്രീജിത് രവി തുടങ്ങിയവരും നല്ല രീതിയില്‍ അഭിനയിച്ചിട്ടുണ്ട്.
ഒ.എന്‍.വി. കുറുപ്പെഴുതി, അലക്സ് പോള്‍ സംഗീതം നല്‍കിയിരിക്കുന്ന “കണ്ണിനു കുളിരായ്...” എന്ന ഇമ്പമാര്‍ന്ന ഗാനം രവീന്ദ്രന്‍ പിള്ളയുടെയും, കളിക്കൂട്ടുകാരിയായിരുന്ന സാറാമ്മയുടേയും കുട്ടിക്കാലത്തിനു പശ്ചാത്തലമായാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളേയും വേര്‍തിച്ചറിയുവാന്‍ തക്കവണ്ണം, രംഗങ്ങളെ അഴകപ്പന്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. ഇരുളും, കാര്‍മേഖവും, മഴയുമൊക്കെ പശ്ചാത്തലമാവുന്ന മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പുള്ള വയനാട് പ്രേക്ഷകന്റെ മനസില്‍ പതിയുവാന്‍ തക്കവണ്ണമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡോണ്‍ മാക്സ്, വിപിന്‍ മണ്ണൂര്‍ എന്നിവരുടെ എഡിറ്റിംഗ്; ശ്യാം ധര്‍മ്മന്റെ പിന്നണിസംഗീതം എന്നിവയും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.
രവീന്ദ്രന്‍ പിള്ളയുടെ ഓര്‍മ്മകളിലെ ജോസഫിന്റെ രൂപം ചോരവാര്‍ന്നൊലിക്കുന്നതാണെങ്കിലും, അവസാനസമയത്തെ ദൈന്യത ഓര്‍മ്മകളില്‍ നിന്നും മാഞ്ഞതുപോലെ തോന്നി. അത്രയും ബീഭത്സമായ മേക്കപ്പില്‍, പൃഥ്വിരാജ് പൂര്‍ണ്ണാരോഗ്യവാനായി പെരുമാറുന്നത് യുക്തിസഹമായി തോന്നിയില്ല. ഇതൊഴിച്ചു നിര്‍ത്തിയാല്‍ മലയാള സിനിമയില്‍ അപൂര്‍വ്വമായി കാണാറുള്ള, ഏവരുടേയും ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സംവിധാനരംഗത്ത് തന്റേതായ സ്ഥാനം ആദ്യചിത്രത്തിലൂടെ തന്നെ നേടിയെടുക്കുവാന്‍ മധുപാലിനു കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള ചിത്രങ്ങളിലും ഈ മികവ് കാത്തു സൂക്ഷിക്കുക എന്നതാണ് മധുപാലിന്റെ മുന്‍പില്‍ ഇനിയുള്ള വെല്ലുവിളി. അതില്‍ വിജയിക്കുവാന്‍ അദ്ദേഹത്തിനു കഴിയുമെന്നും, പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയ്ക്ക് അല്പമെങ്കിലും ഉണര്‍വ്വേകുവാന്‍ ചിത്രത്തിനാവുമെന്നുമുള്ള പ്രതീക്ഷയോടെ; ‘തലപ്പാവി’ന്റെ സൃഷ്ടാക്കള്‍ക്ക് അഭിവാദ്യങ്ങൾ.
വെബ്‌സൈറ്റ്: www.thalappavu.com
Description: Thalappavu - Depute film by actor turned director Madhupal. Story, Screenplay and Dialogues by Babu Janardanan; Starring Prithviraj, Lal, Dhanya Mary Varghese, Atul Kulkarni, Rohini, Jagathy Sreekumar, Sreejith Ravi, Maniyan Pillai Raju. Lyrics by O.N.V. Kurup and Music by Alex Paul. Background score by Syam Dharman. Malayalam Film/Movie/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ.
--
Wednesday, January 2, 2008
താരേ സമീന്‍ പര്‍ (Taare Zameen Par)

മനോഹരമായൊരു ചിത്രം, ഇങ്ങിനെ ആത്മവിശ്വാസത്തോടെ പറയുവാന്‍ കഴിയുന്ന ചിത്രങ്ങള്‍ വളരെക്കുറവാണ്. ആമിര്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ‘താരേ സമീന്‍ പര്‍’ അവയിലൊന്നാണ്. അമോല്‍ ഗുപ്തേയുടെ രചനയിലുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ആമിര്‍ ഖാന്‍ തന്നെ. ഭാഷയിലെ അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍, അവയുടെ ഉച്ചാരണം, ലിഖിതം എന്നിവയൊക്കെ മനസിലാക്കുവാന്‍ പ്രയാസമനുഭവിക്കുന്ന ഡിസ്‌ലെക്സ്യ എന്ന വൈകല്യമുള്ള കുട്ടികളാണ് സിനിമയുടെ വിഷയം.
എട്ടുവയസുകാരനായ ഇഷാന്‍ നന്ദകിഷോര്‍ അവസ്‌തി(ദര്‍ശീല്‍ സഫറി)യുടെ കഥയാണിത്. അച്ഛന്‍ നന്ദകിഷോര്‍ അവസ്തി(വിപിന്‍ ശര്‍മ്മ), അമ്മ മായ അവസ്തി(തിഷ ചോപ്ര), ദാദ എന്നുവിളിക്കുന്ന ചേട്ടന്‍ യോഹന്‍ അവസ്‌തി(സചേത് എഞ്ചിനീര്‍) എന്നിവരടങ്ങുന്ന കുടുംബമാണ് ഇഷാന്റേത്. ചേട്ടന്‍ യോഹന്‍ പഠനത്തിലും കളികളിലും ഒന്നാമതു നില്‍ക്കുന്നെങ്കിലും ഇഷാന്‍ ഇവയിലൊക്കെ വളരെ പിന്നിലാണ്. ഇഷാനെ നേരെയാക്കുവാന്‍ അമ്മ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ല. ഒടുവില്‍ അനുസരണാശീലം വരുവാന്‍ ബോര്‍ഡിംഗിലാക്കുകയാണ് നല്ലതെന്ന് മാതാപിതാക്കള്‍ തീരുമാനിക്കുന്നു. ബോര്‍ഡിംഗിലും ഇഷാന്റെ സ്ഥിതി മെച്ചപ്പെടുന്നില്ല. രാജന്‍ ദാമോദരന്‍(തനയ് ചെഡ്ഡ) എന്ന അംഗവൈകല്യമുള്ള കുട്ടിയോടുമാത്രം ഇഷാന്‍ അടുപ്പം കാണിക്കുന്നു. ആയിടയ്ക്കാണ് താത്കാലികമായി രാം ശങ്കര്‍ നികുംഭ്(ആമിര്‍ ഖാന്‍) എന്ന ടീച്ചര്‍ ചിത്രകലാധ്യാപകനായി എത്തുന്നത്. രാം ശങ്കറിന്റെ വരവ് ഇഷാനെ മറ്റൊരാളാക്കുന്നു.
ഡിസ്‌ലെക്സ്യ എന്ന അസുഖമാണ് ഇഷാന്റേത്. കൂടുതല്‍ കരുതലും, സ്നേഹവും, പരിചരണവും ആവശ്യമുള്ള ഒരു വൈകല്യമാണിത്. ഈ വൈകല്യം കുട്ടിക്കാലത്ത് പ്രകടിപ്പിച്ചിരുന്ന, എന്നാല്‍ പില്‍ക്കാലത്ത് വളരെയേറെ പ്രശസ്തരായ ഒട്ടേറെപ്പേരുണ്ട്. അവയില്‍ കുറച്ചുപേരേക്കുറിച്ച് സിനിമയില്‍ എടുത്തു പറയുന്നുമുണ്ട്. (കൂടുതല്‍ പേരേക്കുറിച്ചറിയുവാന്‍ ഇവിടെ നോക്കൂ.) എന്നാല്‍ ഇത്തരം കുട്ടികളെ എത്ര തെറ്റായ രീതിയിലാണ് നമ്മള്‍ മനസിലാക്കുന്നതും, അവരെ പരിപാലിക്കുന്നതും എന്ന് കാട്ടിത്തരികയാണ് ഈ ചിത്രം.
ചിത്രത്തിന്റെ ആദ്യഭാഗം കാണുന്ന പ്രേക്ഷകന് അവനവനുടെ കുട്ടിക്കാലം ഓര്‍ക്കാതിരിക്കുവാനാവില്ല. ഇഷാന്റെ വികൃതികള്‍ കണ്ടു ചിരിക്കുന്ന പ്രേക്ഷകര്‍, ഇഷാന്റെ പ്രശ്നങ്ങളും വ്യക്തമായി മനസിലാക്കുന്നു. അവിടെയാണ് ഈ സിനിമ വിജയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവതരണം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. ആമിര്‍ ഖാന്‍ എന്ന ഒരു മികച്ച അഭിനേതാവ്, താരമൂല്യമുള്ള നടന്‍ ചിത്രത്തിലുണ്ടായിട്ടും; കഥ ഇഷാനില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മലയാളസിനിമാ പ്രവര്‍ത്തകര്‍ പാഠമാക്കേണ്ട ഒന്നാണിത്. കഥ എന്തായാലും സൂപ്പര്‍സ്റ്റാറുകളില്‍ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുന്നിടത്ത് സിനിമ മോശമാകുവാന്‍ തുടങ്ങുന്നു, ഒടുവില്‍ അവര്‍ക്കായുള്ള കഥയായി മാറുന്നിടത്ത് ആ സിനിമ മരിക്കുന്നു!
മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ചിത്രത്തോടിണങ്ങുന്നവ തന്നെ. തന്നെ ബൊര്‍ഡിംഗിലാക്കി മടങ്ങുന്ന മാതാപിതാക്കളെ നോക്കി നില്‍ക്കുന്ന ഇഷാന്‍, രാത്രി കുളിമുറിയില്‍ ഒറ്റയ്ക്കു കരയുന്ന ഇഷാന്‍ ഈ രണ്ടു ഷോട്ടുകളുമാണ് എനിക്കേറെ ഇഷ്ടമായവ. ക്യാമറമാന്‍ സേതുവിനും, സംഗീതം നല്‍കിയിരിക്കുന്ന ശങ്കര്‍-എഹ്സാന്‍-ലോയ് എന്നിവര്‍ക്കും അഭിമാനിക്കാം. ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവരെല്ലാവരും നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു. പ്രത്യേകിച്ചും ദര്‍ശീല്‍ സഫറി, തിഷ ചോപ്ര, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍.
പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പക്ഷെ, സങ്കടം കൊണ്ടല്ല കണ്ണു നിറയുക; ചിലപ്പോള്‍ സന്തോഷം കൊണ്ട്, ചിലപ്പോള്‍ വാത്സല്യം കൊണ്ട്, മറ്റു ചിലപ്പോള്‍ തങ്ങളുടെ കുട്ടിക്കാലം ഓര്‍ത്തുപോവുന്നതുകൊണ്ട്, ചിലപ്പോള്‍ നാം കുട്ടികളോട് പെരുമാറുന്നതോര്‍ത്ത്... ഒടുവില്‍ ഇഷാന്റെ ജിവിതത്തിന് പുതിയൊരു ലക്ഷ്യവും മാര്‍ഗവും കൈവരുമ്പോള്‍, ഇഷാന്റെ മാതാപിതാക്കളെപ്പോലെ നമ്മളും സന്തോഷിച്ചുപോവും, മനസുനിറഞ്ഞ്. എല്ലാ മാതാപിതാക്കളും കുട്ടികള്‍ക്കൊപ്പം കണ്ടിരിക്കേണ്ട ഒരു ഉത്തമചിത്രം എന്നു തറപ്പിച്ചു പറയുവാന്‍ സാധിക്കുന്ന ഒരു ചിത്രമാണിത്. നക്ഷത്രങ്ങള്‍ ആകാശത്തല്ല, അവ നമുക്കൊപ്പം ഈ ഭൂമിയില്‍ തന്നെയാണെന്ന് കാണുവാന്‍ മറക്കുന്ന നമ്മളോരോരുത്തരുടേയും കണ്ണു തുറപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം. ആമിര്‍ ഖാനും, ഈ സിനിമയുമായി സഹകരിച്ച മുഴുവന്‍ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും അഭിനന്ദനങ്ങള്‍.
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• താരേ സമീന്‍ പര്‍ - വിക്കിപ്പീഡിയ
• താരേ സമീന്‍ പര്‍ - ഔദ്യോഗിക വെബ് സൈറ്റ്
Keywords: Aamir Khan, Producer, Director, Taare Zameen Par, Tare Zameen Par, Thare Zameen Par, Hindi Film Review, Cinema, Movie, in Malayalam, Darseel Safary, Tisca Chopra, Tanay Chheda, Vipin Sharma, Sachet Engineer.
--
Tuesday, August 28, 2007
ഒരേ കടല്‍ (Ore Kadal)

‘അകലെ’ എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരേ കടല്‍’. സംവിധായകന്റെ തന്നെയാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിന്ധ്യന്‍. പ്രഥമചിത്രമായ ‘അഗ്നിസാക്ഷി’യുടെയത്രയും നിലവാരം പുലര്‍ത്തുവാന്‍ ‘അകലെ’യില്‍ ശ്യാമപ്രസാദിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍ ‘ഒരേ കടലി’ലൂടെ, സംവിധായകനെന്ന നിലയില്‍ ഒരു തിരിച്ചു വരവു നടത്തുവാന്‍ ശ്യാമപ്രസാദിന് കഴിഞ്ഞിട്ടുണ്ട്.
ബംഗാളി കഥാകാരന്‍ സുനില്‍ ഗംഗോപാധ്യയുടെ ‘ഹീരക് ദീപ്തി‘ എന്ന കഥയെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണിത്. ദീപ്തിയും(മീര ജാസ്മിന്‍), ഭര്‍ത്താവ് ജയനും(നരേന്‍), അവരുടെയൊരു മകനുമടങ്ങിയ കൊച്ചുകുടുംബം, കേരളത്തിനു പുറത്തുള്ള തിരക്കേറിയ ഒരു നഗരത്തിലെ ഫ്ലാറ്റിലാണ് താമസം. ചില പ്രത്യേക സാഹചര്യങ്ങളില്‍ ദീപ്തിക്ക് മുകളിലെ നിലയില്‍ താമസിക്കുന്ന മലയാളിയായ സാമൂഹിക ശാസ്ത്രജ്ഞന്‍ നാഥന്റെ(മമ്മൂട്ടി) സഹായം തേടേണ്ടി വരുന്നു. സമൂഹത്തിലെ സദാചാര സങ്കല്പങ്ങള്‍ക്കുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ദീപ്തി, നാഥനാവട്ടെ അവയ്ക്കെല്ലാം മുകളില്‍ തന്റെ സ്വന്തം ഇഷ്ടാനുസരണം ജീവിക്കുന്ന മറ്റൊരു സാധാരണക്കാരന്‍; നാഥന്‍ വൈകാരിക തലങ്ങളില്‍ ഒരു സാധാരണക്കാരന്‍ മാത്രമാണെന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നുണ്ടെന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്. ഇവരുടെ ബന്ധം വളരുന്നു, തുടര്‍ന്ന് വ്യത്യസ്ത ചിന്തകളുടെ ഉടമകളായ ദീപ്തിയുടേയും നാഥന്റേയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണ് ‘ഒരേ കടല്‍’. എല്ലാ മനുഷ്യരുടെയുള്ളിലും ഇരമ്പുന്ന അതേ കടല്‍.
ബാല(രമ്യ കൃഷ്ണന്‍)യാണ് നാഥന്റെ ഒരു അടുത്ത സുഹൃത്ത്. ബാലയും ബന്ധങ്ങളുടേയും സദാചാരത്തിന്റേയും കെട്ടുപാടുകള്‍ വിട്ട് ജീവിക്കുന്ന ഒരു സ്ത്രീയാണ്. ദീപ്തിയെ മനസിലാക്കുവാന്‍ നാഥനെ അവര്‍ സഹായിക്കുന്നു. ഈ മനസിലാക്കലുകളാണ് നാഥനെ സ്വയം തിരിച്ചറിയുവാനും, ബാലയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു മനുഷ്യനാകുവാനും സഹായിക്കുന്നത്. നിസ്സഹായയായ സ്ത്രീയില്‍ നിന്നും സ്വന്തമായി തീരുമാനങ്ങളെടുത്ത്, നടപ്പിലാക്കുവാന്‍ സാധിക്കുന്ന ഒരു സ്ത്രീയായി ദീപ്തിയുടെ വളര്‍ച്ചയുമാണ് ഈ സിനിമ. നായകനെ കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമല്ലെന്നു സാരം. അഴകപ്പന്‍ നിര്‍വ്വഹിച്ച ഛായാഗ്രഹണവും മികച്ചു നിന്നു. എങ്കിലും വളരെ മികച്ച ഒരു ചലച്ചിത്രം എന്ന വിശേഷണം ഈ ചിത്രത്തിനു നേടുന്നതില്‍, സംവിധായകന്‍ വിജയിച്ചു എന്നു കരുതുവാനാവില്ല. ഇനിയും മികച്ചതാക്കുവാന്‍ സാധ്യതയുള്ള ഒന്നായിരുന്നു ഇതെന്ന തോന്നലുണ്ടാക്കിയാണ് ചിത്രമവസാനിക്കുന്നത്.
അഭിനയം
വളരെ നാളായി മലയാളസിനിമയില്‍ സജീവമായിട്ടുണ്ടെന്നുള്ളതും, ധാരാളം പുരസ്കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നുള്ളതും, പ്രതികൂല ഘടകങ്ങളാവുകയില്ലെങ്കില്‍; മമ്മൂട്ടി, ഒരു അവാര്‍ഡിനര്‍ഹമായ അഭിനയമാണിതില്‍ കാഴ്ചവെച്ചിരിക്കുന്നത്. ദീപ്തിയുടെ മാനസികവ്യഥകള്‍ ഒട്ടും കുറയാതെ പ്രേക്ഷകനിലെത്തിച്ച മീരയുടെ അഭിനയവും മികച്ചു നിന്നു. ദീപ്തിയുടെ ഭര്‍ത്താവ്, ജയനെ അവതരിപ്പിച്ച നരേന്റെ അഭിനയം അത്രയ്ക്ക് നന്നായതുമില്ല. ഒരുപക്ഷെ, പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ കഴിയാത്ത ഏക കഥാപാത്രവും ഇതാവും. ബാല എന്ന കഥാപാത്രം വളരെക്കുറച്ചു ഭാഗങ്ങളില്‍ മാത്രമേ എത്തുന്നുള്ളൂ, എന്നാല്‍ സിനിമയിലെ ഒരു ശക്തമായ കഥാപാത്രമാക്കി ബാലയെ മാറ്റുവാന്‍ രമ്യ കൃഷ്ണനു സാധിച്ചു.
സംഗീതം
‘അകലെ’യിലെന്ന പോലെ, ‘ഒരേ കടലി‘ലും സംഗീതത്തെ ശ്യാമപ്രസാദ് വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു. പാട്ടിനു വേണ്ടി പാട്ടു ചേര്‍ക്കുകയെന്ന സ്ഥിരം മലയാളസിനിമയുടെ ശൈലി വിട്ട്, ഗാനങ്ങളെ ചിത്രത്തിന്റെ ഒരു ‘മൂഡ്’ സൃഷ്ടിക്കുവാനായി ഉപയോഗിക്കുന്ന രീതി അനുകരണീയമാണ്. നാല്പത്തിയഞ്ചാമത് മേളകര്‍ത്താരാഗമായ ശുഭപന്തുവരാളിയുടെ (അനുബന്ധം: ഈ) ഒരു ഭാവത്തിന്റെ തന്നെ വിവിധ രീതികളിലുള്ള പ്രയോഗങ്ങളാണ്, ‘ഒരേ കടലി’ലെ ഗാനങ്ങള്‍ക്കുപയോഗിച്ചിരിക്കുന്നത് (അനുബന്ധം: ആ, അനുബന്ധം: ഇ). കര്‍ണ്ണശപഥം ആട്ടക്കഥയില്‍, കുന്തിയുടെ മാനസിക പിരിമുറുക്കം ഏറ്റവുമധികം പ്രകടമാക്കുന്ന പദം, ‘കര്‍ണ! മതിയിദം, കര്‍ണരുന്ദുത വാക്യം’ എന്ന പദവും ഇതേ രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. വ്യവസ്ഥാപിത സദാചാര സങ്കല്പങ്ങള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന കുന്തിയുടെ പദത്തിനുപയോഗിച്ചിരിക്കുന്ന രാഗം തന്നെ; പുതിയ കാലഘട്ടത്തിലെ സ്ത്രീയുടെ സദാചാരസംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ ‘ഒരേ കടലി’നും ഉപയോഗിച്ചിരിക്കുന്നതില്‍ അതിശയിക്കുവാനില്ല.
ഈ ചിത്രത്തിലെ മനോഹരമായ രണ്ടു ഗാനങ്ങളാണ്, ബോംബെ ജയശ്രീ ആലപിച്ചിരിക്കുന്ന (അനുബന്ധം: ആ), ‘പ്രണയസന്ധ്യയൊരു വെണ്‍ സൂര്യന്റെ വിരഹമറിയുന്നുവൊ’ എന്ന ഗാനവും ശ്വേത ആലപിച്ചിരിക്കുന്ന ‘യമുനവെറുതേ രാപ്പാടുന്നു’ എന്ന ഗാനവും. ദീപ്തി എന്ന ഭാര്യയുടെ, അമ്മയുടെ, കാമുകിയുടെ മാനസികപിരിമുറുക്കങ്ങള്‍ വെളിവാക്കുന്ന ഈ ഗാനങ്ങള്‍ വല്ലാതെ ചിത്രത്തോടിണങ്ങുന്നു. ദീപ്തിയുടേയും നാഥന്റേയും ബന്ധത്തിന്റെ വളര്‍ച്ചയടങ്ങുന്ന, ‘മനസിന്റെ കാവല്‍ വാതില്‍ തുറന്നാല്‍’ എന്ന ഗാനവും മികച്ചു നിന്നു. ജി. വേണുഗോപാല്‍, സുജാത എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇടയ്ക്കിടെ പിന്നണിയായെത്തുന്ന; വിനീത് ശ്രീനിവാസന്‍, നവീന്‍ എന്നിവര്‍ ആലപിച്ചിരിക്കുന്ന ‘നഗരം വിധുരം’, ‘ഒരു കടലായ് ഞാന്‍ നിറയുന്നു’ എന്നീഗാനങ്ങളും മികച്ചവതന്നെ. ഗിരീഷ് പുത്തഞ്ചേരി രചിച്ച, ഈ ചിത്രത്തിലെ ഗാനങ്ങളുടെ സാഹിത്യവും അര്‍ത്ഥസമ്പുഷ്ടമാണ്. വളരെ നാളുകള്‍ക്കു ശേഷമാണ് ഗാനങ്ങള്‍ ചിത്രത്തിന്റെ ജീവനായ ഒരു മലയാളസിനിമ പ്രേക്ഷകരെത്തേടിയെത്തുന്നത്. ഈ സിനിമയില്‍ ഗാനങ്ങള്‍ക്കുള്ള സ്ഥാനം മനസിലാക്കി, സംവിധായകന്റെ ഇംഗിതങ്ങള്‍ക്കനുസൃതമായി ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ഔസെപ്പച്ചനും, ഗാനരചന നിര്‍വ്വഹിച്ച ഗിരീഷ് പുത്തഞ്ചേരിയും, അഭിനന്ദനമര്‍ഹിക്കുന്നു.
ഒരുപക്ഷെ, ഓണം ‘അടിച്ചുപൊളി’ച്ചാഘോഷിക്കുവാനാഗ്രഹിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ച് ‘ഒരേ കടല്‍‘ നല്ലൊരു അനുഭവമായിരിക്കണമെന്നില്ല. എന്നാല്‍, ഗൌരവമായി സിനിമയെ സമീപിക്കുന്ന ഏതൊരാള്‍ക്കും, കണ്ടുമടുത്ത മലയാളം സിനിമയില്‍ നിന്നും മാറി ചിന്തിക്കുന്ന ഈ സിനിമ തെല്ലൊരാശ്വാസമായിരിക്കും. വിനോദമെന്നതിനപ്പുറം, നമുക്കുചുറ്റുമുള്ള പ്രശ്നങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം സിനിമകളോടുള്ള, മലയാള സിനിമാസ്വാദകരുടെ പിന്തിരിഞ്ഞ സമീപനം മാറ്റിയാല്‍ മാത്രമേ, മലയാള സിനിമയെ സമ്പുഷ്ടമാക്കുവാനുതകുന്ന ഇത്തരം സിനിമകള്‍ ഇനിയും ഉണ്ടാവുകയുള്ളൂ. അതോര്‍ക്കുമ്പോള്‍, ഈ സിനിമയൊന്ന് വിജയിച്ചിരുന്നെങ്കിലെന്നറിയാതെ ആശിച്ചു പോവുന്നു!
--
അനുബന്ധം:
അ) Mapping Emotional Terrain - The Hindu - Apr'06, 2007
ആ) Melody, Mood & Lyrics - The Hindu - Jun'01, 2007
ഇ) Of Human Bondage - The Hindu - Aug'24, 2007
ഈ) Melakarta Ragas - Wiki
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ഒരേ കടല്‍ - മലയാളം മൂവി റിവ്യൂസ്
• ഒരേ കടല്‍ - ഇന്ദുലേഖ
Read More:
• Ore Kadal - Wikipedia
• Ore Kadal - SifyMovies
• Ore Kadal - IndiaGlitz
Keywords: Ore Kadal, The Sea Within, Syamaprasad, Syama Prasad, Mammootty, Meera Jasmine, Mammoty, Narain, Remya Krishnan, Ramya, Onam Release, August, Malayalam Movie Review, Reviews, Films, Cinema, Film.
--
Monday, July 9, 2007
ഹലോ

മായാവി എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയിലൂടെ രണ്ടാം വരവു നടത്തിയ റാഫി-മെക്കാര്‍ട്ടിന്‍ സഖ്യം കഥ-തിരക്കഥ-സംഭാഷണം-സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഹലോ'. ജോയ് തോമസ് ശക്തികുളങ്ങരയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്ഷ്യത്തിലുള്ള ഈ ചിത്രം അതില് വിജയിച്ചിരിക്കുന്നു. രണ്ടേമുക്കാല്‍ മണിക്കൂറോളമുള്ള 'ഹലോ’ ഒരു സമയത്തും പ്രേക്ഷകനെ മുഷിപ്പിക്കുന്നുമില്ല.
തന്റെ കാമുകിയുടെ ദാരുണമായ മരണത്തിന് കാരണക്കാരായ അച്ഛനമ്മമാരോടും അനുജനോടുമുള്ള പ്രതികാരമായി, കുടിച്ചു നശിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിക്കുന്ന അഡ്വ. ശിവരാമന്‍ നമ്പ്യാരുടെ(മോഹന്‍ലാല്‍) കഥയാണിത്. ചാരായം വാറ്റുന്നതില്‍ നിപുണനായ, റെയ്ഡിന് പോലീസെത്തുമ്പോള്‍ അവരെ ഓടിത്തോല്‍പ്പിക്കുന്ന, ചാണ്ടിക്കുഞ്ഞാ(ജഗതി ശ്രീകുമാര്‍)ണ് ശിവരാമന്റെ സന്തതസഹചാരി. കള്ളുകുടിച്ചും ബാറുകളില്‍ തല്ലുണ്ടാക്കിയും കാലം കഴിക്കുന്ന ശിവരാമിന്റെ മൊബൈലിലേക്ക് ഒരു പെണ്‍കുട്ടി, തന്റെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച്, വിളിക്കുന്നു. സമ്പന്നനായ മാര്‍വാഡി(മധു)യുടെ ഒറ്റമകളായ പാര്‍വതി(പാര്‍വതി മില്‍ട്ടണ്‍) ആയിരുന്നു ആ പെണ്‍കുട്ടി. അവളെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നതാവട്ടെ, സ്വത്തു തട്ടിയെടുക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബന്ധുമിത്രാദികള്‍ തന്നെയും. പ്രത്യേക സാഹചര്യങ്ങളില്‍ പാര്‍വതിയുടെ സംരക്ഷണം ശിവരാമന് ഏറ്റെടുക്കേണ്ടിവരുന്നു. അതോടെ പാര്‍വതിയുടെ ബന്ധുക്കളും ശിവരാമന് എതിരാവുന്നു. പാര്‍വതിയുടെ അച്ഛനെ സത്യാവസ്ഥകള്‍ മനസിലാക്കിക്കുവാന്‍ ശിവരാമന്‍ നടത്തുന്ന ശ്രമങ്ങളാണ് തുടര്‍ന്ന്.
ചിത്രത്തിലെ മോഹന്‍ലാലിന്റെ അവതരണം പുതുമയുള്ളതും ആകര്‍ഷകവുമായി. നര്‍മ്മം കൈകാര്യം ചെയ്യുന്നതില്‍ മോഹന്‍ലാലിനുള്ള കഴിവ് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, എന്നാലത് ഉപയോഗിക്കുവാന്‍ തക്ക മിടുക്കുള്ള സംവിധായകര്‍ ഇടക്കാലത്ത് മലയാള സിനിമയിലില്ലാതെ പോയി. ഇവിടെ മോഹന്‍ലാലൊരു തിരിച്ചുവരവു തന്നെയാണ് നടത്തിയിരിക്കുന്നത്. അഡ്വ. ശിവരാമന്‍ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കുവാന്‍ ഇന്ന് മറ്റൊരു നടനുണ്ടാവില്ല. പണക്കാരനായ അച്ഛന്‍ - ഒറ്റ മകള്‍ - സ്വത്ത് തട്ടിയെടുക്കുവാന്‍ കൊലപാതകം വരെ ചെയ്യുവാന്‍ തയ്യാറാവുന്ന ബന്ധുക്കള്‍; പലതവണ കേട്ട കഥ തന്നെ. പക്ഷെ, അവതരണത്തിലേയും പാത്രസൃഷ്ടിയിലേയും വ്യത്യസ്തത ഈ ചിത്രത്തെ ആകര്‍ഷകമാക്കുന്നു. മോഹന്‍ലാല്‍, ജഗതി, സുരാജ്, സലിം കുമാര്‍ എന്നിവരുടെ നര്‍മ്മം പ്രേക്ഷകരെ നന്നായി ചിരിപ്പിക്കും. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയെഴുതി അലക്സ്പോള്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളും മോശമായില്ല. നൃത്തരംഗങ്ങളില്‍ ‘നൃത്തം’ സാധാരണ കാണാറുള്ളതിലും ഭേദമായി ചെയ്തിരിക്കുന്നു എന്നതും എടുത്തുപറയാവുന്നതാണ്.
ജനാര്‍ദ്ദനന്‍, സിദ്ദിഖ്, റിസബാവ, ജഗദീഷ്, മധു വാര്യര്‍, സ്ഫടികം ജോര്‍ജ്, ഭീമന്‍ രഘു, കീരിക്കാടന്‍ ജോസ്, ഗണേഷ് കുമാര്‍, ജിഷ്ണു, സംവൃത സുനില്‍, മങ്ക മഹേഷ് എന്നിങ്ങനെ ഒരു നീണ്ട താരനിരതന്നെ ചിത്രത്തിലുണ്ട്. പാര്‍വതി മില്‍ട്ടണ്‍ എന്ന പുതുനായികയ്ക്ക് എപ്പോഴും ചിരിക്കുക, പാട്ടുപാടുക, നൃത്തമാടുക എന്നിവയല്ലാതെ കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. ഇടവേളവരെ ഒരു പൂര്‍ണ്ണ ഹാസ്യചിത്രമായ ‘ഹലോ’ പിന്നീട് ഒരു ചെറിയ കുറ്റാന്വേഷണപാതയിലൂടെ സഞ്ചരിക്കുന്നു. അപ്രതീക്ഷിതമായ വ്യതിയാനങ്ങളുള്‍പ്പെടുന്ന, സസ്പെന്‍സ് നിറഞ്ഞ ക്ലൈമാക്സ് രംഗം, ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുന്നു. വിനോദത്തിനായെത്തുന്ന പ്രേക്ഷകരെ എല്ലാ അര്‍ത്ഥത്തിലും തൃപ്തിപ്പെടുത്തുന്ന ഈ മോഹന്‍ലാല്‍ ചിത്രം, ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടുമെന്നതില്‍ സംശയമില്ല.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ഹലോ - ഇന്ദുലേഖ
• ഹലോ - മലയാളം മൂവി റിവ്യൂസ്
Read More:
• IndiaGlitz
• NowRunning
• Sify Movies
--
Keywords: Hello, Hallo, Mohanlal, Rafi, Mecartin, Jagathi Sreekumar, Parvathi Milton, Parvathy, Alex Paul, Vayalar Sarathchandravarma, Malayalam Film Review, Cinema, Movie, July Release
--
Sunday, July 8, 2007
അറബിക്കഥ

ഒരു വിനോദമെന്ന മലയാളിയുടെ സിനിമാസങ്കല്പത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടുതന്നെ എന്തെങ്കിലും പുതിയതു പറയുവാനും പുതിയതായി പറയുവാനും സംവിധാകന്‍ ലാല്‍ ജോസിന്, അദ്ദേഹത്തിന്റെ മറ്റു സിനിമകളിലേതു പോലെ ഇതിലും കഴിയുന്നു. ഇടതുപക്ഷ വിപ്ലവവും, വിപ്ലവപ്പാര്‍ട്ടിയിലെ അപചയവും, നര്‍മ്മവും, പ്രവാസികളുടെ ദുരിതവും, അവരുടെ നൊമ്പരങ്ങളുമൊക്കെ ഇടചേര്‍ന്ന ഇതിന്റെ കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത് ഡോ. ഇക്‍ബാല്‍ കുറ്റിപ്പുറം. ശ്രീനിവാസന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹുസൈന്‍.
ചെമ്മണ്ണൂരിലെ പാര്‍ട്ടിയുടെ സ്ഥാപകനും, പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള സഖാവുമാണ് സൊസൈറ്റി ഗോപാലന്‍(നെടുമുടി വേണു). അദ്ദേഹത്തിന്റെ മകനും വിപ്ലവപാതയില്‍ തന്നെയാണ്, പേര് ക്യൂബ മുകുന്ദന്‍(ശ്രീനിവാസന്‍). പേരു സൂചിപ്പിക്കുമ്പോലെ ക്യൂബയും ചൈനയും മുകുന്ദന്റെ ദൌര്‍ബല്യങ്ങളാണ്. മുകുന്ദനോടൊപ്പമുള്ള ചെറുപ്പക്കാരില്‍ പ്രധാനിയാണ് പാര്‍ട്ടിയിലെ തീവ്രവാദിയായ അന്‍വര്‍(ഇന്ദ്രജിത്ത്). പ്രായോഗിക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന, രാഷ്ട്രീയമെന്നാല്‍ സ്വയംസേവയാണെന്നു കാഴ്ചപ്പാടുള്ള സ. കരുണന്‍, ഫാക്ടറിയുടമ കുഞ്ഞുണ്ണി മുതലാളി(ജഗതി ശ്രീകുമാര്‍) എന്നിവരാണ് ചെമ്മണ്ണൂരില്‍ പാര്‍ട്ടിയെ വഴിതെറ്റിക്കുന്നതില്‍ പ്രധാനികള്‍. ഇവരുടെ ഒത്തുകളിയുടെ ഫലമായി മുകുന്ദന് പണമുണ്ടാക്കുവനായി ഗള്‍ഫിലെത്തേണ്ടിവരുന്നു. അവിടെ സഹായത്തിനെത്തുന്നത് കരുണന്റെ അനന്തിരവന്‍ സിദ്ധാര്‍ത്ഥന്‍(ജയസൂര്യ). നല്ല മനസുള്ള ഒരുകൂട്ടം പ്രവാസിമലയാളികളേയും മുകുന്ദന്‍ കണ്ടുമുട്ടുന്നു.
ചിത്രത്തിന്റെ ആദ്യഘട്ടം സഞ്ചരിക്കുന്നത് ഇടതുപക്ഷ വിമര്‍ശനത്തിലൂടെയും ന്യായീകരണങ്ങളിലൂടെയുമാണ്, എന്നാല്‍ മുകുന്ദന്‍ ഗള്‍ഫിലെത്തുന്നതോടെ സിനിമയുടെ വിഷയം പ്രവാസികളേയും അവരുടെ ദുരിതങ്ങളേയും ചുറ്റിപ്പറ്റിയായി. ഈയൊരു വ്യതിയാനം വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു സംവിധായകന്‍. ഇടതുപക്ഷത്തെക്കുറിച്ചായാലും പ്രവാസി മലയാളികളെക്കുറിച്ചായാലും; രണ്ടിലേയും നന്മതിന്മകളെ എടുത്തുകാട്ടുന്നുണ്ട് ഈ സിനിമ, ഏകപക്ഷീയമല്ല എന്നു സാരം.
ക്യൂബ മുകുന്ദന്‍ എന്ന പാര്‍ട്ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന സാധാരണക്കാരനായ പാര്‍ട്ടിപ്രവര്‍ത്തകനെ ശ്രീനിവാസന്‍ മനോഹരമാക്കി. ‘സൂത്തി’ എന്ന ചൈനീസുകാരിയെ അവതരിപ്പിക്കുന്നത് ഴാങ്-ഷു-മിന്‍, തുടക്കക്കാരിയെങ്കിലും അന്യഭാഷചിത്രമെങ്കിലും കഥാപാത്രത്തെ സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു അവര്‍. മറ്റ് അഭിനേതാക്കളായ സംവൃത സുനില്‍, ജഗതി ശ്രീകുമാര്‍, ജയസൂര്യ, ഇന്ദ്രജിത്ത്, സലിം കുമാര്‍, സുരാജ്, നെടുമുടി വേണു തുടങ്ങിയവരെല്ലാവരും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. തുടക്കക്കാരായ അനില്‍ പനച്ചൂരാന്‍, ബിജി ബാല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്ന ഗാനങ്ങളും ആകര്‍ഷകമായി. ‘ചോര വീണ മണ്ണില്‍’ എന്നു തുടങ്ങുന്ന വിപ്ലവഗാനം ചിത്രത്തിന് ഒരു വല്ലാത്ത ഭാവം നല്‍കുന്നുണ്ട്, ആ ഭാഗത്തെ ചിത്രീകരണവും നന്നായി. തുടക്കത്തില്‍ ടൈറ്റിലെഴുതിക്കാണിക്കുന്നതിനായി സമയവും ഫിലിമും പാഴാക്കിക്കളഞ്ഞിട്ടില്ല എന്നതും ആശ്വാസകരമായി.
ഇവിടെ നോക്കുകൂലിയും കേട്ടുകൂലിയും വാങ്ങുന്ന മലയാളി തൊഴിലാളികള്‍ തന്നെ, വിദേശത്ത് യാതൊരു മാനുഷിക പരിഗണനയുമില്ലാത്ത സാഹചര്യങ്ങളില്‍ കഠിനമായി തൊഴിലെടുക്കുന്നു. അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നതിനൊപ്പം കടമകള്‍ നിര്‍വ്വഹിക്കുവാനുള്ള ആഹ്വാനവും പാര്‍ട്ടികളില്‍ നിന്നുണ്ടാവണം എന്ന ശക്തമായ ഒരു സന്ദേശം ഈ ചിത്രം നല്‍കുന്നുണ്ട്. വികസനത്തിലേക്കും സമത്വത്തിലേക്കുമുള്ള പാത അതുമാത്രമാണെന്ന തിരിച്ചറിവോടെയാണ്, പ്രവാസിജീവിതം കഴിഞ്ഞ് സ. മുകുന്ദന്‍ ചെമ്മണ്ണൂരില്‍ തിരികെയെത്തുന്നത്. വിനോദമെന്ന മാധ്യമധര്‍മ്മം നിറവേറ്റിക്കൊണ്ടുതന്നെ, കാലികപ്രസക്തിയുള്ള ഇത്തരം ചിന്തകളെ ഉദ്വീപിപ്പിക്കുന്ന ലാല്‍ ജോസിന്റെ സംവിധാനശൈലിക്കൊരു മുതല്‍കൂട്ടാണ് ഈ ചലച്ചിത്രം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• അറബിക്കഥ - ഇന്ദുലേഖ
• അറബിക്കഥ - മലയാളം മൂവി റിവ്യൂസ്
Read More:
• IndiaGlitz
• Sify Movies
• NowRunning
Keywords: Arabikkadha, Arabikadha, Sreenivasan, Srinivasan, Lal Jose, LalJose, Chinese, Samvritha Sunil, Jagathi Sreekumar, Indrajith, Jayasurya, Hussain, Anil Pachooran, Biji Bal, Malayalam Movie Review, Film, Cinema, July Release
--
Friday, March 2, 2007
നിശബ്ദ്

നിശബ്ദമായി പ്രേക്ഷകനോട് സംവേദിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘നിശബ്ദ്’. ചിത്രത്തിലെ ഡയലോഗുകളേക്കാള്‍ പ്രേക്ഷകന്‍ അറിയുന്നതും കഥാപാത്രങ്ങളുടെ മൌനത്തെയാണ്. രാംഗോപാല്‍ വര്‍മ്മ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആര്‍.ജി.വി. ഫിലിംസാണ്. വ്ലാഡിമര്‍ നബോക്കോവ് കഥയായ 'ലൊലീറ്റ (Lolita)’യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത് കുസും പഞ്ചാബി.
വിജയ് - അമൃത (അമിതാഭ് ബച്ചന്‍ - രേവതി) ദമ്പതിമാരുടെ കോളേജില്‍ പഠിക്കുന്ന മകളാണ് റിതു (ശ്രദ്ധ ആര്യ). കോളേജ് വിദ്യാര്‍ത്ഥിനിയായ റിതുവിന് ഇത് അവധിക്കാലം. അച്ഛനമ്മമാര്‍ പരസ്പരം വേര്‍പിരിഞ്ഞ, ആസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന റിതുവിന്റെ കൂട്ടുകാരി ജിയയും (ജിയ ഖാന്‍) അവധിക്കാലം ചിലവഴിക്കുവാന്‍ റിതുവിനൊപ്പമെത്തുന്നു. വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന വിജയ്‌യുടെ ഇഷ്ടവിനോദം ഫോട്ടൊഗ്രഫിയാണ്. നൃത്തത്തില്‍ തല്പരയായിരുന്ന അമൃത, കുടുംബപ്രാരാബ്ദങ്ങളില്‍ മുഴുകി ജീവിതം കഴിക്കുന്നു. റിതു ഒരു സാധാരണ രീതിയില്‍ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടി. ജി എന്ന് വിളിക്കുവാന്‍ ഇഷ്ടപ്പെടുന്ന ജിയ, വേറിട്ടൊരു ചിന്താഗതിക്കാരി.
കഥാപാത്രങ്ങളെ സശ്രദ്ധമാണ് സംവിധായകന്‍ ഡെവലപ് ചെയ്തിരിക്കുന്നത്. ഓരോ ഡയലോഗും കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ വെളിവാക്കുവാന്‍ തക്കവണ്ണം പാകപ്പെടുത്തിയിരിക്കുന്നു. “Do you love my spirit?" ... "I love yours." എന്നീ ജിയയുടെ വാചകങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കഥയേതാണ്ട് മദ്ധ്യഭാഗമെത്തുമ്പോള്‍, വിജയ്‌യും ജിയയും പരസ്പരമുള്ള ഇഷ്ടം തുറന്നു സമ്മതിക്കുന്നുണ്ട്, എന്നാലതില്‍ ഒരു അസ്വാഭാവികതയും പ്രേക്ഷകന് തോന്നില്ല, അവിടെയാണ് പാത്രസൃഷ്ടിയില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നത്.
ഇവര്‍ തമ്മിലുള്ള പ്രണയം വീട്ടിലെ മറ്റംഗങ്ങള്‍ അറിയുന്നതും, തുടര്‍ന്ന് ആ ഒരു സിറ്റുവേഷനോട് ഓരോ കഥാപാത്രങ്ങളുടേയും പ്രതികരണവുമാണ് സിനിമയിലെ കാതല്‍. അമൃതയുടെ സഹോദരനായി നാസറും ജിയയെ കുട്ടിക്കാലം മുതല്‍ സ്നേഹിക്കുന്ന കാമുകനായി അഫ്‍താബും സിനിമയിലുണ്ട്. അമിതാഭ് ബച്ചന്‍ വിജയ് എന്ന കഥാപാത്രത്തെ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. വളരെ മനക്കട്ടിയുള്ള, കാര്യങ്ങള്‍ നന്നായി മനസിലാക്കുന്ന വിജയ്; ജിയയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ചൂളുന്നതും, തീരുമാനമെടുക്കാനാവാതെ ഉഴറുന്നതും വളരെ നന്നായി ബച്ചന്‍ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നു. ജിയയായി ജിയ ഖാനും നന്നായിത്തന്നെ അഭിനയിച്ചിട്ടുണ്ട്. മറ്റുള്ള കഥാപാത്രങ്ങളും മോശമായിട്ടില്ല.
എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിലെ ഛായാഗ്രഹണമാണ്. ഡിജിറ്റല്‍ പ്രൊജക്ഷന്‍ സിസ്റ്റം ഉപയോഗിക്കുന്ന ഈ ചിത്രത്തിലെ ഓരോ ഷോട്ടും മനോഹരമാണ്. മൂന്നാറിലെ ടീ-എസ്റ്റേറ്റുകളിലെ ഷോട്ടുകള്‍ മാത്രമല്ല, മുറിക്കുള്ളിലെ ഷോട്ടുകളും, അമിതാഭിന്റെ ക്ലോസപ്പ് ഷോട്ടുകളും എല്ലാം നന്നായിരിക്കുന്നു. ചിത്രത്തിന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ വളരെ നന്നായി ചിത്രവുമായി ചേര്‍ന്നു പോകുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ജിയ വിജയോട് ചോദിക്കുന്നു, “What you can break without touching it?" ഉത്തരം മുട്ടുന്ന വിജയ്‍യോട് ജിയ പറയുന്നു, "A promise." കഥാന്ത്യത്തിലേക്കൊരു ചൂണ്ടുപലകയാണ് ആ വാചകം എന്ന് സിനിമതീരുമ്പോള്‍ നിങ്ങള്‍ക്കു മനസിലാവും. തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളിലൊന്നായി നിശബ്ദിനെ പരിഗണിക്കുന്നതിലും തെറ്റില്ല.
--
Read more:
• Nishabd - IndiaGlitz
• Nishabd - NowRunning
• Nishabd - Sify Movies
--
Tuesday, November 21, 2006
കറുത്തപക്ഷികൾ

‘രാപ്പകലി’നു ശേഷം മമ്മൂട്ടിയും കമലും വീണ്ടും ഒന്നിക്കുന്നു ഈ ചിത്രത്തിൽ. കമലിന്റെ തന്നെയാണ് കഥയും തിരക്കഥയും. സംവിധാനമികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു രാപ്പകൽ. രാപ്പകലിന്റെ കഥാകഥനരീതി നന്നായിരുന്നെങ്കിലും പറഞ്ഞു പഴകിയ ഒരു ‘ത്രഡ്’ ആയിപ്പോയി എന്നൊരു ന്യൂനത അതിനുണ്ട്. എന്നാൽ ഇവിടെ കമൽ തികച്ചും വ്യത്യസതമായ ഒരു കഥയാണ് പറയുന്നത്.
തമിഴ്നാട്ടിൽ നിന്നും നമ്മുടെയിടയിൽ പണിയെടുത്തു കഴിയുന്ന ധാരാളം തമിഴർ ഇവിടെയുണ്ട്. അത്തരത്തിലൊരു തേപ്പുകാരനാണ് മുരുകൻ, മമ്മൂട്ടി വളരെ നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചേരിയിലെ ജീവിതവും, അവരുടെ മനസിലെ നന്മകളും തിരിച്ചറിയുവാനാണ് സംവിധായകന്റെ ശ്രമം. കണ്ണു നിറയുന്ന സന്ദർഭങ്ങൾ ഒരു പിടിയുണ്ട് ചിത്രത്തിൽ. മുരുകന്റെ അന്ധയായ മകളെ അവതരിപ്പിക്കുന്ന ബേബി മാളവികയും നല്ലരീതിയിൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മീന, പത്മപ്രിയ ഇവരുടെയെല്ലാം കഥാപാത്രങ്ങൾ നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും കടന്നു പോകുന്നവതന്നെ. സഹതാപം, പരിഹാസം, ദേഷ്യം, ചൂഷണം ഇവയെല്ലാം ഇവർ നേരിടുന്നുണ്ട്, ഇവയൊക്കെയും സംവിധായകൻ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്നു. മീന, പത്മപ്രിയ, ജഗതി ഇവരൊക്കെയും നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു.
ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷത, ഇതിൽ ഒരു വില്ലൻ കഥാപാത്രമില്ല എന്നുള്ളതാണ്. മനുഷ്യൻ നേരിടുന്ന ജീവിതാവസ്ഥകളാണ് ഒരാളുടെ ഏറ്റവും വലിയ വില്ലൻ എന്ന് ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. അങ്ങിനെ നോക്കുമ്പോൾ ഈ സമുഹമാണ് യഥാർത്ഥവില്ലൻ എന്നൊരു തിരിച്ചറിവ് നാം അനുഭവിക്കും. മമ്മൂട്ടിയുടെ ‘മുരുകൻ’ എന്ന ഹീറോയുടേയും കാര്യം വ്യത്യസ്തമല്ല. ഈ കഷ്ടതകളിൽ നിന്നു കൊണ്ട് മൂല്യങ്ങളിലും, പരസ്പര സ്നേഹത്തിലും, നന്മയിലും വിശ്വസിക്കുന്ന ഈ കഥാപാത്രം പ്രേക്ഷകരെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. സമസ്ത സൌഭാഗ്യങ്ങൾക്കു നടുവിലും മനസിലെ നന്മ സൂക്ഷിക്കുവാൻ കഴിയാത്ത, ചുറ്റുമുള്ള മനുഷ്യരെ സ്നേഹിക്കുവാനറിയാത്ത എത്രയെത്ര മനുഷ്യർ നമുക്കു ചുറ്റും, അത്തരത്തിലുള്ളയാളായാണ് മീനയുടെ ഭർത്താവെത്തുന്നത്.
കമലിന്റെ സംവിധാനവും, പി.സുകുമാറിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടവ തന്നെ. സംഗീതത്തിന് വലിയ പ്രാധാന്യമില്ല ഈ ചിത്രത്തിൽ.സിനിമ കഴിഞ്ഞപ്പോൾ കയ്യടി ഉയർന്നത് വളരെ അതിശയകരമായിത്തോന്നി എനിക്ക്. മലയാളിയുടെ മാറുന്ന സ്വഭാവമായും ഇതിനെക്കാണാം, അതായത് നല്ലതിനെ അംഗീകരിക്കുവാൻ അവർ തയ്യാറാവുന്നു എന്നത്. വളരെ നന്നായി തുടങ്ങി, നല്ല രീതിയില്‍ അവസാനിക്കുന്ന ഒരു ചിത്രമാണിത്. അസ്വാഭാവിക പരിണാമങ്ങൾ ഒന്നും തന്നെയില്ല ഈ ചിത്രത്തിൽ. വിധി മനുഷ്യനെ എങ്ങിനെ ഒരു കളിപ്പാവയാക്കുന്നു എന്ന് വ്യക്തവും ശക്തവുമായി കമല്‍ ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. ഒന്നു കൂടി കാണണം എന്ന് വളരെനാളുകൾക്കു ശേഷം എനിക്ക് തോന്നുന്ന ഒരു ചിത്രം കൂടിയാണിത്. നല്ല ചിത്രം, നല്ല നടൻ, നല്ല ബാലതാരം എന്നീ അവാർഡുകൾക്ക് തീർച്ചയായും ഈ ചിത്രവും മമ്മൂട്ടിയും ബേബി മാളവികയും അർഹരാണ്. ഇത്രയും നല്ല ഒരു ചിത്രമൊരുക്കിയ കമലിന് ആശംസകൾ.
--
Subscribe to:
Posts (Atom)

